Pages

Sep 12, 2015

പ്രഥമ മനോരാജ് കഥാസമാഹാര പുരസ്ക്കാരം ഇ.പി.ശ്രീകുമാറിന്


  കഥാകൃത്തും ഓൺലൈൻ എഴുത്തിടങ്ങളിൽ സജീവ സാന്നിധ്യവും   നമ്മുടെ ബൂലോകം പത്രാധിപ സമിതി  അംഗവും ആയിരുന്ന  കെ.ആർ.മനോരാജിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഈ വർഷം മുതൽ ഏർപ്പെടുത്തിയിരിക്കുന്ന ‘മനോരാജ് കഥാസമാഹാര പുരസ്ക്കാര‘ത്തിന്  ഇ.പി.ശ്രീകുമാർ  അർഹനായി.  മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ‘കറൻസി’ എന്ന കഥാസമാഹാരമാണ് പുരസ്ക്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.



കെ.യു.മേനോൻ, എസ്.രമേശൻ, എം.വി.ബെന്നി, പി.യു.അമീർ എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡിനർഹമായ കഥാസമാഹാരം തിരഞ്ഞെടുത്തത്. 'സമകാലിക ജീവിത സന്ധികളുടെ വേവും ചൂടും അനുഭവിപ്പിക്കുന്ന ഇ.പി.ശ്രീകുമാറിന്റെ കഥകൾ അവയുടെ ആവിഷ്ക്കാര ചാരുതകൊണ്ടും ശ്രദ്ധേയമാകുന്നു' എന്ന് ജൂറി അഭിപ്രായപ്പെട്ടു.

33,333 രൂപയും ശിൽ‌പ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരം മനോരാജിന്റെ ഒന്നാം ചരമവാർഷിക ദിനമായ സെപ്റ്റംബർ 26ന് ചെറായി സർവ്വീസ് സഹകരണസംഘം ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് സമ്മാനിക്കും.

ഓണ്‍ ലൈൻ  സൌഹൃദ സമ്മേളനം

   ഉച്ചയ്ക്ക് ശേഷമായിരിക്കും പുരസ്ക്കാര സമ്മേളനം. അന്നേ ദിവസം രാവിലെ  9  മണി മുതൽ ഒത്തുകൂടാൻ താൽ‌പ്പര്യമുള്ള ഓൺലൈൻ / ഓഫ്‌ലൈൻ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ഒരു ചെറിയ മീറ്റ് സംഘടിപ്പിക്കുന്നതിനെപ്പറ്റി ആലോചനയുണ്ട്.ഓണ്‍ ലൈൻ  സൌഹൃദ സമ്മേളനം   ഉച്ചയ്ക്ക് ശേഷമായിരിക്കും പുരസ്ക്കാര സമ്മേളനം. അന്നേ ദിവസം രാവിലെ  9  മണി മുതൽ ഒത്തുകൂടാൻ താൽ‌പ്പര്യമുള്ള ഓൺലൈൻ / ഓഫ്‌ലൈൻ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ഒരു ചെറിയ മീറ്റ് സംഘടിപ്പിക്കുന്നതിനെപ്പറ്റി ആലോചനയുണ്ട്.



പുരസ്ക്കാര സമ്മേളനം നടക്കുന്ന ചെറായിയിൽ നിന്നും 4 കിലോമീറ്റർ മാറി, മുനമ്പം എന്ന സ്ഥലത്തുള്ള ‘മുസ്‌രീസ് ഹാർബർ വ്യൂ’ ഹോം സ്റ്റേയിൽ ആയിരിക്കും മീറ്റ് നടക്കുക. പങ്കെടുക്കാൻ താൽ‌പ്പര്യമുള്ളവർ ഇവിടെ ക്ലിക്കുചെയ്ത്  അറിയിക്കുക.  ഉച്ചഭക്ഷണത്തിന്റെ ചെലവ് മാത്രം എല്ലാവരും പങ്കുവെച്ചാൽ മതിയാകും.

Apr 27, 2013

ആ സദ്യ പെരും നഷ്ടമായി


  രാവിലെ എഴുന്നേൽക്കുന്ന ശീലം പണ്ടേയില്ല. കൂട്ടുകാർ പറയുന്നത് പലുതേക്കുന്ന സ്വഭാവവും ഇല്ലെന്നാണ്. അപ്പൊപ്പിന്നെ കുളിയുടെ കാര്യം പറയുകയും വേണ്ടല്ലോ...

സ്വയം പുകഴ്ത്തുവാന്നു തോന്നരുത്, ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ ഞാൻ ഒട്ടും മോശമല്ല. അല്ലേലും ഒരുവന്റെ ഗുണം വിളിച്ചു പറയുന്നതിനേക്കാൾ എല്ലാർക്കും താല്പര്യം മറ്റുപലതും പറയാനാണല്ലോ...

കാലം തെറ്റിയ കാലാവസ്ഥ കാരണം കോലായിലായിരുന്നു കിടപ്പ്. സ്ഥാനം മാറിയ പുതപ്പിനിടയിലൂടെ അരിച്ചിറങ്ങിയ വെയിൽ എന്റെ ഉറക്കത്തിനു ഭംഗ വരുത്തി. കണ്ണുതിരുമ്മി ചുമരിലേക്കു നോക്കിയപ്പൊ സമാധാനമായി. നേരം വൈകിയിട്ടില്ല....

മാസങ്ങൾക്കു മുന്നേ തീരുമാനിച്ചുറപ്പിച്ചിരുന്നതാണ്.. വൈദ്യരുടെ കഷായം തീർന്നിട്ടു രണ്ടാഴ്ച കഴിഞ്ഞു. ആര്യവേപ്പിന്റെ ഇലയുടെ മാധുര്യമുള്ള കഷായം ചില്ലറയൊന്നുമല്ല ആറു കുപ്പിയാണു കുടിച്ചു തീർത്തത്. കഷായം കുടിയല്ല അതിനു വൈദ്യർ കൽപ്പിച്ചു തന്ന പഥ്യമായിരുന്നു കഷ്ടം. ചില്ലി ചിക്കനും മത്തി മൊളിയാറും കൂന്തൾ പൊരിച്ചതുമെല്ലാം കണ്ടിരിക്കാൻ മാത്രം വിധി. കുടിക്കാൻ അനുവദിച്ച കഞ്ഞിയിലാകട്ടെ ഉപ്പു ചേർക്കാൻ പോലും പഹയൻ സമ്മതിച്ചില്ല.

ഐപ്പീയെല്ലു കണ്ട് ഉറക്കം കളഞ്ഞതിന്റെ ക്ഷീണം ബാക്കിയുണ്ട്. ക്രിസ്സിന്റെ സിക്സറോ സച്ചിന്റെ കുറ്റിപോയതോ ഒന്നും ചിന്തിക്കാൻ ഇപ്പൊ സമയമില്ല. വേഗം കുളിയും തേവാരവും കഴിക്കണം അല്ലേൽ തീവണ്ടി അതിന്റെ പാട്ടിനു പോവും...

റയിൽവേ സ്റ്റേഷന്റെ കവാടം മുതൽ ക്യൂവാണ്. നേരത്തേ ടിക്കറ്റെടുത്തുവച്ചതു നന്നായി. അല്ലേൽ പൂരത്തള്ളിനു പുറമേ പൂരത്തെറിയും മുഴക്കി ജനറൽ കമ്പാർട്ടുമെന്റിൽ തൂങ്ങേണ്ടി വന്നേനെ... ഇടിച്ചു കയറി ക്ഷീണിച്ചുചെന്നാൽ ആകെ കുഴയും.

 മാസങ്ങൾ നീണ്ട കഷായസേവക്കു ശേഷം കിട്ടിയ അവസരം വെറുതേ പഴാക്കാൻ എന്തായാലും വയ്യ. പതിനെട്ടു തൊടുകറികളും പായസവുമുണ്ടെന്നാണു കേട്ടത്. വായക്കു രുചിയായി എന്തെങ്കിലും കഴിച്ച കാലം ഐക്കരപ്പടികഴിഞ്ഞു വീണ്ടും എങ്ങോട്ടോ പോയി.

തൃശൂർ കഴിഞ്ഞതോടെ തീവണ്ടിയിലെ തിരക്കു കുറഞ്ഞപ്പോഴാണു ഏരെക്കുറേ സമാധാനമായത്. ഈ പണ്ടാരങ്ങളെല്ലാം കൂടി തിരൂരേക്കാണെന്നാണു കരുതിയത്. അതുകൊണ്ടുതന്നെ പതിനെട്ടു പോയിട്ട് പപ്പടമെങ്കിലും കിട്ടിയാൽ സമാധാനമായി എന്നു കരുതിയതു തിരുത്തി.

വൈദ്യരു പറഞ്ഞിരുന്നത് ഓട്ടോക്ക് ഇരുപതു കൊടുത്താൽ മതിയെന്നയിരുന്നു. ഓട്ടോക്കാരൻ ഇരുപത്തഞ്ചു വാങ്ങി.

"എന്താ ചേട്ടാ, അഞ്ചു കൂടുതലാണല്ലോ..."
അയാൾ രൂക്ഷമായി എന്നെ നോക്കി. അഞ്ചല്ല അതിലും കൂട്ടിത്തരാം എന്ന് അയാളുടെ കണ്ണുകൾ വിളിച്ചു പറയുന്നതായി തോന്നി. വീണ്ടും കഷായക്കുഴിയിൽ ചാടാനുള്ള ആഗ്രഹം തൽക്കാലം അഞ്ചു രൂപയിലൊതുക്കി.

രണ്ടുവർഷം മുമ്പും ഇവിടെ വന്നിരുന്നതാണ്. അന്നത്തെ സദ്യയൂണിന്റെ കാര്യം ആലോചിക്കുമ്പോൾ സങ്കടം പിടിച്ചാൽ കിട്ടുന്നില്ല. ഇരുന്നൂറാളിന്റെ സദ്യയൊരുക്കിയിട്ടുണ്ടെന്നായിരുന്നു പഞ്ചാരക്കുഞ്ചു അന്നു പറഞ്ഞത്. അവസാനമുണ്ടാൽ ആവോളമുണ്ണമെന്നു കരുതി കാത്തിരുന്നു. അവസാനം പപ്പടം പൊടിച്ച് വണ്ടിക്കൂലി മുതലാക്കേണ്ടി വന്നു.

ഇത്തവണ എന്തായാലും പറ്റുപറ്റരുത്. സ്വാഗതമോതിയ കുറിമാനം പതിച്ച പ്രവേശന കവാടത്തിനപ്പുറം വെള്ളയിൽ കറുത്ത പുള്ളി പതിച്ച തുഞ്ചന്റെ പട്ടിയെ പ്രതീക്ഷിച്ചു. ഇത്തവണ ഒരു ശുനകൻ മതിയെന്ന് തീരുമാനിച്ചിട്ടുണ്ടവാം.

ഭാഗ്യം, സദ്യ വിളമ്പിത്തുടങ്ങിയിട്ടില്ല. ഇത്തവണ ആദ്യ പന്തിയിൽത്തന്നെ ഇരിക്കണം. പ്രതീക്ഷയോടെ കാത്തു നിന്നു. ഇലകളിലേക്ക് കറികൾ വിളമ്പുന്നതു കണ്ടപ്പോൾത്തന്നെ സമാധാനമയി. വൈദ്യരു വാക്കു തെറ്റിച്ചിട്ടില്ല. പതിനെട്ടു തൊടുകറികളും പപ്പടവും പായസവുമൊക്കെയായി ഒരു നെടുങ്കൻ സദ്യ ഉറപ്പ്.

"ഒരമ്പതു പേരു പേർ വരൂ...."

പഞ്ചാരക്കുട്ടൻ സദ്യയുണ്ണൻ ക്ഷണിക്കുകയാണ്. തുഞ്ചൻ പറമ്പിലെ ഊട്ടുപുരയുടെ കാര്യമതാണ്. പരമാവധി അമ്പതുപേർക്ക് ഒരു സമയം അറുമാദിക്കാം. ബാക്കിയുള്ളവർക്ക് കണ്ടുമദിക്കാം...

ഏതായാലും സമയം കളയണ്ട, ആദ്യ അമ്പതിൽത്തന്നെ സ്ഥാനം പിടിക്കാം....

ഉള്ളിലേക്കു കടക്കാനാഞ്ഞപ്പോൾ ഒരാൾ കുപ്പായത്തിനുപിടിച്ച് പുറത്തേക്കിട്ടു. ഏതാണ്ട് നൂറ്റമ്പതു കിലോഗ്രാമുള്ള ആ ബാഹു..  അയാളുടെ ഉണ്ടക്കണ്ണുകൊണ്ടുള്ളനോട്ടം കണ്ടപ്പോഴേ ജീവൻ പകുതി പോയി...

ഇയാൾക്കെന്നതിന്റെ സൂക്കേടാ ഊണേശ്വരം മുഴുവൻ ഇയാളുടെ സ്വന്തമാണോ..? ഇയാളെന്റെ സദ്യ മുടക്കാനുള്ള പടപ്പുറപ്പാടാണോ..?

അരുതേയെന്ന ഭാവം കണ്ണുകളിലാവാഹിച്ച് ഒരു നോട്ടമെറിഞ്ഞു. അതു കണാത്ത മട്ടിൽ കണ്ണുകളുരുട്ടി അയാൾ ചോദിച്ചു..

"എവിടെ..."
 "എന്ത്...?"
" ചീട്ട്."
"എന്തു ചീട്ടാ ചേട്ടാ...?"

" ഇവിടെയുള്ളവരുടെയൊക്കെ നെഞ്ചത്തു കുത്തി വച്ചിരിക്കുന്ന ചീട്ടുകണ്ടാ... പോയിഅതൊരെണ്ണം മേടിച്ചു കുത്തിവാ, എന്നിട്ട് അകത്തു കേറാം..."

ഇതിനേക്കാൾ ഭേദം എന്റെ നെഞ്ചത്തു  കുത്തുന്നതാ.. അങ്ങനെ പറയാനാണു തോന്നിയതെങ്കിലും അയാളുടെ കണ്ണുകളും ആ നിൽപ്പും കണ്ടപ്പോൾ തൽക്കാം ഇപ്പോൾ വേണ്ടെന്നു തീരുമാനിച്ചു....

"എവിടാ ചേട്ടാ ചീട്ട് കിട്ടുക...?"

അയാൾ ചൂണ്ടിക്കാണിച്ചിടത്തേക്കുപ പാഞ്ഞു.

"ചേട്ടാ ഒരു ചീട്ട്...."
"നീലയോ ചുവപ്പോ?"
"അതെന്താചേട്ടാ രണ്ടു കളറ്...?"
"ചൊമലയെന്നാൽ ഇവിടെ അറുമാദിക്കാൻ വന്നവർ, മറ്റേത് അതു കാണാൻ വന്നവരും. നിനക്ക് ഏതാ വേണ്ടത്...?

അടുത്ത പന്തിക്കു കേറി അറുമാദിക്കാം... ശേഷം കണ്ടും നിൽക്കാം, ഒത്താൽ അവസാന പന്തിയിലും ഒന്നറുമാദിക്കാം.... ഏതായാലുംവന്നതു മുതലാക്കണമല്ലോ...

"ചുവപ്പുതന്നോളൂ..."
അയാൾ ഒരുചീട്ട് മുന്നോട്ടു നീട്ടി, പേരും വിലാസവും വിശദമായിത്തന്നെ എഴുതിക്കൊടുത്തു.

"ഇരുന്നൂറു രൂപ എടുക്ക്...."
"എന്തിന്..?"
"ഇവിടെ അറുമാദിക്കണമെങ്കിൽ രൂപാ ഇരുന്നൂറു തരണം...."

നേരത്തേ തീവണ്ടി ടിക്കറ്റെടുത്തതുകൊണ്ട് കയ്യിൽ കാര്യമായി ഒന്നും കരുതിയിരുന്നില്ല. സദ്യക്കരം പിരിക്കുന്ന വിവരം അറിഞ്ഞിരുന്നുമില്ല. ഇതിപ്പൊ അരിയും പോയി മണ്ണെണ്ണയും പോയി പഞ്ചസാരക്കു വച്ചിരുന്ന പണവും പോയെന്നു പറഞ്ഞപോലായല്ലോ. എന്തൊക്കെയോ കളഞ്ഞ അണ്ണാനെപ്പോലെ വിഷണ്ണവിഷാദപരവശനായി ഞാൻ തുഞ്ചന്റെ മണ്ണിലിരുന്നു...

ചുമരിൽചേർത്ത്റേതോ ബാങ്കു സ്ഥാപിച്ചിരുന്ന വെള്ളപ്പാട്ടയിൽനിന്ന് തീരുമാനമാക്കിയ രണ്ടിറക്കിൽ സദ്യയൊതുക്കി ഞാൻ റയിൽവേസ്റ്റേഷനിലേക്കു നടന്നു...

അപ്പോൾ തുഞ്ചൻപറമ്പിലെത്തുന്ന കിളികളെ മണിയടിക്കാനെത്തിയ മണിവീരൻ തന്റെ മയിൽ വാഹനത്തിലിരുന്ന് എന്നെ കളിയാക്കുന്നുണ്ടായിരുന്നു.



Jan 27, 2013

ഒരിക്കൽക്കൂടി സ്വാഗതം


  2007ലാണ് ആദ്യമായി ഒരു കമ്പ്യൂട്ടറിൽ കൈ വെക്കുന്നത്. ഇന്റെർനെറ്റ് എന്ന് വല്ലാത്ത നെറ്റ് ഉപയോഗിച്ചു തുടങ്ങിയതും അന്നാണ്. തുടർന്ന് എന്റെ സുഹൃത്തിന്റെ സഹായത്താൽ ബ്ലോഗുകളും വായിക്കാൻ തുടങ്ങി. ബെർളിതോമസിന്റെ പോസ്റ്റുകളാണ് ആദ്യം വായിച്ചത്. തുടർന്ന് സമകാല ബ്ലോഗർമാരുടെ പോസ്റ്റുകളും യഥേഷ്ടം വായിച്ചു തുടങ്ങി.

  രണ്ടുവർഷം കഴിഞ്ഞപ്പോഴാണ് ബ്ലോഗ് എന്ന സംഗതി ആർക്കും തുടങ്ങാൻ പറ്റുന്ന വളരെ സാധ്യതയുള്ള മാധ്യമമാണെന്നതു മനസ്സിലായത്. തുടർന്നുള്ള സംഗതികൾ ഇവിടെ എഴുതിയിട്ടുള്ളതിനാൽ വിശദീകരിക്കുന്നില്ല. ഇതുവരെയുള്ള ബൂലോക സഞ്ചാരത്തിൽ അനുഭവസമ്പന്നമായ ഒരു ഭൂതകാലമാണ് എനിക്കു കിട്ടിയതെന്ന് പറയാതെ വയ്യ. ബൂലോകത്ത് ഒരുപക്ഷേ ഏറ്റവും കൂടുതൽ സുഹൃത്തുക്കളുള്ള ബ്ലോഗർ ഞാനായിരിക്കും. ഞാനതിൽ അളവറ്റ് സന്തോഷിക്കുന്നു.

  ഇക്കാലത്തിനിടക്ക് നിരവധി ബ്ലോഗേഴ്സ് മീറ്റുകളിൽ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ആദ്യമായി തൊടുപുഴയിലും കഴിഞ്ഞ വർഷം കണ്ണൂരിലും നടന്ന രണ്ടു മീറ്റുകളിലൊഴികെ കേരളത്തിൽ നടന്ന എല്ലാ മീറ്റുകളിലും എനിക്കു പങ്കെടുക്കാൻ കഴിഞ്ഞു. ബ്ലോഗ് സൗഹൃദങ്ങളിലെ ആത്മാർത്ഥതയും ബ്ലോഗർമാരുമായുള്ള ചങ്ങാത്തവുമാണ് 2011 ഏപ്രിൽ 17ന് തിരൂർ തുഞ്ചൻ പറമ്പിലെ മീറ്റു സംഘടിപ്പിക്കാൻ എന്നെ പ്രേരിപ്പിച്ചത്. മീറ്റുകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ സൈബർ ലോകത്തുനിന്നും പുറത്തുനിന്നും പങ്കെടുത്ത ആ മീറ്റിൽ   ഡോ. ആർ.കെ. തിരൂർ, നന്ദു, ഡോ. ജയൻ ഏവൂർ, ഷെരീഫ് കൊട്ടാരക്കര തുടങ്ങിയ നല്ലൊരു നിരയുടെ നേതൃത്വവും കൂടെയുണ്ടായിരുന്നു. ശിൽപ്പശാലകളും ഇതര പരിപാടികളും നിറഞ്ഞു നിന്ന ആ മീറ്റിൽ എന്റെ അറിവിൽത്തന്നെ 60നു മുകളിൽ പുതിയ ബ്ലോഗർമാരുണ്ടായി എന്നത് അഭിമാനിക്കാവുന്നതാണ്. കൂട്ടത്തിൽ സൂഫിയുടെ കഥാകാരനും ബൂലോകത്തേക്കു കടന്നുവന്നു.

                                ബ്ലോഗർ നന്ദുവിന്റെ സംഭാവനകളിലൊന്ന്

  ആദ്യമായി അച്ചടി-ദൃശ്യമീഡിയകളെ സ്വാഗതം ചെയ്ത ആ മീറ്റിന്റെ ബാക്കിയായി നിരവധിപേർക്ക് അച്ചടിമേഖലയുടെ ഭാഗമാകാനും കഴിഞ്ഞു. ബ്ലോഗുകളെ ഒരു നാലാംകിട മാധ്യമമായി കണ്ടിരുന്ന ഭൂലോകത്തെ ചില പ്രസാധകർ ബ്ലോഗിലെ എഴുത്തുകാരെ തങ്ങളുടെ ഭാഗമാക്കുന്നതും ഭൂലോകത്തു വിരാചിച്ചിരുന്ന ചിലരെങ്കിലും ബൂലോകത്തേക്ക് കടന്നുവരുന്നതും നമുക്ക് കാണാൻ കഴിഞ്ഞു. എല്ലാം ആ മീറ്റിന്റെ ഫലമാണെന്ന് അവകാശപ്പെടുന്നില്ല. എങ്കിലും നിലവിലുള്ള സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്ഥമായ ഒരോളമുണ്ടാക്കാൻ ആ മീറ്റിനു കഴിഞ്ഞു എന്നതിൽ രണ്ടുപക്ഷമില്ല. ആ മീറ്റിൽ പങ്കെടുത്തും മനസ്സുകൊണ്ടു പിന്തുണ നൽകിയും മീറ്റിനെ വിജയിപ്പിച്ച ബൂലോകസുഹൃത്തുക്കൾക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നു. 

  ഈ വരുന്ന ഏപ്രിൽ 21ന് തുഞ്ചൻപറമ്പിൽ ഒരിക്കൽക്കൂടി ഒരുമിച്ചുകൂടാൻ തീരുമാനിച്ചിരിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. കഴിഞ്ഞ മീറ്റിൽ നിന്നു വ്യത്യസ്ഥമായി ഇത്തവണ ബ്ലോഗർമാർ മാത്രമാണ് ഒരുമിച്ചുകൂടാൻ തീരുമാനിച്ചിരിക്കുന്നത്. നമുക്ക് പരിചയപ്പെടാനും പരിചയം പുതുക്കാനും നമ്മുടെ കലാവാസനകൾ പങ്കുവെക്കാനും യഥേഷ്ടം സമയമുണ്ടാവും. തുഞ്ചൻ പറമ്പിലെ ഈ രണ്ടാം ബ്ലോഗർസംഗമം എല്ലാം കൊണ്ടും ബൂലോകർക്ക് നല്ലൊരനുഭവവും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരേടുമായിരിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഏവരേയും തുഞ്ചൻപറമ്പിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

  ഇനിയും വരവറിയിക്കാത്ത സുഹൃത്തുക്കൾ മീറ്റ്ബ്ലോഗിൽ തങ്ങളുടെ ബ്ലോഗ്പ്രൊഫൈലിൽ നിന്ന് സംഗമത്തിൽ പങ്കെടുക്കുന്ന വിവരം രേഖപ്പെടുത്തുമല്ലോ. ബൂലോകർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ അത് അത്യാവശ്യമാണ്. സംഗമത്തിന്റെ ലോഗോ ബ്ലോഗിൽ പ്രദർശിപ്പിച്ചാൽ ആ ലോഗോയിൽ ക്ലിക്കി മറ്റുള്ളവർക്ക് മീറ്റ്ബ്ലോഗിലേക്ക് എളുപ്പത്തിലെത്തിച്ചേരാൻ കഴിയും. ബ്ലോഗർസംഗത്തിന്റെ വിവരമറിയിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് നിങ്ങളുടെ ബ്ലോഗിൽ പ്രസിദ്ധീകരിച്ചാൽ നിങ്ങളുടെ വായനക്കാരായ ബ്ലോഗർമാരെയും  ഈ വിശേഷം അറിയിക്കാൻ സാധിക്കും.  ഏപ്രിൽ 21നു നടക്കുന്ന ഈ സംഗമത്തിൽ പല അത്ഭുതങ്ങളും നിങ്ങൾക്കായി ഞങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ മീറ്റ്ബ്ലോഗിൽ വൈകാതെ പ്രസിദ്ധീകരിക്കുന്നതാണ്. ചർച്ചകൾക്കുവേണ്ടി നിങ്ങളെ ഏവരേയും മീറ്റ്ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു

Nov 13, 2012

സഹയാത്രികന്റെ ആക്ടീവ് വോയിസും പാസീവ് വോയിസും

  കേരളാ സ്റ്റേറ്റ് കൺസ്യൂമർ കൗൺസിലിന്റെ സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാൻ രാവിലേതന്നെ തിരൂർ റയിൽവേ സ്റ്റേഷനിലെത്തി. പത്തുമണിക്ക് എറണാകുളം നോർത്തിലെ മെക്ക ഹാളിലാണു മീറ്റിംഗ് നിശ്ചയിച്ചിരിക്കുന്നത്. നമ്മുടെ ചിത്രകാരനും കൂട്ടരും മുമ്പ് ബൂലോക ശിൽപ്പശാല നടത്തിയ അതേ ഹാൾ. ജനശദാബ്ദി 9:40നു തന്നെ എറണാകുളത്തെത്തുമെന്ന വിശ്വാസത്തിനു നല്ല ഉറപ്പുണ്ടായിരുന്നു. അധികം സ്റ്റോപ്പുകൾ അതിനില്ലല്ലോ. ഷൊർണ്ണൂർ കഴിഞ്ഞപ്പഴാ ശരിക്കും വിവരമറിഞ്ഞത് ചാലക്കുടിയിൽ ട്രാക്കിനടിയിലെ മണ്ണിടിഞ്ഞ് ട്രയിൻ സമയങ്ങൾ ആകെ താറുമാറായിരിക്കുന്നു. ഏന്തിയും വലിഞ്ഞും പന്ത്രണ്ടുമണിക്ക് നോർത്തിലെത്തി. പിന്നെ മഹാരാജാ ബ്ലോഗർ ശ്രീമാൻ ജോ ജോഹർ എന്ന ബ്ലോഗർ ജോയെക്കാത്ത് ഒരു പതിനഞ്ചു മിനിട്ടുകൂടി. 

  തന്റെ ഒരു അടുത്ത ബന്ധുവിനോടു കാട്ടിയ സിറ്റി ബാങ്കിന്റെ കൂതറത്തരത്തിന് ഒരു പണികൊടുക്കലാണു ജോയുടെ ലക്ഷ്യം. ഹാളിലെത്തിയപ്പൊ സമാധാനമായി. റയിൽ കുഴയൽ തെക്കോട്ടും ബാധിച്ചിരുന്നതിനാൽ എല്ലാരും എത്താൻ വൈകിയിരിക്കുന്നു. വൈകാതെ കമ്മിറ്റികൂടി തീരുമാനങ്ങളെടുത്തു വിശാലമായ സദ്യയും കഴിച്ചു പിരിഞ്ഞു. വരാനുള്ളതു വഴിയിൽ തങ്ങില്ലെന്നതിനു തിലകം ചാർത്തിക്കൊണ്ട്, ബ്ലോഗർ ശ്രീമാൻ ജോയെ കൺസ്യൂമർ കൗൺസിലിന്റെ സംസ്ഥാനക്കമ്മിറ്റിയിലേക്ക് ഇതിനകം ചുഴറ്റിയെറിഞ്ഞുകഴിഞ്ഞിരുന്നു. മൂപ്പർക്കും ഇരിക്കട്ടെ കുറച്ചു പണി.

  എല്ലാം കഴിഞ്ഞു തിരിച്ചു പോരാൻ ട്രയിനിൽ കയറിയപ്പോഴാണ് എനിക്കു പണികിട്ടിയത്. പൊട്ടനെ കിട്ടൻ ചതിച്ചാൽ കിട്ടനെ ദൈവം ചതിക്കും എന്നത് അന്വർത്ഥമായതുപോലെ.

  എന്റെ അവകാശമായ വിൻഡോ സീറ്റിൽ ഒരു മധ്യവസ്കൻ നല്ല ഗമയിൽ ഞെളിഞ്ഞിരിക്കുന്നു. സൗത്തീന്നു കേറിയതാന്നു തോന്നുന്നു. കയ്യിൽ ഒരു ഇംഗ്ലീഷ് ദിനപ്പത്രം. അടുത്തദിവസം പരീക്ഷയാണെന്നതുപോലെയാണു പഠിപ്പ്. അൽപ്പസമയം അയാളെയും സീറ്റുനമ്പരിലേക്കും മാറിമാറിനോക്കി ശ്രദ്ധക്ഷണിച്ചു നിന്നു. നോ മൈന്റ്... മുതിർന്നയാളല്ലേ, കാറ്റുകൊണ്ട് ഇരിക്കണമെന്നു തോന്നിക്കാണും, അവിടെ ഇരുന്നോട്ടെയെന്നു കരുതി അടുത്ത നമ്പർ സീറ്റിൽ ഇരിക്കാമെന്നു വച്ചു.

"ഒന്നു നീങ്ങിയിരിക്കാമോ..?".

  രൂക്ഷമായ ഒരു നോട്ടത്തോടെ ആ തിരുചന്തി ഒരൊന്നരയിഞ്ച് നീക്കിവച്ചുതന്നു. എന്നിലെ "ഉണരൂ ഉപഭോക്താവേ ഉണരൂ.." തിളച്ചു വന്നെങ്കിലും "അടങ്ങസുമാ..."യെന്നു പറഞ്ഞ് ഞാൻ പരിത്യാഗിയായി. പത്രം മുഴുവൻ കാണാതെ പഠിച്ച് നാലായി മടക്കി ബാഗിൽ വച്ച് മാന്യദേഹം ഒന്നിളകിയിരുന്നു.

"എവിടേക്കാ...."  ഒരുമാതിരി ചോദ്യമാണ്.ആ ശൈലി അത്ര ദഹിച്ചില്ലെങ്കിലും വിനയാന്വിത കഞ്ചകകുഞ്ചനായിപ്പറഞ്ഞു.
"തിരൂരിറങ്ങും..."  അതങ്ങനെയാണ്, മസിലു പിടിച്ചു സംസാരിക്കാൻ വരുന്നവരോട് പരമാവധി എത്ര പഞ്ചപുച്ഛമടക്കാൻ പറ്റുമോ അത്രയും ചെയ്യൂം. ചുമ്മാ അങ്ങു പൊക്കിക്കൊടുക്കും, ടാക്സ് കൊടുക്കണ്ടാല്ലോ കെടക്കട്ടെ....

"താങ്കൾ എങ്ങോട്ടാ...?"
"കോഴിക്കോട്, ഇയാൾ ഇവിടെ..?" മൂപ്പരു വിടുന്ന മട്ടില്ല.
"നോർത്തുവരെ ഒന്നു വന്നതാ ഒരു ചെറിയ കാര്യമുണ്ടായിരുന്നു..."
"നോർത്തിലെവിടെ.."
"മെക്ക ഹാളിലാ..."
"അവിടെന്താ പരിപാടി.."
"കൺസ്യൂമർ കൗൺസിലിന്റെ സ്റ്റേറ്റ് കമ്മിറ്റി ഒന്നു കൂടിയതാ.."
"നിങ്ങളാരാ...?"
"ഞാൻ സാബു കൊട്ടോട്ടി..."
"അതല്ല, ആ കമ്മിറ്റിയിലെ ആരാന്ന്..."
"ഒരു സാധാരണ അംഗം.. എന്തേ....?"
"വെറുതേ..."

  സംഗതി എനിക്കു ചൊറിഞ്ഞു തുടങ്ങിയിരുന്നു. കാരണം സാധാരണ നടക്കുന്ന ഒരു സൗഹൃദ സംഭാഷണത്തിന്റെ രീതിയല്ലായിരുന്നു ആ ചോദ്യങ്ങൾക്ക്. അയാൾ വലിയ ആരൊക്കെയോ ആണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്ന വിധത്തിലുള്ള മറ്റുള്ളവരെ കൊച്ചാക്കുന്ന ധ്വനിയിലുള്ള ഒരുതരം സംസാരം..

"എവിടെയാ ജോലി ചെയ്യുന്നെ..."
"ഒരു സാധാരണ കൂലിപ്പണിക്കാരനാ..."
"എന്തു കൂലിപ്പണിയാ..."
"ഈ ഇരുമ്പും സ്റ്റെയിലെസ് സ്റ്റീലുമൊക്കെ ഒട്ടിക്കുന്ന പണിയാ..."
"ഉം... വെൽഡിങ്ങാണു പണി അല്ലേ.. അതീന്നു ജീവിച്ചു പോകാനുള്ളതൊക്കെ കിട്ടുമോ...?"
"എന്നെപ്പോലുള്ളവർക്കു കിട്ടും.. മറ്റുള്ളവരുടെ കാര്യമറിയില്ല".
 "വേറെന്തു ചെയ്യുന്നു..."

"പ്രത്യേകിച്ച് ഒന്നുമില്ല. ചില്ലറ സാമൂഹ്യ പ്രവർത്തനങ്ങളും കുറച്ചു ബ്ലോഗെഴുത്തും ചെറിയ ട്രയിനിംഗ് പരിപാടികളുമായി അങ്ങു പോകുന്നു..." ചോദ്യങ്ങളുടെ എണ്ണം കുറക്കാൻ ഞാൻ ഉത്തരങ്ങളുടെ എണ്ണം കൂട്ടി.
"എന്തു ബ്ലോഗിങ്ങാ...?
"അത് ഇന്റെർനെറ്റിലൂടെ കഥകളും കവിതകളും ലേഖനങ്ങളും മറ്റു പരിപാടികളുമൊക്കെ പ്രസിദ്ധപ്പെടുത്തുന്ന ഏർപ്പാടാ".
"പൈസാ കിട്ടുമോ..?"
"ഇല്ല"
"എന്തു ട്രയിനിംഗാ നീ ചെയ്യുന്നത്...?" മൂപ്പർ വിടാൻ ഒരുക്കമില്ലെന്നു തോന്നുന്നു.
"ഓർത്തിരിക്കാൻ ചില സൂത്രപ്പണികൾ സ്കൂളുകളിലും കോളേജുകളിലും പിന്നെ ആരെങ്കിലുമൊക്കെ ആവശ്യപ്പെട്ടാൽ എവിടെയും ചെയ്യും..."

"എത്ര രൂപാ കിട്ടും..?"
"ആ പരിപാടിക്കു കാശു വാങ്ങാറില്ല. ജീവിക്കാൽ എനിക്ക് കളർക്കോളർ ജോലിയുണ്ടല്ലോ..."(വെള്ളക്കോളർ എന്നതിന്റെ വിപരീദമായി ഇതിനെ കണ്ടാൽ മതി).

"ഏതുവരെ പഠിച്ചു..?"
"വലിയ പഠിപ്പൊന്നുമില്ല. പത്താം ക്ലാസ് കഷ്ടിച്ചു ജയിച്ചു. പിന്നീടുള്ളതെല്ലാം വായനയിലൂടെ കിട്ടിയതാ....
"അപ്പൊ ഇംഗ്ലീഷ് പരിജ്ഞാനമൊന്നുമില്ലേ.. പിന്നെങ്ങനാ ട്രൈനിംഗൊക്കെ നടത്തുന്നെ...?"
 "അറിയാവുന്ന കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ ഇംഗ്ലീഷ് അറിയണമെന്നില്ലല്ലോ.. താങ്കളെന്തു ചെയ്യുന്നു...? ഒരു മറുചോദ്യമെറിഞ്ഞു.
"ഞാൻ സ്റ്റ്ച്യസ് ക്യൂക്സിക് പിപ്ലിക്കൂസിയൽ എഞ്ചിനീയറായി കഴിഞ്ഞ കൊല്ലം വിരമിച്ചു. ഇപ്പോൾ പത്തിരുപത്തയ്യായിരം രൂപ പെൻഷനും വാങ്ങി വീട്ടിലിരിക്കുന്നു.." (സത്യത്തിൽ അയാൾ പറഞ്ഞ ഇംഗ്ലീഷ് എനിക്ക് മനസ്സിലായില്ല. ശരിക്ക് കേട്ടതുമില്ല, അല്ലെങ്കിൽ എനിക്ക് മനസ്സിലാവാതിരിക്കാൻ മനപ്പൂർവ്വം അയാൾ പറഞ്ഞു. ഏതായാലും ഞാൻ കേട്ടപോലെ ഇവിടെ എഴുതിയെന്നു മാത്രം. കൂടുതൽ അയാളിൽ കൂടുതൽ പ്രതീക്ഷയുള്ളതുകൊണ്ട് സംഗതിയെന്താണെന്ന് എടുത്തു ചോദിച്ചില്ല).

"നിനക്ക് ആക്ടീവ് വോയിസും പാസ്സീവ് വോയിസുമൊക്കെ അറിയാമോ...?" എന്നിലെ സഹനത്തിനു ക്ഷതം സംഭവിച്ചുതുടങ്ങി. ഇയാളെ ഇനി വെറുതേ വിട്ടാൽ പറ്റില്ല.

"അല്ല മാഷേ, നിങ്ങൾക്കറിയുമോ ഈ ആക്ടിവും പാസീവും...? അതോ നിങ്ങൾക്കു മാത്രമേ അറിയുവോളോ...? നമ്മളൊക്കെ ഗ്രാമർ പഠിച്ചിട്ടാണോ മലയാളം സംസാരിക്കുന്നത്...?"

"ആക്ടീവ് വോയിസും പാസീവ് വോയിസുമെന്നും അറിയാതെ നിന്നെക്കാൾ വിവരവും വിദ്യാഭ്യാസവുമുള്ളവർക്ക് നീ ക്ലാസ്സെടുക്കുന്നതെങ്ങനാന്നാ ചോദിച്ചത്..."
"അതു ഞാനെങ്ങനെയെങ്കിലുമെടുത്തോളാം. എല്ലാരും എല്ലാം പഠിച്ചോണ്ടല്ലല്ലോ എല്ലാം ചെയ്യുന്നത്. ഈ ആക്ടീവും പാസ്സീവുമില്ലാതെനിവിടാർക്കും ജീവിക്കാൻ പറ്റില്ലേ? അതോ അവ രണ്ടുമാണോ നമുക്കൊക്കെ ചെലവിനുതരുന്നത്? ഹല്ലപിന്നെ " കൂതറയാവാൻ നമ്മളും മോശമല്ലല്ലോ!

കറുത്തകോട്ടുമിട്ട് ചീട്ടു പരിശോധകൻ ഞങ്ങളുടെ അടുത്തെത്തി. മൊബൈലിലെ റിസർവേഷൻ മെസേജ് എടുത്തു കാണിച്ചു, ഐഡി കാർഡും...
ശേഷം നമ്മുടെ മഹാനോടു ടിക്കറ്റ് ചോദിച്ചു. ഒരു ഇ-പ്രിന്റ് ടിക്കറ്റ് മൂപ്പരും കൊടുത്തു.
"കൺഫേമല്ലല്ലോ.... ഇതിൽ യാത്ര ചെയ്യാൻ പറ്റില്ല.." ടിടിആർ.
അപ്പൊ ഈ പഹയൻ ഇത്രയും നേരം എന്റെ വിൻഡോസീറ്റു കവർന്നത്...? എന്നെ വിശദീകരിച്ചു വിസ്തരിച്ചത്...?

"ഇതിൽ യാത്ര ചെയ്യാൻ പറ്റില്ല, ഫൈനടക്കണം..." എന്റെ സഹയാത്രികൻ ചെറുതായി വിളറിയോന്ന് എനിക്കു സംശയം തോന്നി.  ഇത്രയും നേരം വലിയ മാന്യനായതല്ലേ അൽപ്പം വിയർക്കട്ടെ.
"ഞാൻ കൺഫേമാകുമെന്നാ കരുതിയത്, ഇവിടെ ആളില്ലല്ലോ ഞാനിവിടെ ഇരുന്നോളാം..."
"അതിനു റയിൽവേ താങ്കൾക്കു ഫ്രീയായി യാത്ര അനുവദിക്കാൻ എന്നെ ചുമതലപ്പെടുത്തിയിട്ടില്ല"
"ഞാൻ ടിക്കറ്റിനു പൈസ കൊടുത്തതാണല്ലോ..."
"ആണെങ്കിൽ അത് ടിക്കറ്റെടുത്ത അക്കൗണ്ടിലെത്തിക്കൊള്ളും. ഇപ്പൊ ഫൈനടക്കണം അല്ലേൽ മറ്റുകാര്യങ്ങൾ നോക്കേണ്ടിവരും..."
അപ്പോഴേക്കും ട്രയിൻ രണ്ടു സ്റ്റോപ്പുകൾ പിന്നിട്ടുകഴിഞ്ഞിരുന്നു. കയ്യിൽ കാശില്ലാഞ്ഞിട്ടോ വാശിമൂത്തിട്ടോ അതോ മസിൽ അയഞ്ഞിട്ടോ അയാൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു "അടുത്ത സ്റ്റോപ്പിൽ ഞാൻ ജനറലിലേക്കു മാറിക്കൊള്ളാം..."

"മാറണം..." ടിടിആർ അടുത്തയാളുടെ അടുത്തേക്കു നീങ്ങി. എന്റെ സഹയാത്രികനാകട്ടെ  എന്തോ കളഞ്ഞ അണ്ണാനെപ്പോലെിരിക്കുകയാണ്.

"ചേട്ടാ ഒന്നിങ്ങോട്ടു മാറൂ, അതെന്റെ സീറ്റാ.. ഞാനവിടിരിക്കട്ടെ..." ഒന്നും മിണ്ടാതെ അദ്ദേഹത്തിന്റെ ചന്തി പൂർണ്ണമായിത്തന്നെ ഒഴിവാക്കിതന്നു. അടുത്ത സ്റ്റോപ്പിൽ ഇറങ്ങി പാഞ്ഞുചെന്ന് ടിക്കറ്റെടുമെത്ത് ജനറൽ കമ്പാർട്ടുമെന്റിലേക്കു ഓടുമ്പോൾ അദ്ദേഹത്തോട് ആക്റ്റീവ് വോയിസും പാസീവ് വോയിസും മറ്റുള്ളവർക്കു പകർന്നുകൊടുക്കാൻ ഓർമ്മിപ്പിക്കാൻ എന്തുകൊണ്ടോ തോന്നിയില്ല. എന്തായാലും ഇനിയുള്ളകാലം അവ രണ്ടും അയാളും പിന്നെ ഞാനും മറക്കുമെന്നു തോന്നുന്നില്ല.

വാൽ: റയിവേ വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ കൺഫേമാകാത്ത പക്ഷം അത് ഓട്ടോമറ്റിക് ക്യാൻസൾഡ് ആയി ഏത് അക്കൗണ്ടിൽ നിന്നാണോ പണം റയി‌ൽവേക്കു കിട്ടിയത് അതേ അക്കൗണ്ടിലേക്ക് തുക തിരികെ അയച്ചുകൊടുക്കും. ഇതറിയാവുന്ന വിരുതനായിരുന്നു എന്റെ സഹയാത്രികൻ. ഇ-ടിക്കറ്റായിരുന്നതിനാൽ പണം അയാൾക്കു തന്നെ തിരികെക്കിട്ടും. യാത്ര സൗജന്യവുമാകും. അതാണ് എക്സാമിനർ തടഞ്ഞത്.

Oct 13, 2012

പോയി തൂങ്ങിച്ചാവ്...

മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാരും ആര്യാടൻ മുഹമ്മദിന്റെ മാർഗ്ഗ ദർശനത്തിൽ ഉമ്മൻചാണ്ടി സർക്കാരും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഭരണപരിഷ്കാരങ്ങളും പൊതുജനസേവന വിദ്യകളും ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും വലിയ വിപ്ലവം തന്നെയാണു സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യക്കാരുടെ സാമ്പത്തിക വളർച്ചക്ക് ഇത്രയധികം പ്രചോദനം നൽകി പ്രയോഗത്തിൽ വരുത്തിയിട്ടുള്ള മറ്റു സർക്കാരുകളെ ഇന്ത്യൻ ചരിത്രത്തിൽ കാണാൻ കഴിയില്ല. പക്ഷേ ഇവകൊണ്ടൂള്ള സാമ്പത്തികാഭിവൃദ്ധി കൊട്ടാരങ്ങളിൽ മാത്രമാണു ലഭ്യമാകുന്നതെന്നത് മിണ്ടിപ്പോകരുത്. ഇവ കുടിലുകളിലേക്കുകൂടി എത്താൻ ആഗ്രഹിക്കുന്നതിനു കൂടി നിയന്ത്രണം വരുമോ എന്നുമാത്രമേ ഇനി അറിയാനുള്ളൂ... കോരനു കുമ്പിളും അന്യമായിക്കൊണ്ടിരിക്കുന്നു.. ഒരു പക്ഷേ പഴമയിലേക്കുള്ള മടക്കത്തിനുള്ള തുടക്കമായിരിക്കും, എല്ലാ അർത്ഥത്തിലും....!

   പെട്രോൾ ഡീസൽ വിലവർദ്ധന മൂലമുണ്ടായ നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലവർദ്ധന മൂലം ഇന്ത്യയിലെ ദരിദ്രനാരായണന്മാരുടെ ദാരിദ്ര്യത്തിന്റെ വളർച്ചയ്ക്കും പുരോഗതിയുണ്ട്. കാര്യങ്ങളുടെ രഹസ്യങ്ങൾ ആരും കാണാതിരിക്കാൻ വിവരാവകാശ നിയമത്തെ സർജറിക്കു വിധേയനാക്കുകയാണു സർദാർജി. പാവപ്പെട്ടവന്റെ കാര്യം കട്ടപ്പൊക. ഒരുഗതിയും പരഗതിയുമില്ലാത്ത വാടകക്കാരന്റെ ഗ്യാസ് നേരത്തേതന്നെ പോയി, ഇപ്പൊ ഉള്ള ഗ്യാസും പോയി. എങ്ങനെ കറണ്ടു കൊടുക്കാമെന്നു ചിന്തിക്കുന്നതിനു പകരം എങ്ങനെ അതു മുടക്കാമെന്നാണ് ആലോചിക്കുന്നത്. തിളങ്ങട്ടെ മന്മോഹനും ആര്യാടനും അങ്ങനെ ഇന്ത്യയും. കൈയിലും കോണിയിലും കുത്തിയവർ അവനവന്റെ നെഞ്ചത്തുകൂടി കുത്തിക്കോളിൻ...

ഒന്നു പോയി തൂങ്ങിച്ചത്തൂടെ....?

ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും



Aug 17, 2012

എല്ലാർക്കും ഹാർദ്ദമായ സ്വാഗതം

2012 ഡിസംബർ 30 ഞായറാഴ്ച തെന്മലയിലെ പ്രകൃതി രമണിയമായ വനസീമയിൽ വെച്ച് പ്രകൃതിയോട് രമിച്ചും, മതിച്ചും ഈ എഴുത്ത് മേഖലയിലെ സമാനമാനസർ ഒത്തുചേരുന്നു. പ്രകൃതിയെ സംരക്ഷിക്കുകയാണു ഏറ്റവുംവലിയ ജീവകാരുണ്യപ്രവർത്തനം എന്ന മഹത്തായ സന്ദേശമാണ് ഈ ഒത്തുചേരലിലൂടെ പ്രചരിപ്പിക്കുവാൻ ഉദ്ദേശിക്കുന്നത്. ഈ ഒത്തുചേരലിലേക്ക് ഇ-എഴുത്തുമേഖലയിലെ എല്ലാസുമനസ്സുകൾക്കും ഹാർദ്ദമായ സ്വാഗതം.

കേരളത്തിലെ ഏറ്റവും സുന്ദരമെന്നു വിശേഷിപ്പിക്കാവുന്ന ഒരു ടൂറിസ്റ്റു കേന്ദ്രമാണു തെന്മല. സഹ്യപർവതത്തിന്റെ പടിഞ്ഞാറേ അരികിൽ സ്ഥിതിചെയ്യുന്ന കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്തുള്ള പ്രകൃതി രമണീയമായ ഒരു മലയോര ഗ്രാമപ്രദേശമാണിത് . ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി ആണ്‌ ഇത് . സാന്ദ്രഹരിതമായ സസ്യപ്രകൃതിയും ജൈവവൈവിധ്യവും കുളിമ്മയുള്ള അന്തരീക്ഷവും തെന്മലയുടെ സവിശേഷതകളാണ്. മലനിരകളും പുഴകളും അരുവികളും നിറഞ്ഞതാണ് ഭൂപ്രകൃതി. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട പദ്ധതിയും ചെന്തുരുണി (ശെന്തുരുണി) വന്യമൃഗസംരക്ഷണകേന്ദ്രവും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.



  ചിത്രത്തിൽ ക്ലിക്കിയാൽ തെന്മലയെക്കുറിച്ചുള്ള ഏകദേശ ധാരണ കിട്ടും


ചിത്രശലഭങ്ങളുടെ വൈവിദ്ധ്യമാർന്ന കൂട്ടങ്ങളോടൊത്ത് കൂട്ടുകൂടി പ്രകൃതിയുടെ ശീതളസ്പർശമേറ്റ് വൻവൃക്ഷങ്ങളുടെ തളിർ നാമ്പുകളെത്തലോടി ആകാശത്തെത്തൊട്ടുരുമ്മി മേഘങ്ങളോടു സല്ലപിച്ചു നടക്കാം... അങ്ങനെയങ്ങനെ ബ്ലോഗുലോകത്തിന് പുത്തൻ ഉണർവ്വും ഒരുമയും ഒരിക്കൽക്കൂടി പങ്കുവയ്ക്കാം. അകലങ്ങളിൽ അക്ഷരലോകത്തുകൂടി മാത്രം സംവദിക്കുന്ന സ്നേഹസമ്പന്നരുടെ ഒരുമ ഭൂലോകസമക്ഷം പങ്കുവയ്ക്കാം. നവ എഴുത്തുകാരെ അക്ഷരലോകത്തേക്കു കൈപിടിച്ചുയർത്തുന്ന പ്രചോദനമാവാം. വിനോദത്തിനും വിജ്ഞാനത്തിനും സർവ്വോപരി ബൂലോകർക്ക് ഉന്മേഷപൂർവ്വം ഒരുമിക്കാൻ 2012 ഡിസംബർ 30 ഞായറാഴ്ച പ്രിയ ബൂലോക സുഹൃത്തുക്കളെ തെന്മലയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.

ബൂലോകത്തെ ഏറ്റവും മനോഹരമായ ബ്ലോഗേഴ്സ് മീറ്റിൽ പങ്കെടുക്കാൻ ഇതുവഴി പോകാം.

Jun 11, 2012

ബൂലോകസാഹിത്യവും അച്ചടിപ്പച്ച പിടിക്കുന്നു

  ബൂലോകരുടെ സൃഷ്ടികളെ അനുവാദമില്ലാതെ യാതൊരുളുപ്പുമില്ലാതെ കട്ടെടുത്തു വിളമ്പുന്ന വൃത്തികെട്ട പ്രവൃത്തികളിൽ നിന്നകന്ന് നമ്മുടെ രചനകൾ നന്നായി വായിച്ച് ആസ്വദിച്ച് വിലയിരുത്തി അവയുടെ രചയിതാക്കളുടെ അനുമതികിട്ടിയാൽ മാത്രം പ്രസിദ്ധീകരിക്കുന്ന മാഗസിനെക്കുറിച്ചാണു പറയുന്നത്. ബ്ലോഗർ ഷെരീഫ് കൊട്ടാരക്കര അദ്ദേഹത്തിന്റെ ബ്ലോഗിൽ പ്രസ്തുത മാഗസിനെ നന്നായി പരിചയപ്പെടുത്തിയിട്ടുണ്ട്. കൊല്ലത്തുനിന്നും പ്രസിദ്ധീകരിക്കുന്ന കൈരളിനെറ്റ് എന്ന സാംസ്കാരിക വാർത്താ മാസികയെക്കുറിച്ചാണ് ഇവിടെപ്പറയുന്നത്. ബൂലോകർക്ക് ആർക്കും എഴുതാം, വായിക്കാം, യാതൊരു തടസ്സവുമില്ലാതെ.... ...


ബൂലോകസാഹിത്യവും അച്ചടിപ്പച്ച പിടിക്കുന്നു