Pages

Nov 18, 2011

അവളെ ഇനിയും നമുക്ക് വേണം...

പ്രിയപ്പെട്ട ബൂലോക സുഹൃത്തുക്കളെ,

ഇനിപ്പറയുന്നത് അവിവേകമായിപ്പോയെങ്കിൽ സദയം എന്നോട് ക്ഷമിക്കുക. എനിക്കിത് പറയാതെ വയ്യ. മുമ്പ് പലവുരു ഒളിഞ്ഞും തെളിഞ്ഞും നിങ്ങളോട് പറഞ്ഞിരുന്നതാണെങ്കിലും വീണ്ടും നിങ്ങളുടെ മുമ്പിൽ സമർപ്പിയ്ക്കുകയാണ്.

ബൂലോകത്തെ ഏറെ സ്നേഹിയ്ക്കുകയും ബൂലോകരെ ഏറ്റവും ആദരിയ്ക്കുകയും തന്റെ മനസ്സിൽ തോന്നുന്ന കുഞ്ഞുവരികൾ നമുക്കു സമ്മാനിയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നീസ വെള്ളൂർ എന്ന കുട്ടി വീണ്ടും മെഡിയ്ക്കൽകോളേജിൽ അഡ്മിറ്റായിരിയ്ക്കുന്നു. ഈ പോസ്റ്റിലും ഈ പോസ്റ്റിലും അവളെക്കുറിച്ച് പറയുകയും നല്ലവരായ ഏതാനും സുഹൃത്തുക്കളുടെ സ്നേഹസഹായത്താൽ ചെറുതെങ്കിലും ഒരു സഹായം നമുക്ക് എത്തിയ്ക്കാൻ കഴിയുകയും ചെയ്തിരുന്നു. ലുക്കീമിയ ബാധിച്ച് അവശതയനുഭവിയ്ക്കുമ്പോഴും കടലാസുകളിൽ അവൾ വരികൾ കോറിക്കൊണ്ടേയിരിയ്ക്കുന്നു.അവളുടെ ഈ എഴുത്ത് ഒരു ഉത്തമ വേദനസംഹാരിയായി പ്രവർത്തിയ്ക്കുന്നുണ്ടെന്നാണ് എന്നോട് പറഞ്ഞത്. ബൂലോകർക്ക് സമ്മാനിയ്ക്കാൻ ഏതാനും ചില കവിതകൾ അവൾ എന്നെ ഏൽപ്പിച്ചു. ബ്ലോഗിൽ പോസ്റ്റണമെന്നു പ്രത്യേകം പറഞ്ഞു. ആ കവിതകൾ അവിടെ പോസ്റ്റുന്നതിനുമുമ്പ് ഈ കുറിപ്പ് ഇവിടെ കുറിയ്ക്കണമെന്നു തോന്നി.

ഈ അവശനിലയിലും തുടരുന്ന അവളുടെ ബൂലോകസ്നേഹം നമ്മൾ കണ്ടില്ലെന്നു നടിയ്ക്കരുതെന്ന് അപേക്ഷിയ്ക്കാനാണ് ഈ പോസ്റ്റ് എഴുതുന്നത്. അത്യാവശ്യമായി ഒരു ഓപ്പറേഷൻ ചെയ്യേണ്ടതുണ്ട്. അതിനുള്ള ആരോഗ്യസ്ഥിതി അവൾ ആർജ്ജിച്ചുവരുന്നുണ്ട്. നേരത്തേ ഇവിടെ കുറിച്ചിരുന്ന പോസ്റ്റിൽ വാഗ്ദാനങ്ങൾ ധാരാളം വന്നിരുന്നു. വന്ന സാമ്പത്തികം വളരെക്കുറവായിരുന്നു. ഒരുപക്ഷേ ഒരു നല്ല സഹായം നൽകാൻ നമുക്കു കഴിഞ്ഞിരുന്നെങ്കിൽ അവൾക്ക് ഇന്നത്തെ അവസ്ഥ വരുമായിരുന്നില്ലെന്നാണ് എനിയ്ക്കു തോന്നുന്നത്. അതിനാൽ ചെറുതെങ്കിലും നിങ്ങളാൽ കഴിയുന്ന സഹായം എത്രയും പെട്ടെന്ന് താഴെക്കാണുന്ന അക്കൗണ്ടിൽ എത്തിയ്ക്കണമെന്ന് അറിയിയ്ക്കുകയാണ്. രണ്ടുലക്ഷത്തിലധികം രൂപയുടെ അടിയന്തിര ആവശ്യമാണ് ഇപ്പോഴുള്ളത്. ചികിത്സയ്ക്ക് ഒരു പരിധിവരെ സഹായം മെഡിയ്ക്കൽ കോളേജിൽ നിന്ന് കിട്ടുന്നുണ്ട്. ബ്ലോഗിലുള്ളവരും അല്ലാത്തവരുമായ നല്ലവരായ ഏതാനും സുഹൃത്തുക്കൾ അവൾക്കാവശ്യമായ ബ്ലഡ് യഥാസമയം ലഭ്യമാക്കുന്നുണ്ട്. ആവശ്യമായതിൽ ഏതാണ്ട് അമ്പതിനായിരത്തിലധികം രൂപയുടെ സഹായം ഇതുവരെ സമാഹരിയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. അധികം വരുന്ന തുകയാണ് ഇനി കണ്ടെത്തേണ്ടത്. കടമായി നല്ലൊരു തുക ഇപ്പൊത്തന്നെ നിലവിലുണ്ട്.

മെച്ചപ്പെട്ട ചികിത്സ അവളെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരുമെന്ന് ഉറപ്പുണ്ട്. അതിന് നമ്മളാലാവുന്നവിധം ഒന്നു സഹായിച്ചാൽ വിലപ്പെട്ട ഒരുജീവനെ നമുക്കു സംരക്ഷിയ്ക്കാം. നേരത്തേ ചെയ്തിരുന്നതുപോലെ വാഗ്ദാനങ്ങളും പ്രാർത്ഥനകളും മാത്രമാണ് നൽകുന്നതെങ്കിൽ നമുക്ക് അവളെ എന്നേയ്ക്കുമായി നഷ്ടപ്പെട്ടേക്കാം. ജീവിതത്തിന്റെ വഴികളിൽ നാം ധാരാളിത്തത്തിനും വിനോദത്തിനും ചെലവഴിയ്ക്കുന്നതിൽ നിന്ന് ഒരു വിഹിതം നമുക്ക് എത്തിച്ചുകൊടുക്കാം. നമ്മുടെകുട്ടികൾ കുസൃതികാട്ടി പാഞ്ഞുനടക്കുമ്പോൾ അവൾ വേദനതിന്ന് നമുക്കുവേണ്ടി എഴുതുകയാണ്. സുഖമായി തിരിച്ചുവരുമ്പോൾ ബ്ലോഗിൽ കവിതകൾ കൊണ്ട് നിറയ്ക്കാൻ അവളുടെ ഭാവനകളും വേദനകളും അവൾ കുറിച്ചികൂട്ടുകയാണ്. ആ ശുഭപ്രതീക്ഷയെ നമുക്ക് കണ്ടില്ലെന്നു നടിയ്ക്കാനാവില്ലല്ലോ.

അവളുടെ ബ്ലോഗ് ഇവിടെയുണ്ട്.
താഴെക്കാണുന്ന അക്കൌണ്ടില്‍ സഹായം എത്തിയ്ക്കാവുന്നതാണ്.

Account No 31110163200 - Navas.
SBI Malappuram (IFSC - SBIN0008659).

സഹായം അയയ്ക്കുന്നവര്‍ sabukottotty@gmail.com എന്ന വിലാസത്തില്‍ വിശദവിവരങ്ങൾ അറിയിച്ചാല്‍ ഉപകാരമാവും.

തുഞ്ചൻപറമ്പ് ബ്ലോഗേഴ്സ്മീറ്റിൽ കവിതചൊല്ലുന്ന നീസ

Oct 16, 2011

നവജീവനം - സാധുക്കൾക്ക് അതിജീവനം.

അതിജീവനത്തിന്റെ പാത അശരണർക്കായി തുറന്നുകൊടുക്കുന്ന മഹത്തായ കർമ്മത്തിനു സാക്ഷ്യം വഹിയ്ക്കാനുള്ള ഭാഗ്യം ഇന്നുണ്ടായി. ഏതാണ്ട് ആറാഴ്ചത്തെ കൂട്ടായ ശ്രമത്തിന്റെ ഫലം പ്രാഥമികമായി അഞ്ചു കുടുംബങ്ങൾക്കു പകർന്നുകൊടുത്തുകൊണ്ട് മഞ്ചേരി എം എൽ എ യുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വച്ച് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ തുടക്കം കുറിച്ചു. സാമൂഹിക സഹകരണരംഗത്തെ പ്രമുഖർ പങ്കെടുത്ത പ്രസ്തുത ചടങ്ങിലൂടെ പ്രത്യാശയുടെ ഒരു ചെറുകിരണം മലപ്പുറം ജില്ലാവാസികൾക്കു പകർന്നുകൊടുക്കാൻ സാധിച്ചതിൽ, അതിൽ ഭാഗഭാക്കാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.


ശ്രീ സത്യസായി ട്രസ്റ്റിന്റെ നേതൃത്വത്തിൽ കേരളത്തിലെ നിർദ്ധനരായ വൃക്കരോഗികൾക്ക് സൗജന്യമായി ഡയാലിസിസ് സാധ്യമാകുന്നതിനു വേണ്ടി പ്രവർത്തനമാരംഭിച്ച നവജീവനം സൗജന്യ ഡയാലിസിസ് സെന്ററിന്റെ മലപ്പുറം ജില്ലാ പ്രവർത്തനോദ്ഘാടനമാണ് ഇന്ന് നടന്നത്. നവജീവനം പ്രവർത്തകർ കണ്ടെത്തിയ സാധുക്കളായ വൃക്കരോഗികളിൽ ഏറ്റവും അത്യാവശ്യമെന്നു കണ്ടെത്തിയവർക്കുള്ള സേവനമാണ് ഇന്നു നൽകിയത്. തുടർന്നും അർഹതയുള്ളവർക്കെല്ലാം സൗജന്യ ഡയാലിസിസ് ലഭ്യമാക്കുന്നതിനുള്ള തീവ്രശ്രമങ്ങൾ നടന്നുവരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുമൂലം ഡയാലിസിസ് മുടങ്ങിയിട്ടുള്ള മലപ്പുറം ജില്ലക്കാർ ജില്ലയിലെ പ്രവർത്തകരുമായോ മലപ്പുറം മഞ്ചേരിയിലെ ഓഫീസുമായോ ബന്ധപ്പെടണമെന്ന് അറിയിയ്ക്കട്ടെ. ഈ പോസ്റ്റുവായിയ്ക്കുന്ന പ്രിയ സുഹൃത്തുക്കൾ തങ്ങൾക്കറിയാവുന്ന ഡയാലിസിസ് മുടങ്ങിയവരെ ഈ വിവിവരം അറിയിയ്ക്കണമെന്നും പറഞ്ഞുകൊള്ളട്ടെ. കേരളത്തിൽ 13 സ്ഥലങ്ങളിൽ ഇപ്പോൾ നവജീവനം സൗജന്യ ഡയാലിസിസ് സെന്ററുകൾ പ്രവർത്തിച്ചുവരുന്നുണ്ട്. സെന്ററുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ സൗജന്യ ഡയാലിസിസ് കേന്ദ്രം ആരംഭിയ്ക്കുന്നതിന് പ്രദേശവാസികളായ സന്നദ്ധപ്രവർത്തകർ മുൻകൈയെടുക്കണമെന്നും അറിയിയ്ക്കട്ടെ.








Oct 12, 2011

ഒരു കൊലപാതകം ലൈവ്

  അല്ലറ ചില്ലറ പ്രശ്നങ്ങളുമായി മുന്നോട്ടു നടക്കുന്ന തിരക്കിൽപ്പെട്ട് വല്ലാത്ത അവസ്ഥയിലായിരുന്നു കഴിഞ്ഞ കുറേ നാളുകൾ. രണ്ടാമത്തെ മകന്റെ സ്കൂളിൽ ഒന്നു പോകാമെന്നു വച്ചു. ഫീസ് കുടിശ്ശിക ആറുമാസത്തോളമായി വളർന്നിരിയ്ക്കുന്നു. അതൊന്നങ്ങട്ട് കൊടുത്താൽ അത്രകണ്ട് സമാധാനമാവുമല്ലോ. നാട്ടിൽ സജീവമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളിലെല്ലാം അംഗമായ എനിയ്ക്ക് ഒരിക്കലും യോജിക്കാൻ കഴിയാത്ത പ്രവൃത്തിയുടെ വേദനിപ്പിയ്ക്കുന്ന ദൃശ്യവുമായാണ് സ്കൂൾ എന്നെ സ്വാഗതം ചെയ്തത്. സ്കൂൾ സ്ഥാപനത്തിന്റെ സ്ഥപനത്തിനു മുന്നേ ആരോ നട്ടു പരിപാലിച്ചിരുന്ന വളരെ പ്രായം ചെന്ന നെല്ലിമരം വേരുപോലും ബാക്കിയാക്കാതെ വെട്ടി ഒഴിവാക്കുന്ന ആ കാഴ്ച നിങ്ങളെയും വേദനിപ്പിയ്ക്കാതിരിയ്ക്കില്ല.




മുറ്റത്തൊരു നെല്ലിമരം എന്നത് എല്ലാവരുടേയും ആഗ്രഹമാണ്. അതിന്റെ ആനന്ദം പറഞ്ഞറിയിയ്ക്കാൻ കഴിയുന്നതുമല്ല. പലർക്കും മുറ്റത്തുപോയിട്ട് പറമ്പിൽത്തന്നെ ഒരു നെല്ലിത്തൈ പോലുമില്ല. അങ്ങനെയുള്ളപ്പോഴാണ് നറുകണക്കിനു കുരുന്നുകൾക്ക് ആനന്ദം പകർന്നിരുന്ന സ്കൂൾമുറ്റത്തെ അത്യാവശ്യം പ്രായമുള്ള നെല്ലിമരം സ്കൂൾ അധികൃതർ മുറിച്ചുമാറ്റിയത്. ഈ മരത്തെ വട്ടം ചുറ്റി കുട്ടികൾ ഓടിക്കളിയ്ക്കുന്നത് ഒരുപാടുതവണ ഞാൻ നോക്കി നിന്നിട്ടുണ്ട്. ഉണങ്ങിയ കൊമ്പോ കേടുവന്ന് അപകടം വരുത്താവുന്ന സാഹചര്യമോ ഈ മരത്തെ സംബന്ധിച്ച് ഇല്ലായിരുന്നു. മരങ്ങൾ വച്ചു പിടിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് സ്കൂളിലെ കുട്ടികളെ ബോധവൽക്കരിച്ചിട്ട് മാസം തികഞ്ഞിരുന്നില്ല. മുറിക്കുന്നതിന്റെ അനൗചിത്യത്തെക്കുറിച്ച് വാതോരാതെ എല്ലാരും പ്രസംഗിച്ചു. വിദ്യാഭ്യാസത്തിൽ സ്കൂൾ പരിസരം വഹിയ്ക്കുന്ന മഹത്തായ പങ്കിനെക്കുറിച്ച് ഒരു ചർച്ചതന്നെ നടന്നു. എന്നിട്ടും സ്കൂൾ മുറ്റത്തെ നെല്ലിമരം മുറിയ്ക്കുന്നതിനെതിരേ ആരും ഒന്നും പറഞ്ഞതായി അറിഞ്ഞില്ല.  കുട്ടികളുടെ മനസ്സിൽ ആ മരത്തിന് ഏറെ പ്രസക്തിയുണ്ടായിരുന്നെന്ന് എനിയ്ക്ക് നന്നായറിയാം. ആ മരം വീഴുന്നതു നോക്കി കുട്ടികൾ വിഷാദവദനരാകുന്നത് ഞാൻ കണ്ടു.

വാഹനങ്ങൾ പാർക്കു ചെയ്യാനുള്ള ഷെഡ് നിർമ്മിയ്ക്കാനാണു മുറിച്ചതെന്നാണ് എന്നോടു പറഞ്ഞത്. ഇതിലും അനുയോജ്യമായ വേറേ സ്ഥലമുണ്ടായിരുന്നല്ലോ എന്നു ചൂണ്ടിക്കാണിച്ചപ്പൊ മറുപടിയുണ്ടായില്ല. പത്രത്തിൽ കൊടുക്കരുതെന്ന് പ്രത്യേകം പറയാൻ പക്ഷേ അവർ മറന്നില്ല.

Aug 2, 2011

ബൂലോകരോട് നന്ദിപൂർവ്വം

പ്രിയപ്പെട്ടവരെ

     നീസ വെള്ളൂർ എന്ന കുട്ടിയുടെ അസുഖാവസ്ഥ അറിയിച്ചുകൊണ്ട് അവൾക്ക് നമ്മളാൽ കഴിയുന്ന സഹായങ്ങൾ എത്തുച്ചുകൊടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് എഴുതിയിരുന്ന കഴിഞ്ഞപോസ്റ്റിന് വളരെയേറെ സുഹൃത്തുക്കൾ പ്രതികരിച്ചുകണ്ടതിൽ എനിയ്ക്കുള്ള സന്തോഷം ആദ്യമേതന്നെ അറിയിയ്ക്കട്ടെ. നമ്മുടെയൊക്കെ പ്രാർത്ഥനയുടേയും പ്രയത്നത്തിന്റേയും ഫലമായി അവൾക്കു അസുഖത്തിന് കാര്യമായ കുറവുണ്ടായി ആശുപത്രിയിൽനിന്ന് ഡിസ്ചാർജ്ജായി വീട്ടിലെത്തിയ വിവരം എല്ലാരെയും അറിയിയ്ക്കട്ടെ.

     ബൂലോകത്ത് നന്മകൾമാത്രമാണ് നിറഞ്ഞുനിൽക്കുന്നതെന്നതും ആ നന്മയ്ക്ക് ഒരുപാടുകാര്യങ്ങൾ ചെയ്യാൻ കഴിയുന്നുണ്ടെന്നതും വളരെ ഫലപ്രദമായിത്തന്നെ ആ കടമകൾ ബൂലോകത്ത് നിർവ്വഹിയ്ക്കപ്പെടുന്നുണ്ടെന്നതും   അഭിമാനപൂർവ്വം ഭൂലോകത്തോടു വിളിച്ചുപറയാൻ നമുക്ക് ശങ്കിയ്ക്കേണ്ട ആവശ്യമില്ല. നീസയെന്ന പാവം കുട്ടിയ്ക്ക് ആവശ്യമായ രക്തം കൃത്യസമയങ്ങളിൽ ആവശ്യമായ അളവിൽ കൊടുക്കാൻ കഴിഞ്ഞതൊന്നുകൊണ്ടു മാത്രമാണ് ഇത്രപെട്ടെന്ന് അവൾക്ക് സുഖം പ്രാപിയ്ക്കാൻ കഴിഞ്ഞത്. നൂറിലേറെ ആൾക്കാർ നീസയുടെ പിതാവുമായി ബന്ധപ്പെട്ടിരുന്നു എന്നാണ് എനിയ്ക്കറിയാൻ കഴിഞ്ഞത്. ബ്ലോഗിൽനിന്നു മാത്രമല്ല ഫേസ്ബുക്ക്, ബസ്സ് തുടങ്ങിയ മറ്റു നെറ്റുവർക്കുകളിൽ നിന്നുള്ളവരും ഈ ജീവൻരക്ഷാ പരിശ്രമത്തിൽ പങ്കാളികളായിരുന്നു. അവരുടെയെല്ലാം പേരുകൾ കുറിച്ച ഡയറി അവർ തികഞ്ഞ ബഹുമാനത്തോടെ സൂക്ഷിയ്ക്കുന്നുമുണ്ട്.

   മെഡിയ്ക്കൽകോളേജിൽ നീസയുടെ ചുറ്റും കിടന്നവരിൽ മിയ്ക്കവരും മരണം വരിയ്ക്കുന്നതുകണ്ട് അവൾ നിരാശയിലാണ്ടു കഴിയുന്ന വേളയിലാണ് ബൂലോകത്തിന്റെ ഇടപെടൽ ഉണ്ടായത്. അവരുമായി ഫോണിലും അല്ലാതെയും ബന്ധപ്പെട്ടവരെല്ലാം പകർന്നുനൽകിയ കരുത്തിന്റെയും സ്നേഹത്തിന്റെയും മരുന്ന് ഫലപ്രദമായി ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിയ്ക്കുന്നു. നമ്മൾ പകർന്നു നൽകിയ ആത്മവിശ്വാസത്തിന്റെ ആ തിളക്കം എനിയ്ക്ക് ആ കണ്ണുകളിൽ കാണാൻ കഴിഞ്ഞു. അവരുമായി ബന്ധപ്പെട്ടവരെല്ലാം ആ തിളക്കം ഇപ്പോൾ അനുഭവിയ്ക്കുന്നുണ്ടാവണം.

   ലുക്കീമിയ എന്ന രോഗമാണ് അവൾക്കു പിടിപെട്ടിരിയ്ക്കുന്നത്. ഇടയ്ക്കു പനി വരുമ്പോളാണ് അവളുടെ അസുഖം വർദ്ധിയ്ക്കുന്നത്. പെട്ടെന്ന് കൗണ്ടു കുറയുകയും പേറ്റ്‌ലറ്റുകളുടെ ഗുരുതരമായ അഭാവമുള്ള അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നതാണു പ്രശ്നം. പ്ലേറ്റ്‌ലറ്റുകൾ വർദ്ധിയ്ക്കാനുതകുന്ന ഭക്ഷണ രീതിയെക്കുറിച്ചും ആശ്വാസകരവും ഫലപ്രദവുമായ ചികിത്സകളെക്കുറിച്ചും അറിയാവുന്നവർ ആ വിവരം ഇവിടെ കമന്റായോ sabukottotty@gmail.com എന്ന മെയിലിലോ അറിയിക്കാൻ അറിയിയ്ക്കട്ടെ. നീസയുടെ പിതാവിന്റെ മൊബൈൽ കേടുവന്നതിനാൽ അവരെ തൽക്കാലം വിളിച്ചാൽ കിട്ടുകയില്ല. അധികം വൈകാതെതന്നെ  അദ്ദേഹവുമായി ബന്ധപ്പെടുവാൻ കഴിയും.

   ബൂലോകത്ത്  അർത്ഥസംപുഷ്ടിയുള്ള കവിതകൾക്കു ജീവൻ കൊടുക്കാൻ അവൾക്കു കഴിയട്ടെയെന്ന് നമുക്കാശംസിയ്ക്കാം. ജീവന്റെ സംരക്ഷണത്തിന്നായി നമ്മളുയർത്തുന്ന കൈത്താങ്ങിന് ബലക്ഷയം സംഭവിയ്ക്കാതിരിയ്ക്കാൻ നമുക്കു ശ്രമിയ്ക്കാം. മറ്റെങ്ങും കാണാത്ത ഈ ഒരുമ തന്നെയാണ് നമ്മുടെ അഭിമാനം. ഇനിയുള്ള മീറ്റുകള്‍ നന്മയുടെ സന്ദേശം നിറഞ്ഞതാവട്ടെ. ഓരോ മീറ്റുകളിലും ഇത്തരം കാര്യങ്ങൾ വിശകലനം ചെയ്യപ്പെടണം.

എല്ലാവർക്കും റംസാൻ ആശംസകൾ

Jul 24, 2011

ഈ പുഞ്ചിരി മായാതിരിക്കാൻ നമുക്കു പ്രാർത്ഥിക്കാം

പ്രിയ ബൂലോക സുഹൃത്തുക്കളെ,
ഗുരുതരമായ പ്രശ്നങ്ങളുടെ നടുവിൽപ്പെട്ട് എന്തു ചെയ്യണമെന്ന് അറിയാതെ വല്ലാതെ ബുദ്ധിമുട്ടുകയാണു കുറച്ചു മാസങ്ങളായി ഞാൻ. ഈ ഓട്ടത്തിനിടയിലും ബൂലോകത്തെ സുഹൃത്തുക്കളുമായി സംവദിക്കാനും മീറ്റുകളിൽ പങ്കെടുക്കാനും ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ബൂലോകത്തെ ഓരോ സ്പന്ദനവും അറിയാറുമുണ്ട്. സൗഹൃദത്തിനു വിലകൽപ്പിക്കുന്ന ബൂലോകസമൂഹം എന്റെ ഈപോസ്റ്റിനും പ്രതികരിക്കുമെന്ന് വിശ്വാസമുണ്ട്.

വേദനയുടെ വിഷമക്കിടക്കയിൽ ഒരു മൂന്നാം ജന്മം തേടുന്ന, നമ്മളിൽ പലരും കൈഅറിഞ്ഞു സാമ്പത്തികമായി സഹായിക്കുകയും ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും നേരിട്ട് വിളിച്ച് ആശ്വസിപ്പിക്കുകയുമൊക്കെ ചെയ്ത നീസവെള്ളൂർ കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും അഡ്മിറ്റായിരിക്കുകയാണ്. മുമ്പ് ഈ ബ്ലോഗിൽത്തന്നെ നീസയെ ഞാൻ പരിചയപ്പെടുത്തിയിട്ടുണ്ട്. നമ്മുടെയൊക്കെ സഹായവും പ്രാർത്ഥനയും കൊണ്ട് ഒരു വിധം സുഖം പ്രാപിച്ച അവൾ തുഞ്ചൻപറമ്പിലെ മീറ്റിൽ പങ്കെടുക്കുകയും അവളുടേതന്നെ ഒരു കവിത നമുക്കു ചൊല്ലിത്തരികയും ചെയ്തത് എല്ലാരും ഓർക്കുന്നുണ്ടാവുമെന്നു കരുതുന്നു. മലപ്പുറം പൂക്കോട്ടൂർ PKMIC സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് നീസ.

കഴിഞ്ഞതവണ കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റായപ്പോൾ

നമ്മുടെ പ്രാർത്ഥനയാണ് ഇനി അവൾക്ക് ആവശ്യം. അതുമാത്രമേ ഇനി അവൾക്ക് ആവശ്യമുള്ളൂ എന്ന് നിങ്ങളെ അറിയിക്കേണ്ടി വന്നതിൽ എനിക്ക് വിഷമമുണ്ട്. കൗണ്ടും പ്ലേറ്റ്‌ലറ്റുകളും വളരെക്കുറഞ്ഞ് അത്യന്തം ഗുരുതരാവസ്ഥയിലാണ് അവളുള്ളത്. അവളുടെ ബ്ലോഗ് ഇവിടെയുണ്ട്. തുഞ്ചൻപറമ്പിൽ പ്രകാശനം നിർവ്വഹിച്ച കവിതാസമാഹാരമായ "കാ വാ രേഖ?"യിൽ നീസയുടെ കവിതയും ഉൾപ്പെട്ടിട്ടുണ്ട്.

തുഞ്ചൻപറമ്പ് ബ്ലോഗേഴ്സ്മീറ്റിൽ കവിതചൊല്ലുന്ന നീസ

May 15, 2011

ഭൂമിയുടെ അവകാശികള്‍

അശരണര്‍ക്കും ആലംബമറ്റവര്‍ക്കും വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന അനവധി സംഘടനകളേയും സന്നദ്ധപ്രവര്‍ത്തകരെയും നമുക്കറിയാം. ബൂലോരായ നമ്മുടെയിടയിലും സേവനതല്‍പരരായ അനവധി നല്ലമുഖങ്ങള്‍ ഉണ്ടെന്നത് നമുക്കെല്ലാം അഭിമാനിക്കാവുന്നതാണ്. ശാരീരിക ബുദ്ധിമുട്ടുകള്‍ നന്മയുടെ പ്രവര്‍ത്തനമേഖലകള്‍ക്ക് തടസ്സമാവില്ലെന്നു തെളിയിച്ചുകൊണ്ട് ജീവിതത്തില്‍ കഷ്ടതയനുഭവിയ്ക്കുന്ന നൂറുകണക്കിന് ജീവിതങ്ങളില്‍ ആശ്വാസവചനമാവാന്‍ സാമ്പത്തിക പരാധീനതകള്‍ക്കിടയിലും ശ്രദ്ധചെലുത്തുന്നവരില്‍ ഒരാളായ ബ്ലോഗര്‍ ഷബ്‌ന പൊന്നാടിനെ തീര്‍ച്ചയായും നമ്മള്‍ മനസ്സിലാക്കുകയും സഹായിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിനു മുമ്പ് ഒറ്റയ്ക്കും കൂട്ടായും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഷബ്‌ന ഒരു ചാരിറ്റബിള്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് രൂപീകരിച്ച് തന്റെ പ്രവര്‍ത്തനമേഖല വിപുലീകരിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു.

മലപ്പുറത്ത് എടവണ്ണപ്പാറയില്‍ കഴിഞ്ഞ മെയ് 11ന് ട്രസ്റ്റിന്റെ ഒന്നാം വാര്‍ഷികവും സഹായവിതരണവും വിവിധ കലാ പരിപാടികളും നടക്കുകയുണ്ടായി. ഏതെങ്കിലും തരത്തില്‍ ശാരീരിക വൈകല്യം അനുഭവിക്കുന്ന നൂറുകണക്കിന് ആളുകളും അവരുടെ കുടുംബാംഗങ്ങളുമാണ് പ്രധാനമായും ചടങ്ങില്‍ പങ്കെടുത്തത്. സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുന്ന പ്രമുഖരായ പല വ്യക്തിത്വങ്ങളേയും ചടങ്ങില്‍ കാണാന്‍ സാധിച്ചു. ജില്ലാകളക്ടര്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.

സംഗമത്തിലെത്തിയവര്‍ക്കൊപ്പം കോഴിക്കോട് ആകാശവാണിയിലെ ആര്‍ കെ മാമന്‍


കൂട്ടായ്മയില്‍ പങ്കെടുത്തവരുടെ നിര, ചിത്രം അപൂര്‍ണ്ണമാണ്


"കണ്ണീരില്‍ മുങ്ങി ഞാന്‍ കൈകള്‍ നീട്ടുന്നു...." ആര്‍ കെ മാമന്‍ പാടിയപ്പോള്‍ അതു സദസ്സിനൊരു അനുഭവമായി. നീല കള്ളി ഷര്‍ട്ടും മുണ്ടും ധരിച്ചു നില്‍ക്കുന്നത് ബ്ലോഗര്‍ ഫൈസു മദീന.


എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന ഷബ്‌നയുടെ പിതാവ് മുഹമ്മദ് (കുഞ്ഞൂട്ടി).


സദസ്സില്‍ നിന്നും... (വീഡിയോഗ്രാഫറുടെ തൊട്ടടുത്തായി ചുവന്ന ഷര്‍ട്ടു ധരിച്ചിരിക്കുന്നത് ബ്ലോഗര്‍ മുസ്തഫ. ചിത്രത്തിന്റെ മധ്യഭാഗത്ത് ചുവന്ന കുപ്പായക്കാരന്‍ ബ്ലോഗര്‍ ഷിഹാബ് പൂക്കോട്ടൂര്‍).


സംഘാടനത്തിന്റെ നിര്‍വൃതിയില്‍ ഷബ്‌ന പൊന്നാട് കൂട്ടായ്മയിലെത്തിയവരോടൊപ്പം...

ചടങ്ങില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കെല്ലാം ഉപഹാരങ്ങള്‍ നല്‍കാന്‍ സംഘാടകര്‍ മറന്നില്ല. സമ്മേളനത്തില്‍ പങ്കെടുത്തവരെല്ലാംതന്നെ ഇങ്ങനെ ഒരു കൂട്ടായ്‌മയുടെ പ്രസക്തിയെപ്പറ്റി വിശദീകരിക്കുന്നുണ്ടായിരുന്നു. അവരെ കുറ്റംപറയാനല്ല, ചിലരെങ്കിലും കാണാതെയും പരാമര്‍ശിയ്ക്കാതെയുംപോയ പ്രധാനകാര്യം ഒന്നു സൂചിപ്പിയ്ക്കട്ടെ. പ്രതിമാസം വലിയ ഒരു സംഖ്യ ഷ‌ബ്‌ന ചാരിറ്റബിള്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റിന് ചെലവാകുന്നുണ്ട്. ചുരുക്കം ചില സഹജീവിസ്നേഹികളില്‍ നിന്നു ലഭിയ്ക്കുന്ന സഹായം ആവശ്യമായ കാര്യങ്ങള്‍ക്കു തികയുന്നില്ല. ഇവിടെയാണ് നമ്മള്‍ക്ക് റോളുള്ളത്. സമയമില്ലായ്മയാണ് നമ്മളില്‍ പലര്‍ക്കും ഇതുപോലുള്ളകാര്യങ്ങള്‍ക്കു തടസ്സം നില്‍ക്കുന്നത്. വിവിധ രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന ബൂലോകര്‍ക്ക് ഇക്കാര്യത്തില്‍ ഒരുപാടു ചെയ്യാന്‍ കഴിയുമെന്നാണ് എനിയ്ക്കു തോന്നുന്നത്. പ്രതിമാസം ഒരു നിശ്ചിത സംഖ്യ അതെത്രതന്നെ ചെറുതായാലും എത്തിച്ചുകൊടുക്കാന്‍ പറ്റിയാല്‍ അത് ഏറ്റവും വലിയ പുണ്യമാകും. ദിവസവും വലിയൊരു സംഖ്യ മരുന്നിന് ആവശ്യമുള്ളവരും ഒരു നേരത്തെ ആഹാരത്തിനുള്ള വകയില്ലാത്തവരും സ്വന്തമായി ഒരു ജോലിയും ചെയ്യാന്‍ സാധിക്കാത്തവരുമായ നിരവധി ജന്മങ്ങള്‍ക്ക് ഷബ്‌നാസ് ചാരിറ്റബിള്‍ ട്രസ്റ്റ് തുണയാവുന്നുണ്ട്. അവരില്‍ തീരെ കിടപ്പിലായവരൊഴികെയുള്ളവരെല്ലാം വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നിരുന്നു. ശാരീരിക വൈകല്യങ്ങളുള്ള എന്നാല്‍ നല്ല സാഹചര്യങ്ങളില്‍ ജീവിക്കുന്ന കുറച്ചുപേരും അവിടെ എത്തിയിരുന്നു. തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം അശരണരിലേയ്ക്ക് എത്തിയ്ക്കാന്‍ ഉത്സാഹപൂര്‍വ്വം അവര്‍ പ്രവര്‍ത്തിയ്ക്കുന്നതു കണ്ടു. നമുക്കതു കണ്ടുപഠിയ്ക്കാം. തീരാ ദുരിതത്തില്‍ നിന്നും അല്‍പമെങ്കിലും ആശ്വാസം നമുക്കു കൊടുക്കാന്‍ തടസ്സമില്ലെങ്കില്‍ അതു ചെയ്യുന്നതല്ലേ നല്ലത്. പ്രതിമാസം നമ്മളാല്‍ കഴിയുന്ന ഒരു തുക നല്‍കി ഈ സല്‍ക്കര്‍മ്മത്തില്‍ നമുക്കും പങ്കാളിയാകാം. ബൂലോകത്ത് നമ്മുടെ സഹജീവികള്‍ മനസ്സറിഞ്ഞു പരിപാലിയ്ക്കുന്ന ജീവിതത്തിന്റെ പുതുനാമ്പുകള്‍ വാടാതെ നമുക്കു സംരക്ഷിയ്ക്കാം.

May 4, 2011

മൂലക്കുരു ബ്ലോഗിലും

കര്‍ണ്ണാടകയിലെ ഗാളീമുഖം ടൌണിലാണു സംഭവം. ഒരുപറ്റം ബ്ലോഗര്‍മാര്‍ ഊരുതെണ്ടാനെത്തിയതാണ്. ചുറ്റും കന്നടത്തിലുള്ള ബോര്‍ഡുകള്‍ മാത്രം. മുള്ളേരിയയിലെ മൂലക്കുരു മാത്രം മലയാളത്തില്‍ തൂങ്ങിക്കിടക്കുന്നു..! എല്ലാം കന്നടത്തിലാക്കി മൂലക്കുരുവിനെ മാത്രം മലയാളീകരിച്ചതെന്തിനാണെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല.

Apr 18, 2011

തുഞ്ചന്‍പറമ്പ് ബൂലോകമീറ്റില്‍ ചെയ്തതും ചെയ്യേണ്ടിയിരുന്നതും

പ്രിയ ബൂലോക സുഹൃത്തുക്കളെ,

പത്രങ്ങളും ചാനലുകളും പ്രിയ ബൂലോകരും മീറ്റ് വിജയമെന്നു പറയുമ്പോള്‍ സ്വാഭാവികമായും പ്രസ്തുത മീറ്റിന്റെ സംഘാടകരില്‍ ഒരാളെന്ന നിലയില്‍ ഉള്ളറിഞ്ഞു സന്തോഷിക്കുകയാണ് ഞാന്‍ ചെയ്യേണ്ടത്. പക്ഷേ ഇത്രധികം ബൂലോക-ഇതരലോക സുഹൃത്തുക്കളെ പങ്കെടുപ്പിച്ചു നടത്തിയ മീറ്റ് തികഞ്ഞ പരാജയമായിരുന്നു എന്ന് തുറന്നു സമ്മതിക്കാതെ വയ്യ. തുടര്‍ന്നു വായിക്കുംപോള്‍ അതു ശരിയായിരുന്നെന്ന് നിങ്ങള്‍ക്കു മനസ്സിലാവും.

ആദ്യമായി മീറ്റില്‍ നടക്കേണ്ടതായിട്ടുള്ള പരിപാടികളുടെ സമയക്രമങ്ങള്‍ വിശദീകരിയ്ക്കാം.
10 മണിമുതല്‍ 12 മണിവരെ ബ്ലോഗര്‍മാരുടെ പരിചയപ്പെടല്‍
12 മണിമുതല്‍ 1 മണിവരെ വിക്കി ക്ലാസ്സ്
2:15 മുതല്‍ താമസിച്ചെത്തിയവരെ പരിചയപ്പെടുത്തല്‍
ശേഷം ബ്ലോഗ് തുടങ്ങുന്നതെങ്ങനെയെന്ന് ഒരു ലഘു വിശദീകരണം
4 മണിയോടെ ഔദ്യോഗികമായ വിടവാങ്ങല്‍

ഇങ്ങനെയാണ് ചാര്‍ട്ട് ചെയ്തിരുന്നത്. ബ്ലോഗ് ശില്പശാല തുടങ്ങുന്നതിനുമുമ്പ് ആ വിവരം അനൌണ്‍സ് ചെയ്യാനും തീരുമാനിച്ചിരുന്നു. ബൂലോകര്‍ക്ക് ബ്ലോഗു നിര്‍മ്മാണ വിവരങ്ങള്‍ അറിയാവുന്നതാകയാല്‍ ശില്പുശാലയോടെ താല്പര്യമുള്ളവര്‍ക്കുമാത്രമായി അതു നടത്താനും മറ്റുള്ളവര്‍ക്ക് തുഞ്ചന്‍പറമ്പിന്റെ വിശാലതകളിലേക്ക് വിഹരിക്കാനും ബൂലോകസൌഹൃദം പുതുക്കാനും പരിചയപ്പെടാനും സൌകര്യപ്പെടാന്‍ വേണ്ടിയായിരുന്നു അത്. ഉച്ച ഭക്ഷണം കഴിഞ്ഞ് ബൂലോകരെല്ലാം മീറ്റ്ഹാളില്‍ കയറിയതിനു ശേഷം സംഘാടകരായ ഞങ്ങള്‍ ഭക്ഷണത്തിനിരുന്നു. പരിചയേപ്പെടാന്‍ ബാക്കിയുള്ളവരെ പരിചയപ്പെടാന്‍ ക്ഷണിക്കാനും തുടര്‍ന്ന് ശില്പശാലയായതിനാല്‍ താല്പര്യമില്ലാത്തവര്‍ക്ക് പുറത്തിറങ്ങാമെന്ന് അറിയിക്കാനും ബൂലോകരില്‍ ചിലരോട് ചട്ടം കെട്ടി ഉറപ്പുവാങ്ങിയാണ് ഞാന്‍ അവസാനക്കാരനായി ഊട്ടുപുരയിലെത്തിയത്. ഭക്ഷണശേഷം എത്തുമ്പോള്‍ ശില്പശാലനടക്കുന്നതാണു കണ്ടത്. പരിചയപ്പെടുത്തലും അറിയിപ്പും നടന്നുകാണുമെന്നുതന്നെ ഞാന്‍ വിശ്വസിച്ചു.

ഇന്ന് ഒരു ബ്ലോഗറെന്നതിലുപരി ഞാന്‍ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മാന്യദേഹത്തെ ഫോണ്‍ ചെയ്തപ്പോഴാണ് ലഞ്ചിനു ശേഷം നേരിട്ട് ബ്ലോഗ്‌ക്ലാസ് നടക്കുകയായിരുന്നെന്ന് അറിഞ്ഞത്. പരിചയപ്പെടാന്‍ സാധിക്കാതിരുന്നതിലുള്ള വിഷമം എന്നെ അറിയിക്കുകയും ചെയ്തു. സംഘാടകരായ ഞങ്ങളുടെ ഭാഗത്തുനിന്ന് വന്ന വീഴ്ചയായി ഞങ്ങള്‍ ഇതിനെ മനസ്സിലാക്കുന്നു. വളരെ നല്ലനിലയില്‍ നടത്താമായിരുന്ന മീറ്റ് കേവലം ശില്പശാലയിലൊതുങ്ങിപ്പോയതില്‍ ക്ഷമചോദിക്കുന്നു. ഡോക്ടര്‍ക്കും നന്ദുവിനും ഇത് ആദ്യമീറ്റാണ്. മറ്റുള്ള മീറ്റുകളില്‍ പങ്കെടുത്ത് പരിചയം കൂടുതലുള്ളയാളെന്ന നിലയില്‍ ഈ മീറ്റ് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഞാന്‍ സ്വയം ഏറ്റെടുക്കുന്നു.

എല്ലാരും എന്നോട് ക്ഷമിക്കുക.

സ്നേഹപൂര്‍വ്വം കൊട്ടോട്ടിക്കാരന്‍

Apr 13, 2011

ന്നാ പിന്നെ അങ്ങനാകട്ടെ....

ലോകമാകെയും ലോകൈകരെയാകെയും അടക്കിപ്പിടിയ്ക്കാനും അധിപനാകാനും ആനന്ദിയ്ക്കാനും ആഗ്രഹിയ്ക്കുന്ന മനുഷ്യന് കിട്ടിയിട്ടുള്ള ഏറ്റവും വലിയ ഭാഗ്യമായി എനിയ്ക്കു തോന്നിയിട്ടുള്ളത് മറവിയെയാണ്. മറവി എന്ന മഹാസംഭവം മനുഷ്യന് കിട്ടിയിട്ടില്ലായിരുന്നെങ്കില്‍ അതായിരിയ്ക്കും ഒരുപക്ഷേ മനുഷ്യന്‍ അനുഭവിയ്ക്കുമായിരുന്ന ഏറ്റവും വലിയ ദുരിതവും. ഈ മറവിതന്നെ പലപ്പോഴും പലര്‍ക്കും തീരാദുരിതങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്നുള്ളതും ഒരു യാഥാര്‍ത്ഥ്യമാണ്. ഏതായാലും അതിനെ നമുക്കുകിട്ടിയ അനുഗ്രഹങ്ങളില്‍ ഒന്നായി കാണുന്നതിനോടാണ് എനിയ്ക്കു താല്‍പര്യം.

സാധാരണ മാര്‍ച്ച് അവസാനം വല്യ തിരക്കൊന്നും എന്റെ ജീവിതത്തില്‍ ഉണ്ടാവാറില്ല. എന്നാല്‍ 2011 മാര്‍ച്ച് എന്നത് ഒരു മഹാ സംഭമായി ഏറ്റവും തിരക്കുപിടിച്ച മാസമായി ഞാനനുഭവിച്ചു. തുഞ്ചന്‍പറമ്പില് 17നു നടക്കുന്ന ബ്ളോഗേഴ്‌സ് മീറ്റിന്റെ രജിസ്ട്രേഷനും പോസ്റ്റ് അപ്ഡേറ്റു ചെയ്യലിലും മാത്രമായി ബൂലോക സഞ്ചാരം ഒതുങ്ങി. രണ്ടുവര്‍ഷത്തിലധികം ബൂലോകത്തുകറങ്ങിനടന്ന് ഒന്നു ബ്ളോഗിത്തുടങ്ങാന്‍ ശ്രമിച്ച് പലവുരു പരാജയപ്പെട്ട് അവസാനം പേരിന് ഒരുബ്ളോഗറാകാനും ബൂലോകരുമായി സൌഹൃദം സ്ഥാപിയ്ക്കാനും കഴിഞ്ഞപ്പോള്‍ അതു തുടങ്ങിവച്ച ദിനം മറന്നുപോയത് മുമ്പ് പറഞ്ഞിരുന്നല്ലോ. കുറുന്തോട്ടിയ്ക്കും വാതം എന്നു പറഞ്ഞതുപോലെ മറവിയുടെ മരുന്നുവില്‍ക്കുന്ന എനിയ്ക്ക് അതു സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

സ്ഥാനത്തും അസ്ഥാനത്തും മറവി അനുഭവിയ്ക്കുകയും ചിലപ്പോഴൊക്കെ വളരെ ഫലപ്രദമായി സമര്‍ത്ഥമായിത്തന്നെ അഭിനയിയ്ക്കുകയും ചെയ്യുന്നതുകൊണ്ട് എന്റെ ബൂലോക ജന്മദിനം ഏപ്രില്‍ 1 തന്നെയാണ് ഏറ്റവും അനുയോജ്യം. ബൂലോകത്ത് രണ്ടുകൊല്ലം നുണകള്‍ പടച്ച് പൂര്‍ത്തിയാക്കിയതും ഞാന്‍ മറന്നുപോയിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞതവണ നിങ്ങള്‍ക്കു തന്നതുപോലെ ഒരു ചെറു സദ്യയൊരുക്കാന്‍ സാധിയ്ക്കാതെ വന്നതില്‍ സങ്കടിയ്ക്കുന്നു. അടുത്തവര്‍ഷമെങ്കിലും തരക്കേടില്ലാത്ത ഒരു സദ്യയൊരുക്കാന്‍ ശ്രമിയ്ക്കാം, അതും മറന്നുപോയില്ലെങ്കില്‍.

ഈ പോസ്റ്റ് ഇപ്പോഴിടാനും കാരണമുണ്ട്. തുഞ്ചന്‍പറമ്പില് നടക്കുന്ന മീറ്റില്‍ വയ്ക്കാനുള്ള ഫ്ളെക്സ്‌ബോര്‍ഡിന്റെ ഡിസൈന്‍ മെയില്‍ ചെയ്തിട്ടുണ്ടെന്ന് ബ്ളോഗര്‍ നന്ദു ഇന്നലെ വിളിച്ചു പറഞ്ഞിരുന്നു. ഇന്നലെ അതു നോക്കാനും സാധിച്ചില്ല. ഇപ്പൊ അതു നോക്കാമെന്നു വിചാരിച്ച് കമ്പ്യൂട്ടര്‍ ഓണാക്കിയതാ. അപ്പോഴാണ് ഏപ്രില്‍ 17ന് ഞങ്ങളുടെ ഇളയമകന്റെ ജന്മദിനംകൂടിയാണെന്ന ഓര്‍മ്മപ്പെടുത്തലുമായി ശ്രീമതിയുടെ വരവ്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ മഹാസംഭവം നടന്ന തീയതി മറന്നുപോയതും അപ്പോഴാണ് ഓര്‍ത്തത്. മാര്‍ച്ച് 26നാണ് ജീവിതത്തിലാദ്യമായി ഞാനൊരു കല്യാണം കഴിച്ചത്. കൃത്യമായിപ്പറഞ്ഞാല്‍ 1995 മാര്‍ച്ച് 26ന്. കെട്ടിയത് പെണ്ണിനെയായതുകൊണ്ട് പിന്നീടൊരു കല്യാണം ഇതുവരെ ആലോചിയ്ക്കേണ്ടിവന്നിട്ടില്ല. അപ്പൊ പറഞ്ഞുവന്നത് മറ്റൊന്നുമല്ല, ഏപ്രില്‍ ഒന്ന് എന്റെ ബൂലോക ജന്മദിനമായിരുന്നു. പന്ത്രണ്ടു ദിവസം വൈകിയെങ്കിലും അതൊന്ന് അനൌണ്‍സു ചെയ്തില്ലെങ്കില്‍ എന്തു സുഖം...

ബൂലോകത്ത് നിങ്ങളെല്ലാരും എന്നോടുകാണിച്ചുകൊണ്ടിരിയ്ക്കുന്ന സൌഹൃദത്തിന് ഞാന്‍ നന്ദിപറയുന്നു. നിങ്ങളുടെ ഈ സഹകരണമാണ് ഒരു ബ്ലോഗ്‌‌മീറ്റ് ആസൂത്രണം ചെയ്യാന്‍ എനിയ്ക്കു ധൈര്യം തന്നതും അതിന് എന്നെ പ്രേരിപ്പിച്ചതും. ബൂലോകത്തിന് ഒരു മുതല്‍ക്കൂട്ടായി ഈ മീറ്റ് മാറണമെന്ന് ഞാന്‍ ആഗ്രഹിയ്ക്കുന്നു. എല്ലാവരുടേയും സഹായത്താല്‍ ഇതുവരെയുള്ള കാര്യങ്ങള്‍ വളരെ ഭംഗിയായിപ്പോകുന്നുണ്ട്. ഭാവിയിലേയ്ക്കു പ്രയോജനപ്പെടുന്നവിധത്തില്‍ എന്തെലുമൊക്കെ ഒരുക്കാന്‍ ഈ മീറ്റില്‍ ശ്രമിയ്ക്കുമെന്നുറപ്പുതരുന്നു. തുഞ്ചന്‍പറമ്പില്‍ എല്ലാരെയും കാണാമെന്ന പ്രതീക്ഷയോടെ, തുഞ്ചന്‍ പറമ്പിലേയ്ക്ക് ഏവരേയും സാദരം ക്ഷണിച്ചുകൊണ്ട്..

സ്‌നേഹപൂര്‍വ്വം..
സാബു കൊട്ടോട്ടി

Mar 16, 2011

നീസാമോള്‍ക്കു വേണ്ടി

പ്രിയ സുഹൃത്തുക്കളെ,

ബൂലോകത്ത് പലവിധത്തില്‍, കഴിയാവുന്നതരത്തില്‍ പല സഹജീവികളേയും അകമഴിഞ്ഞു സഹായിച്ചിട്ടുള്ള നിങ്ങളോട് ഒരു സഹജീവന്‍ നിലനിര്‍ത്താന്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ഇതു കുറിയ്ക്കുന്നത്. ഏറെക്കാലമായി നമ്മുടെയൊക്കെ ബ്ലോഗുകള്‍ വായിയ്ക്കുന്ന, എന്നാല്‍ ബ്ലോഗ് എഴുതുന്നത് എങ്ങനെയെന്നറിയാത്തതിനാല്‍ ബൂലോകത്തു വരാന്‍ വൈകിയ മലപ്പുറം പൂക്കോട്ടൂര്‍ PKMIC സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനിയായ നീസ വെള്ളൂര്‍ എന്ന കുട്ടി ബ്ളഡ് ക്യാന്‍സര്‍ ബാധിച്ച് കോഴിക്കോട് മെഡിയ്ക്കല്‍ കോളേജില്‍ ചികിത്സയിലാണ്. രക്തത്തില്‍ പ്ളേറ്റ്ലറ്റുകളുടെ ഗുരുതര അഭാവം നേരിട്ടുകൊണ്ടിരിയ്ക്കുന്ന ഈ കുട്ടിയുടെ സാമ്പത്തികശേഷി പരിതാപകരവുമാണ്. ഭാരിച്ച ചികിത്സാ ചെലവു താങ്ങാന്‍ കഴിവില്ലാത്ത കുടുംബത്തിന് ഈ കുട്ടിയ്ക്ക് മെച്ചപ്പെട്ട ചികിത്സനല്‍കാന്‍ കഴിയുന്നില്ല. വളരെ പ്രതീക്ഷ നല്‍കുന്നതാണ് ഡോക്ടര്‍മാരുടെ അഭിപ്രായങ്ങള്‍, പക്ഷേ അതിനുള്ള സാമ്പത്തികം കണ്ടെത്താന്‍ കഴിയാതെ അവര്‍ വിഷമിയ്ക്കുകയാണ്.

ബൂലോകത്തിന് അകത്തും പുറത്തുമായി അനവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രിയപ്പെട്ട ബ്ലോഗര്‍സമൂഹത്തിനു മുന്നില്‍ ഞാന് ഈ പ്രശ്നം വയ്ക്കുകയാണ്. എത്രയും പെട്ടെന്ന് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ നമുക്കു സഹായിയ്ക്കാം.

PKMIC സ്കൂളില്‍ സംഘടിപ്പിച്ച കലാമത്സരങ്ങളില്‍ രണ്ടാംക്ളാസ്സില്‍ പഠിയ്ക്കുന്ന എന്റെ രണ്ടാമത്തെ മകന്റെ മത്സരങ്ങളും ഉള്‍പ്പെട്ടിരുന്നു. അതില്‍ പങ്കടുക്കാന്‍ ചെന്നപ്പോള്‍ റഹ്‌മത്തുന്നീസ എന്ന ഈ കുട്ടിയുടെ കവിത കേള്‍ക്കാനിടയായി. തുടര്‍ന്നുള്ള പരിചയപ്പെടലിലാണ് അവളുടെ ബ്ലോഗു വായനയെക്കുറിച്ചറിഞ്ഞത്. ഗൂഗിളിന്റെ സൌജന്യ സേവനമാണെന്ന് അവള്‍ക്കു മനസ്സിലാക്കി കൊടുത്തതും ഞാന്‍ തന്നെയാണ്. തുടര്‍ന്ന് അവളുടെ ആവശ്യാര്‍ത്ഥം ഒരും ബ്ലോഗും തുടങ്ങാന്‍ സഹായിച്ചു.

കൃതി പബ്ളിക്കേഷന്‍സ് അടുത്തു പുറത്തിറക്കുന്ന കവിതാ സമാഹാരത്തില്‍ നീസാ വെള്ളൂരിന്റെ കവിത ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒട്ടേറെ നല്ല കവിതകള്‍ അവള്‍ എഴുതിയിട്ടുണ്ട്. ചിലതെല്ലാം എന്റെ കയ്യിലുമുണ്ട്. ബൂലോകത്ത് നമുക്ക് ഒരുപാടു പ്രതീക്ഷിയ്ക്കാവുന്ന അവള്‍ ഇനി ഭൂലോകത്തു തുടരണമോയെന്നു തീരുമാനിയ്ക്കേണ്ടത് നമ്മളൊക്കെത്തന്നെയാണ്. ഭീമമായ ചികിത്സാചെലവു തരണംചെയ്യാന്‍ ബൂലോകവാസികള്‍ സഹായിയ്ക്കും എന്നുതന്നെയാണ് എന്റെ വിശ്വാസം. ബൂലോകത്ത് അവള്‍ അവസാനമിട്ട കവിത അറംപറ്റാതിരിയ്ക്കാന്‍ നമുക്കു ശ്രമിയ്ക്കാം.

പൂക്കോട്ടൂരിനടുത്ത് വെള്ളൂര്‍ പാലേങ്ങല്‍ വീട്ടില്‍ അബ്ദുസ്സലാമിന്റെ മകളാണ് നീസ. അവളുടെ ബ്ലോഗ് ഇവിടെയുണ്ട് താഴെക്കാണുന്ന അക്കൌണ്ടില്‍ സഹായം എത്തിയ്ക്കാവുന്നതാണ്. Account No 31110163200 - Navas. SBI Malappuram (IFSC - SBIN0008659).
സഹായം അയയ്ക്കുന്നവര്‍ sabukottotty@gmail.com എന്ന വിലാസത്തില്‍ ആ വിവരം അറിയിച്ചാല്‍ ഉപകാരമാവും.

Feb 13, 2011

മാരിയത്തെന്ന മരതകമുത്ത്

സംഭവബഹുലമായ പല പ്രശ്നങ്ങളിലും കൂടി ഏതാണ്ട് അവിയലു പരുവത്തില്‍ കുഴഞ്ഞുമറിഞ്ഞു നടത്തം തുടങ്ങിയിട്ട് കുറേ നാളുകളായി. ഒരാഴ്ചമുമ്പ് എന്റെ ലാപ്ടോപ്പും ആത്മഹത്യ ചെയ്തു. തുഞ്ചന്‍പറമ്പിലെ മീറ്റിനെക്കുറിച്ചും സോവനീറിനെക്കുറിച്ചും ഈമെയില്‍ ചര്‍ച്ചകള്‍ പുരോഗമിയ്ക്കുമ്പോള്‍ കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും അഭാവം വല്ലാതെ ഉലച്ചു. വിവരാവകാശപ്രവര്‍ത്തകനെന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്ന വേളയില്‍ അവിചാരിതമായി ഞങ്ങളില്‍ വന്നുപെട്ട ഒരു പ്രശ്നത്തിനു പരിഹാരം തേടി ഷെരീഫ് കൊട്ടാരക്കരയെ വിളിയ്ക്കുമ്പോഴാണ് ആ സന്തോഷ വര്‍ത്തമാനം ഞാനറിഞ്ഞത്. ബൂലോകത്തും ഭൂലോകത്തും തന്റെ സ്വതസിദ്ധമായ കഴിവുകളില്‍ ചാലിച്ച കഥകളും ചിത്രങ്ങളുമൊക്കെ നിറഞ്ഞപുഞ്ചിരിയോടെ നമുക്കു സമ്മാനിയ്ക്കുന്ന ബ്ലോഗിണിയും എഴുത്തുകാരിയുമായ മാരിയത്തിന്റെ പ്രിയചിത്രങ്ങള്‍ മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിയ്ക്കുന്നു! ഫെബ്രുവരി 5, 6, 7, 8 തീയതികളില്‍ നടന്ന ആ സന്തോഷത്തില്‍ പങ്കെടുക്കാന്‍ ആ വാര്‍ത്ത എന്നെ സഹായിച്ചു.


മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറിയില്‍ തന്റെ ചിത്രങ്ങള്‍ക്കൊപ്പം ബ്ലോഗര്‍ മാരിയത്ത്


ജീവന്റെയും ജീവിതത്തിന്റെയും സന്തോഷത്തിന്റെയും സങ്കടത്തിന്റെയും പ്രതിഷേധത്തിന്റെയും എന്തൊക്കെ വികാരവിചിന്തനങ്ങള്‍ നമുക്കുണ്ടാവുമോ അതെല്ലാം തൊട്ടുപറയുന്ന കടലിരമ്പവും മാരുതമര്‍മ്മരവും അനുഭവമാക്കുന്ന സന്ദര്‍ഭങ്ങള്‍ വിളിച്ചോതുന്ന ഒരു കൂട്ടം കലാസൃഷ്ടികളുടെ മനോഹരകാഴ്ച കാണാന്‍ ഭാഗ്യമുണ്ടായതില്‍ ഞാന്‍ സന്തോഷിയ്ക്കുന്നു. അതു പകര്‍ന്നുതന്നത് നമ്മുടെ കൂട്ടത്തില്‍ ഒരാളായതില്‍ അഭിമാനിയ്ക്കുകയും ചെയ്യുന്നു. കോട്ടക്കുന്നിലെ ആര്‍ട്ട് ഗ്യാലറിയില്‍ മാരിയത്തിന്റെ ചിത്ര പ്രദര്‍ശനം കാണാന്‍ ദിനേന വന്നുപോയ നൂറുകണക്കിനുള്ള സഹജീവികളുടെ അഭിപ്രായവും മറ്റൊന്നാവാന്‍ തരമില്ല. ആര്‍ട്ട് ഗ്യാലറിയില്‍ ഫോട്ടോയെടുപ്പ് അനുവദനീയമല്ല. അതിനാല്‍ വര്‍ണ്ണങ്ങള്‍കൊണ്ടു പറഞ്ഞ മഹാസത്യങ്ങളെ ഇവിടെ അവതരിപ്പിയ്ക്കാന്‍ കഴിയുന്നില്ല. ആരും കാണാതെ എന്റെ പൊട്ട മൊബൈലിലെടുത്ത ഒരു ചിത്രം ഞാന്‍ ഇതോടൊന്നിച്ചു വയ്ക്കുന്നുണ്ട്. മാരിയത്തിന്റെ ചിത്രങ്ങളെ മൊബൈലിലാക്കുന്നതില്‍ എനിയ്ക്കു താല്പര്യം തോന്നിയില്ല. ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ചിത്രങ്ങളെ വികലമാക്കാനേ അതുതകൂ എന്നു ഞാന്‍ മനസ്സിലാക്കുന്നു. പോക്ക് ആര്‍ട്ട്‌ഗ്യാലറിയിലേയ്ക്കായതിനാല്‍ ക്യാമറ കരുതിയതുമില്ല.

മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറി

2010 മെയ് മുതല്‍ നാലു ലക്കങ്ങളിലായി മഹിളാചന്ദ്രികയില്‍ വന്ന “നിഴലറിയാതെ നിലാവു പെയ്യുന്നു” എന്ന കഥയാണ് മാരിയത്തിനെ എനിയ്ക്കു പരിചയമാക്കിത്തന്നത്. താമസിയാതെ മാരിയത്തിന്റെ ബ്ലോഗിലുമെത്തി. ആ കഥ ഇവിടെ പതിച്ചതും കണ്ടു. വിവിധവര്‍ണ്ണങ്ങള്‍ അവള്‍ ബ്ലോഗിലും ചാലിച്ചിരിയ്ക്കുന്നു. ആ ബ്ലോഗുകളിലൂടെ സഞ്ചരിയ്ക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരില്ല. മാരിയത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആ ബ്ലോഗുകളിലൂടെ സഞ്ചരിയ്ക്കുന്നവര്‍ക്ക് എളുപ്പത്തില്‍ കിട്ടുമെന്നതിനാല്‍ ഇവിടെ വിശദീകരിയ്ക്കുന്നില്ല. ബൂലോകത്തിനും ഭൂലോകത്തിനും ഇനിയുമിനിയും സംഭാവനകള്‍ നല്കാന്‍ കഴിയാന്‍ മാരിയത്തിനു കഴിയട്ടെയെന്ന് നമുക്കാശംസിയ്ക്കാം.

Jan 25, 2011

തുഞ്ചന്‍‌പറമ്പിലെ തുണ്ടുല്പാദനം....

മലബാര്‍ ബ്ലോഗേഴ്സ് മീറ്റിനു ഹാള്‍ ബുക്കിങ്ങിനു വേണ്ടി തിരൂര്‍ തുഞ്ചന്‍‌പറമ്പിലെത്തിയതാണു ഞാനും ഡോക്ടറും നന്ദുവും. ചുറ്റിനടന്നു കാണുന്നതിനിടയില്‍ ഒരിയ്ക്കലും ഞങ്ങള്‍ അവിടെ പ്രതീക്ഷിയ്ക്കാത്ത സംഭവം കണ്ടു. അടുത്തുനടക്കുന്ന പരീക്ഷയ്ക്ക് ആവശ്യമായ “തുണ്ടു”കള്‍ വളരെ ആധികാരികമായിത്തന്നെ തയ്യാറാക്കുകയാണ് ഒരു വിദ്വാന്‍. ഗൈഡുകളും ഇതര ടെക്സ്റ്റുബുക്കുകളും മറ്റുമായി വിപുലമായ ശേഖരം തന്നെ സമീപം ഒരുക്കിയിരിയ്ക്കുന്നു. തരക്കേടില്ലാത്ത വലിപ്പത്തിലുള്ള ഫെവികോള്‍ ടിന്നില്‍ പച്ച ഈര്‍ക്കിലി സ്ഥാനം പിടിച്ചിട്ടുണ്ട്. മലയാള ഭാഷയുടെ കാവല്‍പ്പുരയെന്നു വിശേഷിപ്പിയ്ക്കാവുന്ന തുഞ്ചന്‍‌പറമ്പു തന്നെയാവണം തുണ്ടു നിര്‍മ്മാണത്തിനായി തെരഞ്ഞെടുക്കാന്‍ ഏറ്റവും ഉത്തമം. ഒരു ജാള്യതയാര്‍ന്ന ചിരി മുഖത്തു വന്നുവെന്നതിലുപരി മറ്റു ഭാവ വ്യത്യാസങ്ങളൊന്നും മൂപ്പരില്‍ കണ്ടില്ല.



തുണ്ടുതയ്യാറാക്കാന്‍ തുഞ്ചന്‍ പറമ്പുതന്നെയാണ് ഏറ്റവും ഉത്തമമെന്നു തെളിയിച്ചുകൊണ്ട് തിരൂരിന്റെ മാനസ പുത്രന്‍ വളരെ ആധികാരികമായിത്തന്നെ തുണ്ടൊട്ടിയ്ക്കലില്‍ മുന്നേറുന്നു. മടിയിലിരിയ്ക്കുന്ന കടലാസിലേയ്ക്ക് മറ്റിടങ്ങളില്‍ നിന്നും വെട്ടി ഒട്ടിയ്ക്കുന്ന മഹാകര്‍മ്മമാണു ചിത്രത്തില്‍ കാണുന്നത്. ഏതായാലും ഒരു പഴംചൊല്ലുകൂടി മലയാളത്തിനു സ്വന്തം....!
തുണ്ടെഴുതാന്‍ തുഞ്ചന്‍‌പറമ്പില്‍ത്തന്നെ പോണം...

മീറ്റിന്റെ തീയതിയും സ്ഥലവും ഇവിടെ, ഹാജരു വചോളൂ....

Jan 10, 2011

അങ്കിളിന് ആദരാഞ്ജലികള്‍



സര്‍ക്കാര്‍ കാര്യം, ഉപഭോക്താവ് എന്നീ ബ്ലോഗുകളിലൂടെ നാടിന്റെ സാര്‍വത്രിക വികസനത്തിന് പ്രയത്നിയ്ക്കുകയും അഴിമതിയ്ക്കെതിരേ നിരന്തരം പോരാടുകയും ചെയ്തുകൊണ്ടിരുന്ന നമ്മുടെ പ്രിയപ്പെട്ട അങ്കിള്‍ നമ്മെ വിട്ടുപിരിഞ്ഞിരിയ്ക്കുന്നു.

ചെറായി ബ്ലോഗേഴ്‌സ് മീറ്റില്‍ വച്ചാണ് അദ്ദേഹത്തെ നേരില്‍ പരിചയപ്പെടുന്നത്. തുടര്‍ന്നങ്ങോട്ട് നിരന്തരം ബന്ധപ്പെടാനും സാമൂഹിക സേവന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം തേടാനും ഞങ്ങള്‍ക്ക് അത്താണിയായിരുന്നു അങ്കിള്‍. ഞങ്ങളുടെ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് സഹായകമാവും വിധത്തില്‍ വിവരാവകാശ മനുഷ്യാവകാശ കൂട്ടായ്‌മ എന്ന പേരില്‍വിവരാവകാശത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന കൂട്ടായ്മ രൂപപ്പെടുത്താന്‍ ഞങ്ങള്‍ക്കു പ്രചോദനമായതും അതിനു ഞങ്ങളെ സഹായിച്ചു കൊണ്ടിരുന്നതും അങ്കിളായിരുന്നു. ഈമെയില്‍ കൂട്ടായ്മയിലൂടെ നടന്ന ചര്‍ച്ചകള്‍ക്ക് ഇന്ന് നാഥനില്ലാതെയായിരിയ്ക്കുന്നു. പകരം വയ്ക്കാനില്ലാത്ത നികത്താന്‍ കഴിയാത്ത ആ നഷ്ടത്തിനുമുന്നില്‍ ഞങ്ങള്‍ ശിരസ്സു നമിയ്ക്കുന്നു...

ബൂലോകരുടെ ഹൃദയങ്ങളില്‍ അങ്കിളിന്റെ ഓര്‍മ്മകള്‍ എക്കാലവും മരിയ്ക്കാതെ നിലനില്‍ക്കും...
അങ്കിളിന് ആദരാഞ്ജലികള്‍...