Pages

Mar 30, 2010

കൊട്ടോട്ടിക്കാരന് ഒരു വയസ്സ്

എന്റെ പ്രിയപ്പെട്ട ബൂലോകം സുഹൃത്തുക്കളെ,
കഴിഞ്ഞ രണ്ടുമൂന്നുകൊല്ലമായി ബൂലോകത്തു കറങ്ങി നടക്കാന്‍ തുടങ്ങിയിട്ട്. ബഷീര്‍ പൂക്കോട്ടൂര്‍ എന്ന ബ്ലോഗര്‍ പരിചയപ്പെടുത്തിത്തന്ന ബെര്‍ലിത്തരങ്ങളാണ് ഞാന്‍ ആദ്യം വായിച്ചത്. പിന്നെ രണ്ടുകൊല്ലക്കാലം നെറ്റ് സൌകര്യമുള്ളിടത്തു ചെല്ലുമ്പോള്‍ ബെര്‍ളിത്തരങ്ങളിലും തുടന്ന് കമന്റുകളിലൂടെ കയറി മറ്റുള്ളവരുടെ പോസ്റ്റുകളിലെത്തുകയും ചെയ്യുകയായിരുന്നു പതിവ്. 2008 ഫെബ്രുവരിയിലോ മാര്‍ച്ചിലോ ആണ് ഒരു ബ്ലോഗു തുടങ്ങിയാലോ എന്ന് ആലോചിച്ചത്. ഒന്നുമറിയാതെ ഒരു ജോക്കര്‍ ടെമ്പ്ലേറ്റും വച്ച് കല്ലുവെച്ച നുണ തുടങ്ങി. വായനക്കാരോ കമന്റുകളോ ഒന്നുമുണ്ടായിരുന്നില്ല. മറ്റുള്ളവരുടെ പോസ്റ്റുകളില്‍ കമന്റുന്ന ശീലവുമില്ലായിരുന്നു. അതെങ്ങനെയാണെന്നറിയില്ലായിരുന്നു എന്നതാണു സത്യം. നാലഞ്ചു പോസ്റ്റുകള്‍ മാത്രമാണ് അതിലുള്ളത്.

അന്നു തുടങ്ങിയ കല്ലുവച്ചനുണയുടെ വിലാസം മറന്നു. അനാഥമായി അതു ബൂലോകത്തു കിടക്കുന്നുണ്ടാവണം. ഇന്റെര്‍നെറ്റ് കണക്ഷന്‍ എടുക്കേണ്ട സാഹചര്യം വന്നത് 2009 ജനുവരിയിലാണ്. ആ മാസത്തില്‍ത്തന്നെ കല്ലുവെച്ച നുണ വീണ്ടും തുടങ്ങി. പോസ്റ്റുകള്‍ എങ്ങനെ എഴുതണമെന്നറിയില്ലായിരുന്നു. എന്തൊക്കെയോ എഴുതിക്കൂട്ടി. തനിമലയാളത്തില്‍ ലിസ്റ്റു ചെയ്തെന്നു തോന്നുന്നു, ആര്‍ക്കും ഞാന്‍ കമന്റിയില്ലെങ്കിലും ചില്ലറ കമന്റുകള്‍ വന്നുതുടങ്ങി. പഴയ ജോക്കര്‍ ടെമ്പ്ലേറ്റുതന്നെയായിരുന്നു അതിനും. ടെമ്പ്ലേറ്റു മോശമായി തോന്നി, പലരും അതു മാറ്റാനും പറഞ്ഞു. മാറ്റാനറിയാത്തതിനാല്‍ ആബ്ലോഗും ഡിലീറ്റി. പിന്നെ തുടങ്ങിയതാണ് നിങ്ങള്‍ ഇപ്പോള്‍ കാണുന്ന കല്ലുവെച്ച നുണ.

ഇങ്ങനെ പലപ്രാവശ്യം മണ്ടത്തരവും വിഡ്ഢിത്തരവും കാട്ടിയ കല്ലുവെച്ച നുണ തുടങ്ങിയത് 2009 മാര്‍ച്ചിലാണെന്നാണ് എന്റെ ഓര്‍മ്മ. ഫോളോവര്‍ക്ക് എന്റെ പഴയ പോസ്റ്റുകള്‍ ഞാന്‍ ഡിലീറ്റിയതുള്‍പ്പടെ കാണാന്‍ കഴിയുമെന്ന അറിവില്‍ അങ്ങനെ നോക്കുമ്പോള്‍ പഴയ പോസ്റ്റുകളൊന്നും കണ്ടില്ല. അതിനാല്‍ത്തന്നെ ബ്ലോഗിന്റെ ജന്മദിനവും എനിയ്ക്കറിയില്ല. എന്റെ ജന്മദിനത്തിന്റെ കാര്യവും അതുപോലെതന്നെ. 1973-74 വര്‍ഷങ്ങളിലെവിടെയോ ആണ് ആ സംഭവമെന്നു മാത്രമറിയാം. തല്‍ക്കാലം സ്കൂള്‍ സര്‍ട്ടിഫിക്കറ്റിലുള്ള 7/5/1975 അനുസരിച്ച് മുന്നോട്ടു നീങ്ങുന്നു.

ബൂലോകത്തുള്ളവരെല്ലാം കൃത്യമായി അവരുടെ ബ്ലോഗിന്റെ വാര്‍ഷികം ആഘോഷിയ്ക്കുന്നതു കണ്ടിട്ട് എനിയ്ക്ക് അസൂയ സഹിയ്ക്കാന്‍ വയ്യ. അതിനാല്‍ ഈ ഭൂലോക വിഡ്ഢിദിനത്തില്‍ എന്റെ ബൂലോകത്തെ ഒന്നാം വാര്‍ഷികം ആഘോഷിയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ ജന്മദിനം പോലെതന്നെ ബ്ലോഗിന്റെ ജന്മദിനവും അജ്ഞാതമായി കിടക്കട്ടെ. ഈ കുറഞ്ഞ കാലയളവില്‍ ഒരുപാടു നല്ല സുഹൃത്തുക്കളെ എനിയ്ക്കു ലഭിച്ചത് ബൂലോകത്തു വന്നതുകൊണ്ടാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ ഞാനോ എന്റെ പോസ്റ്റുകളോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിരുപാധികം ഞാന്‍ ക്ഷമ ചോദിയ്ക്കുന്നു. ഒട്ടും പരിചിതമല്ലാതിരുന്ന ബൂലോകത്ത് എന്നെ കൈപിടിച്ചു നടക്കാന്‍ പഠിപ്പിയ്ക്കുകയും പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്ത എന്റെ സുഹൃത്തുക്കളോട് എന്റെ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.

അഖില ലോക വിഡ്ഢിദിനത്തില്‍ പിറന്നാള്‍ ആഘോഷിയ്ക്കാന്‍ തീരുമാനിച്ച ഈ വേളയില്‍ എന്റെ ബൂലോക പിറന്നാള്‍ സദ്യയായി ഒരു കരോക്കെ കുഴല്‍‌പ്പാട്ട് സമര്‍പ്പിയ്ക്കുന്നു. ചില്ലറ കുഴപ്പങ്ങളുണ്ടെന്നറിയാം. ശാസ്ത്രീയമായി പഠിയ്ക്കാത്തതിന്റെ കുറവാണ്, ക്ഷമിയ്ക്കുക. കുഴപ്പങ്ങളില്ലാതെ ഗിറ്റാറില്‍ വായിച്ചു പോസ്റ്റാന്‍ ശ്രമിയ്ക്കാം. തല്‍ക്കാലം ഈ ചെറിയ സദ്യ കഴിയ്ക്കുക. സദ്യയ്ക്കു ശേഷം പാചകം എങ്ങനെയുണ്ടെന്നു പറയാന്‍ മറക്കരുത്.

Mar 21, 2010

ബൂലോകര്‍ ജാഗ്രതൈ...

എന്റെ പാട്ടുകള്‍ക്ക് ഇടത്താളമായിരുന്ന ഗിറ്റാര്‍ സംഗീത ലോകത്തുനിന്നുള്ള താല്‍ക്കാലിക വിരമിയ്ക്കലിനു ശേഷം കഴിഞ്ഞ ദിവസം പൊടിതട്ടിയെടുത്തു. വര്‍ഷങ്ങളായി ഉപയോഗിയ്ക്കാതിരുന്നതിനാലാവണം കൈവിരലുകള്‍ക്കു വഴങ്ങാനൊരു മടി. വിരല്‍ത്തുമ്പ് നന്നായി വേദനിയ്ക്കുന്നു. എന്നാലും ഞാന്‍ വീണ്ടും പ്രാക്ടീസ് തുടങ്ങി. ബൂലോകത്തെ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കാണ് എന്റെ നന്ദി. കഴിഞ്ഞപോസ്റ്റിലെ കമന്റുകളിലൂടെയും നേരിട്ടു മെയിലുകളിലൂടെയും എനിയ്ക്കുതന്ന അകമഴിഞ്ഞ പ്രോത്സാഹനം വീണ്ടും കലാരംഗത്തു കാലുവയ്ക്കാന്‍ എന്നെ പ്രേരിപ്പിച്ചു എന്നു പറയുന്നതാണു ശരി.

കലാരംഗത്തുനിന്നു വിടപറയാന്‍ ചില്ലറകാരണങ്ങളുണ്ടായിരുന്നു. ഗിറ്റാറിലെ എന്റെ ഗുരു ശ്രീ ചടയമംഗലം എന്‍. എസ്. ഹരിദാസിന്റെയും ഞങ്ങളുടെ പ്രിയപ്പെട്ട മ്യൂസിക് ഡയറക്ടര്‍ വര്‍ക്കല ജി. മുരളീധരന്റെയും ആകസ്മിക വേര്‍പാടും അതിനുശേഷമുള്ള മലബാറിലെ പ്രവാസ ജീവിതത്തിനു കാരണമായിവന്ന പ്രത്യേക സാഹചര്യങ്ങളും ഒരു കാരണം.

കടയ്ക്കലിനു പരിസര പ്രദേശങ്ങളിലെ മിയ്ക്കവാറും ക്ഷേത്രങ്ങളിലെല്ലാം ചെണ്ടയുമായി ഞാന്‍ പോയിട്ടുണ്ട്. പുനലൂര്‍ സ്വദേശി രവിയാശാനായിരുന്നു എന്റെ ഗുരു. പലയിടത്തും ചെണ്ടകൊട്ടി, ഒടുവില്‍ നാട്ടിലെ മൂലബൌണ്ടര്‍ ശ്രീ ആയിരവില്ലി ക്ഷേത്രത്തിലുമെത്തി. ക്ഷേത്രത്തില്‍ നിന്നു കിട്ടിയ മുണ്ടും നേരിയതുമണിഞ്ഞ് കൊട്ടാനാരംഭിച്ചപ്പോള്‍ നാട്ടുകാരിലൊരാള്‍ എന്റെ ജാതി വിളിച്ചു പറഞ്ഞു.

“ഇവന്‍ മുസ്ലിമാണ്, അമ്പലത്തില്‍ കൊട്ടാന്‍ പാടില്ല....”

കലയ്ക്കും ദൈവമെന്ന മഹാശക്തിയ്ക്കും ജാതിതിരിവുണ്ടെന്ന് ഞാനും തിരിച്ചറിഞ്ഞു. അന്നു താഴെവച്ച ചെണ്ട ഇന്നുവരെ പിന്നെ തൊട്ടിട്ടില്ല, ദൈവങ്ങള്‍ കോപിച്ചാലോ!! അതു രണ്ടാമത്തെ കാരണം.

ആസ്വാദകസുഹൃത്തുക്കളായ എന്റെ ബൂലോക സുഹൃത്തുക്കള്‍ കലയില്‍ ജാതിതിരിയ്ക്കില്ലെന്ന വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് വീണ്ടും കലാരംഗത്തേയ്ക്ക് ചുവടുവയ്ക്കുകയാണ്. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാവണമെന്ന് ആഗ്രഹമുണ്ട്.

മൂന്നു കാരണവന്മാരില്‍ ഒന്നാമത്തെ കാരണവര്‍, മുഹമ്മദ് അസ്‌ലം. തബലയാണ് ഇഷ്ടം. പഠിച്ചുകൊണ്ടിരിയ്ക്കുന്നു.

ഇത് രണ്ടാമത്തെ കാരണവര്‍ മുസ്‌ഫറുല്‍ ഇസ്ലാം. ഇടയ്ക്കൊക്കെ മുട്ടിനോക്കും...



ഇത് മൂന്നാമന്‍ മുര്‍ഷിദ് ആലം, ചെറായിയില്‍ വരുമ്പോള്‍ ഇദ്ദേഹത്തിനു മൂന്നുമാസം പ്രായം.

മറ്റു വാദ്യോപകരണങ്ങള്‍ ഒന്നും തന്നെ പഠിച്ചിട്ടില്ല. അവ കൈകാര്യംചെയ്യാന്‍ അവസരങ്ങള്‍ ധാരാളം കിട്ടിയതു മുതലാക്കിയിട്ടുണ്ടെന്നു മാത്രം. ഇടയ്ക്കിടയ്ക്ക് ചില്ലറ നമ്പരുകള്‍ ബൂലോകത്തു വിളമ്പുന്നതില്‍ ആരും വിരോധിയ്ക്കരുത്. ദ്രോഹിയ്ക്കാന്‍ ബ്ലോഗല്ലാതെ തല്‍ക്കാലം വേറേ മാര്‍ഗ്ഗങ്ങളില്ലല്ലോ...

Mar 8, 2010

ഓര്‍മ്മയില്‍ ഒരു ഗാനമേള..

കല്ലെടുത്തു കീച്ചരുതേ നാട്ടാരേ....
എല്ലുവലിച്ചൂരരുതേ നാട്ടാരേ, അയ്യോ
കല്ലെടുത്തു കീച്ചരുതേ നാട്ടാരേ....

റിഹേഴ്സല്‍ തുടങ്ങിയിട്ട് മണിയ്ക്കൂര്‍ രണ്ടു കഴിഞ്ഞിരിയ്ക്കുന്നു. തുടര്‍ച്ചയായുള്ള ഗിറ്റാര്‍ വായന കഴിഞ്ഞ് ഒന്നു നടു നിവര്‍ക്കാന്‍ കോലായിലേയ്ക്കിറങ്ങിയതാണ്. മൂലയിലിരുന്ന നാഷണല്‍ പാനസോണിക്കിന്റെ തിരുമണ്ടയില്‍ ഒന്നു ഞെക്കിനോക്കിയപ്പോഴാണ് കാഥികന്‍ വി.ഡി. രാജപ്പന്റെ മുകളില്‍ കുറിച്ചിട്ട വരികള്‍ നെഞ്ചത്തുകൂടി പടപടാന്ന് ഉരുണ്ടിറങ്ങിയത്. ഗാനമേള നടക്കുമ്പോഴും ഇങ്ങനെ പാടേണ്ടിവരുമോന്നുള്ള സന്ദേഹം മനസ്സില്‍ തോന്നിയോ..?

സോറി...
കാര്യം പറയാന്‍ മറന്നു.
പ്രതിഷ്ഠയില്ലാത്ത വളരെ പ്രസിദ്ധിയുള്ള ഭദ്രകാളീ ക്ഷേത്രമാണ് കടയ്ക്കല്‍ ഭദ്രകാളീ ക്ഷേത്രം. കുംഭമാസത്തിലെ തിരുവാതിര നാളിലാണ് പ്രധാന ഉത്സവം അന്ന് എടുപ്പുകുതിരയും കുത്തിയോട്ടക്കളിയും മറ്റു വര്‍ണ്ണക്കാഴ്ച്ചകളും ധാരാളമുണ്ടാവും. അതേക്കുറിച്ച് മറ്റൊരവസരത്തില്‍ പറയാം. പത്തുപതിനഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് ഇവിടെ ആഘോഷിയ്ക്കുന്നത്. നാടകവും ബാലെയും കഥകളിയും കഥാപ്രസംഗവും ഗാനമേളയുമൊക്കെയായി ഒരു മഹാ ഉത്സവം. ദിവസം മിനിമം രണ്ടു പ്രൊഫഷണല്‍ പരിപാടികള്‍ ഉണ്ടാവും.

എല്ലാ വര്‍ഷവും കുംഭമാസത്തിലെ മകയിരം നാളില്‍ ഈ ക്ഷേത്രവളപ്പില്‍ മങ്കമാര്‍ പൊങ്കാലയിടുന്നു. ഈ സമയത്തു നടത്താനുള്ള ഗാനമേളയുടെ റിഹേഴ്സലാണ് നേരത്തേ കണ്ടത്. രണ്ടര മൂന്നുമണിയ്ക്കൂര്‍ ഗാനമേള. പൂര്‍ണ്ണമായും കടയ്ക്കല്‍ ദേവീഭക്തിഗാനങ്ങളാണ് ഈ സമയം പാടുന്നത്. കൈയിലെ സിഗരറ്റ് എരിഞ്ഞുകഴിഞ്ഞു. ഒരു ക്ലാസിയ്ക്കല്‍ സോംഗാണ് പാടിക്കൊണ്ടിരുന്നത്. ഗിറ്റാറിന്റെ പണി അതിലില്ലാത്തതിനാല്‍ കോലായിലിറങ്ങിയതാണ്. അതു കഴിഞ്ഞിരിയ്ക്കുന്നു. ഹാളിലേയ്ക്കു കയറി ഗിറ്റാറു കയ്യിലെടുത്തു. സംഗീത പാടിത്തുടങ്ങി....

“അത്താഴപ്പാട്ടിന്‍ അകത്തളത്തില്‍....”

വളരെ മനോഹരമായിത്തന്നെ ട്രയല്‍ അവസാനിച്ചു. പിറ്റേന്ന് എല്ലാവര്‍ക്കും വിശ്രമമായതിനാല്‍ ഉപകരണങ്ങളെല്ലാമൊതുക്കി പായ്ക്കുചെയ്ത് പുറത്തിറങ്ങി.

നാലരയോടെതന്നെ എല്ലാരും സ്റ്റേജില്‍ ഹാജരായി. മുറ്റത്തു പൊങ്കാലയിടാനുള്ളതിരക്ക് ഒരിടത്ത്, പാട്ടുകേള്‍ക്കാനുള്ളതിരക്ക് മറ്റൊരിടത്ത്. സംഗീതോപകരണങ്ങള്‍ യഥാസ്ഥാനങ്ങളില്‍ വച്ചു സാമ്പ്ലിത്തുടങ്ങി.

പ്രൌഢഗംഭീരമായ സ്വരത്തില്‍ ബാബുമാഷ് അനൌണ്‍സ് ചെയ്തു...

“പരമാനന്ദസംഗീതം...
കടയ്ക്കല്‍ ഷാര്‍പ്പ് മ്യൂസിക്സ് അവതരിപ്പിയ്ക്കുന്ന കടയ്ക്കല്‍ ദേവീ സ്തുതിഗീതങ്ങള്‍, ഭക്തിഗാനമേള ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഈ വേദിയില്‍ ആരംഭിയ്ക്കുന്നു....”

അല്‍പ്പം കഴിഞ്ഞ് വീണ്ടും ആരംഭിയ്ക്കുന്നു...! വീണ്ടും... വീണ്ടും...!!

ഇങ്ങനെ കുറേ ആരംഭിച്ചപ്പോള്‍ അതിരാവിലേതന്നെ രണ്ടെണ്ണം വിട്ടുവന്ന ചേട്ടന്മാരിലൊരാള്‍ക്കു ദേഷ്യം വന്നു...

“നിങ്ങള്‍ ആരംഭിയ്ക്കുന്നോ അതോ ഞാന്‍ ആരംഭിയ്ക്കണോ...?”

അപ്പോഴാണ് “ആരംഭി”യ്ക്കുന്നതിന്റെ പൊരുള്‍ മനസ്സിലായത്. ഉപകരണങ്ങളെല്ലാം നിരത്തി, പാടാന്‍ പാട്ടുകാരും റെഡി, ഓര്‍ക്കസ്ട്രക്കാര്‍ക്കും പാട്ടുകാര്‍ക്കുമുള്ള നൊട്ടേഷന്‍ സ്റ്റാന്റുകള്‍ ട്രയല്‍ ചെയ്ത ഹാളിലാണ്. ഗാനമേളതുടങ്ങാനുള്ള സമയം അതിക്രമിച്ചിരിയ്ക്കുന്നു.


സ്റ്റേജിന്റെ മൂലയില്‍ അടുക്കിവച്ചിരുന്ന ഇരുമ്പുകസേരകള്‍ രണ്ടെണ്ണം പെട്ടെന്നുതന്നെ പാട്ടുകാരന്‍ സനലിന്റെ നൊട്ടേഷന്‍ സ്റ്റാന്റായി! ഫ്ലൂട്ട് വായിയ്ക്കുന്ന സുരേഷ്‌കുറുപ്പും ഒന്നെടുത്ത് ഫിറ്റുചെയ്തു. നേരത്തെ വീ.ഡി. രാജപ്പന്റെ പാട്ടുകേട്ടത് ഓര്‍മ്മവന്നതിനാല്‍ ഒരെണ്ണം ഞാനും മുന്നില്‍ വച്ചു. ആവശ്യം വന്നാല്‍ കൊണ്ടിടംകൊണ്ട് തടുക്കണ്ടല്ലോ...

വീണ്ടും ബാബുമാഷിന്റെ സ്വരമുണര്‍ന്നു...

“പരമാനന്ദ സംഗീതത്തിലെ അക്ഷരങ്ങള്‍ കോര്‍ത്തിണക്കിയത്... ചടയമംഗലം എന്‍.എസ്. ഹരിദാസ്, സാബു കൊട്ടോട്ടി..
സംഗീതം... വര്‍ക്കല ജി മുരളീധരന്‍...
ആലാപനം... കെ.ജെ. സനല്‍ കുമാര്‍, സംഗീതാ ബാലചന്ദ്രന്‍, പദ്മകുമാര്‍, പ്രവീണ...
പിന്നണിയില്‍..........
അവതരണം... ഷാര്‍പ്പ് മ്യൂസിക്സ് കടയ്ക്കല്‍...”

മായാമാളവഗൌള രാഗത്തില്‍, ആദി താളത്തില്‍ സനല്‍ പാടിത്തുടങ്ങി...

“ദേവീ പ്രസാദം മമ സംഗീത ജ്ഞാനം......”

നാലുകൊല്ലം ആ കടയ്ക്കല്‍ ദേവീ സന്നിധിയില്‍ ദേവീസ്തുതിഗീതങ്ങള്‍ക്കു ഗിറ്റാര്‍ വായിയ്ക്കാന്‍ എനിയ്ക്കു ഭാഗ്യം കിട്ടി. അന്നു പാടുകയും ഓര്‍ക്കസ്ട കൈകാര്യം ചെയ്യുകയും ചെയ്ത മിയ്ക്കവരും ഇന്ന് ആ രംഗത്തുതന്നെ പ്രശസ്ഥരാണ്. പക്ഷേ പലരും ഷാര്‍പ്പ് മ്യൂസിക്സിന്റെ ഈ വേദിയിലാണു തുടക്കമിട്ടതെന്നു മറന്നിരിയ്ക്കുന്നു.
കൊട്ടോട്ടിയാകട്ടെ ബൂലോകര്‍ക്ക് ഒരു ബാധ്യതയായും...

ഗിറ്റാറില്‍ വായിച്ച പാട്ടുകള്‍ കയ്യിലില്ല. താമസിയാതെ റെക്കോഡ് ചെയ്യാമെന്നു കരുതുന്നു. തല്‍ക്കാലം കരോക്കെയിട്ട് ഓടക്കുഴലില്‍ വായിച്ച ഒരുഗാനം ചേര്‍ക്കുന്നു.

ഈ ശബ്ദം ഇവിടെക്കൊളുത്തുവാന്‍ എന്നെ സഹായിച്ച മുള്ളൂക്കാരനു നന്ദി...

Mar 7, 2010

കുട്ടിക്കാന്റെ കണ്ണട...

ഇവിടെ ഒരു കണ്ണടക്കഥയുണ്ട്. താഴെക്കാണുന്നതാണ് കഥയിലെ കണ്ണട.



അപ്പൊ താഴെക്കാണുന്ന ആജാനബാഹുവായ പുലി വച്ചിരിയ്ക്കുന്നത് മറ്റൊരു കണ്ണട...

പണ്ട് അപൂര്‍വ്വമായിരുന്ന മൊബൈല്‍ഫോണ്‍ ഇന്ന് രണ്ടും മൂന്നുമാണ് ഓരോരുത്തരുടെ കയ്യില്‍. മൂന്നും നാലും കണ്ണട ഫാഷനാക്കിയത് ആദ്യമായാ കാണുന്നത്...!