Pages

Showing posts with label ഓര്‍മ്മക്കുറിപ്പുകള്‍. Show all posts
Showing posts with label ഓര്‍മ്മക്കുറിപ്പുകള്‍. Show all posts

Sep 12, 2015

പ്രഥമ മനോരാജ് കഥാസമാഹാര പുരസ്ക്കാരം ഇ.പി.ശ്രീകുമാറിന്


  കഥാകൃത്തും ഓൺലൈൻ എഴുത്തിടങ്ങളിൽ സജീവ സാന്നിധ്യവും   നമ്മുടെ ബൂലോകം പത്രാധിപ സമിതി  അംഗവും ആയിരുന്ന  കെ.ആർ.മനോരാജിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഈ വർഷം മുതൽ ഏർപ്പെടുത്തിയിരിക്കുന്ന ‘മനോരാജ് കഥാസമാഹാര പുരസ്ക്കാര‘ത്തിന്  ഇ.പി.ശ്രീകുമാർ  അർഹനായി.  മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ‘കറൻസി’ എന്ന കഥാസമാഹാരമാണ് പുരസ്ക്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.



കെ.യു.മേനോൻ, എസ്.രമേശൻ, എം.വി.ബെന്നി, പി.യു.അമീർ എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡിനർഹമായ കഥാസമാഹാരം തിരഞ്ഞെടുത്തത്. 'സമകാലിക ജീവിത സന്ധികളുടെ വേവും ചൂടും അനുഭവിപ്പിക്കുന്ന ഇ.പി.ശ്രീകുമാറിന്റെ കഥകൾ അവയുടെ ആവിഷ്ക്കാര ചാരുതകൊണ്ടും ശ്രദ്ധേയമാകുന്നു' എന്ന് ജൂറി അഭിപ്രായപ്പെട്ടു.

33,333 രൂപയും ശിൽ‌പ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരം മനോരാജിന്റെ ഒന്നാം ചരമവാർഷിക ദിനമായ സെപ്റ്റംബർ 26ന് ചെറായി സർവ്വീസ് സഹകരണസംഘം ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് സമ്മാനിക്കും.

ഓണ്‍ ലൈൻ  സൌഹൃദ സമ്മേളനം

   ഉച്ചയ്ക്ക് ശേഷമായിരിക്കും പുരസ്ക്കാര സമ്മേളനം. അന്നേ ദിവസം രാവിലെ  9  മണി മുതൽ ഒത്തുകൂടാൻ താൽ‌പ്പര്യമുള്ള ഓൺലൈൻ / ഓഫ്‌ലൈൻ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ഒരു ചെറിയ മീറ്റ് സംഘടിപ്പിക്കുന്നതിനെപ്പറ്റി ആലോചനയുണ്ട്.ഓണ്‍ ലൈൻ  സൌഹൃദ സമ്മേളനം   ഉച്ചയ്ക്ക് ശേഷമായിരിക്കും പുരസ്ക്കാര സമ്മേളനം. അന്നേ ദിവസം രാവിലെ  9  മണി മുതൽ ഒത്തുകൂടാൻ താൽ‌പ്പര്യമുള്ള ഓൺലൈൻ / ഓഫ്‌ലൈൻ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ഒരു ചെറിയ മീറ്റ് സംഘടിപ്പിക്കുന്നതിനെപ്പറ്റി ആലോചനയുണ്ട്.



പുരസ്ക്കാര സമ്മേളനം നടക്കുന്ന ചെറായിയിൽ നിന്നും 4 കിലോമീറ്റർ മാറി, മുനമ്പം എന്ന സ്ഥലത്തുള്ള ‘മുസ്‌രീസ് ഹാർബർ വ്യൂ’ ഹോം സ്റ്റേയിൽ ആയിരിക്കും മീറ്റ് നടക്കുക. പങ്കെടുക്കാൻ താൽ‌പ്പര്യമുള്ളവർ ഇവിടെ ക്ലിക്കുചെയ്ത്  അറിയിക്കുക.  ഉച്ചഭക്ഷണത്തിന്റെ ചെലവ് മാത്രം എല്ലാവരും പങ്കുവെച്ചാൽ മതിയാകും.

Nov 13, 2012

സഹയാത്രികന്റെ ആക്ടീവ് വോയിസും പാസീവ് വോയിസും

  കേരളാ സ്റ്റേറ്റ് കൺസ്യൂമർ കൗൺസിലിന്റെ സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാൻ രാവിലേതന്നെ തിരൂർ റയിൽവേ സ്റ്റേഷനിലെത്തി. പത്തുമണിക്ക് എറണാകുളം നോർത്തിലെ മെക്ക ഹാളിലാണു മീറ്റിംഗ് നിശ്ചയിച്ചിരിക്കുന്നത്. നമ്മുടെ ചിത്രകാരനും കൂട്ടരും മുമ്പ് ബൂലോക ശിൽപ്പശാല നടത്തിയ അതേ ഹാൾ. ജനശദാബ്ദി 9:40നു തന്നെ എറണാകുളത്തെത്തുമെന്ന വിശ്വാസത്തിനു നല്ല ഉറപ്പുണ്ടായിരുന്നു. അധികം സ്റ്റോപ്പുകൾ അതിനില്ലല്ലോ. ഷൊർണ്ണൂർ കഴിഞ്ഞപ്പഴാ ശരിക്കും വിവരമറിഞ്ഞത് ചാലക്കുടിയിൽ ട്രാക്കിനടിയിലെ മണ്ണിടിഞ്ഞ് ട്രയിൻ സമയങ്ങൾ ആകെ താറുമാറായിരിക്കുന്നു. ഏന്തിയും വലിഞ്ഞും പന്ത്രണ്ടുമണിക്ക് നോർത്തിലെത്തി. പിന്നെ മഹാരാജാ ബ്ലോഗർ ശ്രീമാൻ ജോ ജോഹർ എന്ന ബ്ലോഗർ ജോയെക്കാത്ത് ഒരു പതിനഞ്ചു മിനിട്ടുകൂടി. 

  തന്റെ ഒരു അടുത്ത ബന്ധുവിനോടു കാട്ടിയ സിറ്റി ബാങ്കിന്റെ കൂതറത്തരത്തിന് ഒരു പണികൊടുക്കലാണു ജോയുടെ ലക്ഷ്യം. ഹാളിലെത്തിയപ്പൊ സമാധാനമായി. റയിൽ കുഴയൽ തെക്കോട്ടും ബാധിച്ചിരുന്നതിനാൽ എല്ലാരും എത്താൻ വൈകിയിരിക്കുന്നു. വൈകാതെ കമ്മിറ്റികൂടി തീരുമാനങ്ങളെടുത്തു വിശാലമായ സദ്യയും കഴിച്ചു പിരിഞ്ഞു. വരാനുള്ളതു വഴിയിൽ തങ്ങില്ലെന്നതിനു തിലകം ചാർത്തിക്കൊണ്ട്, ബ്ലോഗർ ശ്രീമാൻ ജോയെ കൺസ്യൂമർ കൗൺസിലിന്റെ സംസ്ഥാനക്കമ്മിറ്റിയിലേക്ക് ഇതിനകം ചുഴറ്റിയെറിഞ്ഞുകഴിഞ്ഞിരുന്നു. മൂപ്പർക്കും ഇരിക്കട്ടെ കുറച്ചു പണി.

  എല്ലാം കഴിഞ്ഞു തിരിച്ചു പോരാൻ ട്രയിനിൽ കയറിയപ്പോഴാണ് എനിക്കു പണികിട്ടിയത്. പൊട്ടനെ കിട്ടൻ ചതിച്ചാൽ കിട്ടനെ ദൈവം ചതിക്കും എന്നത് അന്വർത്ഥമായതുപോലെ.

  എന്റെ അവകാശമായ വിൻഡോ സീറ്റിൽ ഒരു മധ്യവസ്കൻ നല്ല ഗമയിൽ ഞെളിഞ്ഞിരിക്കുന്നു. സൗത്തീന്നു കേറിയതാന്നു തോന്നുന്നു. കയ്യിൽ ഒരു ഇംഗ്ലീഷ് ദിനപ്പത്രം. അടുത്തദിവസം പരീക്ഷയാണെന്നതുപോലെയാണു പഠിപ്പ്. അൽപ്പസമയം അയാളെയും സീറ്റുനമ്പരിലേക്കും മാറിമാറിനോക്കി ശ്രദ്ധക്ഷണിച്ചു നിന്നു. നോ മൈന്റ്... മുതിർന്നയാളല്ലേ, കാറ്റുകൊണ്ട് ഇരിക്കണമെന്നു തോന്നിക്കാണും, അവിടെ ഇരുന്നോട്ടെയെന്നു കരുതി അടുത്ത നമ്പർ സീറ്റിൽ ഇരിക്കാമെന്നു വച്ചു.

"ഒന്നു നീങ്ങിയിരിക്കാമോ..?".

  രൂക്ഷമായ ഒരു നോട്ടത്തോടെ ആ തിരുചന്തി ഒരൊന്നരയിഞ്ച് നീക്കിവച്ചുതന്നു. എന്നിലെ "ഉണരൂ ഉപഭോക്താവേ ഉണരൂ.." തിളച്ചു വന്നെങ്കിലും "അടങ്ങസുമാ..."യെന്നു പറഞ്ഞ് ഞാൻ പരിത്യാഗിയായി. പത്രം മുഴുവൻ കാണാതെ പഠിച്ച് നാലായി മടക്കി ബാഗിൽ വച്ച് മാന്യദേഹം ഒന്നിളകിയിരുന്നു.

"എവിടേക്കാ...."  ഒരുമാതിരി ചോദ്യമാണ്.ആ ശൈലി അത്ര ദഹിച്ചില്ലെങ്കിലും വിനയാന്വിത കഞ്ചകകുഞ്ചനായിപ്പറഞ്ഞു.
"തിരൂരിറങ്ങും..."  അതങ്ങനെയാണ്, മസിലു പിടിച്ചു സംസാരിക്കാൻ വരുന്നവരോട് പരമാവധി എത്ര പഞ്ചപുച്ഛമടക്കാൻ പറ്റുമോ അത്രയും ചെയ്യൂം. ചുമ്മാ അങ്ങു പൊക്കിക്കൊടുക്കും, ടാക്സ് കൊടുക്കണ്ടാല്ലോ കെടക്കട്ടെ....

"താങ്കൾ എങ്ങോട്ടാ...?"
"കോഴിക്കോട്, ഇയാൾ ഇവിടെ..?" മൂപ്പരു വിടുന്ന മട്ടില്ല.
"നോർത്തുവരെ ഒന്നു വന്നതാ ഒരു ചെറിയ കാര്യമുണ്ടായിരുന്നു..."
"നോർത്തിലെവിടെ.."
"മെക്ക ഹാളിലാ..."
"അവിടെന്താ പരിപാടി.."
"കൺസ്യൂമർ കൗൺസിലിന്റെ സ്റ്റേറ്റ് കമ്മിറ്റി ഒന്നു കൂടിയതാ.."
"നിങ്ങളാരാ...?"
"ഞാൻ സാബു കൊട്ടോട്ടി..."
"അതല്ല, ആ കമ്മിറ്റിയിലെ ആരാന്ന്..."
"ഒരു സാധാരണ അംഗം.. എന്തേ....?"
"വെറുതേ..."

  സംഗതി എനിക്കു ചൊറിഞ്ഞു തുടങ്ങിയിരുന്നു. കാരണം സാധാരണ നടക്കുന്ന ഒരു സൗഹൃദ സംഭാഷണത്തിന്റെ രീതിയല്ലായിരുന്നു ആ ചോദ്യങ്ങൾക്ക്. അയാൾ വലിയ ആരൊക്കെയോ ആണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്ന വിധത്തിലുള്ള മറ്റുള്ളവരെ കൊച്ചാക്കുന്ന ധ്വനിയിലുള്ള ഒരുതരം സംസാരം..

"എവിടെയാ ജോലി ചെയ്യുന്നെ..."
"ഒരു സാധാരണ കൂലിപ്പണിക്കാരനാ..."
"എന്തു കൂലിപ്പണിയാ..."
"ഈ ഇരുമ്പും സ്റ്റെയിലെസ് സ്റ്റീലുമൊക്കെ ഒട്ടിക്കുന്ന പണിയാ..."
"ഉം... വെൽഡിങ്ങാണു പണി അല്ലേ.. അതീന്നു ജീവിച്ചു പോകാനുള്ളതൊക്കെ കിട്ടുമോ...?"
"എന്നെപ്പോലുള്ളവർക്കു കിട്ടും.. മറ്റുള്ളവരുടെ കാര്യമറിയില്ല".
 "വേറെന്തു ചെയ്യുന്നു..."

"പ്രത്യേകിച്ച് ഒന്നുമില്ല. ചില്ലറ സാമൂഹ്യ പ്രവർത്തനങ്ങളും കുറച്ചു ബ്ലോഗെഴുത്തും ചെറിയ ട്രയിനിംഗ് പരിപാടികളുമായി അങ്ങു പോകുന്നു..." ചോദ്യങ്ങളുടെ എണ്ണം കുറക്കാൻ ഞാൻ ഉത്തരങ്ങളുടെ എണ്ണം കൂട്ടി.
"എന്തു ബ്ലോഗിങ്ങാ...?
"അത് ഇന്റെർനെറ്റിലൂടെ കഥകളും കവിതകളും ലേഖനങ്ങളും മറ്റു പരിപാടികളുമൊക്കെ പ്രസിദ്ധപ്പെടുത്തുന്ന ഏർപ്പാടാ".
"പൈസാ കിട്ടുമോ..?"
"ഇല്ല"
"എന്തു ട്രയിനിംഗാ നീ ചെയ്യുന്നത്...?" മൂപ്പർ വിടാൻ ഒരുക്കമില്ലെന്നു തോന്നുന്നു.
"ഓർത്തിരിക്കാൻ ചില സൂത്രപ്പണികൾ സ്കൂളുകളിലും കോളേജുകളിലും പിന്നെ ആരെങ്കിലുമൊക്കെ ആവശ്യപ്പെട്ടാൽ എവിടെയും ചെയ്യും..."

"എത്ര രൂപാ കിട്ടും..?"
"ആ പരിപാടിക്കു കാശു വാങ്ങാറില്ല. ജീവിക്കാൽ എനിക്ക് കളർക്കോളർ ജോലിയുണ്ടല്ലോ..."(വെള്ളക്കോളർ എന്നതിന്റെ വിപരീദമായി ഇതിനെ കണ്ടാൽ മതി).

"ഏതുവരെ പഠിച്ചു..?"
"വലിയ പഠിപ്പൊന്നുമില്ല. പത്താം ക്ലാസ് കഷ്ടിച്ചു ജയിച്ചു. പിന്നീടുള്ളതെല്ലാം വായനയിലൂടെ കിട്ടിയതാ....
"അപ്പൊ ഇംഗ്ലീഷ് പരിജ്ഞാനമൊന്നുമില്ലേ.. പിന്നെങ്ങനാ ട്രൈനിംഗൊക്കെ നടത്തുന്നെ...?"
 "അറിയാവുന്ന കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ ഇംഗ്ലീഷ് അറിയണമെന്നില്ലല്ലോ.. താങ്കളെന്തു ചെയ്യുന്നു...? ഒരു മറുചോദ്യമെറിഞ്ഞു.
"ഞാൻ സ്റ്റ്ച്യസ് ക്യൂക്സിക് പിപ്ലിക്കൂസിയൽ എഞ്ചിനീയറായി കഴിഞ്ഞ കൊല്ലം വിരമിച്ചു. ഇപ്പോൾ പത്തിരുപത്തയ്യായിരം രൂപ പെൻഷനും വാങ്ങി വീട്ടിലിരിക്കുന്നു.." (സത്യത്തിൽ അയാൾ പറഞ്ഞ ഇംഗ്ലീഷ് എനിക്ക് മനസ്സിലായില്ല. ശരിക്ക് കേട്ടതുമില്ല, അല്ലെങ്കിൽ എനിക്ക് മനസ്സിലാവാതിരിക്കാൻ മനപ്പൂർവ്വം അയാൾ പറഞ്ഞു. ഏതായാലും ഞാൻ കേട്ടപോലെ ഇവിടെ എഴുതിയെന്നു മാത്രം. കൂടുതൽ അയാളിൽ കൂടുതൽ പ്രതീക്ഷയുള്ളതുകൊണ്ട് സംഗതിയെന്താണെന്ന് എടുത്തു ചോദിച്ചില്ല).

"നിനക്ക് ആക്ടീവ് വോയിസും പാസ്സീവ് വോയിസുമൊക്കെ അറിയാമോ...?" എന്നിലെ സഹനത്തിനു ക്ഷതം സംഭവിച്ചുതുടങ്ങി. ഇയാളെ ഇനി വെറുതേ വിട്ടാൽ പറ്റില്ല.

"അല്ല മാഷേ, നിങ്ങൾക്കറിയുമോ ഈ ആക്ടിവും പാസീവും...? അതോ നിങ്ങൾക്കു മാത്രമേ അറിയുവോളോ...? നമ്മളൊക്കെ ഗ്രാമർ പഠിച്ചിട്ടാണോ മലയാളം സംസാരിക്കുന്നത്...?"

"ആക്ടീവ് വോയിസും പാസീവ് വോയിസുമെന്നും അറിയാതെ നിന്നെക്കാൾ വിവരവും വിദ്യാഭ്യാസവുമുള്ളവർക്ക് നീ ക്ലാസ്സെടുക്കുന്നതെങ്ങനാന്നാ ചോദിച്ചത്..."
"അതു ഞാനെങ്ങനെയെങ്കിലുമെടുത്തോളാം. എല്ലാരും എല്ലാം പഠിച്ചോണ്ടല്ലല്ലോ എല്ലാം ചെയ്യുന്നത്. ഈ ആക്ടീവും പാസ്സീവുമില്ലാതെനിവിടാർക്കും ജീവിക്കാൻ പറ്റില്ലേ? അതോ അവ രണ്ടുമാണോ നമുക്കൊക്കെ ചെലവിനുതരുന്നത്? ഹല്ലപിന്നെ " കൂതറയാവാൻ നമ്മളും മോശമല്ലല്ലോ!

കറുത്തകോട്ടുമിട്ട് ചീട്ടു പരിശോധകൻ ഞങ്ങളുടെ അടുത്തെത്തി. മൊബൈലിലെ റിസർവേഷൻ മെസേജ് എടുത്തു കാണിച്ചു, ഐഡി കാർഡും...
ശേഷം നമ്മുടെ മഹാനോടു ടിക്കറ്റ് ചോദിച്ചു. ഒരു ഇ-പ്രിന്റ് ടിക്കറ്റ് മൂപ്പരും കൊടുത്തു.
"കൺഫേമല്ലല്ലോ.... ഇതിൽ യാത്ര ചെയ്യാൻ പറ്റില്ല.." ടിടിആർ.
അപ്പൊ ഈ പഹയൻ ഇത്രയും നേരം എന്റെ വിൻഡോസീറ്റു കവർന്നത്...? എന്നെ വിശദീകരിച്ചു വിസ്തരിച്ചത്...?

"ഇതിൽ യാത്ര ചെയ്യാൻ പറ്റില്ല, ഫൈനടക്കണം..." എന്റെ സഹയാത്രികൻ ചെറുതായി വിളറിയോന്ന് എനിക്കു സംശയം തോന്നി.  ഇത്രയും നേരം വലിയ മാന്യനായതല്ലേ അൽപ്പം വിയർക്കട്ടെ.
"ഞാൻ കൺഫേമാകുമെന്നാ കരുതിയത്, ഇവിടെ ആളില്ലല്ലോ ഞാനിവിടെ ഇരുന്നോളാം..."
"അതിനു റയിൽവേ താങ്കൾക്കു ഫ്രീയായി യാത്ര അനുവദിക്കാൻ എന്നെ ചുമതലപ്പെടുത്തിയിട്ടില്ല"
"ഞാൻ ടിക്കറ്റിനു പൈസ കൊടുത്തതാണല്ലോ..."
"ആണെങ്കിൽ അത് ടിക്കറ്റെടുത്ത അക്കൗണ്ടിലെത്തിക്കൊള്ളും. ഇപ്പൊ ഫൈനടക്കണം അല്ലേൽ മറ്റുകാര്യങ്ങൾ നോക്കേണ്ടിവരും..."
അപ്പോഴേക്കും ട്രയിൻ രണ്ടു സ്റ്റോപ്പുകൾ പിന്നിട്ടുകഴിഞ്ഞിരുന്നു. കയ്യിൽ കാശില്ലാഞ്ഞിട്ടോ വാശിമൂത്തിട്ടോ അതോ മസിൽ അയഞ്ഞിട്ടോ അയാൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു "അടുത്ത സ്റ്റോപ്പിൽ ഞാൻ ജനറലിലേക്കു മാറിക്കൊള്ളാം..."

"മാറണം..." ടിടിആർ അടുത്തയാളുടെ അടുത്തേക്കു നീങ്ങി. എന്റെ സഹയാത്രികനാകട്ടെ  എന്തോ കളഞ്ഞ അണ്ണാനെപ്പോലെിരിക്കുകയാണ്.

"ചേട്ടാ ഒന്നിങ്ങോട്ടു മാറൂ, അതെന്റെ സീറ്റാ.. ഞാനവിടിരിക്കട്ടെ..." ഒന്നും മിണ്ടാതെ അദ്ദേഹത്തിന്റെ ചന്തി പൂർണ്ണമായിത്തന്നെ ഒഴിവാക്കിതന്നു. അടുത്ത സ്റ്റോപ്പിൽ ഇറങ്ങി പാഞ്ഞുചെന്ന് ടിക്കറ്റെടുമെത്ത് ജനറൽ കമ്പാർട്ടുമെന്റിലേക്കു ഓടുമ്പോൾ അദ്ദേഹത്തോട് ആക്റ്റീവ് വോയിസും പാസീവ് വോയിസും മറ്റുള്ളവർക്കു പകർന്നുകൊടുക്കാൻ ഓർമ്മിപ്പിക്കാൻ എന്തുകൊണ്ടോ തോന്നിയില്ല. എന്തായാലും ഇനിയുള്ളകാലം അവ രണ്ടും അയാളും പിന്നെ ഞാനും മറക്കുമെന്നു തോന്നുന്നില്ല.

വാൽ: റയിവേ വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ കൺഫേമാകാത്ത പക്ഷം അത് ഓട്ടോമറ്റിക് ക്യാൻസൾഡ് ആയി ഏത് അക്കൗണ്ടിൽ നിന്നാണോ പണം റയി‌ൽവേക്കു കിട്ടിയത് അതേ അക്കൗണ്ടിലേക്ക് തുക തിരികെ അയച്ചുകൊടുക്കും. ഇതറിയാവുന്ന വിരുതനായിരുന്നു എന്റെ സഹയാത്രികൻ. ഇ-ടിക്കറ്റായിരുന്നതിനാൽ പണം അയാൾക്കു തന്നെ തിരികെക്കിട്ടും. യാത്ര സൗജന്യവുമാകും. അതാണ് എക്സാമിനർ തടഞ്ഞത്.

Jan 10, 2011

അങ്കിളിന് ആദരാഞ്ജലികള്‍



സര്‍ക്കാര്‍ കാര്യം, ഉപഭോക്താവ് എന്നീ ബ്ലോഗുകളിലൂടെ നാടിന്റെ സാര്‍വത്രിക വികസനത്തിന് പ്രയത്നിയ്ക്കുകയും അഴിമതിയ്ക്കെതിരേ നിരന്തരം പോരാടുകയും ചെയ്തുകൊണ്ടിരുന്ന നമ്മുടെ പ്രിയപ്പെട്ട അങ്കിള്‍ നമ്മെ വിട്ടുപിരിഞ്ഞിരിയ്ക്കുന്നു.

ചെറായി ബ്ലോഗേഴ്‌സ് മീറ്റില്‍ വച്ചാണ് അദ്ദേഹത്തെ നേരില്‍ പരിചയപ്പെടുന്നത്. തുടര്‍ന്നങ്ങോട്ട് നിരന്തരം ബന്ധപ്പെടാനും സാമൂഹിക സേവന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം തേടാനും ഞങ്ങള്‍ക്ക് അത്താണിയായിരുന്നു അങ്കിള്‍. ഞങ്ങളുടെ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് സഹായകമാവും വിധത്തില്‍ വിവരാവകാശ മനുഷ്യാവകാശ കൂട്ടായ്‌മ എന്ന പേരില്‍വിവരാവകാശത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന കൂട്ടായ്മ രൂപപ്പെടുത്താന്‍ ഞങ്ങള്‍ക്കു പ്രചോദനമായതും അതിനു ഞങ്ങളെ സഹായിച്ചു കൊണ്ടിരുന്നതും അങ്കിളായിരുന്നു. ഈമെയില്‍ കൂട്ടായ്മയിലൂടെ നടന്ന ചര്‍ച്ചകള്‍ക്ക് ഇന്ന് നാഥനില്ലാതെയായിരിയ്ക്കുന്നു. പകരം വയ്ക്കാനില്ലാത്ത നികത്താന്‍ കഴിയാത്ത ആ നഷ്ടത്തിനുമുന്നില്‍ ഞങ്ങള്‍ ശിരസ്സു നമിയ്ക്കുന്നു...

ബൂലോകരുടെ ഹൃദയങ്ങളില്‍ അങ്കിളിന്റെ ഓര്‍മ്മകള്‍ എക്കാലവും മരിയ്ക്കാതെ നിലനില്‍ക്കും...
അങ്കിളിന് ആദരാഞ്ജലികള്‍...

Nov 29, 2010

മഴ കാണാന്‍ മാത്രം ഒരു യാത്ര

വളരെക്കാലത്തിനു ശേഷമാണ് പെരുന്നാള്‍ ആഘോഷത്തിനു നാട്ടില്‍ പോയത്. പ്രകൃതി കനിഞ്ഞരുളിയ സൌന്ദര്യം ആവോളം നുകരാന്‍ കൊട്ടോട്ടിയെന്ന മനോഹര ഗ്രാമമുള്ളപ്പോള്‍ അതിനെ പുറം കാലുകൊണ്ടു തൊഴിച്ചെറിഞ്ഞ് കന്യാകുമാരിയില്‍ സൂര്യാസ്തമയം കാണാന്‍ പോയ കൊട്ടോട്ടിക്ക് അതിലും വലുത് വരണമെന്ന് നിങ്ങള്‍ പറയുമെന്നെനിക്കറിയാം. അറിഞ്ഞുതന്നെ വടിതരുന്നു മതിയാവോളം തല്ലിക്കോളൂ... കൊള്ളാതെ നിവൃത്തിയില്ലല്ലോ..

കുടുംബത്തെ നേരത്തേതന്നെ നാട്ടിലേക്കു പായ്ക്കപ്പു ചെയ്തതിനാല്‍ ഒരു അടിച്ചുപൊളി യാത്രയ്ക്കൊരുങ്ങിയാണു റയില്‍‌വേ സ്റ്റേഷനിലെത്തിയത്. അതും പെരുന്നാളിന്റെ രണ്ടു ദിവസം മുമ്പ്. ഉന്തിത്തള്ളി ജനറലില്‍ ഒരു യാത്ര കൊതിച്ച് ജനറല്‍ ബോഗിയ്ക്കടുത്തെത്തിയപ്പൊ ഉന്താന്‍ പോയിട്ട് കാലെടുത്തു വയ്ക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ മാവേലി എക്സ്പ്രസ് എന്നെ കൊഞ്ഞനം കാട്ടി കടന്നുപോയി. മലബാറിലും സ്ഥിതി അതുതന്നെ. അന്നത്തെ ഉറക്കം റയില്‍‌വേ സ്റ്റേഷനിലാക്കി. പിറ്റേന്നു രാവിലേ എക്സിക്യുട്ടീവില്‍ ആലപ്പുഴവരെ. അവിടന്ന് ഏതോ പണ്ടാരത്തില്‍ കൊല്ലത്തിറങ്ങി. പെരുന്നാള്‍ത്തലേന്ന് രാത്രി വീട്ടിലെത്തിയപ്പൊ ഏതാണ്ടൊരു പരുവമായി.

പെരുന്നാള്‍ സല്‍ക്കാരമൊക്കെക്കഴിഞ്ഞ് നേരേ അളിയന്റെ വീട്ടിലേക്ക്. കുടുംബസമേതം ഞങ്ങളെ അളിയന് ആദ്യമായാ ഇത്ര വിശാലമായി കിട്ടിയത്. പിറ്റേന്ന് ഒന്നു കറങ്ങാന്‍ തീരുമാനിച്ചു. തിരുവനന്ദപുരം മൃഗശാല പുണ്യ ദര്‍ശനം, ആക്കുളം കായലിലൂടെ ബോട്ടുയാത്ര, കൊച്ചുവേളി സന്ദര്‍ശനം, ശംഖുമുഖം ദേവിയെക്കാണല്‍ അങ്ങനെ ഒരു ചെറിയ പദ്ധതി ഞാന്‍ മുന്നോട്ടുവച്ചു. അതു കോറം തികച്ചു കൈയടിച്ചു പാസാക്കി. ഒരു ക്വാളിസും ബുക്കു ചെയ്തു. പൊരിച്ച കോഴിയും നെയ്ച്ചോറും ബിരിയാണിയും എല്ലാം കൂടി കലപില കൂട്ടിയതിനാലും പിറ്റേന്ന് അതിരാവിലേതന്നെ ഏകദിന ടൂര്‍ ഓപ്പണ്‍ ചെയ്യേണ്ടതിനാലും വേഗത്തില്‍ പുതപ്പിനുള്ളില്‍ കയറി.

വണ്ടി നേരേ തിരുവോന്തരം ലക്ഷ്യമാക്കി കുതിപ്പിച്ചു. മൃഗശാലയ്ക്കടുത്തെത്തിയപ്പോള്‍ അളിയനൊരു പൂതി, യാത്ര കന്യാകുമാരിയിലേയ്ക്കാക്കിയാലോന്ന്, നേരേ കേപ്‌കോമോറിനിലേക്ക്. ഇടയ്ക്ക് കൂടെക്കരുതിയ ബിരിയാണിയും ഫിനിഷിംഗ് പോയിന്റിലെത്തിച്ച് വണ്ടി വീണ്ടും തെക്കോട്ടുതന്നെ പാഞ്ഞു.

കന്യാകുമാരിയ്ക്ക് ഞങ്ങളെ അത്ര പിടിച്ചില്ലെന്നു തോന്നുന്നു, പെട്ടെന്ന് മാനമിരുണ്ടു. ഒപ്പം ഞങ്ങളുടെ മനസ്സുമിരുണ്ടു. മഴ തിമിര്‍ത്തു പെയ്യാന്‍ തുടങ്ങി. പാര്‍ക്കുചെയ്യാന്‍ സ്ഥലമന്വേഷിച്ചു മടുത്തപ്പോള്‍ ഇന്ത്യന്‍ മണി അന്‍പതു മുടക്കാന്‍ തന്നെ തീരുമാനിച്ചു. കന്യാകുമാരി ബീച്ചില്‍ പാര്‍ക്കിംഗ് ഏരിയയിലിരുന്ന് രണ്ടു മണിക്കൂറിലേറെ മഴ കണ്ടു. ഇടയ്ക്ക് മഴത്തുള്ളിയുടെ കനം കുറയുമ്പോള്‍ ദൂരെ സ്വാമി വിവേകാനന്ദന്‍ ഞങ്ങളെ നോക്കി കളിയാക്കുന്നതും കണ്ടു. കന്യാകുമാരിയിലേക്ക് യാത്ര സ്പോണ്‍സര്‍ ചെയ്ത അളിയന്‍ വീടെത്തുവോളം ഒന്നും മിണ്ടിക്കണ്ടില്ല. പാഴായിപ്പോയ കന്യാകുമാരി യാത്രയുടെ ഓര്‍മ്മ എക്കാലവും നിലനിലര്‍ത്താന്‍ നല്ല മുഴുത്ത കോഴിക്കാലൊരെണ്ണം ഞാന്‍ വീണ്ടുമെടുത്തു.

Oct 2, 2010

ജ്യോനവന്‍ പോയിട്ട് ഒരു വര്‍ഷം...



ബൂലോകത്ത് ഏറെചിന്തിപ്പിയ്ക്കുന്ന ചെറുതും വലുതുമായ കവിതകള്‍ സമ്മാനിച്ച് നമ്മളെ സന്തോഷിപ്പിച്ച നമ്മുടെ പ്രിയപ്പെട്ട ചങ്ങാതിയും യുവകവിയുമായ ജ്യോനവന്‍ നമുക്കാസ്വദിയ്ക്കാന്‍ ഒരു പൊട്ടക്കലം ബാക്കിവച്ചു നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാവുന്നു. അകാലത്തില്‍ നമ്മെ വിട്ടുപോയ പ്രിയ സുഹൃത്തിന്റെ ഓര്‍മ്മയ്ക്കു മുമ്പില്‍ ഒരായിരം അശ്രുകണങ്ങള്‍....

Sep 19, 2010

ആനമൂടും വെള്ളം കുടിയും

ഇന്നും (?) അന്നും എന്നും ഗംഗാ ട്രാവത്സ് ആറുമണിയ്ക്കു തന്നാ ആയൂരിലെത്തുന്നത്. ഗംഗാട്രാവത്സിനെ ഓര്‍മ്മയില്ലേ..? ഹിമക്കുട്ടിയുടെ പോസ്റ്റില്‍ പറഞ്ഞിരുന്ന ഗംഗതന്നെയാണ് കഥയിലെ പാത്രം. ചില്ലറ തമാശകളും മഹാ സംഭവങ്ങളും നടക്കുന്ന പ്രസ്തുത ഗംഗയില്‍ പതിവായി നടന്നിരുന്ന ഒന്നു രണ്ടു സംഗതികളിലേയ്ക്ക് ഒരു തിരിഞ്ഞു നോട്ടം.

ആയൂര്‍ - ചടയമംഗലം ‌- വെള്ളാര്‍‌വട്ടം - അമ്പലം മുക്ക് വഴി കടയ്ക്കല്‍. പുനലൂരുനിന്നു കടയ്ക്കലിലേയ്ക്കുള്ള ഗംഗാ ട്രാവത്സിന്റെ സഞ്ചാര പഥത്തില്‍ മേല്‍ പ്രസ്താവിച്ച സ്ഥലങ്ങള്‍ക്ക് തങ്ങളുടേതായ കഥകള്‍ പറയാനുണ്ട്.

ആയൂര്‍ - ചടയമംഗലം.

ബസ്സിലിരുന്ന് നേരേ തെക്കോട്ടു നോക്കിയാല്‍ ഭീമാകാരനായ ഒരാനയുടെ രൂപസാദൃശ്യത്തില്‍ ആകാശത്തെ തഴുകി നില്‍ക്കുന്ന ഒരു പാറമല കണാം. ഈ കാഴ്ച ചടയമംഗലം വരെ കണ്ടുകൊണ്ടിരിയ്ക്കാം. ആനയുടെ രൂപം പൂണ്ട പ്രധാന ഭാഗം മുഴുവന്‍ ഒറ്റപ്പാറയാണ്‍. പണ്ട് രാമായണകാലത്ത് രാവണന്‍ചേട്ടന്‍ സീതാദേവിയെയും അടിച്ചുമാറ്റി ലങ്കയിലേയ്ക്കു പറക്കുന്ന സമയത്ത് പക്ഷിശ്രേഷ്ഠനായ ജഡായു യാത്രയുടെ മാര്‍ഗ്ഗ തടസ്സമായി നിലകൊണ്ടത് ഇവിടെയായിരുന്നു. രാവണന്റെ വെട്ടേറ്റ് ചിറകറ്റ ജഡായു വീണു കിടന്നത് ഈ പാറപ്പുറത്താണെന്നാണ് ഐതിഹ്യം. നല്ലപാതിയെത്തേടിവന്ന ശ്രീരാമന്‍ ഈ പാറപ്പുറത്തു വച്ചാണു ജഡായുവിനെ കണ്ടുമുട്ടിയതത്രെ. ശ്രീരാമന്റെ കാലടി പതിഞ്ഞുവെന്നു കരുതപ്പെടുന്ന ഈ പാറയുടെ ഒരു ഭാഗത്തുള്ള വറ്റാത്ത കുളം മല കയറിവരുന്നവരുടെ ദാഹം ശമിപ്പിയ്ക്കുന്നു. പാറമലയുടെ മുകളില്‍ വളരെ വലിയ ഒരു ശ്രീരാമ പ്രതിമയുണ്ട്. ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും ഉയര്‍ന്ന ഭാഗങ്ങളില്‍ നിന്നാല്‍ ഈ പാറയും ശ്രീരാമ വിഗ്രഹവും വ്യക്തമായി കാണാം. ജഡായു വീണ സ്ഥലമായതിനാല്‍ ജഡായുമംഗലമെന്നും തുടര്‍ന്ന് ചടയമംഗലമെന്നും ഈ സ്ഥലം അറിയപ്പെട്ടു എന്നാണു കരുതുന്നത്. ഏതായലും ചടയമംഗലം പാറ ഒരൊന്നൊന്നര പാറ തന്നെയാണ്.

ചടയമംഗലം - വെള്ളാര്‍‌വട്ടം

ഈ റൂട്ടിലേയ്ക്കു കടന്നാല്‍ മറ്റൊരു ലോകമാണ്. ഇരു വശവും റോഡിനോടു ചേര്‍ന്നിരിയ്ക്കുന്ന വീടുകള്‍. കാറ്റുകൊള്ളാന്‍ പുറത്തിറങ്ങിയിരിയ്ക്കുന്ന തരുണീമണികളെയും തല്ലുകൊള്ളാന്‍ കാത്തിരിയ്ക്കുന്ന ശ്രീമതിമാരായ മഹിളാമണികളെയും നോക്കി മിഴികള്‍ കറക്കിയുള്ള യാത്ര. മരണവീട്ടില്‍ “നാളെമുതല്‍ എനിയ്ക്കാരോ..” എന്നു വിലപിയ്ക്കുന്ന ശ്രീമതിമാരുടെ ഭാവമായിരുന്നവര്‍ക്ക്. ഇപ്പൊത്തന്നെ “എനിയ്ക്കാരോ” എന്നു ചോദിയ്ക്കാന്‍ വെമ്പിനില്‍ക്കുന്നതായും ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ചത്തതിനൊക്കുമേ ജീവിച്ചിരിയ്ക്കിലുമെന്നതാണ് ഈ ദുരവസ്ഥയ്ക്കു കാരണമായി എനിയ്ക്കു തോന്നിയത്. മഹിളകളുടെ ഈ അവസ്ഥയ്ക്കുള്ള കാരണത്തിന്റെ പ്രഭവകേന്ദ്രം വെള്ളാര്‍‌വട്ടം എന്ന മഹാനഗരമാണ്, വഴിയേ മനസ്സിലാവും. ഈ ആസ്വാദനത്തിന്റെ സുഖം ആവോളം നുകരാന്‍ തന്നെയാവണം ഞാന്‍ പതിവായി ഗംഗാട്രാവത്സ് തന്നെ യാത്രയ്ക്കു തെരഞ്ഞെടുത്തത്. അത്യാവശ്യം നല്ല തിരക്കുണ്ടായിരിയ്ക്കും. ഈ തിരക്കിലേയ്ക്കാണു നാലാളുടെ ഇടം കവരുന്ന മൂടിന്നധിപതിയായ ആനമൂടി രമണിച്ചേച്ചിയും ചേരുന്നത്. ഒപ്പം ആനമൂടിന്റെ ആരാധകരും ചില്ലറ ഉപയോക്താക്കളുമായ ഒരുപറ്റവും സ്ഥിരമായുണ്ടാവുമായിരുന്നു.ആനമൂട്ടില്‍ പിച്ചലും നുള്ളലും അവരുടെ ഹോബിയായിരുന്നു, രമണിച്ചേച്ചിയ്ക്ക് ചില്ലറ ആനന്ദവും. ഒരിയ്ക്കല്‍ ആനമൂടും കടന്ന് മൂത്തുപാകമായ മാതളനാരങ്ങയില്‍ ആരോ ഒന്നു സാമ്പ്ലി. കളി മൂടിനോടു മതി നാരങ്ങ വില്‍ക്കാനല്ലെന്ന് ആനമൂടി തുറന്നടിച്ചു.

“നിനക്കൊന്നും അമ്മേം പെങ്ങന്മാരും ഇല്ലേഡാ......?

സംഭവം എനിക്കു മനസ്സിലായില്ല. ആനമൂടും മാതളനാരങ്ങയും തമ്മില്‍ ബന്ധമില്ലെന്നാണോ..! അതോ ആനമൂട് ചേച്ചീടേതല്ലെന്നോ...!!

വെള്ളാര്‍വട്ടത്തെമ്പോള്‍ ആനമൂടിന്റെ ക്ലൈമാക്സാവും.

വെള്ളാര്‍‌വട്ടം - അമ്പലം‌മുക്ക്

ഗുണവും മണവും രുചിയുമൊക്കെ വിരാചിയ്ക്കുന്ന മൂന്നാംഭാഗമാണ് ഞാന്‍ കൂടുതല്‍ ആസ്വദിച്ചിരുന്നത്. വിലയിലും അളവിലും മായം കലരാത്ത തൊള്ളായിരത്തിപ്പതിനാറിന്റെ പരിശുദ്ധിയുള്ള നാടന്‍ പട്ടച്ചാരായം യഥേഷ്ടം ലഭിയ്ക്കുന്ന സ്ഥലമായിരുന്നു വെള്ളാര്‍‌വട്ടം. യഥാര്‍ത്ഥത്തില്‍ ജനകോടികളായ കുടിയന്മാരുടെ വിശ്വസ്ഥ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന മഹാനാട്. അന്തിയായാല്‍ ജനകോടികള്‍ ഇവിടേയ്ക്ക് ഒഴുകിയെത്തിയിരുന്നതു വെറുതെയല്ലെന്ന് അക്കാലത്ത് അതുവഴി സഞ്ചരിച്ചിരുന്നവര്‍ സാക്ഷ്യപ്പെടുത്തും.

വെള്ളാര്‍‌വട്ടത്തെത്തുമ്പോള്‍ ബസ്സ് ഏതാണ്ടു കാലിയാവും. ഒന്നു നടു നിവര്‍ത്താമെന്നു കരുതുന്നവരുടെ അത്യാഗ്രഹങ്ങളുടെ മേല്‍ മിന്നലും ഇടിയും ഒരുമിച്ചു പ്രയോഗിച്ചുകൊണ്ട് വന്നതിനേക്കാള്‍ ഇരട്ടി മഹാജനം ഉള്ളിലേയ്ക്കു തള്ളിക്കയറും. പട്ടച്ചാരായത്തിന്റെ മനോഹര ഗന്ധം ആസ്വദിച്ചുകൊണ്ട് തുടര്‍യാത്ര ചെയ്യാം. മനസ്സുകൊണ്ട് ആടാന്‍ തയ്യാറെടുത്തവരും ആടിത്തുടങ്ങിയവരും പകുതി ആടിയവരും ഷെഡ്ഡിലൊതുങ്ങാന്‍ തയ്യാറെടുത്തവരുമൊക്കെ ഗംഗയുടെ സ്ഥിരം കുറ്റികള്‍. വാള്‍ വാള്‍ എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഗംഗയില്‍ ആ‍രും വാളുവച്ചതായി കാണാന്‍ കഴിഞ്ഞിട്ടില്ല.

വളവുകളെയും തിരിവുകളെയും പിന്തള്ളി ഗംഗ പായും. ഈ പാച്ചിലില്‍ അമ്പലം‌മുക്ക് കവലയിലെത്തുമ്പോഴാണ് വെള്ളാര്‍‌വട്ടം ഷോയുടെ ക്ലൈമാക്സ്. കവലയില്‍ റോഡിന് തരക്കേടില്ലാത്ത ഒരു വളവുണ്ട്. വളവു തുടങ്ങുന്നിടത്തും തീരുന്നിടത്തും അത്യാവശ്യം പോന്ന ഓരോ ഹമ്പും നാട്ടുകാരുടെ സംഭാവനയായുണ്ടായിരുന്നു. സാമാന്യം വേഗത്തില്‍ വരുന്ന ഗംഗ വളവുതിരിയുന്നതോടെ ബസ്സില്‍ ആട്ടക്കലാശം നടത്തുന്ന കലാകാരന്മാരുടെ കണ്ട്രോളു പോകും. ഹമ്പിലെ ചാട്ടം കൂടിയാവുമ്പോള്‍ അരയില്‍ തിരുകിയിരുന്ന കുപ്പികള്‍ ഒന്നൊന്നായി താഴേയ്ക്കു ചാടും. പാവം ഗംഗ പ്രളയവാഹിനിയായി മാറും. നല്ല ശുദ്ധമായ വെള്ളം വിലക്കുറവില്‍ സുലഭമായി കിട്ടുന്നതു കൊണ്ടാവണം അവിടം വെള്ളാര്‍‌വട്ടമെന്ന് അറിയപ്പെട്ടത്.

(എന്റെ പ്രിയപ്പെട്ട വെള്ളാര്‍വട്ടംകാരേ എന്നോട് ഷെമിക്കേണമേ...)

Mar 21, 2010

ബൂലോകര്‍ ജാഗ്രതൈ...

എന്റെ പാട്ടുകള്‍ക്ക് ഇടത്താളമായിരുന്ന ഗിറ്റാര്‍ സംഗീത ലോകത്തുനിന്നുള്ള താല്‍ക്കാലിക വിരമിയ്ക്കലിനു ശേഷം കഴിഞ്ഞ ദിവസം പൊടിതട്ടിയെടുത്തു. വര്‍ഷങ്ങളായി ഉപയോഗിയ്ക്കാതിരുന്നതിനാലാവണം കൈവിരലുകള്‍ക്കു വഴങ്ങാനൊരു മടി. വിരല്‍ത്തുമ്പ് നന്നായി വേദനിയ്ക്കുന്നു. എന്നാലും ഞാന്‍ വീണ്ടും പ്രാക്ടീസ് തുടങ്ങി. ബൂലോകത്തെ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കാണ് എന്റെ നന്ദി. കഴിഞ്ഞപോസ്റ്റിലെ കമന്റുകളിലൂടെയും നേരിട്ടു മെയിലുകളിലൂടെയും എനിയ്ക്കുതന്ന അകമഴിഞ്ഞ പ്രോത്സാഹനം വീണ്ടും കലാരംഗത്തു കാലുവയ്ക്കാന്‍ എന്നെ പ്രേരിപ്പിച്ചു എന്നു പറയുന്നതാണു ശരി.

കലാരംഗത്തുനിന്നു വിടപറയാന്‍ ചില്ലറകാരണങ്ങളുണ്ടായിരുന്നു. ഗിറ്റാറിലെ എന്റെ ഗുരു ശ്രീ ചടയമംഗലം എന്‍. എസ്. ഹരിദാസിന്റെയും ഞങ്ങളുടെ പ്രിയപ്പെട്ട മ്യൂസിക് ഡയറക്ടര്‍ വര്‍ക്കല ജി. മുരളീധരന്റെയും ആകസ്മിക വേര്‍പാടും അതിനുശേഷമുള്ള മലബാറിലെ പ്രവാസ ജീവിതത്തിനു കാരണമായിവന്ന പ്രത്യേക സാഹചര്യങ്ങളും ഒരു കാരണം.

കടയ്ക്കലിനു പരിസര പ്രദേശങ്ങളിലെ മിയ്ക്കവാറും ക്ഷേത്രങ്ങളിലെല്ലാം ചെണ്ടയുമായി ഞാന്‍ പോയിട്ടുണ്ട്. പുനലൂര്‍ സ്വദേശി രവിയാശാനായിരുന്നു എന്റെ ഗുരു. പലയിടത്തും ചെണ്ടകൊട്ടി, ഒടുവില്‍ നാട്ടിലെ മൂലബൌണ്ടര്‍ ശ്രീ ആയിരവില്ലി ക്ഷേത്രത്തിലുമെത്തി. ക്ഷേത്രത്തില്‍ നിന്നു കിട്ടിയ മുണ്ടും നേരിയതുമണിഞ്ഞ് കൊട്ടാനാരംഭിച്ചപ്പോള്‍ നാട്ടുകാരിലൊരാള്‍ എന്റെ ജാതി വിളിച്ചു പറഞ്ഞു.

“ഇവന്‍ മുസ്ലിമാണ്, അമ്പലത്തില്‍ കൊട്ടാന്‍ പാടില്ല....”

കലയ്ക്കും ദൈവമെന്ന മഹാശക്തിയ്ക്കും ജാതിതിരിവുണ്ടെന്ന് ഞാനും തിരിച്ചറിഞ്ഞു. അന്നു താഴെവച്ച ചെണ്ട ഇന്നുവരെ പിന്നെ തൊട്ടിട്ടില്ല, ദൈവങ്ങള്‍ കോപിച്ചാലോ!! അതു രണ്ടാമത്തെ കാരണം.

ആസ്വാദകസുഹൃത്തുക്കളായ എന്റെ ബൂലോക സുഹൃത്തുക്കള്‍ കലയില്‍ ജാതിതിരിയ്ക്കില്ലെന്ന വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് വീണ്ടും കലാരംഗത്തേയ്ക്ക് ചുവടുവയ്ക്കുകയാണ്. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാവണമെന്ന് ആഗ്രഹമുണ്ട്.

മൂന്നു കാരണവന്മാരില്‍ ഒന്നാമത്തെ കാരണവര്‍, മുഹമ്മദ് അസ്‌ലം. തബലയാണ് ഇഷ്ടം. പഠിച്ചുകൊണ്ടിരിയ്ക്കുന്നു.

ഇത് രണ്ടാമത്തെ കാരണവര്‍ മുസ്‌ഫറുല്‍ ഇസ്ലാം. ഇടയ്ക്കൊക്കെ മുട്ടിനോക്കും...



ഇത് മൂന്നാമന്‍ മുര്‍ഷിദ് ആലം, ചെറായിയില്‍ വരുമ്പോള്‍ ഇദ്ദേഹത്തിനു മൂന്നുമാസം പ്രായം.

മറ്റു വാദ്യോപകരണങ്ങള്‍ ഒന്നും തന്നെ പഠിച്ചിട്ടില്ല. അവ കൈകാര്യംചെയ്യാന്‍ അവസരങ്ങള്‍ ധാരാളം കിട്ടിയതു മുതലാക്കിയിട്ടുണ്ടെന്നു മാത്രം. ഇടയ്ക്കിടയ്ക്ക് ചില്ലറ നമ്പരുകള്‍ ബൂലോകത്തു വിളമ്പുന്നതില്‍ ആരും വിരോധിയ്ക്കരുത്. ദ്രോഹിയ്ക്കാന്‍ ബ്ലോഗല്ലാതെ തല്‍ക്കാലം വേറേ മാര്‍ഗ്ഗങ്ങളില്ലല്ലോ...

Mar 8, 2010

ഓര്‍മ്മയില്‍ ഒരു ഗാനമേള..

കല്ലെടുത്തു കീച്ചരുതേ നാട്ടാരേ....
എല്ലുവലിച്ചൂരരുതേ നാട്ടാരേ, അയ്യോ
കല്ലെടുത്തു കീച്ചരുതേ നാട്ടാരേ....

റിഹേഴ്സല്‍ തുടങ്ങിയിട്ട് മണിയ്ക്കൂര്‍ രണ്ടു കഴിഞ്ഞിരിയ്ക്കുന്നു. തുടര്‍ച്ചയായുള്ള ഗിറ്റാര്‍ വായന കഴിഞ്ഞ് ഒന്നു നടു നിവര്‍ക്കാന്‍ കോലായിലേയ്ക്കിറങ്ങിയതാണ്. മൂലയിലിരുന്ന നാഷണല്‍ പാനസോണിക്കിന്റെ തിരുമണ്ടയില്‍ ഒന്നു ഞെക്കിനോക്കിയപ്പോഴാണ് കാഥികന്‍ വി.ഡി. രാജപ്പന്റെ മുകളില്‍ കുറിച്ചിട്ട വരികള്‍ നെഞ്ചത്തുകൂടി പടപടാന്ന് ഉരുണ്ടിറങ്ങിയത്. ഗാനമേള നടക്കുമ്പോഴും ഇങ്ങനെ പാടേണ്ടിവരുമോന്നുള്ള സന്ദേഹം മനസ്സില്‍ തോന്നിയോ..?

സോറി...
കാര്യം പറയാന്‍ മറന്നു.
പ്രതിഷ്ഠയില്ലാത്ത വളരെ പ്രസിദ്ധിയുള്ള ഭദ്രകാളീ ക്ഷേത്രമാണ് കടയ്ക്കല്‍ ഭദ്രകാളീ ക്ഷേത്രം. കുംഭമാസത്തിലെ തിരുവാതിര നാളിലാണ് പ്രധാന ഉത്സവം അന്ന് എടുപ്പുകുതിരയും കുത്തിയോട്ടക്കളിയും മറ്റു വര്‍ണ്ണക്കാഴ്ച്ചകളും ധാരാളമുണ്ടാവും. അതേക്കുറിച്ച് മറ്റൊരവസരത്തില്‍ പറയാം. പത്തുപതിനഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് ഇവിടെ ആഘോഷിയ്ക്കുന്നത്. നാടകവും ബാലെയും കഥകളിയും കഥാപ്രസംഗവും ഗാനമേളയുമൊക്കെയായി ഒരു മഹാ ഉത്സവം. ദിവസം മിനിമം രണ്ടു പ്രൊഫഷണല്‍ പരിപാടികള്‍ ഉണ്ടാവും.

എല്ലാ വര്‍ഷവും കുംഭമാസത്തിലെ മകയിരം നാളില്‍ ഈ ക്ഷേത്രവളപ്പില്‍ മങ്കമാര്‍ പൊങ്കാലയിടുന്നു. ഈ സമയത്തു നടത്താനുള്ള ഗാനമേളയുടെ റിഹേഴ്സലാണ് നേരത്തേ കണ്ടത്. രണ്ടര മൂന്നുമണിയ്ക്കൂര്‍ ഗാനമേള. പൂര്‍ണ്ണമായും കടയ്ക്കല്‍ ദേവീഭക്തിഗാനങ്ങളാണ് ഈ സമയം പാടുന്നത്. കൈയിലെ സിഗരറ്റ് എരിഞ്ഞുകഴിഞ്ഞു. ഒരു ക്ലാസിയ്ക്കല്‍ സോംഗാണ് പാടിക്കൊണ്ടിരുന്നത്. ഗിറ്റാറിന്റെ പണി അതിലില്ലാത്തതിനാല്‍ കോലായിലിറങ്ങിയതാണ്. അതു കഴിഞ്ഞിരിയ്ക്കുന്നു. ഹാളിലേയ്ക്കു കയറി ഗിറ്റാറു കയ്യിലെടുത്തു. സംഗീത പാടിത്തുടങ്ങി....

“അത്താഴപ്പാട്ടിന്‍ അകത്തളത്തില്‍....”

വളരെ മനോഹരമായിത്തന്നെ ട്രയല്‍ അവസാനിച്ചു. പിറ്റേന്ന് എല്ലാവര്‍ക്കും വിശ്രമമായതിനാല്‍ ഉപകരണങ്ങളെല്ലാമൊതുക്കി പായ്ക്കുചെയ്ത് പുറത്തിറങ്ങി.

നാലരയോടെതന്നെ എല്ലാരും സ്റ്റേജില്‍ ഹാജരായി. മുറ്റത്തു പൊങ്കാലയിടാനുള്ളതിരക്ക് ഒരിടത്ത്, പാട്ടുകേള്‍ക്കാനുള്ളതിരക്ക് മറ്റൊരിടത്ത്. സംഗീതോപകരണങ്ങള്‍ യഥാസ്ഥാനങ്ങളില്‍ വച്ചു സാമ്പ്ലിത്തുടങ്ങി.

പ്രൌഢഗംഭീരമായ സ്വരത്തില്‍ ബാബുമാഷ് അനൌണ്‍സ് ചെയ്തു...

“പരമാനന്ദസംഗീതം...
കടയ്ക്കല്‍ ഷാര്‍പ്പ് മ്യൂസിക്സ് അവതരിപ്പിയ്ക്കുന്ന കടയ്ക്കല്‍ ദേവീ സ്തുതിഗീതങ്ങള്‍, ഭക്തിഗാനമേള ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഈ വേദിയില്‍ ആരംഭിയ്ക്കുന്നു....”

അല്‍പ്പം കഴിഞ്ഞ് വീണ്ടും ആരംഭിയ്ക്കുന്നു...! വീണ്ടും... വീണ്ടും...!!

ഇങ്ങനെ കുറേ ആരംഭിച്ചപ്പോള്‍ അതിരാവിലേതന്നെ രണ്ടെണ്ണം വിട്ടുവന്ന ചേട്ടന്മാരിലൊരാള്‍ക്കു ദേഷ്യം വന്നു...

“നിങ്ങള്‍ ആരംഭിയ്ക്കുന്നോ അതോ ഞാന്‍ ആരംഭിയ്ക്കണോ...?”

അപ്പോഴാണ് “ആരംഭി”യ്ക്കുന്നതിന്റെ പൊരുള്‍ മനസ്സിലായത്. ഉപകരണങ്ങളെല്ലാം നിരത്തി, പാടാന്‍ പാട്ടുകാരും റെഡി, ഓര്‍ക്കസ്ട്രക്കാര്‍ക്കും പാട്ടുകാര്‍ക്കുമുള്ള നൊട്ടേഷന്‍ സ്റ്റാന്റുകള്‍ ട്രയല്‍ ചെയ്ത ഹാളിലാണ്. ഗാനമേളതുടങ്ങാനുള്ള സമയം അതിക്രമിച്ചിരിയ്ക്കുന്നു.


സ്റ്റേജിന്റെ മൂലയില്‍ അടുക്കിവച്ചിരുന്ന ഇരുമ്പുകസേരകള്‍ രണ്ടെണ്ണം പെട്ടെന്നുതന്നെ പാട്ടുകാരന്‍ സനലിന്റെ നൊട്ടേഷന്‍ സ്റ്റാന്റായി! ഫ്ലൂട്ട് വായിയ്ക്കുന്ന സുരേഷ്‌കുറുപ്പും ഒന്നെടുത്ത് ഫിറ്റുചെയ്തു. നേരത്തെ വീ.ഡി. രാജപ്പന്റെ പാട്ടുകേട്ടത് ഓര്‍മ്മവന്നതിനാല്‍ ഒരെണ്ണം ഞാനും മുന്നില്‍ വച്ചു. ആവശ്യം വന്നാല്‍ കൊണ്ടിടംകൊണ്ട് തടുക്കണ്ടല്ലോ...

വീണ്ടും ബാബുമാഷിന്റെ സ്വരമുണര്‍ന്നു...

“പരമാനന്ദ സംഗീതത്തിലെ അക്ഷരങ്ങള്‍ കോര്‍ത്തിണക്കിയത്... ചടയമംഗലം എന്‍.എസ്. ഹരിദാസ്, സാബു കൊട്ടോട്ടി..
സംഗീതം... വര്‍ക്കല ജി മുരളീധരന്‍...
ആലാപനം... കെ.ജെ. സനല്‍ കുമാര്‍, സംഗീതാ ബാലചന്ദ്രന്‍, പദ്മകുമാര്‍, പ്രവീണ...
പിന്നണിയില്‍..........
അവതരണം... ഷാര്‍പ്പ് മ്യൂസിക്സ് കടയ്ക്കല്‍...”

മായാമാളവഗൌള രാഗത്തില്‍, ആദി താളത്തില്‍ സനല്‍ പാടിത്തുടങ്ങി...

“ദേവീ പ്രസാദം മമ സംഗീത ജ്ഞാനം......”

നാലുകൊല്ലം ആ കടയ്ക്കല്‍ ദേവീ സന്നിധിയില്‍ ദേവീസ്തുതിഗീതങ്ങള്‍ക്കു ഗിറ്റാര്‍ വായിയ്ക്കാന്‍ എനിയ്ക്കു ഭാഗ്യം കിട്ടി. അന്നു പാടുകയും ഓര്‍ക്കസ്ട കൈകാര്യം ചെയ്യുകയും ചെയ്ത മിയ്ക്കവരും ഇന്ന് ആ രംഗത്തുതന്നെ പ്രശസ്ഥരാണ്. പക്ഷേ പലരും ഷാര്‍പ്പ് മ്യൂസിക്സിന്റെ ഈ വേദിയിലാണു തുടക്കമിട്ടതെന്നു മറന്നിരിയ്ക്കുന്നു.
കൊട്ടോട്ടിയാകട്ടെ ബൂലോകര്‍ക്ക് ഒരു ബാധ്യതയായും...

ഗിറ്റാറില്‍ വായിച്ച പാട്ടുകള്‍ കയ്യിലില്ല. താമസിയാതെ റെക്കോഡ് ചെയ്യാമെന്നു കരുതുന്നു. തല്‍ക്കാലം കരോക്കെയിട്ട് ഓടക്കുഴലില്‍ വായിച്ച ഒരുഗാനം ചേര്‍ക്കുന്നു.

ഈ ശബ്ദം ഇവിടെക്കൊളുത്തുവാന്‍ എന്നെ സഹായിച്ച മുള്ളൂക്കാരനു നന്ദി...

Nov 1, 2009

രണ്ടു താരാട്ടു പാട്ടുകള്‍

ഏതാണ്ട് ഒന്നര വയസ്സു പൂര്‍ത്തിയായപ്പോഴാണ് എനിയ്ക്ക് പിതാവിനെ നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ടതോ മറ്റുള്ളവര്‍ നഷ്ടപ്പെടുത്തിയതോ എന്ന് അറിയില്ല. ഇതു കുറിയ്ക്കുന്ന സമയത്ത് അദ്ദേഹം ജീവനോടെയുണ്ടോയെന്നും... കാണണമെന്ന് ആഗ്രഹത്തോടെ മുതിര്‍ന്നതിനു ശേഷം പോയിട്ടുണ്ട്, കണ്ടിട്ടുണ്ട്. ഏതാണ്ട് പന്ത്രണ്ടുകൊല്ലം മുമ്പാണ് അവസാനം കണ്ടത്. അക്കഥ പിന്നെപ്പറയാം. ഉമ്മയുടെ ബാപ്പ, അതായത് ഉപ്പാപ്പ ഒരു ബാപ്പയുടെ സ്നേഹം കിട്ടാത്തതിന്റെ കുറവു പരിഹരിച്ചിരുന്നു. അക്കാലത്ത് അദ്ദേഹം ഞങ്ങള്‍ ചെറുമക്കളെ തറയില്‍ വച്ചല്ല നോക്കിയിരുന്നത് എന്നു പറയുന്നതാണു ശരി.

വായുവിന്റെ അസുഖം അദ്ദേഹത്തിന് വളരെക്കൂടുതല്‍ ഉണ്ടായിരുന്നതിനാല്‍ അദ്ദേഹം വായു അലിയാര്‍ എന്നാ‍ണ് അറിയപ്പെട്ടിരുന്നത്. അതിന് മരുന്നും അദ്ദേഹം തന്നെ കണ്ടുപിടിച്ചിരുന്നു. അത് എത്രകണ്ടു ഫലപ്രദമായിരുന്നു എന്ന് എനിയ്ക്കറിയില്ല. ചില്ലുകുപ്പിയില്‍ അപ്പക്കാരം (സോഡാപ്പൊടി) വെള്ളമൊഴിച്ചു കുലുക്കി കൂടെക്കൊണ്ടു നടന്നിരുന്നു, ഇടയ്ക്കിടയ്ക്കു ഓരോ കവിള്‍ കുടിയ്ക്കുകയും. എന്റെ ജീവിതത്തെ സ്വാധീനിച്ച എന്റെ കുടുംബത്തിലെ ഏക വ്യക്തിയായിരുന്നു അദ്ദേഹം.

അദ്ദേഹം കുട്ടികളെ പാടിയുറക്കുമായിരുന്ന രണ്ടു താരാട്ടു പാട്ടുകള്‍ പരിചയപ്പെടുത്താനാണ് ഈ പോസ്റ്റിലൂടെ ശ്രമിയ്ക്കുന്നത്. ഏതു മാപ്പിളപ്പാട്ടിന്റെയും ഈണത്തിലും ഈ പാട്ടുകള്‍ പാടാന്‍ കഴിയും. ബൂലോകത്തു വന്നതിനു ശേഷം ആദ്യമായി മീറ്റിയ ചെറായിയില്‍ എന്റെ ബൂലോക സുഹൃത്തുക്കളില്‍ ചിലരെങ്കിലും ഈ പാട്ടുകളിലൊന്നു കേട്ടിട്ടുണ്ടാവും. കൊട്ടോട്ടി സൂപ്പര്‍ ജൂനിയറിന്റെ കരച്ചിലടക്കാന്‍ ഞാന്‍ പാടിയതു കേട്ട് അവര്‍ മൂക്കത്തു വിരല്‍ വച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇന്ന് ഈപാട്ടുകള്‍ എനിയ്ക്കു മാത്രമേ അറിയാവൂ എന്നാണു തോന്നുന്നത്. പതിമൂന്നുകാരന്‍ മുഹമ്മദ് അസ്ലവും ആറുവയസ്സുകാരന്‍ മുസ്ഫറുല്‍ ഇസ്ലാമും കേട്ടു വളര്‍ന്നതും, ഇപ്പോള്‍ ആറുമാസക്കാരന്‍ മുര്‍ഷിദ് ആലം കേട്ടുറങ്ങുന്നതും ഈ താരാട്ടു പാട്ടുകള്‍ മാത്രമാണ്. നിങ്ങള്‍ക്കിഷ്ടമുള്ള താളത്തിലും രാഗത്തിലും ഇവപാടിനോക്കൂ...

ചായക്കടക്കാരോ
ചായ ഒന്നു തായോ
തിന്നാനൊന്നും വേണ്ടേ
ഓഹോ ഓഹോ ഓഹോ

ഇതായിരുന്നു ചെറായി താരാട്ടു പാട്ട്. അടുത്തതു താഴെ...

പാട്ടു പാടെടാ പണ്ടാരാ
എങ്ങനെ പാടണം വീട്ടിലമ്മോ
കാശിയ്ക്കു പോയവന്‍ വരാതെ പോണേ
അങ്ങനെ പാടെടാ പണ്ടാരാ...

രണ്ടാമതെഴുതിയ പാട്ട് മിയ്ക്കവാറും എല്ലാ പാട്ടിന്റെ രീതിയിലും ഞാന്‍ പാടാറുണ്ട്. സത്യത്തില്‍ എന്റെ ഉപ്പുപ്പായുടെ ഓര്‍മ്മ എന്നില്‍ മായാതെ നിര്‍ത്തുന്നത് ഈ പാട്ടുകള്‍ മാത്രമാണെന്നു പറയാം. ഇത് പാട്ടുകളാണോ എന്നും ആരാണ് ഇവ എഴുതിയതെന്നും എനിയ്ക്കറിയില്ല. ഇവ രണ്ടും പാടാത്ത ഒരു ദിവസവും എന്റെ ജീവിതത്തിലില്ല.

Sep 8, 2009

ഒരു ഹിമകണം പോലെ അവള്‍....

റിഫ്രെഷ് മെമ്മറിയുടെ പുതിയ അദ്ധ്യായം എഴുതാന്‍ ഡയറി എടുത്തതാണ്. അതിനടുത്തുള്ള പുസ്തകം ഒന്നു മറിച്ചുനോക്കി. ഞാന്‍ വായിച്ചിട്ടുള്ള നോവലുകളില്‍ എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആ പുസ്തകത്തിന് എന്നെ വേദനിപ്പിച്ച ഒരു കഥകൂടി പറയാനുണ്ട്.

1988ല്‍ പത്താം തരം കഴിഞ്ഞതിനു ശേഷം തുടര്‍ന്നു പഠിയ്ക്കാന്‍ എനിയ്ക്കു തോന്നിയില്ല. എം എ എക്കണോമിക്സും എട്ടാം ക്ലാസ്സു തോറ്റതും തൊഴില്‍ രഹിതരായ കൂട്ടുകാരായി കൂടെയുള്ളപ്പോള്‍ ഒരു കൈത്തൊഴില്‍ പഠിച്ചു ജീവിതം മെച്ചപ്പെടുത്താനാണ് എനിയ്ക്കു തോന്നിയത്. കൊട്ടോട്ടിയെന്ന എന്റെ ഗ്രാമത്തില്‍ നിന്നും ഇരുപത്തിനാലു കിലോമീറ്റര്‍ ദൂരെയുള്ള കൊട്ടാരക്കരയ്ക്കടുത്ത് ആയൂരിലുള്ള സ്മിതാ എഞ്ചിനീയറിങ് ഇന്‍ഡസ്ട്രീസില്‍ ഞാന്‍ തൊഴില്‍ പഠനം ആരംഭിച്ചു. രാവിലെ എട്ടുമണിയ്ക്കുള്ള ആനവണ്ടിയില്‍ കടയ്ക്കല്‍, നിലമേല്‍ വഴി ആയൂര്‍. വൈകിട്ട് ചടയമംഗലം വെള്ളാര്‍വട്ടം ചിങ്ങേലിവഴി തിരികെയാത്ര. വൈകിട്ടുള്ള ഗംഗ ട്രാവത്സ് എന്ന ബസ്സിലെയും സ്ഥിരം കുറ്റിയായിരുന്നു ഞാന്‍. ഡ്രൈവറുടെ ക്യാ‍ബിനിലെ നീണ്ട സീറ്റായിരുന്നു ഞാന്‍ സ്ഥിരമായി റിസര്‍വു ചെയ്തിരുന്നത്.

പതിവുപോലെ ഗംഗ ഷോപ്പിനു മുന്നില്‍ നിര്‍ത്തി, ഞാന്‍ റിസര്‍വു സീറ്റില്‍ സ്ഥാനവും പിടിച്ചു. വെള്ളാര്‍വട്ടത്തെത്തിയപ്പോള്‍ തിളങ്ങുന്ന പട്ടു പാവാടയും തൂവെള്ള കുപ്പായവുമിട്ട ഒന്‍പതു വയസ്സുകാരി സുന്ദരിക്കുട്ടിയുടെ കൈപിടിച്ചുകൊണ്ട് ഒരു മദ്ധ്യവയസ്കന്‍ ബസ്സില്‍ കയറി. സീറ്റില്‍ എന്റെ അടുത്തായി ഇരുപ്പുമുറപ്പിച്ചു. ഒരു മൂകത അദ്ദേഹത്തിന്റെ മുഖത്തു തെളിഞ്ഞിരിയ്ക്കുന്നതു ഞാന്‍ കണ്ടു. സുന്ദരിക്കുട്ടിയാകട്ടെ നിര്‍ത്താതെ സംസാരിയ്ക്കുന്നുമുണ്ട്. വല്ലാത്ത തിളക്കമായിരുന്നു ആ കണ്ണുകളില്‍. തുടര്‍ന്ന് ആഴ്ച്ചയില്‍ രണ്ടു പ്രാവശ്യം ഞാന്‍ അവരുടെ സഹയാത്രികനായി. കൂടുതല്‍ തവണ കണ്ടതിനാലാവണം അവള്‍ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു. ഞാനും ഒരു ചിരി പാസാക്കി.

“എന്താ മോളുടെ പേര്....?”

“ഹിമ”

“നല്ല പേരാണല്ലോ... ആരാ മോള്‍ക്ക് ഈ പേരിട്ടത്...?”

“ഇച്ചാച്ചനാ.....” അവളുടെ അച്ഛനെ അവള്‍ അങ്ങനെയാണു വിളിച്ചിരുന്നത്.

“ആട്ടെ ഇച്ചാച്ചനും മോളും കൂടി...?”

“ഇച്ചാച്ചന്‍ എനിയ്ക്കു വള വേടിച്ചു തരാമെന്നു പറഞ്ഞു. അതു വാങ്ങാന്‍ പോവുകാ...”

അന്നത്തെ സംസാരം അവിടെ അവസാനിച്ചു. എനിയ്ക്കിറങ്ങേണ്ട സ്ഥലമെത്തിയിരുന്നു. ഇനി അടുത്ത ബസ്സില്‍ നാലു കിലോമീറ്റര്‍...

തുടര്‍ന്നും ആഴ്ച്ചയില്‍ രണ്ടുപ്രാവശ്യം വീതം ഞങ്ങള്‍ കണ്ടുമുട്ടി. അവരോടൊന്നിച്ചുള്ള യാത്ര വളരെ രസകരമായിരുന്നു. അവളുടെ കൊച്ചുകൊച്ചു തമാശകളും മണ്ടത്തരങ്ങളും ഞങ്ങളുടെ യാത്ര ആനന്ദകരമാക്കി. അവള്‍ക്കുമുണ്ടായിരുന്നു അല്ലറചില്ലറ സംശയങ്ങള്‍. അതു ചോദിയ്ക്കാന്‍ അവള്‍ ഒരു മടിയും കാട്ടിയിരുന്നില്ല. വയസ്സ് ഒന്‍പതേ ആയിരുന്നുള്ളൂവെങ്കിലും അതിനേക്കാള്‍ പാകത അവളുടെ വാക്കുകള്‍ക്കുണ്ടായിരുന്നു.

അക്കാലത്ത് സോവിയറ്റു യൂണിയനുമായി എനിയ്ക്ക് ചെറിയ ബന്ധമുണ്ടായിരുന്നു. ആ കഥ മറ്റൊരവസരത്തില്‍ പറയാം. ആ ബന്ധത്തില്‍ എനിയ്ക്കു കിട്ടിയ ചിംഗീസ് ഐത്മാത്തൊവിന്റെ “മലകളുടെയും സ്റ്റെപ്പിയുടെയും കഥകള്‍” എന്ന നാലു നോവലുകളുടെ സമാഹാരം ഒരു യാത്രയില്‍ എന്റെ കയ്യിലുണ്ടായിരുന്നു. നല്ല വായനക്കാരികൂടിയായിരുന്ന നമ്മുടെ കൊച്ചു ഹിമയ്ക്ക് ഈ പുസ്തകം വായിയ്ക്കാന്‍ വേണമെന്നായി. എനിയ്ക്ക് ആ പുസ്തകം അന്നു കിട്ടിയിട്ടേ ഉള്ളൂ. പിന്നെ കൊടുക്കാമെന്നു പറഞ്ഞപ്പോല്‍ അവള്‍ സമ്മതിച്ചില്ല. ഒടുവില്‍ അടുത്ത യാത്രയില്‍ തിരികെത്തരാമെന്നു പറഞ്ഞ് പുസ്തകം അവള്‍ കൊണ്ടുപോയി. പക്ഷേ അടുത്ത കണ്ടുമുട്ടലില്‍ എനിയ്ക്കു പുസ്തകം കിട്ടിയില്ല.

“ഇച്ചാട്ടാ, നാലുകഥകളാ മൊത്തത്തില്‍. രണ്ടെണ്ണമേ വായിയ്ക്കാന്‍ പറ്റിയുള്ളൂ. ന്നി വരുമ്പൊ ഞാന്‍ കൊണ്ടു വരാം...”

ഇതിനിടയില്‍ ഞാനവള്‍ക്ക് ഇച്ചാട്ടനായിരുന്നു. പുസ്തകം കിട്ടാത്തതില്‍ നിരാശയുണ്ടായെങ്കിലും അവളുടെ നിഷ്കളങ്കമായ വാക്കുകളില്‍ അത് അലിഞ്ഞില്ലാതായി...




അടുത്ത തവണ അവള്‍ പുസ്തകം തന്നു. അതിലുണ്ടായിരുന്ന ചിത്രങ്ങള്‍ക്ക് അവള്‍ മനോഹരമായി നിറം കൊടുത്തിരിയ്ക്കുന്നു. ഓരോ ചിത്രത്തിനും അടിയില്‍ ഹിമ എന്നു രേഖപ്പെടുത്തിയിരിയ്ക്കുന്നു. എഴുത്തുകളെ ബാധിയ്ക്കാതിരുന്നതിനാല്‍ എനിയ്ക്കതില്‍ നീരസം തോന്നിയില്ല. നാലാമത്തെ നോവലായ “ചുവന്ന തൂവാലയണിഞ്ഞപോപ്ലാര്‍ തൈ” അവള്‍ക്ക് നന്നായി ഇഷ്ടപ്പെട്ടെന്നു തോന്നുന്നു. അദ്ധ്യായത്തിനു മുകളില്‍ അവള്‍ എഴുതിയിരിയ്ക്കുന്നു...

“അസേല്‍... ചുവന്ന തൂവാലയണിഞ്ഞ എന്റെ പോപ്ലാര്‍ തൈ....” തുടര്‍ന്ന് രണ്ടുപ്രാവശ്യമേ തമ്മില്‍ കണ്ടുള്ളൂ.

ഏതാണ്ട് ആറുമാസം കഴിഞ്ഞുകാണും. അഞ്ചലില്‍ വന്നു മടങ്ങുന്ന വഴിയ്ക്ക് വഴിയരികില്‍ ഹിമയുടെ ഇച്ചാച്ചന്‍ നില്‍ക്കുന്നതുകണ്ടു. പെട്ടെന്നു പോയിട്ടു വലിയ തിരക്കില്ലാത്തതിനാല്‍ ഞാന്‍ അവിടെയിറങ്ങി....



“ഹ... സാബൂ... എന്തുണ്ട് വിശേഷങ്ങള്‍...?” അദ്ദേഹം എന്റെ വിളിപ്പേരു മറന്നിട്ടില്ല.

“ നല്ല വിശേഷം... താങ്കളെക്കണ്ടിട്ട് ഒരുപാടുനാളായല്ലോ... എന്താ ഹിമയുടെ വിശേഷം...?”

അതിനുത്തരം ഒരു വിങ്ങിക്കരച്ചിലായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എനിയ്ക്കാകെ വിഷമമായി, എന്തോ സംഭവിച്ചിരിയ്ക്കുന്നു... എന്തു ചോദിയ്ക്കണമെന്ന് എനിയ്ക്കറിയാതായി.

“പോയി...” നിറകണ്ണുകളോടെ അദ്ദേഹം പറഞ്ഞു.

ഗുരുതരമായ ഏതോ അസുഖം ഹിമക്കുട്ടിയ്ക്കുണ്ടായിരുന്നെന്നും ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഡോക്ടറെക്കാണാനാണ് അവര്‍ സഞ്ചരിച്ചിരുന്നതെന്നും ആയാത്രയ്ക്കിടയിലായിരുന്നു ഞങ്ങളുടെ പരിചയപ്പെടലെന്നും എനിയ്ക്കു മനസ്സിലായി. എന്തായിരുന്നു അസുഖമെന്ന് ഞാന്‍ ചോദിച്ചില്ല. പിന്നെ ഇതുവരെ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുമില്ല.

ഇന്നും ഞാനെടുത്തു നോക്കിയ “മലകളുടെയും സ്റ്റപ്പിയുടെയും കഥക”ളില്‍ അവള്‍ കൊടുത്ത നിറങ്ങളും അവളുടെ പേരും മായാതെ കിടക്കുന്നു.അല്‍പ്പം മങ്ങിയ നിറങ്ങള്‍ക്കുള്ളില്‍ അവളുടെ തിളങ്ങുന്ന കണ്ണുകള്‍ ഞാന്‍ കാണുന്നു. എന്നെപ്പോലെ അവളെ ഇഷ്ടപ്പെട്ടിരുന്ന ഒട്ടനവധി പേരുണ്ടാവാം.

എന്റെ കൊച്ചു സുന്ദരിക്കുട്ടിയുടെ, എന്റെ ചുവന്ന തൂവാലയണിഞ്ഞ പോപ്ലാര്‍ തൈയുടെ ഓര്‍മ്മയ്ക്കു മുമ്പില്‍ ഇച്ചാട്ടന്റെ ഒരായിരം അശ്രുകണങ്ങള്‍....

Aug 28, 2009

ഓണമുണ്ടായിരുന്നു...

ഓണം...
കുട്ടിക്കാലമാണ് ഓര്‍മ്മ വരുന്നത്...
കൊട്ടോട്ടിയെന്ന കുഞ്ഞു ഗ്രാമത്തിലെ മഹാ സംഭവമായിരുന്ന
ഞങ്ങളുടെ വായനശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരുന്ന
ഓണാഘോഷ പരിപാടികള്‍ മനസ്സിലേയ്ക്ക് ഒഴുകിയെത്തുന്നു.

കിളിത്തട്ട്, കുട്ടിയും കോലും, കുറ്റിപ്പന്ത്, ചേനപ്പന്ത്, കബഡി തൂടങ്ങിയ
മത്സരയിനങ്ങളില്‍ ഇന്നു പേരിലെങ്കിലും അറിയുന്നത് കബഡിമാത്രമാണെന്നു
തോന്നുന്നു. കുട്ടികള്‍ക്കായുള്ള ബിസ്കറ്റുകടി, ചാക്കിലോട്ടം, കസേരകളി,
പാട്ട്, പടംവര മുതലായവയ്ക്കു പുറമേ മുതിര്‍ന്നവര്‍ക്കായുള്ള മുളയില്‍ക്കയറ്റം,
ഉറിയടി, വടംവലി മുതലായ മത്സരങ്ങളുമുണ്ടായിരുന്നു.

ഉത്രാടത്തിനു രാവിലേതന്നെ മൈക്കുകെട്ടിപ്പാട്ട് ആരംഭിയ്ക്കുന്നു.
അങ്ങാടിയുടെ മൂലയില്‍ കെട്ടിയുയര്‍ത്തിയ സ്റ്റേജില്‍
കുട്ടികളുടെ കലാമത്സരങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
സ്റ്റേജില്‍നിന്ന് അല്‍പ്പം മാറി ബിസ്കറ്റുകടി, ചാക്കിലോട്ടം
പെണ്‍കുട്ടികള്‍ക്കായുള്ള കസേരകളി മുതലായവ നടക്കുന്നു.

നാലുമണിയ്ക്കു ശേഷം നടക്കുന്ന രസകരമായ മത്സരമാണു
മുളയില്‍ക്കയറ്റം. ചെത്തി വെടിപ്പാക്കി വൃത്തിയായി പോളീഷ് ചെയ്ത
എതാണ്ട് മൂന്നര മീറ്റര്‍ നീളമുള്ള മുള കുഴിച്ചിട്ടിരിയ്ക്കുന്നു.
നല്ല വഴുക്കുള്ള നെയ്യ് മുളയില്‍ പൊതിഞ്ഞിരിയ്ക്കും.
മുളയുടെ മുകളില്‍ വടിയില്‍ ചുറ്റിവച്ചിരിയ്ക്കുന്ന തോര്‍ത്തുമുണ്ട്
എടുക്കുക എന്നതാണു ദൌത്യം. എണ്ണയും നെയ്യും
പൊതിഞ്ഞിരിയ്ക്കുന്ന മുളയില്‍ കയറുക അത്ര എളുപ്പമല്ല.
കയറുന്നതിനെക്കാള്‍ വേഗത്തില്‍ താഴേയ്ക്കുള്ള വരവു രസകരം തന്നെ.
താഴേയ്ക്കുള്ള ഓരോ വരവിലും കാണികളുടെ കളിയാക്കല്‍ ഉണ്ടാവും.
ഇതൊക്കെ അതിജീവിയ്ക്കാന്‍ കുറച്ചു ബുദ്ധിമുട്ടും.
ഈ മത്സരത്തോടെ ഒന്നാം ദിനം അവസാനിയ്ക്കും.

രണ്ടാം ദിനം ഉറിയടിയോടെ ആരംഭിയ്ക്കുന്നു.
അമ്മച്ചിപ്ലാവെന്നു ഞങ്ങള്‍ വിളിയ്ക്കുന്ന പ്ലാവു മുത്തശ്ശിയുടെ കൊമ്പില്‍
ഉറപ്പിച്ചിരിയ്ക്കുന്ന കപ്പി(pulley)യിലൂടെ പായുന്ന കയറിന്റെയറ്റത്ത്
പിരമിഡുരൂപത്തിലുള്ള ഉറി ആടിക്കളിയ്ക്കുന്നു.
അലങ്കരിച്ച ഉറിയുടെയുള്ളില്‍ മണ്‍കുടത്തില്‍ പാലുംപഴവും നിറച്ചു വച്ചിരിയ്ക്കും.
കഷ്ടിച്ചു രണ്ടടിമാത്രം നീളമുള്ള വടികൊണ്ട് കുടം കുത്തിപ്പൊട്ടിയ്ക്കുക
എന്നത് അത്ര എളുപ്പമല്ല കാര്യമല്ല. മാത്രവുമല്ല ആടിവരുന്ന ഉറിയില്‍
കുത്താനായുമ്പോള്‍ മഞ്ഞള്‍ കലക്കിയ വെള്ളമൊഴിച്ചു തടസ്സപ്പെടുത്തും.
ചെണ്ടമേളത്തിനനുസരിച്ച് മത്സരിയ്ക്കുന്നയാള്‍ നൃത്തം ചെയ്യണമെന്നത്
ഇതിന്റെ നിയമാവലികളില്‍ ഒന്നുമാത്രം.

പിന്നെ വിവാഹിതരും അവിവാഹിതരും തമ്മിലുള്ള വടംവലി നടക്കും.
ഇതും രസകരം തന്നെ, ഇതോടുകൂടി മത്സരവിഭാഗങ്ങള്‍ അവസാനിയ്ക്കും.
പിന്നെ രാത്രി പത്തുമണിവരെ സാംസ്കാരിക സമ്മേളനവും
മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവുമാണ്.
ഈസമയം മാത്രമാണ് അങ്ങാടിയില്‍ ആളൊഴിയുന്നത്.

തുടര്‍ന്ന് ഏതെങ്കിലും നാടകമോ കഥാപ്രസംഗമോ ഉണ്ടാവും.
ഒരു നാടുമുഴുവന്‍ അതുകാണുവാനും ഉണ്ടാവും.

കിളിത്തട്ടുകളിയും പന്തുകളിയുമൊന്നുമില്ലാത്ത ഓണമാണ്
ഇന്നവിടെ നടക്കുന്നത്. ആര്‍ക്കും തന്നെ ഒന്നും സംഘടിപ്പിയ്ക്കാന്‍ നേരമില്ല.
ആമ്മച്ചിപ്ലാവുള്‍പ്പടെ വലിയമരങ്ങളെല്ലാം തന്നെ വെട്ടിമാറ്റപ്പെട്ടു.
മരങ്ങള്‍ വെട്ടിനശിപ്പിയ്ക്കുന്നതു കൊണ്ടുമാത്രം ഓര്‍മ്മയായിമാറിയ
ഒരു കലാരൂപമാണ് ഉറിയടി.
പുതിയ തലമുറകള്‍ക്ക് മുളയില്‍ക്കയറ്റവും ഉറിയടിയും അന്യം.
പഴയ ഒരുമ തീരെയില്ലെന്നുതന്നെ പറയാം...

ജയചന്ദ്രന്‍ പാടിയ വരികളാണ് ഓര്‍മ്മവരുന്നത്.

“അന്നത്തെയോണം പൊന്നോണം
ഇന്നത്തെയോണം കുഞ്ഞോണം
പൊന്നോണപ്പൂ പറനിറയെ പറനിറയെ
കുഞ്ഞോണപ്പൂ കുമ്പിള്‍ മാത്രം...”

എല്ലാവര്‍ക്കും നന്മയും ഐശ്വര്യവും നിറഞ്ഞ ഓണാശംസകള്‍...