Pages

Dec 25, 2009

പാവം പാവം രാജകുമാരന്‍

ഇതൊക്കെക്കണ്ടാല്‍ തലയില്‍ കൈവയ്ക്കാതെ നിവൃത്തിയില്ലെന്നാണോ?


എന്താ പാലും പഴവും പങ്കുവയ്ക്കുകയാണോ..? ഇത്ര തിരക്കുകൂട്ടാന്‍...!
ഏതായാലും DYFI കൊടിപൊന്തിച്ചു....


കൊള്ളാം, വല്ലാത്തേ തിരക്കു കൂടിവരുന്നു... PDPക്കാരുടെ കൊടികൂടി പൊങ്ങി...


തരക്കേടില്ല, CITU കൂടി കൊടി പൊന്തിച്ചിരിയ്ക്കുന്നു. എന്തിന്റെ പുറപ്പാടാണോ എന്തൊ...


മുറ്റത്തു മാത്രമല്ല റോഡു മുഴുവന്‍ തിരക്കുതന്നെ, അപ്പൊ കാര്യമായിട്ടെന്തോ ഉണ്ട്...


.......... വാര്‍ത്തകള്‍ക്കുവേണ്ടി ക്യാമറാമാന്‍ .......നൊപ്പം .........


ചുമ്മാതല്ല, വി വി വി വി ഐ പി വരുന്നു.
പിന്നെ ഈ പുകിലൊക്കെ ഇല്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...


കോടതീന്റെ ഉള്ളിലേയ്ക്കാണല്ലോ പോണത്.....


പോട്ടെ, ചാനലുകാര്‍ എല്ലാം ഒപ്പിയെടുക്കുന്നുണ്ടല്ലോ, പോയി ടീവി തുറന്നു നോക്കാം.

Dec 13, 2009

ഒരറിയിപ്പ്...

ബൂലോകത്തെ എന്റെ കുറച്ചു സുഹൃത്തുക്കളുടെയും റിഫ്രെഷ് മെമ്മറി ഉപയോഗപ്പെടുത്തുന്ന ചിലരുടെയും അഭിപ്രായം മാനിച്ച് ആ ബ്ലോഗിന്റെ വിലാസം മാറ്റുന്ന വിവരം അറിയിയ്ക്കട്ടെ.ഇപ്പോള്‍ മുതല്‍ http://memoryrefresh.blogspot.com എന്നവിലാസത്തിലായിരിയ്ക്കും റിഫ്രെഷ് മെമ്മറി ലഭ്യമാകുന്നത്. റിഫ്രെഷ് മെമ്മറിയുടെ ലിങ്ക് പ്രദര്‍ശിപ്പിച്ചിട്ടുള്ള ബ്ലോഗുകളില്‍ അത് എഡിറ്റുചെയ്യാനപേക്ഷ. ലോഗോയുടെ എഡിറ്റു ചെയ്ത html കോഡ് റിഫ്രെഷ് മെമ്മറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പാലക്കാട്ടേട്ടന്റെ ബ്ലോഗ്...

സാധാരണ ചെയ്യുന്നതില്‍ നിന്നു വ്യത്യസ്ഥമായി ബ്ലോഗുകളില്‍നിന്നു ബ്ലോഗുകളിലേയ്ക്ക് കുറെ സഞ്ചരിച്ചു. വളരെക്കാലത്തിനു ശേഷം ഒരു ഞായറാഴ്‌ച മുഴുവന്‍ ബ്ലോഗില്‍! ഇത്രയും പോസ്റ്റുകള്‍ ഒറ്റയിരുപ്പില്‍ ഇതുവരെ വായിച്ചിട്ടില്ല. പരിചയമുള്ളവരും ഇല്ലാത്തവരുമായ ഒട്ടേറെ ബ്ലോഗര്‍മാരുടെ ബ്ലോഗുകളിലൂടെ ഒരു മാരത്തണ്‍. ഒട്ടുമിയ്ക്ക ബ്ലോഗുകളിലും കമന്റിപ്പോന്നു. കീമാനാണുപയോഗിയ്ക്കുന്നത്. പലര്‍ക്കും വേഡ്‌വെരി ഫാഷനായതിനാല്‍ രണ്ടുവട്ടം ശ്രമിച്ചിട്ടും കഴിയാത്തത് ഉപേക്ഷിച്ചു പോന്നു. ഏതെങ്കിലും ബ്ലോഗില്‍ പോയാല്‍ ഹാജരുവയ്ക്കുന്ന ശീലത്തിന് ഇങ്ങനെ ചിലപ്പോഴൊക്കെ തടസ്സം വരുന്നു.

കറക്കത്തിനിടയില്‍ Pyari singh ന്റെ ബ്ലോഗിലെത്തി. എഴുതുന്ന രീതി വല്ലാതെ ആകര്‍ഷിച്ചു. പക്ഷേ ഈ പോസ്റ്റ് ഇടാനുണ്ടായ കാരണം മറ്റൊന്നാണ്. മുല്ലപ്പെരിയാര്‍ സംബന്ധിയായ പോസ്റ്റുകളിലൂടെ കറങ്ങുന്നതിനിടയില്‍ അവിചാരിതമായി ഒരു ബ്ലോഗിലെത്തി. പാലക്കാട് പറളി സ്വദേശിയായ റിട്ടേര്‍ഡ് കറണ്ടാപ്പീസ് ഉദ്യോഗസ്ഥനായ കേരളദാസനുണ്ണി (പാലക്കാട്ടേട്ടന്‍) എന്നു ബ്ലോഗറുടെ ഓര്‍മ്മത്തെറ്റുപോലെ എന്നബ്ലോഗില്‍.

നാടന്‍ പശ്ചാത്തലത്തില്‍ വളരെ മനോഹരമായ നോവല്‍ അവിടെക്കണ്ടു. മുപ്പത്തിഒന്ന് അദ്ധ്യായങ്ങള്‍ ആയിരിയ്ക്കുന്നു. തുടരനായതിനാലാവണം അധികം വിസിറ്റേഴ്‌സ് ഇല്ലെന്നു തോന്നുന്നു. പല പോസ്റ്റുകള്‍ക്കും കമന്റുമില്ല. പക്ഷേ ഒന്നിനൊന്നു മികച്ച അദ്ധ്യായങ്ങളുമായി ഒരു നല്ല നോവല്‍ ബ്ലോഗായി അതു മാറിയിരിയ്ക്കുന്നു എന്നതില്‍ സംശയമില്ല. അനുയോജ്യമായ ടെമ്പ്ലേറ്റുകൂടിയായപ്പോള്‍ നോവല്‍ മാത്രമല്ല ബ്ലോഗും മനോഹരം.

എന്റെ കാഴ്ച്ചപ്പാടാണു പറഞ്ഞത്. നിങ്ങളുടെ അഭിപ്രായം എങ്ങിനെയെന്നറിയില്ല. ഒച്ചയും വിളിയുമൊന്നുമില്ലാതെ നല്ലനിലയില്‍ മുന്നേറുന്ന ബ്ലോഗുകള്‍ ശ്രദ്ധിയ്ക്കപ്പെടണമെന്ന ഉദ്ദേശം മാത്രമേ ഉള്ളൂ. നോവലിന്റെ ലോകത്ത് ഇതു ശ്രദ്ധിയ്ക്കപ്പെടുമെന്ന വിശ്വാസത്തോടെ അദ്ദേഹത്തിന്റെ അനുവാദമില്ലാതെയാണിതു കുറിയ്ക്കുന്നത്. അദ്ദേഹത്തെയാകട്ടെ ഞാന്‍ അറിയുകയുമില്ല. അതുകൊണ്ട് എന്റെ ഫോണ്‍ശല്യം അദ്ദേഹം അനുഭവിച്ചിട്ടുമില്ല (ഭാഗ്യവാന്‍).അദ്ദേഹത്തിന്റെ നോവലിലെ ചിലവരികള്‍താഴെ...

“വീട്ടിലെത്തുമ്പോള്‍ ഉമ്മറ മുറ്റത്ത് രണ്ട് കാറുകള്‍ കിടക്കുന്നു. വേലായുധന്‍ കുട്ടി വാങ്ങിയ കാറ് ഷെഡ്ഡില്‍ ആണ്. ഇത് വല്ല വിരുന്നുകാരുടേയും ആവും. ആരാ,എവിടുന്നാ എന്നൊന്നും ആരും തന്നോട് പറയാറില്ല. അതൊന്നും തനിക്ക് ഒട്ട് അറിയുകയും വേണ്ടാ. വണ്ടിപ്പുര നിന്ന സ്ഥലത്താണ്. കാറ് നില്‍ക്കാന്‍ പുര പണിതത്. അച്ഛന്‍റെ കാലത്ത് പണിത വണ്ടിപ്പുരയാണ്. പൊളിക്കരുത് എന്ന് നൂറ് പ്രാവശ്യം പറഞ്ഞതാണ്. കേട്ടില്ല. ഒക്കെ സ്വന്തം അഭിപ്രായം പോലെ ചെയ്യട്ടെ. നല്ല ഒന്നാന്തരം പത്തായപ്പുര ഉണ്ടായിരുന്നത് പൊളിച്ച് കളഞ്ഞിട്ട് വാര്‍പ്പ് കെട്ടിടം ആക്കി. ഇപ്പോള്‍ വേനല്‍കാലത്ത് ചുട്ടിട്ട് അതിനകത്ത് മനുഷ്യന്‍ കിടക്കില്ല. ഒരു ദിവസം പോലും താന്‍ അതില്‍ കിടന്നിട്ടില്ല. മഴയായാലും വേനലായാലും വണ്ടിപ്പുരയിലാണ് കിടപ്പ്.”

വളരനല്ലരീതിയില്‍ ഇനിയും ഏറെക്കാലം എഴുതാന്‍ അദ്ദേഹത്തിനു സാധിയ്ക്കട്ടെയെന്നാശംസിയ്ക്കുന്നു. അദ്ദേഹത്തിന്റെ ബ്ലോഗ് ഇവിടെയുണ്ട്.

Nov 7, 2009

കാശില്ലാത്തവര്‍ക്കു വേണ്ടി...

പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍
ഇവയില്‍ ഒന്നുകൊണ്ടു ബുദ്ധിമുട്ടാത്തവര്‍ ചുരുക്കം
നമ്മുടെ ജീവിത രീതികൊണ്ട് വിശിഷ്യാ ഭക്ഷണ രീതികൊണ്ട് നാം നേടി പരിപാലിച്ചുപോരുന്ന വി ഐ പികളില്‍ ചിലര്‍ മാത്രമാണിവര്‍. ഇവയെയും മറ്റു ചില ചില്ലറ അസുഖങ്ങളേയും ഭക്ഷണ രീതികൊണ്ടുതന്നെ മാറ്റിയെടുക്കാന്‍ ചില നുറുങ്ങു വിദ്യകളാണ് ഈ പോസ്റ്റില്‍.

പ്രഷര്‍

കാന്താരിമുളക് ഒന്നാംതരം ഔഷധമാണ് പ്രഷറിന്. കാന്താരിമുളകു ചമ്മന്തി അല്ലെങ്കില്‍ കാന്താരിയും ഉള്ളിയും പുളിയുമൊക്കെ ചേര്‍ത്ത് ഉടച്ചുണ്ടാക്കുന്ന തൊടുകറി മുതലായവ കഞ്ഞിയ്ക്കും ചോറിനും പുഴുങ്ങിയ കപ്പയ്ക്കും ചക്കയ്ക്കുമൊക്കെ തൊട്ടുകൂട്ടാന്‍ ഉപയോഗിയ്ക്കുന്നവരെ ശ്രദ്ധിച്ചാല്‍ 98% പേരും പ്രഷറില്‍നിന്നു മുക്തരാണെന്നു കാണാം. ബാക്കി രണ്ടു ശതമാനം സാധാരണ കാരണങ്ങളില്‍നിന്നു വ്യത്യസ്ഥമായി പ്രഷര്‍ വ്യതിയാനം അനുഭവിയ്ക്കുന്നവരായിരിയ്ക്കും, ഉദാഹരണത്തിനു ഗര്‍ഭിണികള്‍. അവര്‍ക്കാകട്ടെ കാന്താരിമുളകു പ്രശ്നകാരിയുമാവാം.

ഷുഗര്‍


ഇതിനുള്ള പൊടിക്കൈ മരുന്ന് മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരുന്നതാണ്. എന്നാലും ഇതിലും ഒന്നു കുറിയ്ക്കുന്നു. നല്ല കൊഴുപ്പുള്ള വെണ്ടക്കായ (ladies finger) ഏറിയാല്‍ മൂന്നെണ്ണം ഒരു സെന്റീമീറ്ററില്‍ കുറഞ്ഞ നീളത്തില്‍ വട്ടത്തിലരിഞ്ഞ് ഒരു ഗ്ലാസ് നല്ല പച്ചവെള്ളത്തില്‍ ഇട്ട് വയ്ക്കുക. രാത്രി ഉറങ്ങുന്നതിനു മുമ്പ് ഇതു ചെയ്യുനതാണ് ഉത്തമം. രാവിലെ ആദ്യ ഭക്ഷണമായി വെണ്ടക്കായ ഒഴിവാക്കി വെള്ളം മാത്രം കുടിച്ചാല്‍ ഷുഗര്‍ കുറയാന്‍ വളരെ നന്ന്. ചിലര്‍ക്ക് ഷുഗര്‍ പെട്ടെന്നു കുറയുന്നതിനാല്‍ അക്കൂട്ടര്‍ നാലോ അഞ്ചോ ദിവസം മാത്രം ഉപയോഗിച്ച ശേഷം അല്‍പ്പം ഇടവേള കൊടുക്കണം. വെണ്ടക്കായ ഉപ്പേരി (മെഴുകു വരട്ടി) പതിവായി ഉപയോഗിയ്ക്കുന്നവരില്‍ ഷുഗര്‍ പ്രോബ്ലം സാധാരണ കാണാറില്ല.

കൊളസ്ട്രോള്‍

പലരുടെയും വീട്ടുമുട്ടത്തു ധാരാളം കാണുന്നതും അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുകയും ചെയ്യുന്ന പുളിഞ്ചിക്കായ (ഇലിമ്പിപ്പുളി, ഓര്‍ക്കാപ്പുളി) കൊളസ്ട്രോളിന് ഒന്നാം തരം ഔഷധമാണ്. ദിവസം ഒരു പച്ചക്കായ വീതം ഇരുപതു ദിവസം സ്ഥിരമായി കൃത്യസമയത്തു കഴിച്ചാല്‍ കൊളസ്ട്രോളിനു കുറവുണ്ടാകും. പുളിഞ്ചിക്കായ അച്ചാര്‍ സ്ഥിരം ഉപയോഗിയ്ക്കുന്നവരില്‍ സാധാരണ ഈ അസുഖം കാണാറില്ല. ഇനിയെങ്കിലും വീട്ടുമുട്ടത്തു കുലച്ചുമറിഞ്ഞു കിടക്കുന്ന പുളിഞ്ചിക്കായ കേടുവരുത്തിക്കളയാതെ അച്ചാറിട്ടു സൂക്ഷിയ്ക്കൂ. മീന്‍‌കറി പാചകം ചെയ്യുമ്പോള്‍ രണ്ടുമൂന്നെണ്ണം നെടുകെ കീറിയിട്ടാല്‍ കൊളസ്ട്രോളിനു കുറവും കറിയ്ക്കു രുചിയുമുണ്ടാകും. പോട്ടം ബ്ടെണ്ട്. ബ്ടന്നടിച്ചു മാറ്റിയതാ..

തലവേദന

പിടുത്തംവിട്ട തലവേദനയ്ക്ക് കുറവുണ്ടാകാന്‍ ബാം അന്വേഷിച്ചു കിട്ടിയില്ലെങ്കില്‍ പറമ്പിലിറങ്ങി ഒരുമൂടു തുമ്പച്ചെടി പിഴുതെടുത്ത് അല്‍പ്പം പച്ചക്കടുകും ചേര്‍ത്ത് നന്നായി അരച്ചു പുരട്ടൂ. പതിനഞ്ചു മിനുട്ടില്‍ കൂടുതല്‍ ഇടരുതെന്നു മാത്രം. കൂടുതലായാല്‍ ബാമിനെക്കാള്‍ ഭീകരനാകും, ചിലപ്പോള്‍ പൊള്ളിയേക്കാം.

പനി

പന്ത്രണ്ടു മണിയ്ക്കൂറെങ്കിലും വെള്ളത്തിലിട്ടു വച്ചു മുളപ്പിച്ച ചെറുപയര്‍ പുഴുങ്ങിക്കഴിയ്ക്കാം, വയറും നിറയും പനിയും മാറും. ഇനി അങ്ങനെ തിന്നാന്‍ ബുദ്ധിമുട്ടാണെങ്കില്‍ അല്‍പ്പം തേങ്ങയും പഞ്ചസാരയും ചേര്‍ത്തു കഴിയ്ക്കാം, ചായയ്ക്കു കടിയുമാകും. പനിയുള്ളപ്പോള്‍ അതിനുള്ള മരുന്നായും അല്ലാത്തപ്പോള്‍ ഭക്ഷണമായും ചെറുപയര്‍ മാറുമെന്നര്‍ത്ഥം.

ചുമ, കഫക്കെട്ട്

ചൂടുകഞ്ഞി പ്ലാവില കുമ്പിള്‍‌കോട്ടി കോരിക്കുടിയ്ക്കുക, സ്പൂണ്‍ ഒഴിവാക്കുക. ചെറുപയര്‍ കൂടി ചേര്‍ത്ത കഞ്ഞിയാണെങ്കില്‍ ബഹുകേമം, പനികൂടി കുറയും. പ്ലാവില പച്ച തെങ്ങോലയുടെ ഈര്‍ക്കില്‍ ഉപയോഗിച്ച് കുമ്പിള്‍ കോട്ടി കഞ്ഞികുടിച്ചിരുന്ന കാലത്ത് ചുമയും കഫക്കെട്ടും അന്യമായിരുന്നെന്ന കാര്യം ഓര്‍മ്മ വരുന്നുണ്ടോ?

ജലദോഷം

ചോറുതിന്നുന്നവര്‍ ചെറുചൂടോടെ തിന്നുക. അല്‍പ്പം സവാള (വലിയ ഉള്ളി) വട്ടത്തിലരിഞ്ഞത് അല്ലിയിളക്കി ചോറിന്റെ സൈഡില്‍ത്തന്നെ വയ്ക്കുക. തീറ്റയ്ക്കിടയില്‍ ഈരണ്ട് അല്ലി സവാളകൂടി കഴിയ്ക്കുന്നതു ശീലമാക്കിയാല്‍ ജലദോഷത്തെ അകറ്റി നിര്‍ത്താം.

തല്‍ക്കാലം വടി നിങ്ങളെ ഏല്‍പ്പിയ്ക്കുന്നു. അടി കാര്യമായിട്ടു കിട്ടിയാല്‍ ഇതുപോലെയുള്ള വിവരക്കേടുകള്‍ പ്രതീക്ഷിയ്ക്കാം. ഇതു പാവപ്പെട്ടവന്റെ മരുന്നുകളാണ്. പണ്ട് പാവപ്പെട്ടവനു പ്രഷറും ഷുഗറും കൊളസ്ട്രോളും ഇല്ലാതിരിയ്ക്കുകയും അവ പണക്കാരന്റെ മാത്രം സ്വന്തമായിരിക്കുകയും ചെയ്തതിന്റെ രഹസ്യം ഇതാണ്. രണ്ടുകൂട്ടരുടെയും ഭക്ഷണരീതിയ്ക്ക് അന്നു കാര്യമായ വ്യത്യാസമുണ്ടായിരുന്നു. ഇന്നും നാടന്‍ രീതിയില്‍ ഭക്ഷണം കഴിയ്ക്കുന്നവര്‍ക്ക് മിയ്ക്ക അസുഖങ്ങളും അന്യം തന്നെയാണ്.

Nov 1, 2009

രണ്ടു താരാട്ടു പാട്ടുകള്‍

ഏതാണ്ട് ഒന്നര വയസ്സു പൂര്‍ത്തിയായപ്പോഴാണ് എനിയ്ക്ക് പിതാവിനെ നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ടതോ മറ്റുള്ളവര്‍ നഷ്ടപ്പെടുത്തിയതോ എന്ന് അറിയില്ല. ഇതു കുറിയ്ക്കുന്ന സമയത്ത് അദ്ദേഹം ജീവനോടെയുണ്ടോയെന്നും... കാണണമെന്ന് ആഗ്രഹത്തോടെ മുതിര്‍ന്നതിനു ശേഷം പോയിട്ടുണ്ട്, കണ്ടിട്ടുണ്ട്. ഏതാണ്ട് പന്ത്രണ്ടുകൊല്ലം മുമ്പാണ് അവസാനം കണ്ടത്. അക്കഥ പിന്നെപ്പറയാം. ഉമ്മയുടെ ബാപ്പ, അതായത് ഉപ്പാപ്പ ഒരു ബാപ്പയുടെ സ്നേഹം കിട്ടാത്തതിന്റെ കുറവു പരിഹരിച്ചിരുന്നു. അക്കാലത്ത് അദ്ദേഹം ഞങ്ങള്‍ ചെറുമക്കളെ തറയില്‍ വച്ചല്ല നോക്കിയിരുന്നത് എന്നു പറയുന്നതാണു ശരി.

വായുവിന്റെ അസുഖം അദ്ദേഹത്തിന് വളരെക്കൂടുതല്‍ ഉണ്ടായിരുന്നതിനാല്‍ അദ്ദേഹം വായു അലിയാര്‍ എന്നാ‍ണ് അറിയപ്പെട്ടിരുന്നത്. അതിന് മരുന്നും അദ്ദേഹം തന്നെ കണ്ടുപിടിച്ചിരുന്നു. അത് എത്രകണ്ടു ഫലപ്രദമായിരുന്നു എന്ന് എനിയ്ക്കറിയില്ല. ചില്ലുകുപ്പിയില്‍ അപ്പക്കാരം (സോഡാപ്പൊടി) വെള്ളമൊഴിച്ചു കുലുക്കി കൂടെക്കൊണ്ടു നടന്നിരുന്നു, ഇടയ്ക്കിടയ്ക്കു ഓരോ കവിള്‍ കുടിയ്ക്കുകയും. എന്റെ ജീവിതത്തെ സ്വാധീനിച്ച എന്റെ കുടുംബത്തിലെ ഏക വ്യക്തിയായിരുന്നു അദ്ദേഹം.

അദ്ദേഹം കുട്ടികളെ പാടിയുറക്കുമായിരുന്ന രണ്ടു താരാട്ടു പാട്ടുകള്‍ പരിചയപ്പെടുത്താനാണ് ഈ പോസ്റ്റിലൂടെ ശ്രമിയ്ക്കുന്നത്. ഏതു മാപ്പിളപ്പാട്ടിന്റെയും ഈണത്തിലും ഈ പാട്ടുകള്‍ പാടാന്‍ കഴിയും. ബൂലോകത്തു വന്നതിനു ശേഷം ആദ്യമായി മീറ്റിയ ചെറായിയില്‍ എന്റെ ബൂലോക സുഹൃത്തുക്കളില്‍ ചിലരെങ്കിലും ഈ പാട്ടുകളിലൊന്നു കേട്ടിട്ടുണ്ടാവും. കൊട്ടോട്ടി സൂപ്പര്‍ ജൂനിയറിന്റെ കരച്ചിലടക്കാന്‍ ഞാന്‍ പാടിയതു കേട്ട് അവര്‍ മൂക്കത്തു വിരല്‍ വച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇന്ന് ഈപാട്ടുകള്‍ എനിയ്ക്കു മാത്രമേ അറിയാവൂ എന്നാണു തോന്നുന്നത്. പതിമൂന്നുകാരന്‍ മുഹമ്മദ് അസ്ലവും ആറുവയസ്സുകാരന്‍ മുസ്ഫറുല്‍ ഇസ്ലാമും കേട്ടു വളര്‍ന്നതും, ഇപ്പോള്‍ ആറുമാസക്കാരന്‍ മുര്‍ഷിദ് ആലം കേട്ടുറങ്ങുന്നതും ഈ താരാട്ടു പാട്ടുകള്‍ മാത്രമാണ്. നിങ്ങള്‍ക്കിഷ്ടമുള്ള താളത്തിലും രാഗത്തിലും ഇവപാടിനോക്കൂ...

ചായക്കടക്കാരോ
ചായ ഒന്നു തായോ
തിന്നാനൊന്നും വേണ്ടേ
ഓഹോ ഓഹോ ഓഹോ

ഇതായിരുന്നു ചെറായി താരാട്ടു പാട്ട്. അടുത്തതു താഴെ...

പാട്ടു പാടെടാ പണ്ടാരാ
എങ്ങനെ പാടണം വീട്ടിലമ്മോ
കാശിയ്ക്കു പോയവന്‍ വരാതെ പോണേ
അങ്ങനെ പാടെടാ പണ്ടാരാ...

രണ്ടാമതെഴുതിയ പാട്ട് മിയ്ക്കവാറും എല്ലാ പാട്ടിന്റെ രീതിയിലും ഞാന്‍ പാടാറുണ്ട്. സത്യത്തില്‍ എന്റെ ഉപ്പുപ്പായുടെ ഓര്‍മ്മ എന്നില്‍ മായാതെ നിര്‍ത്തുന്നത് ഈ പാട്ടുകള്‍ മാത്രമാണെന്നു പറയാം. ഇത് പാട്ടുകളാണോ എന്നും ആരാണ് ഇവ എഴുതിയതെന്നും എനിയ്ക്കറിയില്ല. ഇവ രണ്ടും പാടാത്ത ഒരു ദിവസവും എന്റെ ജീവിതത്തിലില്ല.

Oct 11, 2009

ജപ്തി...


ജപ്തിയെക്കുറിച്ച് ഒരു വഴികാട്ടി പുസ്തകത്തില്‍ വന്ന വരികളാണ്.
കിടക്കട്ടെ ഇതും കൂടി. ഇനി ഇതിന്റെ കുറവു വേണ്ട...

കാശുകിട്ടാന്‍ നിവൃത്തിയില്ലാതെ വരുമ്പോള്‍
അതുകൊടുത്തവന്‍ ചെയ്യുന്ന മഹാകര്‍മ്മമാണല്ലോ ജപ്തി.
കുടിശ്ശികക്കാരന്റെ വസ്തുവകകള്‍ പെറുക്കിയെടുക്കുന്ന കടുത്ത നടപടി
റവന്യൂ അധികൃതരാണു ചെയ്യുന്നതെന്ന് ആര്‍ക്കാണറിയാത്തത്.
പക്ഷേ ജപ്തിചെയ്യുമ്പോള്‍ കര്‍ശനമായി പാലിയ്ക്കേണ്ട
ചില നിയമങ്ങള്‍ ഒന്ന് ഓര്‍മ്മിപ്പിയ്ക്കണമെന്നു തോന്നി.
ഒരുപക്ഷേ അതവര്‍ മറന്നുപോയാലോ...
(കാശു വാങ്ങിയവന്‍ എല്ലാം ഓര്‍ത്താല്‍ നന്നായി)

സൂര്യന്‍ എത്തിനോക്കുന്നതിനു മുമ്പോ അയാള്‍ കടലില്‍ മുങ്ങിയതിനു ശേഷമോ ജപ്തി നടപടികള്‍ നടത്താന്‍ പാടില്ല.
കടക്കാരനോ അയാളുടെ കുടുംബാംഗങ്ങളോ ധരിച്ചിരിയ്ക്കുന്ന വസ്ത്രമോ (മഹാഭാഗ്യം) താലി, മതാചാരപ്രകാരം നീക്കം ചെയ്യാന്‍ പാടില്ലാത്ത ആഭരണങ്ങള്‍, വിവാഹമോതിരം, ആരാധനയ്ക്കുപയോഗിയ്ക്കുന്ന ചുരുങ്ങിയ സാധനങ്ങള്‍, കൃഷിയാവശ്യത്തിനുള്ള പമ്പുസെറ്റും മറ്റുപകരണങ്ങളും, കൃഷിയായുധങ്ങള്‍, രണ്ട് ഉഴവുമാടുകള്‍, കൈത്തൊഴില്‍ ആയുധങ്ങള്‍ എന്നിവയും ജപ്തിചെയ്യാന്‍ പാടില്ല.
സ്ത്രീകളുടെ വാസസ്ഥലത്ത് അതിക്രമിച്ചു കടക്കുകയോ ബലം പ്രയോഗിച്ചു തുറപ്പിയ്ക്കുകയോ ചെയ്യാന്‍ പാടില്ല.
ഇനി അങ്ങോട്ടു കടന്നേ പറ്റൂന്ന് നിര്‍ബ്ബന്ധമുണ്ടെങ്കില്‍ നിയമാനുസൃതമായി അവരെ മാറ്റിയതിനു ശേഷം കടക്കാം.

ജപ്തിസാധനങ്ങള്‍ അനുവാദം കൂടാതെ ആരെങ്കിലും മാറ്റിയാല്‍ മേലാവിയ്ക്കു റിപ്പോര്‍ട്ടു നല്‍കാം.
ജപ്തി നടക്കുമ്പോള്‍ സര്‍ക്കാരുദ്യോഗസ്ഥരല്ലാത്ത രണ്ടുപേര്‍ സാക്ഷ്യം വഹിയ്ക്കണം.
ജപ്തിചെയ്ത സാധനങ്ങളുടെ ലിസ്റ്റ് കടക്കാരനു നല്‍കുകയോ ആ സ്ഥലത്തു പതിയ്ക്കുകയോ ചെയ്യണം.
ജപ്തി സാധനങ്ങള്‍ മാറ്റാനോ കളക്ടറുടെ അനുവാദമില്ലാതെ മാറ്റാനോ പാടില്ല.
നാല്‍ക്കാലികളെ ജപ്തിചെയ്യുന്ന ഇരുകാലികള്‍ അവയ്ക്കു തിന്നാന്‍ കൊടുക്കേണ്ടതാണ്.
പക്ഷേ അവയ്ക്കു തിന്നാന്‍ കൊടുക്കുന്നതിന്റെ ചെലവ് കടക്കാരന്‍ തന്നെ കൊടുക്കണം!

ജപ്തിസാധനങ്ങള്‍ ലേലം ചെയ്യുന്നതിനു മുമ്പ് കുടിശ്ശികയും ജപ്തിച്ചെലവും കൊടുത്തു തീര്‍ത്താല്‍ എല്ലാം തിരിച്ചു കൊടുക്കാം.

(സമാധാനം, നടക്കുമോ എന്തൊ)

Oct 3, 2009

ഹൃദയമുള്ളവര്‍ കാണട്ടെ....

ഭൂലോകത്തു നന്മയുള്ളവര്‍ ഇനിയും ശേഷിയ്ക്കുന്നുണ്ടെന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ ബൂലോകത്തും ഭൂലോകത്തുമുള്ള ചിലരുമായുള്ള ചങ്ങാത്തം കൊണ്ട് മനസ്സിലായി. സംശയമായല്ലേ...? അപ്പൊ നമ്മളെല്ലാം വല്ലപ്പോഴുമെങ്കിലും ചെയ്യുന്ന കാര്യങ്ങളെല്ലാം നന്മയല്ലെന്നാണോ കൊട്ടോട്ടിക്കാരന്‍ പറയുന്നത് എന്ന സംശയം വരുന്നുണ്ടോ?

പ്രിയപ്പെട്ടവരേ...
ബൂലോകത്തും ഭൂലോകത്തുമുള്ള ഈ മനുഷ്യജന്മങ്ങള്‍ സഹജീവികളുടെ കണ്ണീരൊപ്പുന്നതു കാണുമ്പോള്‍ നമ്മള്‍ ചെയ്യുന്നതെല്ലാം എത്ര നിസ്സാരമെന്നു തോന്നി. ഇതു പോസ്റ്റാക്കരുതെന്നു പറഞ്ഞതാണ്. അതുകൊണ്ടുതന്നെ ഈ നന്മയുടെ പിറകില്‍ ആരെല്ലാമാണെന്നു വെളിപ്പെടുത്താന്‍ വയ്യ. പക്ഷേ അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കു മാതൃകയാവണമെങ്കില്‍, മറ്റുള്ളവര്‍ക്കും സഹജീവികള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നു തോന്നണമെങ്കില്‍ ഇത് പറയാതെ കഴിയില്ലയെന്നതിനാല്‍ ഇവിടെ കോറിയിടുന്നു.

ഫോണില്‍ ഒരുപാടുതവണ ബന്ധപ്പെട്ടിരുന്നെങ്കിലും സുഹൃത്തിനെ നേരില്‍ക്കാണുന്നത് അന്നായിരുന്നു. വൈകുന്നേരം ആറുമണിയോടെ കാവസാക്കി കാലിബര്‍ ചങ്ങാതിയുടെ വീട്ടിലേയ്ക്കുരുണ്ടു. നല്ല മഴയായിരുന്നാതിനാല്‍ അവിടെയെത്താന്‍ അല്‍പ്പം ബുദ്ധിമുട്ടി. മഴക്കോട്ടെടുക്കാതെ ആശാനായി ചമഞ്ഞതിന്റെ സുഖം നന്നായി ആസ്വദിച്ചു. ഇടയ്ക്കു മഴ തോരുന്ന സമയം നോക്കി ബൈക്കോടിച്ച് ഒരുവിധം അദ്ദേഹത്തിന്റെ വീട്ടിലെത്തി. ചൂടു ചായയും കുശലാന്വേഷണവും കഴിഞ്ഞ് സംസാരം ബ്ലോഗിലേയ്ക്കും നീണ്ടു. ഏതാണ്ട് എല്ലാ ബ്ലോഗരെയും തിന്നുകഴിഞ്ഞപ്പോള്‍ അദേഹം പറഞ്ഞതിനനുസരിച്ച് ആ സസ്പെന്‍സ് സന്ദര്‍ശിയ്ക്കാന്‍ പുറപ്പെട്ടു.

ബ്ലോഗില്‍ അത്യാവശ്യം പുലിയായ അദ്ദേഹം യഥാര്‍ത്ഥത്തില്‍ സ്നേഹസമ്പന്നനായ ഒരു പൂച്ചക്കുട്ടിയാണെന്ന് നേരിട്ടു കണ്ടപ്പോള്‍ എനിയ്ക്കു ബോധ്യപ്പെട്ടു. അനേകരെ സംരക്ഷിയ്ക്കുന്ന സ്നേഹസമ്പന്നരില്‍ ഒരുവന്‍. ഇവയ്ക്കെല്ലാ പിന്തുണയുമായി ഒപ്പം അദ്ദേഹത്തിന്റെ കുടുംബവുമുണ്ട്. തങ്ങളുടെ സമൂഹത്തില്‍ ദുരിതമനുഭവിയ്ക്കുന്നവര്‍ക്ക് അവരുടെ വിഷമങ്ങള്‍ ഒന്നു തുറന്നു പറയാന്‍ സന്ദര്‍ഭമൊരുക്കുന്ന അവരുടെ സെന്ററിന്റെ മുന്നില്‍ കാര്‍ നിന്നു.

ഇതാണ് നമ്മുടെ “സെന്റര്‍”

ഞാന്‍ അകത്തേയ്ക്കു പ്രവേശിച്ചു. സെന്ററിന്റെ ഓരോ ഭാഗങ്ങളെ അദ്ദേഹം എനിയ്ക്കു പരിചയപ്പെടുത്തി. ഹാളിലേയ്ക്കാണ് ആദ്യം കടന്നത്.

ഇവിടെ എല്ലാ ഞായറാഴ്ച്ചയും അവര്‍ ഒത്തുകൂടുന്നു. രാവിലെ ഏഴുമണിമുതല്‍ ഒന്‍പതുമണിവരെ മീറ്റിംഗ്. ആ ആഴ്ചയിലെ കര്‍മ്മങ്ങള്‍ എന്തൊക്കെയെന്നും കൂടുതലായി എന്തെങ്കിലും ആര്‍ക്കെങ്കിലും ചെയ്യേണ്ടതുണ്ടോയെന്നുമൊക്കെ തീരുമാനിയ്ക്കുന്നത് ഈ സമയത്താണ്. തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള ദിവസങ്ങള്‍ ചുമരില്‍ ചാര്‍ട്ടായി തൂക്കിയിടുന്നു. മറ്റുള്ളവര്‍ക്ക് സൌകര്യപൂര്‍വ്വം ആ കാര്യങ്ങളില്‍ പങ്കെടുക്കാന്‍ ഇതുപകാരപ്പെടുന്നു. ഒന്‍പതുമണിമുതല്‍ രണ്ടുമണിയ്ക്കൂറോളം ഖുര്‍‌ആന്‍ ക്ലാസ്സാണ് ഒരു ഗ്രൂപ്പിലും പെടാതെ ആരുടെയും ആശയങ്ങള്‍ പ്രചരിപ്പിയ്ക്കാത്ത ഖുര്‍‌ആന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഇവിടെനിന്നു പഠിയ്ക്കാം. തുടര്‍ന്ന് മറ്റുള്ളവരുടെ വിഷമങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ അവരുടെ വിഷമങ്ങള്‍ കേള്‍ക്കുന്ന സമയമാണ്.

തുടര്‍ന്ന് സ്റ്റോറിലേയ്ക്കു നടന്നു. ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാനുള്ള അരിയും മറ്റുസാധനങ്ങളും ഇവിടെ സൂക്ഷിച്ചിരിയ്ക്കുന്നു. ഓരോവീട്ടിലേയ്ക്കും വിതരണം ചെയ്യേണ്ട സാ‍ധനങ്ങളുടെ ലിസ്റ്റ് അവിടെയും ചുമരില്‍ തൂക്കിയിരിയ്ക്കുന്നു. സംഘത്തിന്റെ പ്രവര്‍ത്തര്‍ അവരുടെ സമയത്തിനനുസരിച്ച് പായ്ക്കറ്റിലാക്കാന്‍ ഇത് അവരെ സഹായിയ്ക്കുന്നു. സംഘത്തിന്റെ സംരക്ഷണത്തില്‍ കഴിയുന്ന മുന്നൂറിലധികം കുടുംബങ്ങളില്‍ ജാതി മത ഭേദമന്യേ യഥാസമയം ഇവയെത്തിയ്ക്കുകയും ചെയ്യുന്നു.

തുടര്‍ന്ന് ക്ലിനിക്കിലേയ്ക്കാണു നടന്നത്. ഞായറാഴ്ചകളില്‍ ഇവിടെ സൌജന്യ പരിശോധനയും മരുന്നു വിതരണവും നടക്കുന്നു. പരിശോധിയ്ക്കുന്ന ഡോക്ടറും ഈ സംഘത്തിലെ അംഗം തന്നെ. ഇവിടെ എത്തുന്ന മരുന്നുകളില്‍ ഇവിടെ ആവശ്യമില്ലാത്ത മരുന്നുകള്‍ മെഡിയ്ക്കല്‍ കോളേജിലെ ഫ്രീ മെഡിസിന്‍ വിഭാഗത്തിലേയ്ക്കു കൊണ്ടുപോകുന്നു.

പിന്നെ ബുക്ക്സ്റ്റാളിലേയ്ക്കു പോയി, ജീവിതത്തെ നല്ല മാര്‍ഗ്ഗത്തിലേയ്ക്കു നയിയ്ക്കാനുതകുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശംനല്‍കുന്ന പുസ്തകങ്ങള്‍ പലരും അച്ചടിച്ചു നല്‍കുന്നത് സൂക്ഷിച്ചു വച്ചിരിയ്ക്കുന്നു. ആവശ്യക്കാര്‍ക്ക് അവകൊണ്ടുപോകാം. മതിയായ സ്റ്റാമ്പയയ്ക്കുന്നവര്‍ക്ക് അവ തപാലിലും ലഭിയ്ക്കും. മൂന്നു പുസ്തകങ്ങള്‍ ഞാനുമെടുത്തു.

പിന്നെ ടെക്സ്റ്റയില്‍ സെക്ഷനിലേയ്ക്ക്. പലയിടത്തുനിന്നും സംഘടിപ്പിച്ച എല്ലാത്തരക്കാര്‍ക്കുമുള്ള വസ്ത്രങ്ങള്‍ തുണുക്കടയിലേതുപോലെ സൂക്ഷിച്ചിരിയ്ക്കുന്നു. അര്‍ഹതയുള്ളവര്‍ക്ക് അവരുടെ അളവിനുള്ളവ തെരഞ്ഞെടുക്കാം. അരച്ചാക്കരിയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയ ഈ മഹാ പ്രസ്ഥാനം ഇന്നു വളരെ വളര്‍ന്നത് നല്ലവരായ ഒരു ജനവിഭാഗത്തിന്റെ പിന്തുണയുടെ ബലത്തിലാണെന്നതു വിസ്മരിയ്ക്കുന്നില്ല.

സംഘത്തിലെ ഓരോ അംഗങ്ങളും നിശ്ചിത വീടുകളുടെ സംരക്ഷണം ഏറ്റെടുത്തിരിയ്ക്കുന്നു. സ്വന്തം വീടുപോലെതന്നെയാണ് ഈ വീടുകളെ അവര്‍ കാണുന്നതും സ്വന്തം കുടുംബാംഗങ്ങളോടെന്നപോലെ തന്നെയാണ് ആ വീട്ടുകാരോടു പെരുമാറുന്നതും. അതുകൊണ്ടുതന്നെ അവര്‍ക്ക് ഒരു കുറവും വരാതിരിയ്ക്കാന്‍ ഓരോരുത്തരും ശ്രദ്ധിയ്ക്കുന്നു. തങ്ങളുടെ ഏരിയയില്‍ വിഷമിയ്ക്കുന്ന മറ്റു കുടുംബങ്ങളുണ്ടോയെന്നും അവര്‍ അന്വേഷിയ്ക്കുന്നു. ആത്മഹത്യയുടെ വക്കില്‍നിന്ന് ഒരുപാടു കുടുംബങ്ങളെ ഇവര്‍ കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്.

സമൂഹത്തില്‍ എല്ലാവരാലും അവഗണിയ്ക്കപ്പെട്ട് ആരുടെയും സഹായമില്ലാതെ കഷ്ടപ്പെടുന്ന, വളരെയേറെ ദുരിതമനുഭവിയ്ക്കുന്ന സഹജീവികളെപ്പറ്റി വിവരം ലഭിച്ചാല്‍ അവര്‍ കുടുംബസമേതമാണ് അവിടം സന്ദര്‍ശിയ്ക്കുന്നത്. അതുകൊണ്ടുതന്നെ അവിടെയുള്ള എല്ലാപ്രശ്നങ്ങളും മനസ്സിലാക്കാന്‍ അവര്‍ക്കു സാധിയ്ക്കുന്നു. ഉചിതമായ പരിഹാരമാര്‍ഗ്ഗം കണ്ടെത്താന്‍ ഇത് അവരെ വളരെയേറെ സഹായിയ്ക്കുകയും ചെയ്യുന്നു. മത, രാഷ്ട്രീയ, സാംസ്കാരിക സംഘടനകളുടെയും പഞ്ചായത്തു ഭരണാധികാരികളുടെയും കണ്ണുകള്‍ ഈ പാവങ്ങളുടെ മേല്‍ പതിയുന്നില്ല. ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഇവരുടെ അപേക്ഷകള്‍ തള്ളിപ്പോകുന്നിടത്ത് ഇവര്‍ അത്താണിയാകുന്നു. അര്‍ഹതയുള്ളവര്‍ക്കു മാത്രമാണ് ഇവര്‍ അത്താണിയാവുന്നത് എന്നത് മറ്റുള്ളവരില്‍ നിന്ന് ഇവരെ വേറിട്ടു നിര്‍ത്തുന്നു.

അന്തിയുറങ്ങാന്‍ കൂരയില്ലാത്തവര്‍ക്ക് വൃത്തിയും വെടിപ്പുമുള്ള വീട്, കക്കൂസ്, കിണര്‍, രോഗം കൊണ്ട് അവശതയനുഭവിയ്ക്കുന്നവര്‍ക്ക് ആശ്രയം, മനോരോഗികളെ സ്നേഹപൂര്‍ണ്ണമായ പരിചരണവും ഉചിതമായ ചികിത്സയും നല്‍കി ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്ന സ്തുത്യര്‍ഹമായ സേവനം, ഇവരുടെ കുട്ടികള്‍ക്ക് ലഭ്യമാക്കുന്ന മെച്ചപ്പെട്ടെ വിദ്യാഭ്യാസം എന്നുവേണ്ട സമസ്ത മേഖലയിലും ഈ സംഘം ശ്രദ്ധചെലുത്തുന്നു. ഇവരുടെ സേവനമേഖലയുടെ ആത്മാര്‍ത്ഥതകണ്ട് മെഡിയ്ക്കല്‍ സ്റ്റോറുകള്‍, സ്കാനിംഗ് സെന്ററുകള്‍, നിര്‍മ്മാണത്തൊഴിലാളികള്‍, ആശാരിമാര്‍ ഇങ്ങനെ മിയ്ക്ക മേഖലയിലും പ്രവര്‍ത്തിയ്ക്കുന്നവര്‍ ഇവരോടു സഹകരിയ്ക്കുന്നുണ്ട്. അടുത്തുള്ള ഒരു പ്രമുഖ ചെരുപ്പു നിര്‍മ്മാണക്കമ്പനി അത്യാവശ്യം പാദരക്ഷകളും നല്‍കി സഹകരിയ്ക്കുന്നു.

ഈ മഹാ പ്രസ്ഥാനം നിലനിലാനുള്ള ചെലവിലേയ്ക്കായി ഇവിടെ ലഭിയ്ക്കുന്ന സംഭാവനകളില്‍നിന്ന് ഒരു രൂപപോലും ചിലവാക്കുന്നില്ലായെന്നത് ഒരു വേറിട്ട സംഗതിയായിത്തോന്നി. കുറി (ചിട്ടി) നടത്തിക്കിട്ടിയ സംഖ്യകൊണ്ട് സെന്ററും അതിനോടനുബന്ധിച്ച് രണ്ടു വാടക കോട്ടേഴ്സുകളും നിര്‍മ്മിച്ചു. കോട്ടേഴ്സിന്റെ വാടകയാണ് ഈ പ്രസ്ഥാനത്തിന്റെ ദൈനംദിന ചെലവുകള്‍ക്കുതകുന്നത്. എല്ലാം എല്ലാവര്‍ക്കും എത്തിയ്ക്കാനുള്ള ആള്‍ബലമാണ് ഇപ്പോഴില്ലാത്തത്. ഉത്തരവാദിത്വങ്ങള്‍ കൂടിവരുന്നു. ഓണത്തിനും സംക്രാന്തിയ്ക്കും പെരുന്നാളിനും മാത്രം എന്തെങ്കിലും കൊടുത്ത് ബാദ്ധ്യത ഒഴിവാക്കലല്ല സഹജീവിസ്നേഹമെന്നുള്ള തിരിച്ചറിവു മാത്രമാണിപ്പോള്‍ ഇവരുടെ ശക്തി സ്രോതസ്സ്. പിതാവു നഷ്ടപ്പെട്ട കുരുന്നുകളെ അനാഥാലയത്തിലും യത്തീംഖാനയിലും കൊണ്ടുചെന്നാക്കി മാതാവിനെക്കൂടി നഷ്ടമാക്കുന്ന പ്രവണതയെ ഇവര്‍ നിരുത്സാഹപ്പെടുത്തുന്നു. പകരം സാധാരണ കുടുംബങ്ങളിലെന്നപോലെ മാതാവിനൊപ്പം കഴിയാനാവശ്യമായ സാഹചര്യമൊരുക്കുന്നു. ഇവരുടെ സംരക്ഷണയില്‍ കഴിയുന്ന, ഇവരുടെ ശ്രമ ഫലമായുണ്ടായ വീട്ടില്‍ താമസിയ്ക്കുന്ന ഒരു കുടുംബത്തെ ഞങ്ങള്‍ സന്ദര്‍ശിച്ചു. ആ വീട്ടുകാരുടെ മുഖത്തുണ്ടായ സന്തോഷം നേരിട്ടുകണ്ടു. അവരുടെ കുട്ടികള്‍ ഒരു ജ്യേഷ്ഠനോടെന്നപോലെയാണ് എന്റെ സുഹൃത്തിനോടു പെരുമാറിയത്. അതില്‍നിന്നും ഈ സംഘത്തിന് ആകുടുംബത്തിനോടുള്ള സമീപനവും എനിയ്ക്കു മനസ്സിലായി. തങ്ങളുടെ സമൂഹത്തില്‍ കഷ്ടതയനുഭവിയ്ക്കുന്നവര്‍ക്ക് സഹായമെത്തിയ്ക്കുമ്പോഴുള്ള മാനസികസംതൃപ്തി മാത്രമാണ് ഇവര്‍ക്കുള്ള പ്രതിഫലം.

പറയാന്‍ ഒരുപാടുണ്ട്, ഇപ്പോള്‍ത്തന്നെ വല്ലാതെ വലിച്ചുനീട്ടി. ഇത്രയെങ്കിലും എഴുതിയില്ലെങ്കില്‍ ശരിയാവില്ലെന്നു തോന്നി. കഴിയുമെങ്കില്‍ നമുക്കും അവരോടു ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കാം, നമ്മുടെ സഹോദരങ്ങള്‍ക്ക് ജീവശ്വാസമാകാം...

Sep 29, 2009

നൂറ്റാണ്ടുകളുടെ ഉറക്കം.,..

ഖുര്‍‌ആന്‍ കഥകളില്‍ ഒരെണ്ണം ചുരുക്കിപ്പറയാന്‍ ശ്രമിയ്ക്കുകയാണ്. ആല്‍ത്തറയില്‍ പോസ്റ്റിയിരുന്ന ഈ കഥ ഇവിടെക്കൂടി ഒരുവാരം ഓടട്ടെ. മരിച്ചവരെ ജീവിപ്പിയ്ക്കുന്നതിനും ജീവിച്ചിരിയ്ക്കുന്നവലില്‍ തെളിവു നിരത്തുന്നതിനും ദൈവത്തിനു പ്രയാസമൊന്നുമില്ലെന്നു സ്ഥാപിയ്ക്കുന്ന ഒരു ചെറിയ കഥ.

രണ്ടാം നൂറ്റാണ്ടില്‍ നടന്ന കഥയാണ്.
ഏഷ്യാ മൈനറിന്റെ പടിഞ്ഞാറേ തീരത്തുള്ള അഫ്സോസ് നഗരം.
അക്കാലത്ത് വളരെ പ്രശസ്തിയുള്ള നഗരമായിരുന്നു.
മുന്നില്‍ കാണുന്നതെന്തിനെയും ആരാധിയ്ക്കുന്ന ഒരു ജനവിഭാഗമായിരുന്നു അവിയ്യെ വസിച്ചിരുന്നത്.
നഗരത്തിന്റെ ഭരണാധികാരിയാകട്ടെ മഹാ ധിക്കാരിയും ദൈവ വിരോധിയുമായിരുന്നു.
ഒരുദിവസം രാജാവിനും തോന്നി ഒരുത്തരവിറക്കാന്‍!
“മേലില്‍ ഞാന്‍ പറയുന്ന ദേവന്മാരെ ആരാധിച്ചോളണം!
അല്ലാത്തവരെ കശാപ്പുചെയ്യും, അതുമല്ലെങ്കില്‍ കല്ലെറിഞ്ഞു കൊല്ലും!”
ഇന്നുള്ള മന്ത്രിമാരാരെങ്കിലുമാണ് ഇതു പറഞ്ഞതെങ്കില്‍
പ്രജകള്‍ അയാളുടെ അടപ്പുവാഷര്‍ ഊരിയേനെ.
പക്ഷേ അഫ്സോസിലെ ജനസമൂഹം പക്കാ ഭീരുക്കളായിരുന്നു.
എല്ലാരുമെന്നു പറയാന്‍ വരട്ടെ
അവിടെ താമസിച്ചിരുന്നവരില്‍ ഏഴുപേര്‍ ഇതനുസരിയ്ക്കാന്‍ തയ്യാറായില്ല.
തങ്ങളെ സൃഷ്ടിച്ചിരിയ്ക്കുന്നതും പരിപാലിയ്ക്കുന്നതും ഏകദൈവമാണെന്നും
അവനാണ് യഥാര്‍ത്ഥ ഉടമയെന്നും അവനെമാത്രമേ ആരാധിയ്ക്കൂ എന്നും അവര്‍ പരസ്യമായി പ്രഖ്യാപിച്ചു.
അവനെ മാത്രമേ ആരാധിയ്ക്കാവൂ എന്ന് അവര്‍ ആഹ്വാനം ചെയ്തു.
പക്ഷേ അവരുടെ വാക്കുകള്‍ ആരും മുഖവിലയ്ക്കെടുത്തില്ലെന്നു മാത്രമല്ല പറഞ്ഞ വാക്കുകള്‍ മാറ്റിപ്പറഞ്ഞില്ലെങ്കില്‍ വിവരമറിയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
രാജാവ് അവരെ സല്‍ക്കരിയ്ക്കാനും തീരുമാനിച്ചു.
രാജാവിന്റെ സല്‍ക്കാരത്തെ ഭയന്ന് അവര്‍ അടിയന്തിരമായി യോഗം ചേര്‍ന്നു.
ഏഴുപേരില്‍ രണ്ടുപേര്‍ മന്ത്രിമാരും ഒരാള്‍ ആട്ടിടയനും മറ്റു നാലുപേര്‍ നാട്ടുകാരും.
രാത്രിയില്‍ അവര്‍ നഗരത്തിനുപുറത്തുള്ള മലഞ്ചെരുവില്‍ ഒത്തുകൂടി ആട്ടിടയന്റെ നേതൃത്വത്തില്‍ അവിടെയുള്ള ഒരു ഗുഹയില്‍ ഒളിച്ചിരുന്നു. അവരുടെ കാവലിന് ഒരു നായയുമുണ്ടായിരുന്നു. വിശപ്പും ക്ഷീണവും കാരണം അവര്‍ ഉറങ്ങിപ്പോയി, കൂടെ നായയും.
അതൊരു വല്ലാത്ത ഉറക്കമായിരുന്നു.എത്രകാലം അവര്‍ ഉറങ്ങിയെന്ന് ദൈവത്തിനു മാത്രമേ അറിയൂ..
അന്നപാനീയങ്ങള്‍ കഴിയ്ക്കാതെ കാലങ്ങളോളം നീണ്ട ഉറക്കം !
ഒരു ദീര്‍ഘനിദ്രയില്‍ അവര്‍ മരണപ്പെട്ടതുപോലെ കിടന്നു.
അന്നും പതിവുപോലെ നേരം വെളുത്തു,
നായ പതിയെ കണ്ണുതുറന്നു നോക്കി, അന്തം വിട്ടു ഒന്നൊന്നര കുരകുരച്ചു
ഗുഹാവാസികള്‍ കണ്ണൂം തിരുമ്മി എഴുന്നേറ്റു
അവര്‍ അന്തം വിട്ടു കുന്തം വിഴുങ്ങി നിന്നുപോയി
അവരിടെ താടി മീശകള്‍ വല്ലാതെ വളര്‍ന്നിരിയ്ക്കുന്നു
തലമുടി നിലത്തു പട്ടുമെത്തപോലെ പരന്നുകിടക്കുന്നു
എത്രനേരം ഉറങ്ങിയെന്ന കണ്‍ഫ്യൂഷനായിരുന്നു അവരുടെ മുഖത്ത്.
“നമ്മള്‍ എത്രനേരം ഉറങ്ങിക്കാണും...”
“ഒരുദിവസം...” ‘രണ്ടു ദിവസം...”
അതില്‍ക്കൂടുതല്‍ അവര്‍ക്കു തോന്നിയതേയില്ല !
തല്‍ക്കാലം അവര്‍ തര്‍ക്കം നിര്‍ത്തി...
വിശപ്പുകാരണം കുടലു കരിഞ്ഞു നാറുന്നു.
ഒരാള്‍ ഭക്ഷണം വാങ്ങിവരാന്‍ നഗരത്തിലേയ്ക്കു പുറപ്പെട്ടു.ആരും തിരിച്ചറിയാതിരിയ്ക്കാന്‍ ശ്രദ്ധിച്ചാണ് അയാള്‍ മുന്നോട്ടു നീങ്ങിയത്.
പടയാളികളാരെങ്കിലും കണ്ടാല്‍ തലപോയതുതന്നെ
ആരെങ്കിലും കണ്ടാല്‍ കല്ലേറില്‍ തല പൊളിയുമെന്നുറപ്പ്
ഭക്ഷണം വാങ്ങാന്‍ പോയയാള്‍ അഫ്സോസ് നഗരംകണ്ട് വടി വിഴുങ്ങിയ മാതിരി നിന്നു!
പഴയ നഗരമേയല്ല, ആകെ മാറിയിരിയ്ക്കുന്നു.
നഗരവാസികളുടെ വസ്ത്രധാരണ രീതിയിലും ആകെ മാറ്റമുണ്ട്
ആരോ കാണിച്ചുകൊടുത്ത ഹോട്ടലില്‍ നിന്ന് അയാള്‍ ഭക്ഷണം വാങ്ങി സഞ്ചിയിലിട്ടു
പോക്കറ്റില്‍നിന്ന് അയാള്‍ ഒരു നാണയമെടുത്തു കാഷ്യറെ ഏല്‍പ്പിച്ചു
നൂറ്റാണ്ടുകള്‍ പഴക്കമുള്‍ല പൌരാണിക നാണയം കണ്ട കാഷ്യര്‍ വാപൊളിച്ചുനിന്നു
അത്രയും പഴക്കം ചെന്ന നാണയം ആരുടെയും കയ്യിലില്ലായിരുന്നു
കാല ബോധം നഷ്ടപ്പെട്ട ഇടയന്‍ വലിയവായില്‍ നിലവിളിതുടങ്ങി
“ഇതു പുരാതന നാണയമൊന്നുമല്ല എന്റെ നാണയമാ‍ണ്
ഞാന്‍ ഭക്ഷണം വാങ്ങാന്‍ കൊണ്ടു വന്നതാണ്..”
ഇടയന്റെ വാക്കുകള്‍ ആരു കണക്കിലെടുത്തില്ലെന്നു മാത്രമല്ല അയാളെ കോളറിനു തൂക്കിയെടുത്ത് രാജാവിന്റെ മുമ്പില്‍ ഹജരാക്കുകയും ചെയ്തു
ആ സമയം രാജാവു മറ്റൊരു തര്‍ക്കം തീര്‍ക്കുന്ന തിരക്കിലായിരുന്നു
മരിച്ചവരെ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷം ദൈവം ജീവിപ്പിയ്ക്കുന്നതെങ്ങിനെ എന്നതായിരുന്നു ആ തര്‍ക്കം.
അപ്പോഴാണ് ദൈവത്തിന്റെ അതുത പ്രതിഭാസമായ ഇടയന്‍ ഹാജരാക്കപ്പെട്ടത്.
ഇടയന്റെ കഥകേട്ട രാജാവും പരിവാരങ്ങളും മറ്റ് ആറുപേരെയും കാണാന്‍ ഗുഹയിലേയ്ക്കു പുറപ്പെട്ടു
ഗുഹാവാസികളുടെ കഥ കേട്ട രാജാവ് അത്ഭുതപ്പെട്ടു. മുന്നൂറ്റിഒമ്പതു കൊല്ലം തങ്ങള്‍ ഗുഹയിലുറങ്ങിയെന്നറിഞ്ഞപ്പോള്‍ ഗുഹാ വാസികള്‍ക്ക് അമ്പരപ്പായി
പഴയ അഫ്സോസ് രാജാവിന്റെ അധ:പതനത്തെ അവരറിഞ്ഞു
ജനങ്ങള്‍ ഏകദൈവ വിശ്വാസികളായി മാറിയതില്‍ അവര്‍ സന്തോഷിച്ചു
നുറ്റാണ്ടുകള്‍ ഉറങ്ങിക്കിടന്നിട്ടും ഒന്നും സംഭവിയ്ക്കാതെ അവരെ സംരക്ഷിച്ച ദൈവത്തിന്റെ ശക്തി നേരില്‍ കണ്ടപ്പോള്‍ രാജസദസ്സിലുണ്ടായ തര്‍ക്കവും പരിഹരിയ്ക്കപ്പെട്ടു.

വിശ്വാസികള്‍ വിശ്വസിയ്ക്കുന്നവരാണെങ്കില്‍ അവര്‍ വിജയിയ്ക്കപ്പെടും അവരില്‍നിന്നു ചിലരെ തെരഞ്ഞെടുത്ത് മറ്റുള്ളവര്‍ക്ക് മാര്‍ഗ്ഗദര്‍ശിയാക്കും എന്നിട്ടും രക്ഷാമാര്‍ഗ്ഗമണഞ്ഞില്ലങ്കില്‍ ഉന്മൂല നാശം ചെയ്യും. ഗുഹാവാസികള്‍ ഇതിനു ദൃഷ്ടാന്തമാണ്. ദൈവത്തില്‍ വിശ്വസിയ്ക്കുക, നല്ലതുമാത്രം പ്രവര്‍ത്തിയ്ക്കുക, മറ്റുള്ളവര്‍ക്കു നന്മകള്‍ മാത്രം ചെയ്യുക, അവനെ അനുസരിച്ചു ജീവിയ്ക്കുക- അല്ലാത്തവന് നോമ്പെന്നല്ല എന്തു ചെയ്തിട്ടും കാര്യമില്ല. നന്നാവാന്‍ വേണ്ടിമാത്രം നല്ലതു ചെയ്യാം...

Sep 19, 2009

ഞാന്‍ ബൂലോക വഞ്ചകന്‍..!

വിശുദ്ധ റമളാനില്‍ത്തന്നെ എന്നെ ബൂലോകത്തെ ഏറ്റവും വലിയ വിശ്വാസ വഞ്ചകനാക്കിയതില്‍ ഞാന്‍ സ്പൈഡര്‍ക്ക് ആദ്യമേ നന്ദിപറയുന്നു. വളരെ ചുരുങ്ങിയ നാളുകൊണ്ടുതന്നെ ബൂലോകത്തെ ഒരു നല്ല വിഭാഗവുമായി നല്ല ബന്ധം സ്ഥാപിയ്ക്കാന്‍ എനിയ്ക്കു കഴിഞ്ഞിട്ടുണ്ട്. അത് വലിയ തെറ്റായി ഈസമയംവരെ തോന്നിയിട്ടില്ല. കമ്പ്യൂട്ടറിന്റെയും ഇറ്റര്‍നെറ്റിന്റെയും പരിജ്ഞാനം കുറവാണെന്നതു ഞാന്‍ പലരോടും നേരിട്ടുതന്നെ പറഞ്ഞിട്ടുണ്ട്. റിഫ്രെഷ് മെമ്മറി ശരിയാക്കാന്‍ ഞാന്‍ പലരെയും സമീപിച്ചിട്ടുണ്ട്. പലരും സഹായിച്ചിട്ടുമുണ്ട്. എനിയ്ക്ക് ഇപ്പോള്‍ പ്രശ്നങ്ങളുണ്ടെന്ന വിധത്തിലുള്ള പോസ്റ്റ് എന്തിനു വന്നെന്നു എനിയ്ക്കു മനസ്സിലാകുന്നില്ല. ഞാനുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിഷമങ്ങള്‍ എന്റെ സുഹൃത്തുക്കള്‍ക്ക് ഉണ്ടായാല്‍ അതു നേരിട്ടുതന്നെ അവരുമായി സംസാരിയ്ക്കാനാണു ഞാന്‍ ശ്രദ്ധിയ്ക്കാറ്. അതിനു കാരണക്കാരായവര്‍ ആരുതന്നെയായിരുന്നാലും അവരോടെതിര്‍ക്കാനുള്ള ആമ്പിയര്‍ എനിയ്ക്കുണ്ട്. അതിനെ ബൂലോക സംഭവമാക്കുന്നതെന്തിനാണ്? ഇതില്‍ പരോക്ഷമായെങ്കിലും സ്പര്‍ശിയ്ക്കുന്ന വ്യക്തിയുമായി ഞാന്‍ നേരിട്ടു സംസാരിച്ചിട്ടുള്ളതാണ്. അദ്ദേഹത്തിനു കാര്യങ്ങള്‍ മനസ്സിലായെന്നാണ് എനിയ്ക്കു തോന്നുന്നത്. അങ്ങിനെയല്ലെങ്കില്‍ അതു പറഞ്ഞു ബോധ്യപ്പെടുത്താന്‍ ഞാന്‍ തന്നെ ശ്രമിച്ചോളാം. ഇക്കാര്യത്തില്‍ കൊട്ടോട്ടിക്കരന്റെ നിലവിളി കേള്‍ക്കാന്‍ തല്‍ക്കാലം ബൂലോകര്‍ക്കു ഭാഗ്യമില്ല. ആരുടെയും സഹതാപവും എനിയ്ക്കാവശ്യമില്ല. കൊട്ടോട്ടിക്കാരന് ഒളിച്ചുവച്ച പ്രൊഫൈലുമില്ല. നല്ല വെണ്ടയ്ക്കാ അക്ഷരത്തില്‍ മൊബൈല്‍ നമ്പരും ചേര്‍ത്തിട്ടുണ്ട്. ആണായി സംസാരിയ്ക്കാനാണ് എനിയ്ക്കു താല്പര്യം. അതിനാലാണ് ആണത്തമില്ലാത്ത പോസ്റ്റില്‍ (അനോണി ബ്ലോഗില്‍) കമന്റേണ്ടെന്നു തീരുമാനിച്ചത്.

Sep 16, 2009

നല്ല മുന്തിരി വൈന്‍ നിങ്ങള്‍ക്കുമുണ്ടാക്കാം


അല്‍പം സമയവും ഫ്രിഡ്ജില്‍ അല്‍പം സ്ഥലവും ഉപയോഗിക്കാമെങ്കില്‍
അടിപൊളി വൈന്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം..!
ശ്രീ വര്‍ഗീസ്‌ കോയിക്കര നമുക്കു പറഞ്ഞുതന്ന
വൈന്‍ നിര്‍മ്മാണ രീതി നമുക്ക്‌ ഒന്നുകൂടി ഓര്‍മ്മിക്കാം.

കറുത്ത മുന്തിരി 3.5 കിലോഗ്രാം

പഞ്ചസാര 3.5 കിലോഗ്രാം

യീസ്റ്റ്‌ 20 ഗ്രാം

താതിരിപ്പൂവ്‌ 30 ഗ്രാം

പതിമുകം ഒരു ചെറിയ കഷണം

ഇഞ്ചി ഒരു വലിയ കഷണം

ഗ്രാമ്പൂ 15 ഗ്രാം

ജാതിപത്രി 20 ഗ്രാം

കറുകപ്പട്ട 20 ഗ്രാം

ഗോതമ്പ്‌ 200 ഗ്രാം

വെള്ളം 5.25 ലിറ്റര്‍

മുന്തിരി രണ്ടു മണിക്കൂര്‍ നേരം വെള്ളത്തില്‍ മുക്കിവയ്ക്കുക.
പതിമുകം ഇട്ടു വെള്ളം തിളപ്പിച്ചെടുക്കുക.
വെള്ളം നന്നായി തണുത്തതിനു ശേഷം പഞ്ചസാര ലയിപ്പിച്ച്‌ തുണിയില്‍ അരിച്ചെടുക്കുക.
ഇത്‌ പന്ത്രണ്ടു ലിറ്റര്‍ കപ്പാസിറ്റിയുള്ള പ്ളാസ്റ്റിക്‌ ബക്കറ്റിലേക്കു മാറ്റുക.
ശേഷം ഗോതമ്പ്‌ കുതിര്‍ത്ത്‌ കഴുകിയതും ജാതിപത്രി,ഗ്രാമ്പൂ,കറുകപ്പട്ട പൊടിച്ചതും
ഇഞ്ചി ചതച്ചതും ചേര്‍ത്ത്‌ ഇളക്കിവയ്ക്കുക.

ഒരു ഗ്ളാസ്‌ ചെറു ചൂടു വെള്ളത്തില്‍ രണ്ടു സ്പൂണ്‍ പഞ്ചസാര
ലയിപ്പിച്ച്‌ അതില്‍ യീസ്റ്റ്‌ ചേര്‍ത്തു വയ്ക്കുക.
കുറച്ചു സമയത്തിനകം രൂപപ്പെടുന്ന പത പുറത്തു പോകാതെ ശ്രദ്ധിക്കണം.

പത്തു മിനിട്ടിനു ശേഷം ഇത്‌ ബക്കറ്റിലേയ്ക്കൊഴിച്ച്‌ നന്നായി ഇളക്കുക.
കഴുകി വച്ചിരിക്കുന്ന മുന്തിരി അടര്‍ത്തിയെടുത്ത്‌ നന്നായി ഉടച്ച്‌
ബക്കറ്റിലെ ലായനിയിലേക്കു നിക്ഷേപിക്കാം.
താതിരിപ്പൂവ്‌ കഴുകി വൃത്തിയാക്കി ബക്കറ്റിലിട്ട്‌ ഇളക്കി അടച്ചുവക്കുക.

ദിവസവും രാവിലെ അഞ്ചുമിനിട്ട്‌ ഇളക്കുക.
ഒരു പരന്ന പാത്രത്തില്‍ വെള്ളമൊഴിച്ച്‌ ബക്കറ്റ്‌ അതിലിറക്കിവച്ചാല്‍
ഉറുമ്പിന്‍റെ ശല്യം ഒഴിവാക്കാം.
ഇരുപത്തൊന്നാംദിവസം വൈന്‍ ഉണങ്ങിയ തുണിയില്‍ അരിച്ചെടുക്കുക.
ബക്കറ്റ്‌ കഴുകിത്തുടച്ച്‌ അതിലൊഴിച്ചു വയ്ക്കാം.

ഒരാഴ്ച്ച കഴിഞ്ഞ്‌ ഊറ്റിയെടുക്കുക- ഇത്‌ പല ദിവസങ്ങളില്‍ ആവര്‍ത്തിക്കുക.
ഏകദേശം നാല്‍പ്പത്തൊന്നു ദിവസം കഴിഞ്ഞാല്‍ കിട്ടുന്ന തെളിഞ്ഞ വൈനില്‍
അരക്കിലോ പഞ്ചസാര കരിച്ചെടുത്ത്‌ ലയിപ്പിച്ച്‌ ഒരിയ്ക്കല്‍ക്കൂടി
അരിച്ചെടുത്ത്‌ കുപ്പികളിലാക്കി കോര്‍ക്കുകൊണ്ടടച്ച്‌ ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

Sep 8, 2009

ഒരു ഹിമകണം പോലെ അവള്‍....

റിഫ്രെഷ് മെമ്മറിയുടെ പുതിയ അദ്ധ്യായം എഴുതാന്‍ ഡയറി എടുത്തതാണ്. അതിനടുത്തുള്ള പുസ്തകം ഒന്നു മറിച്ചുനോക്കി. ഞാന്‍ വായിച്ചിട്ടുള്ള നോവലുകളില്‍ എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആ പുസ്തകത്തിന് എന്നെ വേദനിപ്പിച്ച ഒരു കഥകൂടി പറയാനുണ്ട്.

1988ല്‍ പത്താം തരം കഴിഞ്ഞതിനു ശേഷം തുടര്‍ന്നു പഠിയ്ക്കാന്‍ എനിയ്ക്കു തോന്നിയില്ല. എം എ എക്കണോമിക്സും എട്ടാം ക്ലാസ്സു തോറ്റതും തൊഴില്‍ രഹിതരായ കൂട്ടുകാരായി കൂടെയുള്ളപ്പോള്‍ ഒരു കൈത്തൊഴില്‍ പഠിച്ചു ജീവിതം മെച്ചപ്പെടുത്താനാണ് എനിയ്ക്കു തോന്നിയത്. കൊട്ടോട്ടിയെന്ന എന്റെ ഗ്രാമത്തില്‍ നിന്നും ഇരുപത്തിനാലു കിലോമീറ്റര്‍ ദൂരെയുള്ള കൊട്ടാരക്കരയ്ക്കടുത്ത് ആയൂരിലുള്ള സ്മിതാ എഞ്ചിനീയറിങ് ഇന്‍ഡസ്ട്രീസില്‍ ഞാന്‍ തൊഴില്‍ പഠനം ആരംഭിച്ചു. രാവിലെ എട്ടുമണിയ്ക്കുള്ള ആനവണ്ടിയില്‍ കടയ്ക്കല്‍, നിലമേല്‍ വഴി ആയൂര്‍. വൈകിട്ട് ചടയമംഗലം വെള്ളാര്‍വട്ടം ചിങ്ങേലിവഴി തിരികെയാത്ര. വൈകിട്ടുള്ള ഗംഗ ട്രാവത്സ് എന്ന ബസ്സിലെയും സ്ഥിരം കുറ്റിയായിരുന്നു ഞാന്‍. ഡ്രൈവറുടെ ക്യാ‍ബിനിലെ നീണ്ട സീറ്റായിരുന്നു ഞാന്‍ സ്ഥിരമായി റിസര്‍വു ചെയ്തിരുന്നത്.

പതിവുപോലെ ഗംഗ ഷോപ്പിനു മുന്നില്‍ നിര്‍ത്തി, ഞാന്‍ റിസര്‍വു സീറ്റില്‍ സ്ഥാനവും പിടിച്ചു. വെള്ളാര്‍വട്ടത്തെത്തിയപ്പോള്‍ തിളങ്ങുന്ന പട്ടു പാവാടയും തൂവെള്ള കുപ്പായവുമിട്ട ഒന്‍പതു വയസ്സുകാരി സുന്ദരിക്കുട്ടിയുടെ കൈപിടിച്ചുകൊണ്ട് ഒരു മദ്ധ്യവയസ്കന്‍ ബസ്സില്‍ കയറി. സീറ്റില്‍ എന്റെ അടുത്തായി ഇരുപ്പുമുറപ്പിച്ചു. ഒരു മൂകത അദ്ദേഹത്തിന്റെ മുഖത്തു തെളിഞ്ഞിരിയ്ക്കുന്നതു ഞാന്‍ കണ്ടു. സുന്ദരിക്കുട്ടിയാകട്ടെ നിര്‍ത്താതെ സംസാരിയ്ക്കുന്നുമുണ്ട്. വല്ലാത്ത തിളക്കമായിരുന്നു ആ കണ്ണുകളില്‍. തുടര്‍ന്ന് ആഴ്ച്ചയില്‍ രണ്ടു പ്രാവശ്യം ഞാന്‍ അവരുടെ സഹയാത്രികനായി. കൂടുതല്‍ തവണ കണ്ടതിനാലാവണം അവള്‍ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു. ഞാനും ഒരു ചിരി പാസാക്കി.

“എന്താ മോളുടെ പേര്....?”

“ഹിമ”

“നല്ല പേരാണല്ലോ... ആരാ മോള്‍ക്ക് ഈ പേരിട്ടത്...?”

“ഇച്ചാച്ചനാ.....” അവളുടെ അച്ഛനെ അവള്‍ അങ്ങനെയാണു വിളിച്ചിരുന്നത്.

“ആട്ടെ ഇച്ചാച്ചനും മോളും കൂടി...?”

“ഇച്ചാച്ചന്‍ എനിയ്ക്കു വള വേടിച്ചു തരാമെന്നു പറഞ്ഞു. അതു വാങ്ങാന്‍ പോവുകാ...”

അന്നത്തെ സംസാരം അവിടെ അവസാനിച്ചു. എനിയ്ക്കിറങ്ങേണ്ട സ്ഥലമെത്തിയിരുന്നു. ഇനി അടുത്ത ബസ്സില്‍ നാലു കിലോമീറ്റര്‍...

തുടര്‍ന്നും ആഴ്ച്ചയില്‍ രണ്ടുപ്രാവശ്യം വീതം ഞങ്ങള്‍ കണ്ടുമുട്ടി. അവരോടൊന്നിച്ചുള്ള യാത്ര വളരെ രസകരമായിരുന്നു. അവളുടെ കൊച്ചുകൊച്ചു തമാശകളും മണ്ടത്തരങ്ങളും ഞങ്ങളുടെ യാത്ര ആനന്ദകരമാക്കി. അവള്‍ക്കുമുണ്ടായിരുന്നു അല്ലറചില്ലറ സംശയങ്ങള്‍. അതു ചോദിയ്ക്കാന്‍ അവള്‍ ഒരു മടിയും കാട്ടിയിരുന്നില്ല. വയസ്സ് ഒന്‍പതേ ആയിരുന്നുള്ളൂവെങ്കിലും അതിനേക്കാള്‍ പാകത അവളുടെ വാക്കുകള്‍ക്കുണ്ടായിരുന്നു.

അക്കാലത്ത് സോവിയറ്റു യൂണിയനുമായി എനിയ്ക്ക് ചെറിയ ബന്ധമുണ്ടായിരുന്നു. ആ കഥ മറ്റൊരവസരത്തില്‍ പറയാം. ആ ബന്ധത്തില്‍ എനിയ്ക്കു കിട്ടിയ ചിംഗീസ് ഐത്മാത്തൊവിന്റെ “മലകളുടെയും സ്റ്റെപ്പിയുടെയും കഥകള്‍” എന്ന നാലു നോവലുകളുടെ സമാഹാരം ഒരു യാത്രയില്‍ എന്റെ കയ്യിലുണ്ടായിരുന്നു. നല്ല വായനക്കാരികൂടിയായിരുന്ന നമ്മുടെ കൊച്ചു ഹിമയ്ക്ക് ഈ പുസ്തകം വായിയ്ക്കാന്‍ വേണമെന്നായി. എനിയ്ക്ക് ആ പുസ്തകം അന്നു കിട്ടിയിട്ടേ ഉള്ളൂ. പിന്നെ കൊടുക്കാമെന്നു പറഞ്ഞപ്പോല്‍ അവള്‍ സമ്മതിച്ചില്ല. ഒടുവില്‍ അടുത്ത യാത്രയില്‍ തിരികെത്തരാമെന്നു പറഞ്ഞ് പുസ്തകം അവള്‍ കൊണ്ടുപോയി. പക്ഷേ അടുത്ത കണ്ടുമുട്ടലില്‍ എനിയ്ക്കു പുസ്തകം കിട്ടിയില്ല.

“ഇച്ചാട്ടാ, നാലുകഥകളാ മൊത്തത്തില്‍. രണ്ടെണ്ണമേ വായിയ്ക്കാന്‍ പറ്റിയുള്ളൂ. ന്നി വരുമ്പൊ ഞാന്‍ കൊണ്ടു വരാം...”

ഇതിനിടയില്‍ ഞാനവള്‍ക്ക് ഇച്ചാട്ടനായിരുന്നു. പുസ്തകം കിട്ടാത്തതില്‍ നിരാശയുണ്ടായെങ്കിലും അവളുടെ നിഷ്കളങ്കമായ വാക്കുകളില്‍ അത് അലിഞ്ഞില്ലാതായി...




അടുത്ത തവണ അവള്‍ പുസ്തകം തന്നു. അതിലുണ്ടായിരുന്ന ചിത്രങ്ങള്‍ക്ക് അവള്‍ മനോഹരമായി നിറം കൊടുത്തിരിയ്ക്കുന്നു. ഓരോ ചിത്രത്തിനും അടിയില്‍ ഹിമ എന്നു രേഖപ്പെടുത്തിയിരിയ്ക്കുന്നു. എഴുത്തുകളെ ബാധിയ്ക്കാതിരുന്നതിനാല്‍ എനിയ്ക്കതില്‍ നീരസം തോന്നിയില്ല. നാലാമത്തെ നോവലായ “ചുവന്ന തൂവാലയണിഞ്ഞപോപ്ലാര്‍ തൈ” അവള്‍ക്ക് നന്നായി ഇഷ്ടപ്പെട്ടെന്നു തോന്നുന്നു. അദ്ധ്യായത്തിനു മുകളില്‍ അവള്‍ എഴുതിയിരിയ്ക്കുന്നു...

“അസേല്‍... ചുവന്ന തൂവാലയണിഞ്ഞ എന്റെ പോപ്ലാര്‍ തൈ....” തുടര്‍ന്ന് രണ്ടുപ്രാവശ്യമേ തമ്മില്‍ കണ്ടുള്ളൂ.

ഏതാണ്ട് ആറുമാസം കഴിഞ്ഞുകാണും. അഞ്ചലില്‍ വന്നു മടങ്ങുന്ന വഴിയ്ക്ക് വഴിയരികില്‍ ഹിമയുടെ ഇച്ചാച്ചന്‍ നില്‍ക്കുന്നതുകണ്ടു. പെട്ടെന്നു പോയിട്ടു വലിയ തിരക്കില്ലാത്തതിനാല്‍ ഞാന്‍ അവിടെയിറങ്ങി....



“ഹ... സാബൂ... എന്തുണ്ട് വിശേഷങ്ങള്‍...?” അദ്ദേഹം എന്റെ വിളിപ്പേരു മറന്നിട്ടില്ല.

“ നല്ല വിശേഷം... താങ്കളെക്കണ്ടിട്ട് ഒരുപാടുനാളായല്ലോ... എന്താ ഹിമയുടെ വിശേഷം...?”

അതിനുത്തരം ഒരു വിങ്ങിക്കരച്ചിലായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എനിയ്ക്കാകെ വിഷമമായി, എന്തോ സംഭവിച്ചിരിയ്ക്കുന്നു... എന്തു ചോദിയ്ക്കണമെന്ന് എനിയ്ക്കറിയാതായി.

“പോയി...” നിറകണ്ണുകളോടെ അദ്ദേഹം പറഞ്ഞു.

ഗുരുതരമായ ഏതോ അസുഖം ഹിമക്കുട്ടിയ്ക്കുണ്ടായിരുന്നെന്നും ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഡോക്ടറെക്കാണാനാണ് അവര്‍ സഞ്ചരിച്ചിരുന്നതെന്നും ആയാത്രയ്ക്കിടയിലായിരുന്നു ഞങ്ങളുടെ പരിചയപ്പെടലെന്നും എനിയ്ക്കു മനസ്സിലായി. എന്തായിരുന്നു അസുഖമെന്ന് ഞാന്‍ ചോദിച്ചില്ല. പിന്നെ ഇതുവരെ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുമില്ല.

ഇന്നും ഞാനെടുത്തു നോക്കിയ “മലകളുടെയും സ്റ്റപ്പിയുടെയും കഥക”ളില്‍ അവള്‍ കൊടുത്ത നിറങ്ങളും അവളുടെ പേരും മായാതെ കിടക്കുന്നു.അല്‍പ്പം മങ്ങിയ നിറങ്ങള്‍ക്കുള്ളില്‍ അവളുടെ തിളങ്ങുന്ന കണ്ണുകള്‍ ഞാന്‍ കാണുന്നു. എന്നെപ്പോലെ അവളെ ഇഷ്ടപ്പെട്ടിരുന്ന ഒട്ടനവധി പേരുണ്ടാവാം.

എന്റെ കൊച്ചു സുന്ദരിക്കുട്ടിയുടെ, എന്റെ ചുവന്ന തൂവാലയണിഞ്ഞ പോപ്ലാര്‍ തൈയുടെ ഓര്‍മ്മയ്ക്കു മുമ്പില്‍ ഇച്ചാട്ടന്റെ ഒരായിരം അശ്രുകണങ്ങള്‍....

Aug 31, 2009

മമ്മൂട്ടിയോ ബെര്‍ളിയോ...?

സ്നേഹപൂര്‍വ്വം മമ്മൂട്ടി

ഈ ബ്ലോഗിന്റെ യഥാര്‍ത്ഥ ഉടമ ആരാണ്?

മമ്മൂട്ടിയാണെങ്കില്‍ Feed burner email subscriptions ല്‍
നോക്കുമ്പോള്‍ ബെര്‍ളിതോമസ്സിന്റെ വിവരങ്ങളും ചിത്രവുമാണല്ലോ തെളിയുന്നത് !




ഇതിനെ എന്തു പേരു വിളിയ്ക്കണം? ബൂലോക തട്ടിപ്പെന്നോ ?
അതോ ഒരു പ്രമാണിയുടെ നാലാംകിട നമ്പരെന്നോ ?
അതോ ഇത് എന്റെ വെറും സംശയം മാത്രമോ ?

ബൂലോകത്താരെങ്കിലും ഇതിനൊരു മറുപടിതന്ന് ഈയുള്ളവന്റെ സംശയം തീര്‍ത്തു തരണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു...

Aug 28, 2009

ഓണമുണ്ടായിരുന്നു...

ഓണം...
കുട്ടിക്കാലമാണ് ഓര്‍മ്മ വരുന്നത്...
കൊട്ടോട്ടിയെന്ന കുഞ്ഞു ഗ്രാമത്തിലെ മഹാ സംഭവമായിരുന്ന
ഞങ്ങളുടെ വായനശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരുന്ന
ഓണാഘോഷ പരിപാടികള്‍ മനസ്സിലേയ്ക്ക് ഒഴുകിയെത്തുന്നു.

കിളിത്തട്ട്, കുട്ടിയും കോലും, കുറ്റിപ്പന്ത്, ചേനപ്പന്ത്, കബഡി തൂടങ്ങിയ
മത്സരയിനങ്ങളില്‍ ഇന്നു പേരിലെങ്കിലും അറിയുന്നത് കബഡിമാത്രമാണെന്നു
തോന്നുന്നു. കുട്ടികള്‍ക്കായുള്ള ബിസ്കറ്റുകടി, ചാക്കിലോട്ടം, കസേരകളി,
പാട്ട്, പടംവര മുതലായവയ്ക്കു പുറമേ മുതിര്‍ന്നവര്‍ക്കായുള്ള മുളയില്‍ക്കയറ്റം,
ഉറിയടി, വടംവലി മുതലായ മത്സരങ്ങളുമുണ്ടായിരുന്നു.

ഉത്രാടത്തിനു രാവിലേതന്നെ മൈക്കുകെട്ടിപ്പാട്ട് ആരംഭിയ്ക്കുന്നു.
അങ്ങാടിയുടെ മൂലയില്‍ കെട്ടിയുയര്‍ത്തിയ സ്റ്റേജില്‍
കുട്ടികളുടെ കലാമത്സരങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
സ്റ്റേജില്‍നിന്ന് അല്‍പ്പം മാറി ബിസ്കറ്റുകടി, ചാക്കിലോട്ടം
പെണ്‍കുട്ടികള്‍ക്കായുള്ള കസേരകളി മുതലായവ നടക്കുന്നു.

നാലുമണിയ്ക്കു ശേഷം നടക്കുന്ന രസകരമായ മത്സരമാണു
മുളയില്‍ക്കയറ്റം. ചെത്തി വെടിപ്പാക്കി വൃത്തിയായി പോളീഷ് ചെയ്ത
എതാണ്ട് മൂന്നര മീറ്റര്‍ നീളമുള്ള മുള കുഴിച്ചിട്ടിരിയ്ക്കുന്നു.
നല്ല വഴുക്കുള്ള നെയ്യ് മുളയില്‍ പൊതിഞ്ഞിരിയ്ക്കും.
മുളയുടെ മുകളില്‍ വടിയില്‍ ചുറ്റിവച്ചിരിയ്ക്കുന്ന തോര്‍ത്തുമുണ്ട്
എടുക്കുക എന്നതാണു ദൌത്യം. എണ്ണയും നെയ്യും
പൊതിഞ്ഞിരിയ്ക്കുന്ന മുളയില്‍ കയറുക അത്ര എളുപ്പമല്ല.
കയറുന്നതിനെക്കാള്‍ വേഗത്തില്‍ താഴേയ്ക്കുള്ള വരവു രസകരം തന്നെ.
താഴേയ്ക്കുള്ള ഓരോ വരവിലും കാണികളുടെ കളിയാക്കല്‍ ഉണ്ടാവും.
ഇതൊക്കെ അതിജീവിയ്ക്കാന്‍ കുറച്ചു ബുദ്ധിമുട്ടും.
ഈ മത്സരത്തോടെ ഒന്നാം ദിനം അവസാനിയ്ക്കും.

രണ്ടാം ദിനം ഉറിയടിയോടെ ആരംഭിയ്ക്കുന്നു.
അമ്മച്ചിപ്ലാവെന്നു ഞങ്ങള്‍ വിളിയ്ക്കുന്ന പ്ലാവു മുത്തശ്ശിയുടെ കൊമ്പില്‍
ഉറപ്പിച്ചിരിയ്ക്കുന്ന കപ്പി(pulley)യിലൂടെ പായുന്ന കയറിന്റെയറ്റത്ത്
പിരമിഡുരൂപത്തിലുള്ള ഉറി ആടിക്കളിയ്ക്കുന്നു.
അലങ്കരിച്ച ഉറിയുടെയുള്ളില്‍ മണ്‍കുടത്തില്‍ പാലുംപഴവും നിറച്ചു വച്ചിരിയ്ക്കും.
കഷ്ടിച്ചു രണ്ടടിമാത്രം നീളമുള്ള വടികൊണ്ട് കുടം കുത്തിപ്പൊട്ടിയ്ക്കുക
എന്നത് അത്ര എളുപ്പമല്ല കാര്യമല്ല. മാത്രവുമല്ല ആടിവരുന്ന ഉറിയില്‍
കുത്താനായുമ്പോള്‍ മഞ്ഞള്‍ കലക്കിയ വെള്ളമൊഴിച്ചു തടസ്സപ്പെടുത്തും.
ചെണ്ടമേളത്തിനനുസരിച്ച് മത്സരിയ്ക്കുന്നയാള്‍ നൃത്തം ചെയ്യണമെന്നത്
ഇതിന്റെ നിയമാവലികളില്‍ ഒന്നുമാത്രം.

പിന്നെ വിവാഹിതരും അവിവാഹിതരും തമ്മിലുള്ള വടംവലി നടക്കും.
ഇതും രസകരം തന്നെ, ഇതോടുകൂടി മത്സരവിഭാഗങ്ങള്‍ അവസാനിയ്ക്കും.
പിന്നെ രാത്രി പത്തുമണിവരെ സാംസ്കാരിക സമ്മേളനവും
മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവുമാണ്.
ഈസമയം മാത്രമാണ് അങ്ങാടിയില്‍ ആളൊഴിയുന്നത്.

തുടര്‍ന്ന് ഏതെങ്കിലും നാടകമോ കഥാപ്രസംഗമോ ഉണ്ടാവും.
ഒരു നാടുമുഴുവന്‍ അതുകാണുവാനും ഉണ്ടാവും.

കിളിത്തട്ടുകളിയും പന്തുകളിയുമൊന്നുമില്ലാത്ത ഓണമാണ്
ഇന്നവിടെ നടക്കുന്നത്. ആര്‍ക്കും തന്നെ ഒന്നും സംഘടിപ്പിയ്ക്കാന്‍ നേരമില്ല.
ആമ്മച്ചിപ്ലാവുള്‍പ്പടെ വലിയമരങ്ങളെല്ലാം തന്നെ വെട്ടിമാറ്റപ്പെട്ടു.
മരങ്ങള്‍ വെട്ടിനശിപ്പിയ്ക്കുന്നതു കൊണ്ടുമാത്രം ഓര്‍മ്മയായിമാറിയ
ഒരു കലാരൂപമാണ് ഉറിയടി.
പുതിയ തലമുറകള്‍ക്ക് മുളയില്‍ക്കയറ്റവും ഉറിയടിയും അന്യം.
പഴയ ഒരുമ തീരെയില്ലെന്നുതന്നെ പറയാം...

ജയചന്ദ്രന്‍ പാടിയ വരികളാണ് ഓര്‍മ്മവരുന്നത്.

“അന്നത്തെയോണം പൊന്നോണം
ഇന്നത്തെയോണം കുഞ്ഞോണം
പൊന്നോണപ്പൂ പറനിറയെ പറനിറയെ
കുഞ്ഞോണപ്പൂ കുമ്പിള്‍ മാത്രം...”

എല്ലാവര്‍ക്കും നന്മയും ഐശ്വര്യവും നിറഞ്ഞ ഓണാശംസകള്‍...

Jul 27, 2009

ഒരുപാട് സന്തോഷമുണ്ട്....

ബ്ലോഗിങ് രംഗത്ത് വലിയ പരിചയമൊന്നുമില്ല.
എന്താണ് ബ്ലോഗെന്നറിയുന്നതിനു മുമ്പ്
ബ്ലോഗിങ്ങിലേയ്ക്കു തിരിഞ്ഞ മഹാനുണയന്‍ !
ഇപ്പോഴും ബാലപാഠം പോലും പഠിച്ചെന്ന അഭിപ്രായമില്ല.
പുലികള്‍ യഥേഷ്ടം വിഹരിയ്ക്കുന്ന ബൂലോകത്ത് ഇത്തിരിക്കുഞ്ഞന്‍ നച്ചെലി !
ബ്ലോഗുപുലികളോടു കത്തിയടിച്ചും സോപ്പിട്ടും
കുറച്ചുപേര്‍‌ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിക്കൊണ്ടിരിയ്ക്കുന്നവന്‍ !
അതാണ് യഥാര്‍ത്ഥത്തില്‍ കൊട്ടോട്ടിക്കാരന്‍

ബ്ലോഗ് എന്തെന്നും അതിന്റെ ശക്തി എത്രയെന്നും
യഥാര്‍ത്ഥ സൌഹൃദമെന്തെന്നും എനിയ്ക്കു മനസ്സിലായത്
ചെറായിയില്‍ വന്നപ്പോഴാണ്.
ഭൂലോകത്ത് ഏറെക്കുറെ ഒറ്റപ്പെട്ടു ജീവിയ്ക്കുന്ന എനിയ്ക്ക്
ബൂലോകത്ത് ആരൊക്കെയോ ഉണ്ടായതുപോലെ ഒരു തോന്നല്‍ .
ചെറായിയിലെ എന്നെ ഏറ്റവും സന്തോഷിപ്പിച്ചതും അതുതന്നെ.

പണം, പ്രശസ്തി, മതം, പ്രായം, ദേശം ഇങ്ങനെ
യാതൊരു വിവേചനവുമില്ലാതെ മാനവന് ഒത്തൊരുമിയ്ക്കാന്‍
ഏറ്റവും നല്ല വേദി തന്നെയാണു ബ്ലോഗ്.
അതുകൊണ്ടുതന്നെ ചെറായി ബ്ലോഗേഴ്സ് സംഗമം
ഒരുമയുടെ സംഗമമായി ബൂലോകര്‍ക്ക് അനുഭവപ്പെടുന്നു.
അവിടെ പരസ്പരം നേരിട്ടറിയാവുന്നവര്‍ എത്രപേരുണ്ടാവും ?
തമ്മില്‍ കാണുകയോ സംസാരിയ്ക്കുകയോ ചെയ്തിട്ടില്ലത്ത
ഒരുപറ്റം മനുഷ്യ ജന്മങ്ങള്‍ക്ക് ഒരപരിചിതത്വവും തോന്നാത്ത തരത്തില്‍
ഒത്തുകൂടാന്‍ കഴിഞ്ഞത് ഒരു മഹാ സംഭവം തന്നെയാണ്.

എന്റെ ഇതുവരെയുള്ള ജീവിതത്തില്‍ ഇതുപോലെയുള്ള
ഒരു സൌഹൃദ സംഗമം അനുഭവിച്ചിട്ടില്ല.
അതിനാല്‍ ഈ സംഗമം സംഘടിപ്പിയ്ക്കാന്‍ മുന്നിട്ടിറങ്ങിയ
അപ്പുവിനും ഹരീഷിനും ലതിച്ചേച്ചിയ്ക്കും അനിലിനും മറ്റെല്ലാവര്‍ക്കും
നന്ദിയറിയിയ്ക്കാതിരിയ്ക്കാന്‍ വയ്യ.

കമന്റിലൂടെയും ചാറ്റിലൂടെയും മാത്രം
പരിചയമുള്ള എന്റെ സുഹൃത്തുക്കളെ നേരില്‍ക്കാണാനും സാധിച്ചു.
ചെറായിയില്‍ എത്തിയവരില്‍ കുറച്ചുപേരെ പരിചയപ്പെടാന്‍ സാധിച്ചിട്ടില്ല.
അവരെയും ചെറായിയില്‍ എത്താന്‍ കഴിയാത്ത
മറ്റുള്ളവരെയും പരിചയപ്പെടാന്‍ ആഗ്രഹമുണ്ട്.

മാജിക്, പോഴത്തരങ്ങള്‍, കാരിക്കേച്ചര്‍ അങ്ങനെ
ആസ്വാദനസുഖമുള്ളതെല്ലാം കോര്‍ത്തിണക്കി ബൂലോക ഒത്തൊരുമയില്‍
ആനന്ദിയ്ക്കാന്‍ അവസരമൊരുക്കിയ ചെറായി ബ്ലോഗേഴ്സ് സംഗമം
ബൂലോകമനസ്സില്‍ എക്കാലവും നിലനില്‍ക്കുകതന്നെ ചെയ്യും.

Jul 25, 2009

ചലോ ചെറായി...

ചെറായി

ബ്ലോഗേഴ്സ് മീറ്റിന്

കൊട്ടോട്ടിക്കാരന്റെ


ഹാര്‍ദ്ദമായ സ്വാഗതം
---------------------------

Jul 18, 2009

പുഴയല്ല കേട്ടോ...

പ്രളയദുരന്തം കൊട്ടോട്ടിക്കാരന്റെ വീട്ടുപടിയ്ക്കലുമെത്തിയപ്പോള്‍.
ഇതു പോസ്റ്റുചെയ്യുമ്പോഴും വെള്ളം ഒഴിഞ്ഞുപോയിട്ടില്ല.
മൊബൈല്‍ ചിത്രങ്ങളായതുകൊണ്ട് വ്യക്തത കുറവാണ്.


ടാര്‍ മാത്രമാണു മുങ്ങാത്തത്. മറ്റുസ്ഥലങ്ങളില്‍ അതും മുങ്ങിയിട്ടുണ്ട്.


എല്ലായിടത്തും ഇതുതന്നെയാണു കാഴ്ച


ഹൈവേയിക്കൂടി ബസ് പോകുന്നതും കാണാം


ഇന്നലെവരെ ഇവിടെ പുഴയുണ്ടായിരുന്നില്ല


പെട്ടെന്നുണ്ടായ പുഴ ഗതിമാറുകകൂടി ചെയ്താല്‍...

Jul 10, 2009

കോട്ടക്കുന്ന്, മലപ്പുറത്തിന്റെ മനോഹാരിത....













ഡസ്ക്ക്ടോപ്പിലേയ്ക്കു പകര്‍ത്തിനോക്കൂ... എന്തു പറയുന്നു..? കൂടുതല്‍ ഇവിടെ അറിയാം...

Jun 4, 2009

നുണയല്ല... നുണയനാ...

ബൂലോകരേ തല്ലല്ലേ...


നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇപ്പോള്‍ കാണുന്ന, ഇപ്പോള്‍ നിങ്ങള്‍

വായിച്ചുകൊണ്ടിരിക്കുന്ന മലയാള അക്ഷരങ്ങള്‍ക്കു ഭംഗി കുറവുണ്ടോ ?

(നല്ല സ്റ്റൈലന്‍ മലയാളത്തില്‍ ബ്ളോഗുവായന നടത്തിക്കൊണ്ടിരിക്കുന്നവര്‍

ഈ പോസ്റ്റ്‌ ശ്രദ്ധിക്കേണ്ടതില്ല). നല്ല ചൊങ്കും ചൊറുക്കുമുള്ള

മലയാളത്തില്‍ ബ്ളോഗു വായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക്‌ ഫയര്‍ഫോക്സിന്‍റെ

ബ്രൌസര്‍ ഡൌണ്‍ലോഡ്‌ ചെയ്യാം...

ഇനിപ്പറയൂ... എങ്ങിനെയുണ്ട്‌ ?


ഒന്നുകൂടി...


അക്ഷരത്തെറ്റുകള്‍ ബ്ളോഗെഴുത്തിലും വായനയിലും പ്രശ്നമല്ലെന്നറിയാം.

വരമൊഴിയില്‍ എഴുതുമ്പോള്‍ സ്വാഭാവികമായി ചില വാക്കുകളില്‍ കയറിവരുന്ന

ചെറിയ പ്രശ്നം പരിഹരിക്കാന്‍ പലരും മെനക്കെടാറുമില്ല (എണ്റ്റെ, റയില്വേ മുതലായവ).

ഒരു ചെറിയ സൂത്രപ്പണിയില്‍ തീര്‍ക്കാവുന്നതേ ഉള്ളൂ ഇത്‌.

ente എന്നത്‌ en Re എന്നെഴുതുക, RayilvE എന്നത്‌ Rayil vE എന്നും.

പേസ്റ്റ്‌ ചെയ്തതിനു ശേഷം അക്ഷരങ്ങളുടെ ഇടയിലെ സ്പെയ്സ്‌ ഒഴിവാക്കാം.

ഇനി നോക്കൂ...

എന്‍റെ റയില്‍വേ ശരിയായില്ലേ


വീണ്ടും...


അന്‍പതും നൂറും അഞ്ഞൂറും സാധനങ്ങളുടെ ലിസ്റ്റും മൊബൈല്‍ നമ്പരുകളും

വ്യക്തികളുടെ പേരും അങ്ങനെ എന്തും ഒറ്റപ്രാവശ്യം മാത്രം കേട്ട്‌

ഓര്‍മ്മിച്ചു തെറ്റാതെ പറയുന്നത്‌ കണ്ടു നിങ്ങള്‍ അത്ഭുതപ്പെട്ടു നിന്നിട്ടുണ്ടോ ?

നിങ്ങള്‍ക്കുമതിനു സാധിക്കും,

ബൂലോകര്‍ക്കു താല്‍പര്യമുണ്ടെങ്കില്‍ നമുക്ക്‌ ഒരുമിച്ചു തുടങ്ങാം...

വേണമോ വേണ്ടായോ നിങ്ങള്‍ പറയൂ...

May 31, 2009

സാഹിത്യലോകത്തിന്‍റെ തീരാനഷ്ടം...


മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരി കമലാസുറയ്യ
ഈ ലോകംവിട്ട്‌ നമ്മെ ഏവരെയും വിട്ടു പോയി.

ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെ പൂനെ
ജഹാംഗീര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ശ്വാസകോശ രോഗബാധയാണ്‌ കാരണം.
ഏറെനാളായി കടുത്ത പ്രമേഹരോഗത്തിനു ചികിത്സയിലായിരുന്നു.
സഹായി അമ്മുവും മകന്‍ ജയസൂര്യയും മരണസമയത്ത്‌അടുത്തുണ്ടായിരുന്നു.


പുന്നയൂര്‍കുളത്ത്‌ നാലപ്പാട്ട്‌ തറവാട്ടില്‍, എ. വി. നായരുടെയും
കവയിത്രി ബാലാമണിയമ്മയുടെയും മകളായി 1934 മാര്‍ച്ച്‌ 31 ജനനം.
ഭര്‍ത്താവ്‌ മാധവദാസ്‌ നേരത്തേ മരണപ്പെട്ടു.
എം. ഡി. നാലപ്പാട്‌, ചിന്നന്‍ ദാസ്‌ എന്നിവരും മക്കളാണ്‌.

മലയാളത്തില്‍ മാധവിക്കുട്ടിയെന്നും ഇംഗ്ളീഷില്‍ കമലാദാസെന്നും
സാഹിത്യ ലോകത്ത്‌ അറിയപ്പെട്ടു. 1999ല്‍ മതം മാറി കമലാസുറയ്യ
ആയപ്പോള്‍ കുറച്ചു വിവാദവും ഉണ്ടായിരുന്നു. 1955ല്‍
പുറത്തിറങ്ങിയ "മതിലുകള്‍" ആയിരുന്നു ആദ്യ കഥാസമാഹാരം.

തരിശുനിലം, നരിച്ചീറുകള്‍ പറക്കുമ്പോള്‍, ചുവന്ന പാവാട,
തണുപ്പ്‌, പക്ഷിയുടെ മണം, എന്‍റെ സ്നേഹിത അരുണ,
തെരഞ്ഞെടുത്ത കഥകള്‍, മാനസി, വര്‍ഷങ്ങള്‍ക്കുമുമ്പ്‌, എന്‍റെ കഥ,
മനോമി, നീര്‍മാതളം പൂത്ത കാലം, ചന്ദനമരങ്ങള്‍, ഡയറിക്കുറിപ്പുകള്‍,
വണ്ടിക്കാളകള്‍, ബാല്യകാല സ്മരണകള്‍ ഇങ്ങനെ മലയാളത്തിലും
കളക്റ്റഡ്‌ പോയംസ്‌, സമ്മര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ്സ്‌ ഓഫ്‌ ല സ്റ്റ്‌,
ദ ഡിസ്റ്റന്‍സ്‌, ഓള്‍ഡ്‌ പ്ളേ ഹൌസ്‌ ഇങ്ങനെ ഇംഗ്ളീഷിലും പ്രധാന കൃതികള്‍.

ഇലസ്ട്രേറ്റഡ്‌ വീക്ക്‌ ലി ഓഫ്‌ ഇന്ത്യയുടെ പൊയട്രി എഡിറ്റര്‍ ആയിരുന്നു.
ആശാന്‍ വേള്‍ഡ്‌ പ്രൈസ്‌, ഏഷ്യന്‍ പോയട്രി പ്രൈസ്‌,
എഴുത്തച്ഛന്‍ പുരസ്ക്കാരം, കെന്‍
ഡ്‌ അവാര്‍ഡ്‌,
സാഹിത്യ അക്കാദമി പുരസ്ക്കാരം, വയലാര്‍ അവാര്‍ഡ്‌
മുതലായ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.

മലയാളത്തിന്‍റെ പ്രിയ കഥാകാരി കമലാസുറയ്യക്ക്‌ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ബ്ളോഗ്‌ കുടുംബത്തില്‍ നിന്നും കൊട്ടോട്ടിക്കാരനും...

May 17, 2009

വൈന്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം

തെരഞ്ഞെടുപ്പു ചൂടില്‍ വെന്തുരുകുന്ന പൊതു മക്കള്‍ക്കു വേണ്ടി...


അല്‍പം സമയവും ഫ്രിഡ്ജില്‍ അല്‍പം സ്ഥലവും ഉപയോഗിക്കാമെങ്കില്‍

അടിപൊളി വൈന്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം..!


ശ്രീ വര്‍ഗീസ്‌ കോയിക്കര നമുക്കു പറഞ്ഞുതന്ന
വൈന്‍ നിര്‍മ്മാണ രീതി നമുക്ക്‌ ഒന്നുകൂടി ഓര്‍മ്മിക്കാം.


കറുത്ത മുന്തിരി 3.5 കിലോഗ്രാം

പഞ്ചസാര 3.5 കിലോഗ്രാം

യീസ്റ്റ്‌ 20 ഗ്രാം

താതിരിപ്പൂവ്‌ 30 ഗ്രാം

പതിമുകം ഒരു ചെറിയ കഷണം

ഇഞ്ചി ഒരു വലിയ കഷണം

ഗ്രാമ്പൂ 15 ഗ്രാം

ജാതിപത്രി 20 ഗ്രാം

കറുകപ്പട്ട 20 ഗ്രാം

ഗോതമ്പ്‌ 200 ഗ്രാം

വെള്ളം 5.25 ലിറ്റര്‍




മുന്തിരി രണ്ടു മണിക്കൂര്‍ നേരം വെള്ളത്തില്‍ മുക്കിവയ്ക്കുക.
പതിമുകം ഇട്ടു വെള്ളം തിളപ്പിച്ചെടുക്കുക.
വെള്ളം നന്നായി തണുത്തതിനു ശേഷം പഞ്ചസാര ലയിപ്പിച്ച്‌ തുണിയില്‍ അരിച്ചെടുക്കുക.
ഇത്‌ പന്ത്രണ്ടു ലിറ്റര്‍ കപ്പാസിറ്റിയുള്ള പ്ളാസ്റ്റിക്‌ ബക്കറ്റിലേക്കു മാറ്റുക.
ശേഷം ഗോതമ്പ്‌ കുതിര്‍ത്ത്‌ കഴുകിയതും ജാതിപത്രി,ഗ്രാമ്പൂ,കറുകപ്പട്ട പൊടിച്ചതും
ഇഞ്ചി ചതച്ചതും ചേര്‍ത്ത്‌ ഇളക്കിവയ്ക്കുക.


ഒരു ഗ്ളാസ്‌ ചെറു ചൂടു വെള്ളത്തില്‍ രണ്ടു സ്പൂണ്‍ പഞ്ചസാര
ലയിപ്പിച്ച്‌ അതില്‍ യീസ്റ്റ്‌ ചേര്‍ത്തു വയ്ക്കുക.
കുറച്ചു സമയത്തിനകം രൂപപ്പെടുന്ന പത പുറത്തു പോകാതെ ശ്രദ്ധിക്കണം.


പത്തു മിനിട്ടിനു ശേഷം ഇത്‌ ബക്കറ്റിലേയ്ക്കൊഴിച്ച്‌ നന്നായി ഇളക്കുക.
കഴുകി വച്ചിരിക്കുന്ന മുന്തിരി അടര്‍ത്തിയെടുത്ത്‌ നന്നായി ഉടച്ച്‌
ബക്കറ്റിലെ ലായനിയിലേക്കു നിക്ഷേപിക്കാം.
താതിരിപ്പൂവ്‌ കഴുകി വൃത്തിയാക്കി ബക്കറ്റിലിട്ട്‌ ഇളക്കി അടച്ചുവക്കുക.


ദിവസവും രാവിലെ അഞ്ചുമിനിട്ട്‌ ഇളക്കുക.
ഒരു പരന്ന പാത്രത്തില്‍ വെള്ളമൊഴിച്ച്‌ ബക്കറ്റ്‌ അതിലിറക്കിവച്ചാല്‍
ഉറുമ്പിന്‍റെ ശല്യം ഒഴിവാക്കാം.
ഇരുപത്തൊന്നാംദിവസം വൈന്‍ ഉണങ്ങിയ തുണിയില്‍ അരിച്ചെടുക്കുക.
ബക്കറ്റ്‌ കഴുകിത്തുടച്ച്‌ അതിലൊഴിച്ചു വയ്ക്കാം.


ഒരാഴ്ച്ച കഴിഞ്ഞ്‌ ഊറ്റിയെടുക്കുക- ഇത്‌ പല ദിവസങ്ങളില്‍ ആവര്‍ത്തിക്കുക.
ഏകദേശം നാല്‍പ്പത്തൊന്നു ദിവസം കഴിഞ്ഞാല്‍ കിട്ടുന്ന തെളിഞ്ഞ വൈനില്‍
അരക്കിലോ പഞ്ചസാര കരിച്ചെടുത്ത്‌ ലയിപ്പിച്ച്‌ ഒരിയ്ക്കല്‍ക്കൂടി
അരിച്ചെടുത്ത്‌ കുപ്പികളിലാക്കി കോര്‍ക്കുകൊണ്ടടച്ച്‌ സൂക്ഷിക്കാം.

May 15, 2009

അല്‍പ്പനു സിസ്റ്റം കിട്ടിയാല്‍ അര്‍ദ്ധരാത്രിയിലും ഗെയിം കളിക്കുമെന്നു പറയുന്നതു വെറുതെയല്ല.. !

നേരേചൊവ്വേ ഒരു പോസ്റ്റിടാനുള്ള ത്രാണി ഈ നുണയനില്ലെങ്കിലും

എന്തെങ്കിലുമൊക്കെ തോന്ന്യവാസങ്ങള്‍ എഴുതി

ബൂലോകരെ ശല്യം ചെയ്യാന്‍ തുടങ്ങിയതായിരുന്നു.


പോസ്റ്റുകളുടെ "ഗുണമേന്‍മ" അത്രക്കു കൂടിയതു കൊണ്ടാവണം

നല്ല ഒന്നാംതരം, എന്നുപറഞ്ഞാല്‍ എന്‍റെ അറിവില്‍ പെട്ടിടത്തോളം ഏറ്റവും

ഊര്‍ജ്ജസ്വലതയുള്ള വൈറസ്‌ എന്‍റെ കമ്പ്യൂട്ടറില്‍ത്തന്നെ കയറിക്കൂടിയത്‌.


ഒന്നു ബ്ളോകുന്നതിന്‍റെ ബുദ്ധിമുട്ട്‌ നല്ലതുപോലെ അറിഞ്ഞ ദിനങ്ങള്‍.

ഗണിനിത്തമ്പുരാട്ടിയെ ബൂലോകം കണ്ടു വാങ്ങിയതാണ്‌.


അതിന്‍റെ അനന്ത സാധ്യതകളെ, "അപ്പൂപ്പോര്‍ണ്‍"-ലൂടെ

ബെര്‍ലിച്ചന്‍ കാണിച്ചുതന്ന ആ മഹാസത്യത്തെ നേരിട്ടു

ദര്‍ശിക്കാന്‍ തോന്നിയ ആക്രാന്തം ഇത്രയും വലിയ സംഭവമാകുമെന്ന്‌

ദൈവത്തിനാണെ വിചാരിച്ചതല്ല.

ഫോര്‍മാറ്റു ചെയ്താലും പോകാത്ത വൈറസ്സോ..?

തീക്കട്ടയില്‍ ഉറുമ്പരിക്കില്ലെന്നു പറഞ്ഞവന്‍റെ മണ്ടക്കിട്ടു കൊട്ടണം.


"അപ്പൂപ്പോര്‍ണ്‍" വായിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ പണ്ട്‌

ഫില്‍ഗിരി പള്ളിപ്പെരുന്നാളിന്‌ ഫ്രാന്‍സിസച്ചന്‍ എന്തിനോവേണ്ടി പറഞ്ഞ

'കണ്ണുണ്ടായാല്‍പ്പോരാ കാണണം' എന്ന പഴംചൊല്ല്‌ ഓര്‍മ്മവന്നത്‌.

കണ്ടു, കണ്‍നിറച്ചു കണ്ടു. അതിന്‍റെ ഫലം അനുഭവിക്കേം ചെയ്തു.


സംഭവിച്ചതെല്ലാം നല്ലതിന്‌.

ഇപ്പോ സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന്‌.

നാളെ സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ച്‌ അപ്പോപ്പറയാം...


ഇപ്പോ എന്തായാലും സമാധാനമായി...

May 10, 2009

വായില്‍തോന്നിയതു കോതയ്ക്കു പാട്ട്‌...

എന്താണിങ്ങനെ..?

ഭാരതീയ മാനവസമൂഹം വെറും പൊട്ടന്‍മാരായി മാറിയോ..?
ചിന്താശേഷി നഷ്ടപ്പെട്ടു മരപ്പാവയെപ്പോലെയിരിക്കുന്നു !
പ്രതികരണ ശേഷിയില്ലാത്ത അഥവാ പ്രതികരിക്കാന്‍ അനുമതിയില്ലാത്ത അടിമയെപ്പോലെ !

പാശ്ചാത്യ രാജ്യങ്ങള്‍ ഭാരതത്തെ പരീക്ഷണ ശാലകളാക്കി
മാറ്റുമ്പോള്‍ അതു നമ്മുടെ മാധ്യമങ്ങള്‍ നാലിഞ്ച്‌
ഒറ്റക്കോളം വാര്‍ത്തയാക്കി ചുരുട്ടിക്കെട്ടിയാല്‍....?

തമ്മിലടിയും തൊഴുത്തില്‍ക്കുത്തും പീഢനങ്ങളും ജനപ്രിയ വാര്‍ത്തകളാകുമ്പോള്‍
സാമൂഹിക പ്രശ്നങ്ങള്‍ക്കെന്തുവില ?

നമ്മുടെ ആരോഗ്യ രംഗത്തെക്കുറിച്ചാണ്‌...

പാശ്ചാത്യ രാജ്യങ്ങളുടെ പാത നമ്മുടെ രാജ്യത്തെ ചില മരുന്നു കമ്പനികളും
എന്തിനേറെ നാട്ടുമ്പുറത്തെ ഒട്ടുമിക്ക സ്ഥാപനങ്ങളും അനുകരിക്കുമ്പോള്‍
നല്ലൊരു ജനവിഭാഗം നട്ടം തിരിയുന്നുണ്ട്‌.

മരുന്നുകമ്പനികളുടെ തീരുമാനത്തിനനുസരിച്ചു മരുന്നെഴുതുന്നവര്‍ക്ക്‌
രോഗമേതായാലും മരുന്നു ചെലവായാല്‍ മതി..!
അവര്‍ക്കു സഹചര മെഡിക്കല്‍ ലാബുകള്‍ വേറെ !

മരുന്നു ഷാപ്പുകളും അതുപോലെ. ഒരേ മരുന്നിനു പലവില.
വിലപേശി വാങ്ങാന്‍ കഴിയില്ലല്ലോ.
പാരസെറ്റാമോള്‍ 250 കുപ്പിമരുന്നിന്‌ ഒരുദിനം എട്ടു രൂപ.
പിറ്റേന്നു മറ്റൊരു കമ്പനിയുടേതു പതിനെട്ടു രൂപ. കുഴപ്പം നമ്മുടെ കയ്യിലുമുണ്ട്‌.

കുട്ടിയെ കുളിപ്പിക്കാന്‍ ജോണ്‍സണ്‍ തന്നെ വേണം.
പിന്നെ പൌഡറും. അതുകഴിഞ്ഞാല്‍ സെറിലാക്‌, ബോണ്‍ വിറ്റ,
ഹോര്‍ലിക്സ്‌, ബൂസ്റ്റ്‌ എന്തൊക്കെ തേങ്ങാക്കുലകളാണ്‌..!
പയറുപൊടിയും താളിയും രാഗികുറുക്കിയതും ചോളപ്പൊടിയും ആര്‍ക്കും വേണ്ട.

(എല്ലാം കൂടി സാമ്പാറുപോലെ പറയുന്നതിന്‌ എന്നോട്‌ ദേഷ്യം തോന്നരുത്‌.
വായില്‍ വരുന്നതു പറയുമെന്നു ജാമ്യമെടുത്തിട്ടുണ്ട്‌).

ഇംഗ്ളീഷ്‌ മരുന്നേ നമ്മുടെ അസുഖം മാറ്റൂ എന്ന ചിന്തക്കു കുറവു വരുത്തണം.
നാം അലോപ്പതി സ്വപ്നം കാണുന്നതിനു മുമ്പേ ഇവിടെ ആയുര്‍വേദമുണ്ടായിരുന്നല്ലോ.
അന്നൊന്നും പക്ഷിപ്പനിയും പന്നിപ്പനിയും പട്ടിപ്പനിയും ഉണ്ടായിരുന്നുമില്ല.
മനുഷ്യന്‍റെ നെറികെട്ട ജീവിതരീതിയാണ്‌ ഇതൊക്കെയുണ്ടാക്കുന്നതും.
ആയുര്‍വേദത്തെ ഒന്നു സ്നേഹിച്ചുനോക്കൂ... നിങ്ങളുടെ ആരോഗ്യ ജീവിതം കൂടുതല്‍ മെച്ചപ്പെടും.

വാതം മൂര്‍ച്ഛിച്ച ഒരാള്‍ ആയുര്‍വേദമാണ്‌ വിധിയാം വണ്ണം ചെയ്യുന്നതെങ്കില്‍
സാധാരണമനുഷ്യനായി ആരോഗ്യത്തോടെ ജീവിക്കാം.
ഈ നുണയന്‍ അതിനൊരു ഉദാഹരണമാണ്‌.
പെരുമുട്ടുവാതം പിടിച്ചിരുന്നു എന്നു പറയുമ്പോള്‍ അലോപ്പതി
ഡോക്ടര്‍മാരുടെ നെറ്റി ചുളിയുന്നത്‌ നേരിട്ടുകണ്ടിട്ടുണ്ട്‌.
അതേസമയം ഇതേ രോഗം ബാധിച്ച എന്‍റെ സുഹൃത്ത്‌ ശശി ചെട്ടിയാര്‍
അലോപ്പതി ചികിത്സയും കഴിഞ്ഞ്‌ ഇന്നു നടക്കുന്നതും ഞാന്‍ കാണുന്നുണ്ട്‌.

അലോപ്പതിയെ കുറ്റം പറയുകയല്ല. മേല്‍ പരാമര്‍ശിച്ചതുപോലെയുള്ള ഗുരുതര രോഗങ്ങള്‍ക്ക്‌ അലോപ്പതിയില്‍ ചികിത്സയില്ല.

അലോപ്പതിയില്‍ മരുന്നില്ലാത്ത ഒരു രോഗത്തിന്‌ ചികിത്സയേറ്റുവാങ്ങുന്ന
ഒരു രോഗിയെയും അതറിഞ്ഞുകൊണ്ടു ചികിത്സിക്കുന്ന ഒരു ഡോക്ടറേയും കൊട്ടോട്ടിക്കാരന്‌ നേരിട്ടറിയാം. വിറ്റാമിന്‍ ഗുളികകളാണ്‌ കൊടുക്കുന്നത്‌.

അലോപ്പതിയില്‍ ചികിത്സയില്ലാത്ത രണ്ടു രോഗങ്ങളെ
നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗങ്ങളെ പരിചയപ്പെടുത്താം.
ഗുണമുണ്ടായില്ലെങ്കിലും എന്തായാലും ദോഷമുണ്ടാവില്ല.

മഞ്ഞപ്പിത്തം

രക്തത്തില്‍ ബെലിറൂബിന്‍റെ അളവ്‌ 1.2- ല്‍ കൂടിയാല്‍ കീഴാര്‍നെല്ലി സമൂലം
പിഴിഞ്ഞ നീര്‌ പശുവിന്‍പാലില്‍ ചേര്‍ത്തുകുടിക്കാം. കുടിക്കാന്‍ വെള്ളം തിളപ്പിക്കുമ്പോള്‍ ആ വെള്ളത്തില്‍ നാലഞ്ചു കൃഷ്ണതുളസിയില ഇട്ടോളൂ. മഞ്ഞപ്പിത്തത്തിനു ശമനം കിട്ടും.
ഈ വെള്ളം ശീലമാക്കുന്നവര്‍ക്ക്‌ മഞ്ഞപ്പിത്തം അന്യമായിരിക്കും.

അതുപോലെ ആളുകള്‍ ഏറ്റവും കൂടുതല്‍ വിഷമിക്കുന്ന, ഒരുകാലത്ത്‌
പണക്കാരന്‍റെ സ്വന്തവും ഇപ്പോള്‍ സര്‍വ്വവ്യാപിയുമായ
പ്രമേഹം.

ഈ അസുഖമുള്ളവര്‍ കര്‍ഷകരാണെങ്കില്‍ നല്ല നാടന്‍ വെണ്ട നാലുമൂടു നട്ടുപിടിപ്പിച്ചോളൂ. അല്ലാത്തവര്‍ പച്ചക്കറിക്കടയില്‍നിന്നു അണ്ണാച്ചിവെണ്ട വാങ്ങിക്കോളൂ.
ഉറങ്ങുന്നതിനു മുമ്പ്‌ ഒരുഗ്ളാസ്‌ പച്ചവെള്ളമെടുക്കാം.
തിളപ്പിച്ചാറിയ വെള്ളമായാലും മതി. നാടനാണെങ്കില്‍ മൂന്നും
അണ്ണാച്ചിയാണെങ്കില്‍ നാലും വെണ്ടക്ക വട്ടത്തിലരിഞ്ഞ്‌ അതിലിട്ടോളൂ.
രാവിലെ എഴുന്നേറ്റ ഉടന്‍ വെണ്ടക്ക ഒഴിവാക്കി വെള്ളം കുടിച്ചോളൂ ദിവസം ഒരുനേരം.
ഷുഗറിന്‍റെ അളവ്‌ കുറയുമ്പോള്‍ നിര്‍ത്താം.
അങ്ങനെ ഷുഗര്‍ നിയന്ത്രിക്കാം.

May 9, 2009

ഇന്ത്യന്‍ റെയില്‍വേയും കൂതറ പരമുവിന്‍റെ പോക്കണംകെട്ട വര്‍ത്തമാനങ്ങളും...

യാത്രക്കാരുടെ ശ്രദ്ധക്ക്‌...

വലുതും ചെറുതും ചെറുതും വുലുതുമായ
തീവണ്ടി യാത്രകള്‍ സൌകര്യപ്രദമാക്കാന്‍ കുറച്ചു നിര്‍ദ്ദേശങ്ങള്‍.. ,
ആവശ്യമുള്ളവര്‍ക്കു വേണ്ടി മാത്രം...

ടിക്കറ്റ്‌ നമുക്കു ബാധകമല്ലെന്നു പ്രധാനമായും മനസ്സിലാക്കുക.
അല്ലാതെതന്നെ റയില്‍വേ ലാഭത്തിലാണ്‌.
സൌജന്യയാത്ര നോര്‍ത്തിന്ത്യന്‍സിന്‍റെ കുത്തകയല്ല.

പ്ളാറ്റുഫോം ടിക്കറ്റെന്ന തരംതാണ ഏര്‍പ്പാട്‌ ആരും മെയിന്‍റു ചെയ്യേണ്ടതില്ല.
അതു റയില്‍വേ ഉദ്യോഗസ്ഥര്‍ക്ക്‌ പുട്ടടിക്കാനുള്ളതാണ്‌.

ജനറല്‍ കോച്ചുകളില്‍ സീറ്റിലുറങ്ങുന്നവനെ തെറിവിളിച്ചോടിക്കാം.
വേണമെങ്കില്‍ നിങ്ങള്‍ക്ക്‌ അവിടെക്കിടക്കാം.
ചെവിയില്‍ പഞ്ഞി തിരുകുന്നത്‌ നല്ലതാണ്‌.

ലൈറ്റും ഫാനും യധേഷ്ടം ഉപയോഗിക്കുക,
കറണ്ടുബില്ലു നമ്മള്‍ കൊടുക്കുന്നില്ലല്ലോ... !!

മേല്‍പ്പാലം തിരഞ്ഞു നടക്കുന്ന സമയംകൊണ്ട്‌ പാളം
മുറിച്ചു നടന്നാല്‍ നമുക്ക്‌ സമയം ലാഭിക്കാം.

ട്രയിനില്‍ കയറുമ്പോള്‍ ഇറങ്ങുന്നവര്‍ക്കു സൌകര്യം ഉണ്ടാക്കിക്കൊടുക്കാന്‍
നിന്നാല്‍ ട്രയിന്‍ അതിന്‍റെ വഴിക്കുപോകും.
അതിനാല്‍ ഇടിച്ചുതന്നെ കയറുക.

ഒരു ടേപ്പുറിക്കാര്‍ഡര്‍ കൂടെക്കരുതിയാല്‍ അതു നിങ്ങള്‍ക്ക്‌ ഉപകാരപ്പെടും.
അതു കുത്താനുള്ള സൌകര്യം മിയ്ക്ക ട്രയിനിലും വാതിലിനടുത്തായി കാണും.

ടിക്കറ്റെടുക്കുമ്പോള്‍ സ്ത്രീകള്‍ക്കു പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തിയിട്ടില്ല.
റയില്‍വേ കനിഞ്ഞു നല്‍കിയിട്ടുള്ള ഈ സൌകര്യം പമാവധി പ്രയോജനപ്പെടുത്തുക.

ഓടുന്ന വാഹനത്തില്‍ കള്ളുകുടി അനുവദിച്ചിട്ടുള്ളതിനാല്‍
നമുക്ക്‌ ഓടിക്കുടിക്കാവുന്നതാണ്‌. പുവലിക്കുന്നവര്‍
ഫുട്ബോഡോ അപ്പര്‍ബെര്‍ത്തോ മാത്രം ഉപയോഗിക്കുക.

സമയത്തിന്‌ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ബോംബു ഭീഷണി
എന്ന കലാപരിപാടി നടത്താവുന്നതാണ്‌.
ഇതു പലരും പലപ്പോഴും നടപ്പിലാക്കിയിട്ടുള്ളതാണ്‌.
ഇതിനുവേണ്ടി പ്രത്യേക മൊബൈലും സിംകാര്‍ഡും കരുതിയിരിക്കണം.
മറ്റാരുടെയെങ്കിലും ഐഡിയിലോ ഡ്യൂപ്ളിക്കേറ്റ്‌ ഐഡിയിലോ കണക്ഷനെടുക്കാം.

വണ്ടി സ്റ്റേഷനില്‍ നിറുത്തിയിടുമ്പോള്‍ ഒന്നിനും രണ്ടിനും പോകാം, കുലുങ്ങിക്കുലുങ്ങിയുള്ള ഏര്‍പ്പാട്‌ ശരിയായിക്കൊള്ളണമെന്നില്ല.

(കോയമ്പത്തൂരേക്കുള്ള യാത്രക്കാരുടെ ശ്രദ്ധക്ക്‌ - ഈ സ്റ്റേഷനില്‍ ഇറങ്ങുന്നവര്‍ ഓട്ടോറിക്ഷായില്‍ മാത്രമേ ഉക്കടത്തേക്കും ഗാന്ധിപുരത്തേക്കും പോകാവൂ... )

ശുഭയാത്ര.....

യുവര്‍ അറ്റന്‍ഷന്‍ പ്ളീസ്‌.....

May 1, 2009

തൊഴിലാളി ഐക്യം സിന്ദാബാദ്‌....!

അദ്ധ്യായം ഒന്ന്‌
കൊല്ലത്തിനടുത്ത്‌ കടക്കല്‍- പാറക്കാട്‌ അണ്ടിയാപീസ്‌...
താഴിട്ടുപൂട്ടിയ ഗേറ്റിന്റെ ഇരുവശത്തുമായി പന്തലുകള്‍ രണ്ട്‌...
കൊടികള്‍ക്കുമുണ്ട്‌ നിറവൈശിഷ്ട്യം...
പൂട്ടിക്കിടക്കുന്ന ഫാക്ടറി തുറപ്പിക്കാനുള്ള തത്രപ്പാടാണ്‌ !
മൂന്നുമാസത്തിലേറെയായിരിക്കുന്നു സമരം തുടങ്ങിയിട്ട്‌.
സാമ്പത്തിക പരാധീനത വിളിച്ചോതുന്ന മുഖങ്ങളെ കണ്ടപ്പോള്‍ വല്ലാതെ വിഷമം തോന്നി.
അടുപ്പില്‍ തീ പുകക്കാന്‍ കഴിയാത്ത തൊഴിലാളിസമൂഹം.....

അദ്ധായം രണ്ട്‌
അശാന്തിക്ക്‌ അറുതിയായി.
പുതിയ മാനേജുമെന്റിന്റെ കീഴില്‍ അണ്ടിക്കമ്പനി തുറന്നിരിക്കുന്നു.
ചിമ്മിനിക്കുള്ളില്‍നിന്ന്‌ കറുത്ത പുക ചുറ്റും പടരുന്നു.
അന്തരീക്ഷം നിറയെ അതിന്റെ ഗന്ധം...
തല്ല്‌... പീലിംഗ്‌... ഗ്രേഡിംഗ്‌...
തൊഴിലാളികള്‍ക്കു സന്തോഷം.
കമ്പനിവാതുക്കല്‍ ചായപ്പീടിക നടത്തുന്ന പൊട്ടന്‍പാക്കരനും ആഴ്ച്ചപ്പിരിവുകാരന്‍ അണ്ണാച്ചിക്കും അതിലേറെ സന്തോഷം...

അദ്ധ്യായം മൂന്ന്‌
അണ്ടിക്കമ്പനിയുടെ മുന്നിലെ പന്തലുകള്‍ വീണ്ടും സജീവമായിരിക്കുന്നു...
രണ്ടുകൂട്ടരും മത്സരിച്ചു മുദ്രാവാക്യം വിളിക്കുന്നു...
ബോണസ്സു കുറഞ്ഞതാണു പ്രശ്നമെന്നറിഞ്ഞു..!
രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അതിനും തീരുമാനമായി...
ഏതായാലും പന്തല്‌ പൊളിക്കണ്ട...
ഇനിയും ആവശ്യം എന്തായാലും വരും...
ഇത്‌ ഒരു സാമ്പിള്‍ മാത്രം..
മര്യാദയുള്ള തൊഴിലാളിയാവാന്‍ മനസ്സില്ലാഞ്ഞിട്ടല്ല.
അങ്ങനെ സംഭവിച്ചാല്‍ നേതാക്കള്‍ക്ക്‌ മെയ്യനങ്ങാതെ ഞണ്ണാന്‍ പറ്റില്ലല്ലോ..
ഹൈക്കോടതിയുടെ അഭിപ്രായം അക്ഷരം പ്രതി ശരിയാണ്‌.
തൊഴിലാളികള്‍ അവരുടെ കടമകളും കര്‍ത്തവ്യങ്ങളും ഉത്തരവാദിത്വവും ചിന്തിക്കുന്നതില്‍ കൂടുതല്‍ അവരുടെ അവകാശങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുന്നു.
അതുകൊണ്ടാണല്ലോ സ്വദേശത്തുനിന്നും വിദേശത്തുനിന്നും വ്യവസായസ്ഥാപനങ്ങള്‍ കേരളത്തില്‍ മാത്രം പണം മുടക്കാന്‍ തയ്യാറാവുന്നത്‌..!
(തൊഴിലാളികളെ ഒന്നടങ്കം ആക്ഷേപിക്കുകയാണെന്നു കരുതരുത്‌. തന്റെ തൊഴില്‍ സ്ഥാപനം നന്നായിരിക്കണമെന്നു ആത്മാര്‍ത്ഥമായി കരുതുന്ന തൊഴിലാളികള്‍ ധാരാളമുണ്ട്‌).
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൂലികിട്ടുന്നത്‌ കേരളത്തിലാണെന്നാണ്‌ തോന്നുന്നത്‌.
എന്നാലും ആക്രാന്തത്തിനു കുറവൊന്നുമില്ല..!
എത്ര കിട്ടിയാലും തികയാത്ത സ്വഭാവം നമുക്ക്‌ തീരെയില്ലല്ലോ.!
വല്ലാര്‍പാടം കണ്ടൈനര്‍ ടെര്‍മിനലെന്നു പേരു പറഞ്ഞു നടന്നതുകൊണ്ടു പ്രയോജനം പ്രതീക്ഷിക്കുന്നവര്‍ വാഴക്ക തിന്നുന്നതിനു പകരം "വാഴക്കാ"യെന്നു പറഞ്ഞു നടന്നാല്‍ മതി..!
ഒരു തൊഴില്‍ സ്ഥാപനം പൂട്ടിക്കാന്‍ വളരെ എളുപ്പമാണ്‌...
തൊഴിലാളികളെ പിരിച്ചു വിടുന്നതാണു പ്രശ്നമെങ്കില്‍ അവരെ നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രശ്നപരിഹാരം നടത്താന്‍ കഴിയും.
അതിനു തൊഴിലുടമകള്‍ ഒന്നു മനസ്സു വക്കണം.
പണിമുടക്കല്ല, ക്രിയാത്മകമായ ചര്‍ച്ചകളാണു വേണ്ടത്‌.
തൊഴില്‍ സ്ഥാപനത്തോടു കൂറുള്ള തൊഴിലാളികളെ തൊഴിലുടമ പീഢിപ്പിക്കുമെന്ന്‌ ഈയുള്ളവന്‌ അഭിപ്രായമില്ല.