Pages

Nov 29, 2010

മഴ കാണാന്‍ മാത്രം ഒരു യാത്ര

വളരെക്കാലത്തിനു ശേഷമാണ് പെരുന്നാള്‍ ആഘോഷത്തിനു നാട്ടില്‍ പോയത്. പ്രകൃതി കനിഞ്ഞരുളിയ സൌന്ദര്യം ആവോളം നുകരാന്‍ കൊട്ടോട്ടിയെന്ന മനോഹര ഗ്രാമമുള്ളപ്പോള്‍ അതിനെ പുറം കാലുകൊണ്ടു തൊഴിച്ചെറിഞ്ഞ് കന്യാകുമാരിയില്‍ സൂര്യാസ്തമയം കാണാന്‍ പോയ കൊട്ടോട്ടിക്ക് അതിലും വലുത് വരണമെന്ന് നിങ്ങള്‍ പറയുമെന്നെനിക്കറിയാം. അറിഞ്ഞുതന്നെ വടിതരുന്നു മതിയാവോളം തല്ലിക്കോളൂ... കൊള്ളാതെ നിവൃത്തിയില്ലല്ലോ..

കുടുംബത്തെ നേരത്തേതന്നെ നാട്ടിലേക്കു പായ്ക്കപ്പു ചെയ്തതിനാല്‍ ഒരു അടിച്ചുപൊളി യാത്രയ്ക്കൊരുങ്ങിയാണു റയില്‍‌വേ സ്റ്റേഷനിലെത്തിയത്. അതും പെരുന്നാളിന്റെ രണ്ടു ദിവസം മുമ്പ്. ഉന്തിത്തള്ളി ജനറലില്‍ ഒരു യാത്ര കൊതിച്ച് ജനറല്‍ ബോഗിയ്ക്കടുത്തെത്തിയപ്പൊ ഉന്താന്‍ പോയിട്ട് കാലെടുത്തു വയ്ക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ മാവേലി എക്സ്പ്രസ് എന്നെ കൊഞ്ഞനം കാട്ടി കടന്നുപോയി. മലബാറിലും സ്ഥിതി അതുതന്നെ. അന്നത്തെ ഉറക്കം റയില്‍‌വേ സ്റ്റേഷനിലാക്കി. പിറ്റേന്നു രാവിലേ എക്സിക്യുട്ടീവില്‍ ആലപ്പുഴവരെ. അവിടന്ന് ഏതോ പണ്ടാരത്തില്‍ കൊല്ലത്തിറങ്ങി. പെരുന്നാള്‍ത്തലേന്ന് രാത്രി വീട്ടിലെത്തിയപ്പൊ ഏതാണ്ടൊരു പരുവമായി.

പെരുന്നാള്‍ സല്‍ക്കാരമൊക്കെക്കഴിഞ്ഞ് നേരേ അളിയന്റെ വീട്ടിലേക്ക്. കുടുംബസമേതം ഞങ്ങളെ അളിയന് ആദ്യമായാ ഇത്ര വിശാലമായി കിട്ടിയത്. പിറ്റേന്ന് ഒന്നു കറങ്ങാന്‍ തീരുമാനിച്ചു. തിരുവനന്ദപുരം മൃഗശാല പുണ്യ ദര്‍ശനം, ആക്കുളം കായലിലൂടെ ബോട്ടുയാത്ര, കൊച്ചുവേളി സന്ദര്‍ശനം, ശംഖുമുഖം ദേവിയെക്കാണല്‍ അങ്ങനെ ഒരു ചെറിയ പദ്ധതി ഞാന്‍ മുന്നോട്ടുവച്ചു. അതു കോറം തികച്ചു കൈയടിച്ചു പാസാക്കി. ഒരു ക്വാളിസും ബുക്കു ചെയ്തു. പൊരിച്ച കോഴിയും നെയ്ച്ചോറും ബിരിയാണിയും എല്ലാം കൂടി കലപില കൂട്ടിയതിനാലും പിറ്റേന്ന് അതിരാവിലേതന്നെ ഏകദിന ടൂര്‍ ഓപ്പണ്‍ ചെയ്യേണ്ടതിനാലും വേഗത്തില്‍ പുതപ്പിനുള്ളില്‍ കയറി.

വണ്ടി നേരേ തിരുവോന്തരം ലക്ഷ്യമാക്കി കുതിപ്പിച്ചു. മൃഗശാലയ്ക്കടുത്തെത്തിയപ്പോള്‍ അളിയനൊരു പൂതി, യാത്ര കന്യാകുമാരിയിലേയ്ക്കാക്കിയാലോന്ന്, നേരേ കേപ്‌കോമോറിനിലേക്ക്. ഇടയ്ക്ക് കൂടെക്കരുതിയ ബിരിയാണിയും ഫിനിഷിംഗ് പോയിന്റിലെത്തിച്ച് വണ്ടി വീണ്ടും തെക്കോട്ടുതന്നെ പാഞ്ഞു.

കന്യാകുമാരിയ്ക്ക് ഞങ്ങളെ അത്ര പിടിച്ചില്ലെന്നു തോന്നുന്നു, പെട്ടെന്ന് മാനമിരുണ്ടു. ഒപ്പം ഞങ്ങളുടെ മനസ്സുമിരുണ്ടു. മഴ തിമിര്‍ത്തു പെയ്യാന്‍ തുടങ്ങി. പാര്‍ക്കുചെയ്യാന്‍ സ്ഥലമന്വേഷിച്ചു മടുത്തപ്പോള്‍ ഇന്ത്യന്‍ മണി അന്‍പതു മുടക്കാന്‍ തന്നെ തീരുമാനിച്ചു. കന്യാകുമാരി ബീച്ചില്‍ പാര്‍ക്കിംഗ് ഏരിയയിലിരുന്ന് രണ്ടു മണിക്കൂറിലേറെ മഴ കണ്ടു. ഇടയ്ക്ക് മഴത്തുള്ളിയുടെ കനം കുറയുമ്പോള്‍ ദൂരെ സ്വാമി വിവേകാനന്ദന്‍ ഞങ്ങളെ നോക്കി കളിയാക്കുന്നതും കണ്ടു. കന്യാകുമാരിയിലേക്ക് യാത്ര സ്പോണ്‍സര്‍ ചെയ്ത അളിയന്‍ വീടെത്തുവോളം ഒന്നും മിണ്ടിക്കണ്ടില്ല. പാഴായിപ്പോയ കന്യാകുമാരി യാത്രയുടെ ഓര്‍മ്മ എക്കാലവും നിലനിലര്‍ത്താന്‍ നല്ല മുഴുത്ത കോഴിക്കാലൊരെണ്ണം ഞാന്‍ വീണ്ടുമെടുത്തു.

Oct 2, 2010

ജ്യോനവന്‍ പോയിട്ട് ഒരു വര്‍ഷം...



ബൂലോകത്ത് ഏറെചിന്തിപ്പിയ്ക്കുന്ന ചെറുതും വലുതുമായ കവിതകള്‍ സമ്മാനിച്ച് നമ്മളെ സന്തോഷിപ്പിച്ച നമ്മുടെ പ്രിയപ്പെട്ട ചങ്ങാതിയും യുവകവിയുമായ ജ്യോനവന്‍ നമുക്കാസ്വദിയ്ക്കാന്‍ ഒരു പൊട്ടക്കലം ബാക്കിവച്ചു നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാവുന്നു. അകാലത്തില്‍ നമ്മെ വിട്ടുപോയ പ്രിയ സുഹൃത്തിന്റെ ഓര്‍മ്മയ്ക്കു മുമ്പില്‍ ഒരായിരം അശ്രുകണങ്ങള്‍....

Sep 19, 2010

ആനമൂടും വെള്ളം കുടിയും

ഇന്നും (?) അന്നും എന്നും ഗംഗാ ട്രാവത്സ് ആറുമണിയ്ക്കു തന്നാ ആയൂരിലെത്തുന്നത്. ഗംഗാട്രാവത്സിനെ ഓര്‍മ്മയില്ലേ..? ഹിമക്കുട്ടിയുടെ പോസ്റ്റില്‍ പറഞ്ഞിരുന്ന ഗംഗതന്നെയാണ് കഥയിലെ പാത്രം. ചില്ലറ തമാശകളും മഹാ സംഭവങ്ങളും നടക്കുന്ന പ്രസ്തുത ഗംഗയില്‍ പതിവായി നടന്നിരുന്ന ഒന്നു രണ്ടു സംഗതികളിലേയ്ക്ക് ഒരു തിരിഞ്ഞു നോട്ടം.

ആയൂര്‍ - ചടയമംഗലം ‌- വെള്ളാര്‍‌വട്ടം - അമ്പലം മുക്ക് വഴി കടയ്ക്കല്‍. പുനലൂരുനിന്നു കടയ്ക്കലിലേയ്ക്കുള്ള ഗംഗാ ട്രാവത്സിന്റെ സഞ്ചാര പഥത്തില്‍ മേല്‍ പ്രസ്താവിച്ച സ്ഥലങ്ങള്‍ക്ക് തങ്ങളുടേതായ കഥകള്‍ പറയാനുണ്ട്.

ആയൂര്‍ - ചടയമംഗലം.

ബസ്സിലിരുന്ന് നേരേ തെക്കോട്ടു നോക്കിയാല്‍ ഭീമാകാരനായ ഒരാനയുടെ രൂപസാദൃശ്യത്തില്‍ ആകാശത്തെ തഴുകി നില്‍ക്കുന്ന ഒരു പാറമല കണാം. ഈ കാഴ്ച ചടയമംഗലം വരെ കണ്ടുകൊണ്ടിരിയ്ക്കാം. ആനയുടെ രൂപം പൂണ്ട പ്രധാന ഭാഗം മുഴുവന്‍ ഒറ്റപ്പാറയാണ്‍. പണ്ട് രാമായണകാലത്ത് രാവണന്‍ചേട്ടന്‍ സീതാദേവിയെയും അടിച്ചുമാറ്റി ലങ്കയിലേയ്ക്കു പറക്കുന്ന സമയത്ത് പക്ഷിശ്രേഷ്ഠനായ ജഡായു യാത്രയുടെ മാര്‍ഗ്ഗ തടസ്സമായി നിലകൊണ്ടത് ഇവിടെയായിരുന്നു. രാവണന്റെ വെട്ടേറ്റ് ചിറകറ്റ ജഡായു വീണു കിടന്നത് ഈ പാറപ്പുറത്താണെന്നാണ് ഐതിഹ്യം. നല്ലപാതിയെത്തേടിവന്ന ശ്രീരാമന്‍ ഈ പാറപ്പുറത്തു വച്ചാണു ജഡായുവിനെ കണ്ടുമുട്ടിയതത്രെ. ശ്രീരാമന്റെ കാലടി പതിഞ്ഞുവെന്നു കരുതപ്പെടുന്ന ഈ പാറയുടെ ഒരു ഭാഗത്തുള്ള വറ്റാത്ത കുളം മല കയറിവരുന്നവരുടെ ദാഹം ശമിപ്പിയ്ക്കുന്നു. പാറമലയുടെ മുകളില്‍ വളരെ വലിയ ഒരു ശ്രീരാമ പ്രതിമയുണ്ട്. ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും ഉയര്‍ന്ന ഭാഗങ്ങളില്‍ നിന്നാല്‍ ഈ പാറയും ശ്രീരാമ വിഗ്രഹവും വ്യക്തമായി കാണാം. ജഡായു വീണ സ്ഥലമായതിനാല്‍ ജഡായുമംഗലമെന്നും തുടര്‍ന്ന് ചടയമംഗലമെന്നും ഈ സ്ഥലം അറിയപ്പെട്ടു എന്നാണു കരുതുന്നത്. ഏതായലും ചടയമംഗലം പാറ ഒരൊന്നൊന്നര പാറ തന്നെയാണ്.

ചടയമംഗലം - വെള്ളാര്‍‌വട്ടം

ഈ റൂട്ടിലേയ്ക്കു കടന്നാല്‍ മറ്റൊരു ലോകമാണ്. ഇരു വശവും റോഡിനോടു ചേര്‍ന്നിരിയ്ക്കുന്ന വീടുകള്‍. കാറ്റുകൊള്ളാന്‍ പുറത്തിറങ്ങിയിരിയ്ക്കുന്ന തരുണീമണികളെയും തല്ലുകൊള്ളാന്‍ കാത്തിരിയ്ക്കുന്ന ശ്രീമതിമാരായ മഹിളാമണികളെയും നോക്കി മിഴികള്‍ കറക്കിയുള്ള യാത്ര. മരണവീട്ടില്‍ “നാളെമുതല്‍ എനിയ്ക്കാരോ..” എന്നു വിലപിയ്ക്കുന്ന ശ്രീമതിമാരുടെ ഭാവമായിരുന്നവര്‍ക്ക്. ഇപ്പൊത്തന്നെ “എനിയ്ക്കാരോ” എന്നു ചോദിയ്ക്കാന്‍ വെമ്പിനില്‍ക്കുന്നതായും ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ചത്തതിനൊക്കുമേ ജീവിച്ചിരിയ്ക്കിലുമെന്നതാണ് ഈ ദുരവസ്ഥയ്ക്കു കാരണമായി എനിയ്ക്കു തോന്നിയത്. മഹിളകളുടെ ഈ അവസ്ഥയ്ക്കുള്ള കാരണത്തിന്റെ പ്രഭവകേന്ദ്രം വെള്ളാര്‍‌വട്ടം എന്ന മഹാനഗരമാണ്, വഴിയേ മനസ്സിലാവും. ഈ ആസ്വാദനത്തിന്റെ സുഖം ആവോളം നുകരാന്‍ തന്നെയാവണം ഞാന്‍ പതിവായി ഗംഗാട്രാവത്സ് തന്നെ യാത്രയ്ക്കു തെരഞ്ഞെടുത്തത്. അത്യാവശ്യം നല്ല തിരക്കുണ്ടായിരിയ്ക്കും. ഈ തിരക്കിലേയ്ക്കാണു നാലാളുടെ ഇടം കവരുന്ന മൂടിന്നധിപതിയായ ആനമൂടി രമണിച്ചേച്ചിയും ചേരുന്നത്. ഒപ്പം ആനമൂടിന്റെ ആരാധകരും ചില്ലറ ഉപയോക്താക്കളുമായ ഒരുപറ്റവും സ്ഥിരമായുണ്ടാവുമായിരുന്നു.ആനമൂട്ടില്‍ പിച്ചലും നുള്ളലും അവരുടെ ഹോബിയായിരുന്നു, രമണിച്ചേച്ചിയ്ക്ക് ചില്ലറ ആനന്ദവും. ഒരിയ്ക്കല്‍ ആനമൂടും കടന്ന് മൂത്തുപാകമായ മാതളനാരങ്ങയില്‍ ആരോ ഒന്നു സാമ്പ്ലി. കളി മൂടിനോടു മതി നാരങ്ങ വില്‍ക്കാനല്ലെന്ന് ആനമൂടി തുറന്നടിച്ചു.

“നിനക്കൊന്നും അമ്മേം പെങ്ങന്മാരും ഇല്ലേഡാ......?

സംഭവം എനിക്കു മനസ്സിലായില്ല. ആനമൂടും മാതളനാരങ്ങയും തമ്മില്‍ ബന്ധമില്ലെന്നാണോ..! അതോ ആനമൂട് ചേച്ചീടേതല്ലെന്നോ...!!

വെള്ളാര്‍വട്ടത്തെമ്പോള്‍ ആനമൂടിന്റെ ക്ലൈമാക്സാവും.

വെള്ളാര്‍‌വട്ടം - അമ്പലം‌മുക്ക്

ഗുണവും മണവും രുചിയുമൊക്കെ വിരാചിയ്ക്കുന്ന മൂന്നാംഭാഗമാണ് ഞാന്‍ കൂടുതല്‍ ആസ്വദിച്ചിരുന്നത്. വിലയിലും അളവിലും മായം കലരാത്ത തൊള്ളായിരത്തിപ്പതിനാറിന്റെ പരിശുദ്ധിയുള്ള നാടന്‍ പട്ടച്ചാരായം യഥേഷ്ടം ലഭിയ്ക്കുന്ന സ്ഥലമായിരുന്നു വെള്ളാര്‍‌വട്ടം. യഥാര്‍ത്ഥത്തില്‍ ജനകോടികളായ കുടിയന്മാരുടെ വിശ്വസ്ഥ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന മഹാനാട്. അന്തിയായാല്‍ ജനകോടികള്‍ ഇവിടേയ്ക്ക് ഒഴുകിയെത്തിയിരുന്നതു വെറുതെയല്ലെന്ന് അക്കാലത്ത് അതുവഴി സഞ്ചരിച്ചിരുന്നവര്‍ സാക്ഷ്യപ്പെടുത്തും.

വെള്ളാര്‍‌വട്ടത്തെത്തുമ്പോള്‍ ബസ്സ് ഏതാണ്ടു കാലിയാവും. ഒന്നു നടു നിവര്‍ത്താമെന്നു കരുതുന്നവരുടെ അത്യാഗ്രഹങ്ങളുടെ മേല്‍ മിന്നലും ഇടിയും ഒരുമിച്ചു പ്രയോഗിച്ചുകൊണ്ട് വന്നതിനേക്കാള്‍ ഇരട്ടി മഹാജനം ഉള്ളിലേയ്ക്കു തള്ളിക്കയറും. പട്ടച്ചാരായത്തിന്റെ മനോഹര ഗന്ധം ആസ്വദിച്ചുകൊണ്ട് തുടര്‍യാത്ര ചെയ്യാം. മനസ്സുകൊണ്ട് ആടാന്‍ തയ്യാറെടുത്തവരും ആടിത്തുടങ്ങിയവരും പകുതി ആടിയവരും ഷെഡ്ഡിലൊതുങ്ങാന്‍ തയ്യാറെടുത്തവരുമൊക്കെ ഗംഗയുടെ സ്ഥിരം കുറ്റികള്‍. വാള്‍ വാള്‍ എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഗംഗയില്‍ ആ‍രും വാളുവച്ചതായി കാണാന്‍ കഴിഞ്ഞിട്ടില്ല.

വളവുകളെയും തിരിവുകളെയും പിന്തള്ളി ഗംഗ പായും. ഈ പാച്ചിലില്‍ അമ്പലം‌മുക്ക് കവലയിലെത്തുമ്പോഴാണ് വെള്ളാര്‍‌വട്ടം ഷോയുടെ ക്ലൈമാക്സ്. കവലയില്‍ റോഡിന് തരക്കേടില്ലാത്ത ഒരു വളവുണ്ട്. വളവു തുടങ്ങുന്നിടത്തും തീരുന്നിടത്തും അത്യാവശ്യം പോന്ന ഓരോ ഹമ്പും നാട്ടുകാരുടെ സംഭാവനയായുണ്ടായിരുന്നു. സാമാന്യം വേഗത്തില്‍ വരുന്ന ഗംഗ വളവുതിരിയുന്നതോടെ ബസ്സില്‍ ആട്ടക്കലാശം നടത്തുന്ന കലാകാരന്മാരുടെ കണ്ട്രോളു പോകും. ഹമ്പിലെ ചാട്ടം കൂടിയാവുമ്പോള്‍ അരയില്‍ തിരുകിയിരുന്ന കുപ്പികള്‍ ഒന്നൊന്നായി താഴേയ്ക്കു ചാടും. പാവം ഗംഗ പ്രളയവാഹിനിയായി മാറും. നല്ല ശുദ്ധമായ വെള്ളം വിലക്കുറവില്‍ സുലഭമായി കിട്ടുന്നതു കൊണ്ടാവണം അവിടം വെള്ളാര്‍‌വട്ടമെന്ന് അറിയപ്പെട്ടത്.

(എന്റെ പ്രിയപ്പെട്ട വെള്ളാര്‍വട്ടംകാരേ എന്നോട് ഷെമിക്കേണമേ...)

Sep 8, 2010

ബൂലോകത്തുള്ള എന്റെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍.... കൂടെ വൈകിയാണെങ്കിലും ഒരു ചെറിയ ഓണ സദ്യയും... സ്വീകരിച്ചാലും...


Aug 14, 2010

മോഹപ്പക്ഷി

കണ്ണൂര്‍ നഗരം ഇതുവരെക്കാണാത്തത്ര പ്രൌഢ ഗംഭീരമായ ചടങ്ങില്‍‌വച്ച് ബൂലോകത്തെ അനുഗൃഹീത കവയിത്രി ശാന്ത കാവുമ്പായിയുടെ പ്രഥമ കവിതാസമാഹാരമായ മോഹപ്പക്ഷി ശ്രീ മണമ്പൂര്‍ രാജന്‍ബാബുവിന്റെ മഹനീയ കരങ്ങളാല്‍ പ്രകാശനകര്‍മ്മം നിര്‍വ്വഹിയ്ക്കപ്പെട്ടു.

ഈ മംഗളകര്‍മ്മം നിര്‍വ്വഹിയ്ക്കപ്പെട്ട വേദി


പുസ്തകപ്രകാശനച്ചടങ്ങ്


ചാരിതാര്‍ത്ഥ്യത്തോടെ ശാന്ത കാവുമ്പായി


നമ്മുടെ പ്രിയപ്പെട്ട ബ്ലോഗര്‍ ഒരു നുറുങ്ങ് വേദിയുടെ മുന്‍‌നിരയില്‍


നിറഞ്ഞുകവിഞ്ഞ വേദി.

കാവുമ്പായിച്ചേച്ചിയുടെ ബ്ലോഗ് ഇവിടെ

Aug 8, 2010

എറണാകുളം ബ്ലോഗേഴ്സ് മീറ്റ്

ഇത് എന്റെ രണ്ടാം ബ്ലോഗുമീറ്റ്.

വെളുപ്പിനു നാലുമണിയ്ക്കു തന്നെ ഉണര്‍ന്നു. ഇരുപതുമിനിട്ടുകൊണ്ട് കുളിയും തേവാ‍രവും കഴിച്ച് ബൈക്കില്‍ തിരൂരിലേയ്ക്ക്. ആറുമണിയ്ക്കുള്ള തീവണ്ടിയായിരുന്നു ലക്ഷ്യം. സ്റ്റേഷനില്‍ അല്‍പ്പസമയമേ നില്‍ക്കേണ്ടിവന്നുള്ളൂ, അപ്പോഴേയ്ക്കും ഇസ്മായില്‍‌കുറുംപടി എത്തി. തീവണ്ടി എട്ടുമണിയ്ക്കേ ഉള്ളുവെന്നറിഞ്ഞപ്പൊ ഞങ്ങളില്‍ അല്‍പ്പം നിരാശ പടര്‍ന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ശകടത്തില്‍ മുക്കിയും മൂളിയും ഒരുവിധത്തില്‍ എറണാകുളം ഇടപ്പള്ളിയിലെത്തി. തബാറക് റഹ്മാന്റെ ഫോണ്‍കോള്‍ അറ്റന്‍ഡുചെയ്ത് നേരേ ഹൈവേയ്ക്ക്. മീറ്റിനുള്ള ചിട്ടവട്ടങ്ങള്‍ തയ്യാറാകുന്നതേ ഉണ്ടായിരുന്നുള്ളൂ അപ്പോള്‍.

ചെറായിയില്‍ പരിചയപ്പെട്ട മുഖങ്ങളില്‍ കുറച്ചുപേരോട് പരിചയം പുതുക്കി പുതിയ മുഖങ്ങളുടെ അടുത്തേയ്ക്കു നടന്നു. അപ്പോഴേയ്ക്കും മീറ്റു തുടങ്ങി. ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തുമ്പോള്‍ നമ്മുടെ ബൂലോകത്തിലൂടെ തത്സമയ സം‌പ്രേക്ഷണം നടക്കുന്നുണ്ടായിരുന്നു. വിശദമായ പരിചയപ്പെടുത്തലുകള്‍ക്കു ശേഷം മുറുകന്‍ കാ‍ട്ടാക്കടയുടെ ഒരു കവിത അദ്ദേഹം തന്നെ ആലപിച്ചു. അനന്തരം സ്വകാര്യ പരിചയപ്പെടലുകള്‍ നടക്കുമ്പോള്‍ ചൂടുഭക്ഷണം മാടിവിളിയ്ക്കുന്നുണ്ടായിരുന്നു. അതിനെ ബുദ്ധിമുട്ടിയ്ക്കേണ്ടെന്നുകരുതി സംഗതി കുശാലാക്കി.

കുറേയധികം ബ്ലോഗര്‍മാരെക്കൂടി പരിചയപ്പെടാനും കാപ്പിലാന്‍, തബാറക് റഹ്മാന്‍, സജിം തട്ടത്തുമല തുടങ്ങിയ നേരിട്ടു ഫോണിലും ചാറ്റിലും മാത്രം സംവദിച്ചിരുന്ന മറ്റു ചിലരെ നേരിട്ടു കാണാനും കഴിഞ്ഞതില്‍ അതിയായ സന്തോഷം തോന്നുന്നു. മീറ്റ് എറണാകുളത്തേയ്ക്കു പറിച്ചു നടേണ്ടിവന്ന സാഹചര്യത്തില്‍ വളരെ തിരക്കുപിടിച്ച് അനുയോജ്യമായ പുതിയ സ്ഥലം കണ്ടെത്തുകയും വളരെ ഭംഗിയായി ബ്ലേഴ്സ് മീറ്റ് നടക്കാന്‍ വളരെ പണിപ്പെട്ട, ഹരീഷ് തൊടുപുഴ, പാവപ്പെട്ടവന്‍, പ്രവീണ്‍ വട്ടപ്പറമ്പത്ത്, യൂസുഫ്പ എന്നിവര്‍ക്ക് എന്റെ പ്രത്യേക നന്ദി അറിയിയ്ക്കുന്നു. ഒപ്പം മറ്റുള്ളവര്‍ക്ക് ആശംസകളും....







ബൂലോകത്തെ ആദ്യ പത്രമായ ബൂലോകം ഓണ്‍‌ലൈന്റെ വിതരണവും ഉണ്ടാ‍യിരുന്നു കുമാരന്റെ കുമാരസംഭവങ്ങള്‍ കാപ്പിലാന്റെ നിഴല്‍ ചിത്രങ്ങള്‍ എന്നീ പുസ്തകങ്ങളുടെ വിതരണവും ഉണ്ടായിരുന്നു. എല്ലാംകൊണ്ടും വളരെ മനോഹരമായി പര്യവസാനിച്ച ഒന്നായാണ് എറണാകുളം മീറ്റ് എനിയ്ക്കനുഭവപ്പെട്ടത്. മീറ്റില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഒരിയ്ക്കല്‍ക്കൂടി ആശംസകള്‍ നേരുന്നു.

Jun 2, 2010

കൊട്ടോട്ടി തൊടുപുഴയ്ക്ക്

വരുന്ന ആഗസ്റ്റ് എട്ടിന് തൊടുപുഴ ജ്യോതിസ് ടവറില്‍ ബൂലോക മീറ്റ് സംഘടിപ്പിച്ചിരിയ്ക്കുന്ന വിവരം കൊട്ടോട്ടിക്കാരനെ അറിയിയ്ക്കുകയും പ്രത്യേക അതിഥിയായി ക്ഷണിച്ചിരിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു എന്ന വിവരം അറിയിയ്ക്കുന്നു. പ്രസ്തുത മീറ്റില്‍ കൊട്ടോട്ടി പങ്കെടുക്കാതിരുന്നാല്‍ മറ്റു ബ്ലോഗര്‍മാര്‍ മീറ്റിനെത്തില്ലെന്നും അതു സംഘാടക ബ്ലോഗര്‍മാര്‍ക്ക് വിഷമമുണ്ടാകുമെന്നും സംഘാടകസമിതി പ്രത്യേകം അറിയിച്ച സാഹചര്യത്തില്‍ നിലവിലുള്ള തിരക്കുകള്‍ക്ക് ചെറിയ അവധികൊടുത്ത് തൊടുപുഴമീറ്റില്‍ രണ്ടുമിനിട്ട് പങ്കെടുക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. ബൂലോക പുലിബ്ലോഗറുമായിച്ചേര്‍ന്ന് രണ്ടുമിനിട്ടെങ്കിലും ചെലവിടാന്‍ ബൂലോകര്‍ക്ക് അവസരം ലഭിയ്ക്കുമെന്നതില്‍ ബൂലോകര്‍ക്കു സന്തോഷിയ്ക്കാം. ബാനറുകളും കട്ടൌട്ടുകളും കണ്ടു സായൂജ്യമടയാം.

ഏതാണ്ടു പത്തിനും പന്ത്രണ്ടിനുമിടയില്‍ ഓഡിറ്റോറിയത്തില്‍ എത്താനാവുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്. അതിനാല്‍ അതിരാവിലെയുള്ള ധൃതിപിടിച്ച സ്വീകരണ പരിപാടികളില്‍ നിന്നും ഹരീഷിനും പാവപ്പെട്ടവനും അല്‍പ്പം ആശ്വാസം ലഭിയ്ക്കും. സ്വീകരണത്തിനുള്ള മാലയും ബൊക്കെയുമൊക്കെ രാവിലെ വാങ്ങിയാല്‍ മതിയാവും. വാടിക്കരിഞ്ഞ് അഴുകി ഒരുതരം നാലാം‌കിട ബ്ലോഗിന്റെ മണമുള്ള സ്വീകരണോപഹാരങ്ങള്‍ എനിയ്ക്കിഷ്ടമല്ല. പത്തുമണികഴിഞ്ഞ് ഏതുസമയവും എത്താന്‍ സാധ്യതയുള്ളതിനാല്‍ ആ സമയം മുതല്‍ താലപ്പൊലിയും മറ്റു കാഴ്ചവട്ടങ്ങളും ഒരുക്കാവുന്നതാണ്. അഴീക്കോട് ഗവ: യു പി സ്കൂള്‍ മോഡലില്‍ കുട്ടികളുടെ നീണ്ടനിരതന്നെ സ്വീകരണ പരിപാടിയ്ക്കായി ഒരുക്കേണ്ടതാണ്. അഞ്ചു വയസ്സുവരെയുള്ള കുട്ടികളെമാത്രമേ ഈ വകുപ്പില്‍ ഉള്‍പ്പെടുത്താവൂ എന്ന് പ്രത്യേകം നിര്‍ദ്ദേശിയ്ക്കുന്നു. സ്വീകരണം ആരംഭിയ്ക്കുന്ന സ്ഥലം മുതല്‍ ഈ കാഴ്ചകള്‍ ഒരുക്കേണ്ടതാണ്. ബോളിവുഡ് നായികമാരെ സ്വീകരണത്തിനൊരുക്കാമെന്ന വാഗ്ദാനം ഞാന്‍ സ്നേഹപൂര്‍വ്വം നിരസിയ്ക്കുന്നു. ഇതിനുള്ള ചെലവ് മറ്റുബ്ലോഗര്‍മാര്‍ക്കു താങ്ങാന്‍ കഴിയാത്തതിനാലാണിത്.

കൊട്ടോട്ടിയ്ക്ക് വെയിലും ചൂടുമൊക്കെ അലര്‍ജിയായതിനാല്‍ ശീതീകരണ സംവിധാനമുള്ള വാഹനം ഒരുക്കി നിര്‍ത്തേണ്ടതാണ്. കൊക്കകോള, പെപ്സി, സെവനപ്പ് മുതലായവയെ കൂടാതെ ജെഡിബിയുടെ രണ്ടു ബോട്ടിലും വാഹനത്തില്‍ സൂക്ഷിയ്ക്കേണ്ടതാണ്. ഇതിനാവശ്യമായ സ്പ്രിന്റോ സ്പ്രൈറ്റോ നിര്‍ബ്ബന്ധമായും കൂടെ വച്ചിരിയ്ക്കണം.
കൊട്ടോട്ടിയെ ഭയന്ന് നാട്ടുകാരന്‍ നാടുവിട്ടതിനാല്‍ അദ്ദേഹത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. എന്നിരുന്നാലും മീറ്റിന്റെ സമയത്ത് ഈറ്റുകാണുമ്പോഴെങ്ങാനും അദ്ദേഹം ചാടി വീണാല്‍ വിവരമറിയുമെന്ന് ഈ അവസരത്തില്‍ നാട്ടുകാരനെ അറിയിയ്ക്കുന്നു.

കൊട്ടോട്ടിയുടെ യാത്രാ സൌകര്യത്തെയും ഈറ്റാനുള്ള മെനുവിന്റെയും വിശദ വിവരങ്ങള്‍ താമസിയാതെ പ്രസിദ്ധപ്പെടുത്തുന്നതാ‍ണ്. എന്റെ സന്ദര്‍ശനം പ്രമാണിച്ച് തൊടുപുഴ ടൌണില്‍ ഒരുക്കാനുദ്ദേശിയ്ക്കുന്ന ക്രമീകരണങ്ങളെക്കുറിച്ച് വിശദമായിത്തന്നെ എന്നെ അറിയിയ്ക്കേണ്ടതാണ്. അന്നേ ദിവസം പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകാത്തവിധം ഗതാഗത സംവിധാനമൊരുക്കാനും സംഘാടകര്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. കരിമരുന്നു പ്രയോഗങ്ങള്‍ രണ്ടായിരം ഡെസിബല്ലില്‍ കൂടുതല്‍ ശബ്ദപ്രശ്നങ്ങളുണ്ടാകാത്തവിധം സെറ്റുചെയ്യാന്‍ മറക്കരുത്. സന്ദര്‍ശനത്തിന്റെ ലൈവ് ടെലികാസ്റ്റ് ഉണ്ടായിരിയ്ക്കണം.

കൊട്ടോട്ടിയുടെ സന്ദര്‍ശനം ഉറപ്പായ സാഹചര്യത്തില്‍ പ്രശസ്ഥരായ ബാലചന്ദ്രന്‍ ചുള്ളിക്കാട്, മുരുകന്‍ കാട്ടാക്കട, മമ്മൂട്ടി തുടങ്ങിയവരും പങ്കെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അവരുമായി അരമിനുട്ടെങ്കിലും കൂടിക്കാഴ്ച നടത്താന്‍ ശ്രമിയ്ക്കുന്നതാണ്. ഇത് മലയാളത്തിലെ മറ്റു ബ്ലോഗന്മാര്‍ക്ക് ഇതു സന്തോഷമുളവാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മീറ്റിന് സുരക്ഷ സംബന്ധിച്ച് പ്രശ്നങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ സമാധാനത്തോടെ സന്തോഷത്തോടെ ഈറ്റിപ്പിരിയാം. ബ്ലോഗര്‍മാര്‍ക്ക് കൊട്ടോട്ടിയുമായി രണ്ടുമിനിട്ട് ചെലവഴിയ്ക്കാന്‍ സൌഭാഗ്യമുണ്ടാവുന്നതുപോലെ എല്ലാവര്‍ക്കുമൊപ്പം വളരെക്കുറച്ചു സമയമെങ്കിലും ചെലവഴിയ്ക്കാന്‍ സാധിയ്കുന്നതില്‍ എനിയ്ക്കും അളവറ്റ സന്തോഷമുണ്ട്.

May 20, 2010

ജീവിതം മരീചികപോലെ...

വളരെക്കാലത്തിനു ശേഷമാണ് ഇത്രയധികം ദൂരം ബസ്‌യാത്ര നടത്തുന്നത്. നല്ലപാതിയും കുട്ടികളും നാട്ടിലാണ്. അവരെ കൂട്ടി വരാനുള്ള യാത്ര മറ്റു പലതിനും വേണ്ടിക്കൂടിയാക്കിയതാണ്. ഒന്‍പതു മണിക്ക് ഗുരുവായൂരില്‍ മീറ്റിംഗു വച്ചിരുന്നു. അതിരാവിലേ യാത്രതിരിച്ചു. മീറ്റിംഗിനു ശേഷം കമ്പനിയുടെ ഫ്രാഞ്ചസിയിലും ഒന്നുകയറി നേരേ ഇടപ്പള്ളിയിലേക്ക് ബ്ലോഗര്‍ യൂസുഫ്പയുമായി ഒരുമണിക്കൂര്‍ ചെലവിട്ട് നേരേ കോട്ടയത്തേക്ക്. രാജേഷിനെ കാണണം, അടുത്ത ലക്ഷ്യം അതായിരുന്നു.

കോട്ടയത്തേയ്ക്കാ‍ണു ടിക്കറ്റെടുത്തത്. കിടങ്ങൂരിലെത്താന്‍ ഏറ്റുമാരില്‍ ഇറങ്ങുതാണു നല്ലതെന്ന് യാത്രയ്ക്കിടയിലാണറിഞ്ഞത്. യാത്ര ഏറ്റുമാരിലൊതുക്കിയപ്പോള്‍ രാത്രി ഒന്‍പതുമണി. രാത്രിയില്‍ രാജേഷുമായുള്ള കൂടികാഴ്ച വേണ്ടെന്നു വച്ച് ഹോട്ടലില്‍ റൂമെടുത്തു.

രാവിലേ ഒന്‍പതുമണിക്ക് യാത്ര പുറപ്പെട്ടു. കിടങ്ങൂരില്‍ ബസ്സിറങ്ങിയപ്പോള്‍ രാജേഷിന്റെ അച്ഛന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. പ്രായത്തിന്റെയും ദാരിദ്ര്യത്തിന്റെയും ക്ഷീണം ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്ന രൂപം. ഓട്ടോക്കാരനു കാശും കൊടുത്ത് തിരികെപ്പോകുമ്പോള്‍ വിളിക്കാന്‍ നമ്പരും വാങ്ങി നടന്നു. നാട്ടുപാതയില്‍ നിന്നും ഏതാണ്ട് എഴുപത്തഞ്ചു മീറ്റര്‍ ഉള്ളിലാണ് രാജേഷിന്റെ വീട്. അല്ല, അങ്ങനെ പറയുന്ന എന്തോ ഒന്ന്. നല്ലൊരു മഴപെയ്താല്‍ രാജേഷിന്റെ രണ്ടൂനില വീടിന്റെ താഴത്തെ നില വെള്ളത്തിനടിയിലാവും. ഇപ്പൊ സംശയമായി അല്ലേ? രാജേഷിന് രണ്ടുനില വീടോ?

വര്‍ഷക്കാലമായാല്‍ വെള്ളത്തിനടിയിലാകുന്ന സ്ഥലത്താണ് ആകെയുള്ള രണ്ടൂ സെന്റ് സ്ഥലം. അവിടെയായിരുന്നു രാജേഷിന്റെ കുടില്‍. മഴയായാല്‍ ഭാഗികമായും വര്‍ഷക്കാലത്ത് പൂര്‍ണ്ണമാ‍യും ആ കുടില്‍ വെള്ളത്തിനടിയിലാവും. ഈ സന്ദര്‍ഭത്തിലെല്ലാം രാജേഷിന്റെ വൃദ്ധപിതാവ് മകനെ താങ്ങിയെടുത്ത്. വെള്ളമെത്താത്ത എവിടെയെങ്കിലും വയ്ക്കും. മറ്റുവീട്ടുകാര്‍ക്ക് ബുദ്ധിമുട്ടു തുടങ്ങിയപ്പോള്‍ സുമനസ്സുകളുടെ സഹായമായെത്തിയതാണ് ഇപ്പോഴുള്ള വീട്. വെള്ളമുയരുന്ന ഉയരത്തില്‍ ചുമരുപൊന്തിച്ച് മുകളില്‍ ഒരു ഒറ്റമുറി തീര്‍ത്തുകൊടുത്തു. താഴേക്കിറങ്ങാന്‍ കോണിപ്പടിയും. ആ കോണിപ്പടി ഇന്ന് രാജേഷിനെയും അച്ഛനെയും വളരെയധികം വിഷമിപ്പിയ്ക്കുന്നുണ്ട്. അസാധാരണ ഭാരമുള്ള രാജേഷിനെ താങ്ങിയെടുത്ത് ആ കോണിപ്പടികള്‍ കയറിയിറങ്ങാന്‍ ആ വൃദ്ധന് ശേഷി കുറഞ്ഞു വരുന്നു. നിത്യാഭ്യാസി ആനയെ എടുക്കുമെന്ന് കേട്ടിട്ടുണ്ട്. നിത്യം എടുക്കുന്നതു കൊണ്ടുമാത്രമാണ് ആ അച്ഛന് അതു സാധിയ്ക്കുന്നത്.

മൂന്നു മീറ്റര്‍ നീളവും രണ്ടുമീറ്ററിനടുത്ത് വീതിയുമുള്ള ഒറ്റമുറി. അതാണ് രാജേഷിന്റെ വീട്. അടുക്കളയും എല്ലാം അതുതന്നെ. രാജേഷിന്റെയും കുടുംബത്തിന്റെയും അവരുടെ വീടിന്റെയും ചിത്രങ്ങളെടുത്ത് ഇവിടെ പതിയ്ക്കണമെന്നു കരുതി ക്യാമറ കരുതിയിരുന്നെങ്കിലും ഫോട്ടോ എടുക്കാനുള്ള ശേഷി എനിയ്ക്കു നഷ്ടപ്പെട്ടിരുന്നു ആ സമയം.

ഒരു തുണയായി മിനി വന്നെങ്കിലും കേവലം ആശ്വാസം മാത്രമായി മാത്രമേ അതനുഭവപ്പെടുന്നുള്ളൂ. ജീവിയ്ക്കാനുള്ള സാഹചര്യം അത്രയ്ക്കു മോശമാണ്. മൂന്നുവശം മാത്രം കെട്ടിമറച്ച ആ മുറിയില്‍‌വച്ച് അര ഗ്ലാസ് കട്ടന്‍ ചായ ഇട്ടുതരാന്‍ ഏതാണ്ട് ഒരു മണിക്കൂര്‍ സമയമെടുത്തു. മണ്ണെണ്ണതീര്‍ന്നതിനാല്‍ സ്റ്റൌ മൂലയില്‍ വിശ്രമിയ്ക്കുന്നു. വിറകു കത്തിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ കെട്ടി മറയ്ക്കാത്ത വശത്തുകൂടി വരുന്ന കാറ്റ് അതിനെക്കെടുത്തുന്നു. അന്നവിടെ ഭക്ഷണം പാകം ചെയ്തിട്ടില്ലെന്നു മനസ്സിലാക്കാന്‍ അധികം ചിന്തിയ്ക്കേണ്ടിവന്നില്ല. അതു ഞാനറിഞ്ഞെന്ന് അവരെ അറിയ്ക്കാതിരിയ്ക്കുന്നതില്‍ ഞാന്‍ വിജയിച്ചു.

വെള്ളം കടന്നുവരുന്ന ദിവസങ്ങളില്‍ രാജേഷ് ഒന്നും കഴിയ്ക്കാറില്ല. പ്രാഥമിക കാര്യങ്ങള്‍ ആദിവസങ്ങളില്‍ അസാധ്യമായതാണു കാരണം. ആ ദിവസങ്ങളില്‍ ചെലവിന് കുറച്ച് ആശ്വാസമുണ്ടെന്ന് രാജേഷിന്റെ ഭാഷയില്‍ പറയും. ഹാറൂണ്‍‌മാഷിന്റെ പോസ്റ്റില്‍ വിശദീകരിയ്ക്കുന്നതിനെക്കാള്‍ വിശദീകരിയ്ക്കാനാവാത്ത വിധം ബുദ്ധിമുട്ടിലാണ് ആകുടുംബം ജീവിയ്ക്കുന്നത്. നേരിട്ടു കണ്ടാല്‍ മാത്രം അതു മനസ്സിലാവും. സ്വന്തം കൈകൊണ്ട് ഒരു തുള്ളി വെള്ളം കുടിയ്ക്കാന്‍ രാജേഷിനു കഴിയുന്നില്ല. ശരീരത്തിന്റെ സ്ഥിതി അങ്ങനെയാണ്.

യാത്ര പറഞ്ഞ് നേരേ കിടങ്ങൂര്‍ പഞ്ചായത്താപ്പീസിലെത്തി. രണ്ടുസെന്റു സ്ഥലം കൈവശമുള്ളതിനാല്‍ സ്ഥലം കിട്ടാന്‍ വകുപ്പില്ലെന്നു പറഞ്ഞു, വീടുള്ളതിനാല്‍ അതിനും. അശരണര്‍ക്കു കിട്ടാനുള്ള അരിയും പയറുമെങ്കിലും കൊടുക്കാന്‍ പഞ്ചായത്തു മെമ്പറോടു പറഞ്ഞു. കണ്ണടച്ചിരുട്ടാക്കുന്ന ജനപ്രതിനിധികള്‍. എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യാമെന്ന് ഭംഗിവാക്കായെങ്കിലും പറയാന്‍ അവര്‍ക്കുകഴിഞ്ഞതിനാല്‍ അല്‍പ്പം നീരസം കുറഞ്ഞു. രാജേഷ് ഇപ്പോഴുപയോഗിയ്ക്കുന്ന “വീടും പറമ്പും” നമ്മെ സംബന്ധിച്ചുനോക്കിയാല്‍ വിറകുപുരയായി പോലും നാമുപയോഗിയ്ക്കാന്‍ മടിയ്ക്കും.

നിരാശയോടെ SBT കിടങ്ങൂര്‍ ബ്രാഞ്ചിലേയ്ക്ക്. അവിടെ പക്ഷേ നിരാശപ്പെടേണ്ടിവന്നില്ല. കഴിയും വിധം ബാങ്കിലെ കുടിശ്ശിഖ തീര്‍ക്കാന്‍ ശ്രമിച്ചാല്‍ ബാങ്കിനാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യാമെന്ന് അവര്‍ ഉറപ്പുതന്നു. അവിടെനിന്നുതന്നെ കൂടല്ലൂര്‍ ബ്രാഞ്ചിലെ കുടിശ്ശിഖയെക്കുറിച്ച് അന്വേഷിയ്ക്കാനും അവര്‍ മടിച്ചില്ല. അവിടത്തെ ലോണ്‍ കുടിശ്ശിക എഴുതിത്തള്ളിയതായി അറിയാന്‍ കഴിഞ്ഞു. ഒരുപക്ഷേ ഇവിടെയും അതാവര്‍ത്തിയ്ക്കാമെന്ന് അവര്‍ പ്രത്യാശിച്ചു.

രാജേഷിനു കൂട്ടിനായെത്തിയ മിനി അങ്കമാലി സ്വദേശിനിയാണ്. ഈ കൂടിച്ചേരലിന് മിനിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടെന്നാണ് എനിയ്ക്കു തോന്നുന്നത്. അമ്പലത്തില്‍ വച്ച് വിവാഹം കഴിച്ചെങ്കിലും വിവാഹ രജിസ്റ്ററില്‍ ഒപ്പുവയ്ക്കാന്‍ അവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മിനിയുടെ ജനനത്തീയതി രേഖകള്‍ കയ്യിലില്ലാത്തതാണു കാരണം. അത് അവര്‍ക്ക് ലഭിയ്ക്കുമെന്നുതന്നെ കരുതാം.

വെള്ളം കയറാത്ത ഏതെങ്കിലും സ്ഥലത്ത് ഒരു ചെറ്റക്കുടില്‍ മാത്രമാണ് അവര്‍ ആഗ്രഹിയ്ക്കുന്നത്. സര്‍ക്കാരിന്റെ രേഖകള്‍ പ്രകാരം സംരക്ഷിതനായ രാജേഷിനും കുടുംബത്തിനും ആത്മഹത്യയില്‍ നിന്നു മാറിനില്‍ക്കാന്‍ അതുമാത്രമാണു പോംവഴി. രാജേഷിന്റെ വൃദ്ധപിതാവിന്റെ കൈകള്‍ക്ക് ശക്തികുറയരുതേ എന്നു പ്രാര്‍ത്ഥിയ്ക്കാം. മൂന്നുനേരവും പട്ടിണിയായ ഈ കുടുംബത്തിനെ മുഖ്യധാരാ മാധ്യമങ്ങളേതെങ്കിലും സുമനസ്സുകള്‍ക്കു പരിചയപ്പെടുത്തിയിരുന്നെങ്കില്‍ സഹജീവികളെ സ്നേഹിയ്ക്കുന്ന ആരെങ്കിലുമൊക്കെ എന്തെങ്കിലും ചെയ്തേനെ.

ദൈവം കൊടുത്ത ആയുസ്സിന്റെ അന്ത്യ നിമിഷം വരെ അവര്‍ക്കു ജീവിയ്ക്കാന്‍ കഴിയട്ടെയെന്നുമാത്രം പ്രാര്‍ത്ഥിയ്ക്കുന്നു... വെള്ളം കയറാത്തിടത്ത് തറനിറപ്പില്‍ ഒരു കുടില്‍ അത് അവര്‍ക്കു ലഭിയ്ക്കട്ടെയെന്നും. ആരെങ്കിലുമൊക്കെ അതിനുവേണ്ടി മുന്നിട്ടിറങ്ങുമെന്നു ഞാന്‍ പ്രതീക്ഷിയ്ക്കുന്നു. രാജേഷിന്റെ മൊബൈല്‍‌നമ്പര്‍ ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു, 9744120828. ബൂലോകത്തെ ഒരു സഹജീവി സമ്മാനിച്ചതാണ് ആ മൊബൈല്‍ഫോണ്‍. എന്തെങ്കിലും അത്യാവശ്യം നേരിട്ടാല്‍ വിളിയ്ക്കാന്‍ വേണ്ടി. പക്ഷേ അതു ചെവിയോടു ചേര്‍ത്തുപിടിയ്ക്കാ‍ന്‍ പരസഹായം വേണം. മാധ്യമങ്ങളിലോ മറ്റുമാര്‍ഗ്ഗങ്ങളിലൂടെയോ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിവുള്ളവര്‍ ബൂലോകത്തുണ്ടെങ്കില്‍ ഈ വിഷയത്തിലും അവര്‍ അതിനു ശ്രമിയ്ക്കണമെന്ന് അഭ്യര്‍ത്ഥിയ്കുന്നു.

ഹാറൂണ്‍‌മാഷിന്റെ പോസ്റ്റ്

Apr 28, 2010

ഭാവിയുടെ വാഗ്ദാനങ്ങള്‍..!

ഒരു ലഘുലേഖയില്‍ നിന്നു കിട്ടിയ ചിത്രങ്ങള്‍, വളരെ പ്രാധാന്യമുണ്ടെന്നു തോന്നിയ ഈ ചിത്രങ്ങള്‍ ഇവിടെക്കൂടി കിടക്കട്ടെ കുറച്ചുനാള്‍...












(ചിത്രങ്ങള്‍ക്കു ബ്രദേഴ്സിനോടു കടപ്പാട്...)

Apr 22, 2010

ആരോ എടുത്തത്

കടപ്പാടോടെ ഇനി ഇവിടെക്കിടക്കട്ടെ.......

Apr 19, 2010

ബ്ലോഗെഴുത്തിനു വിട

ബൂലോകത്തെ പ്രിയപ്പെട്ട സുഹൃത്തുക്കളെ,
വായനയുടെ ബാക്കിപത്രമായി ബ്ലോഗെഴുത്തിലേയ്ക്കു കടന്നത് ബൂലോകത്തു കുറച്ചു നല്ല സുഹൃത്തുക്കളെ സൃഷ്ടിയ്ക്കുകയും അവരുമായുള്ള നല്ല ബന്ധം എക്കാലവും കാത്തുസൂക്ഷിയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്. അത്യാവശ്യം സുഹൃത്തുക്കളെ നേടാന്‍ കഴിഞ്ഞതില്‍ സന്തോഷവുമുണ്ട്. പക്ഷേ ആ ബന്ധങ്ങള്‍ക്കു കോട്ടം സംഭവിയ്ക്കുന്നുണ്ടോ എന്ന് എനിയ്ക്കു ഭയപ്പാടു വന്നു തുടങ്ങിയിരിയ്ക്കുന്നു. സത്യസന്ധമായി കമന്റുകളെഴുതുന്നത് ചിലര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. മറ്റു ബ്ലോഗുകളില്‍ കമന്റുകളെഴുതാതെ സ്വന്തം ബ്ലോഗില്‍ കുത്തിവരയ്ക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ. കമന്റോപ്ഷന്‍ അടച്ചു വയ്ക്കാമെന്നു വച്ചാല്‍ അത് വായനക്കാരോടു ചെയ്യുന്ന നീതികേടുമാകും. അതിനാല്‍ പഴയതുപോലെ നിശബ്ദ വായനക്കാരനായിരിയ്ക്കാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു. അതിനു വേണ്ടി ബ്ലോഗെഴുത്തിനോടു വിടപറയാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു.

നിശബ്ദ വായനക്കാരന്‍ എപ്പോഴും അജ്ഞാതനായിരിയ്ക്കും. അതിനാല്‍ എന്റെ പ്രൊഫൈല്‍ ഫോട്ടോയും മൊബൈല്‍ നമ്പരും ഞാന്‍ നീക്കം ചെയ്യുന്നു. എന്റെ കമന്റുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവര്‍ സദയം ക്ഷമിയ്ക്കുക. നല്ല ഒരു വായനക്കാരനായി ബൂലോകത്തു തുടരാമെന്ന പ്രതീക്ഷയോടെ ബ്ലോഗെഴുത്തില്‍ നിന്നും അനിശ്ചിതകാലത്തേയ്ക്ക് വിടവാങ്ങുന്നു. ഇങ്ങനെയൊരു തീരുമാനം പെട്ടെന്നെടുക്കേണ്ടി വന്നതിന്റെ കാരണം ചോദിയ്ക്കരുത്. എല്ലാര്‍ക്കും സന്തോഷദായകമായ ഒരു ബ്ലോഗെഴുത്തും വായനയും ആശംസിയ്ക്കുന്നു.

സ്നേഹപൂര്‍വ്വം,
സാബു കൊട്ടോട്ടി.

Apr 14, 2010

ഒരു കുഞ്ഞു ജന്മദിനം





കൊട്ടോട്ടിയിലെ കുഞ്ഞുവാവയ്ക്ക് ഏപ്രില്‍ 17ന് ഒരു വയസ്സ് തികയുന്നു.


Mar 30, 2010

കൊട്ടോട്ടിക്കാരന് ഒരു വയസ്സ്

എന്റെ പ്രിയപ്പെട്ട ബൂലോകം സുഹൃത്തുക്കളെ,
കഴിഞ്ഞ രണ്ടുമൂന്നുകൊല്ലമായി ബൂലോകത്തു കറങ്ങി നടക്കാന്‍ തുടങ്ങിയിട്ട്. ബഷീര്‍ പൂക്കോട്ടൂര്‍ എന്ന ബ്ലോഗര്‍ പരിചയപ്പെടുത്തിത്തന്ന ബെര്‍ലിത്തരങ്ങളാണ് ഞാന്‍ ആദ്യം വായിച്ചത്. പിന്നെ രണ്ടുകൊല്ലക്കാലം നെറ്റ് സൌകര്യമുള്ളിടത്തു ചെല്ലുമ്പോള്‍ ബെര്‍ളിത്തരങ്ങളിലും തുടന്ന് കമന്റുകളിലൂടെ കയറി മറ്റുള്ളവരുടെ പോസ്റ്റുകളിലെത്തുകയും ചെയ്യുകയായിരുന്നു പതിവ്. 2008 ഫെബ്രുവരിയിലോ മാര്‍ച്ചിലോ ആണ് ഒരു ബ്ലോഗു തുടങ്ങിയാലോ എന്ന് ആലോചിച്ചത്. ഒന്നുമറിയാതെ ഒരു ജോക്കര്‍ ടെമ്പ്ലേറ്റും വച്ച് കല്ലുവെച്ച നുണ തുടങ്ങി. വായനക്കാരോ കമന്റുകളോ ഒന്നുമുണ്ടായിരുന്നില്ല. മറ്റുള്ളവരുടെ പോസ്റ്റുകളില്‍ കമന്റുന്ന ശീലവുമില്ലായിരുന്നു. അതെങ്ങനെയാണെന്നറിയില്ലായിരുന്നു എന്നതാണു സത്യം. നാലഞ്ചു പോസ്റ്റുകള്‍ മാത്രമാണ് അതിലുള്ളത്.

അന്നു തുടങ്ങിയ കല്ലുവച്ചനുണയുടെ വിലാസം മറന്നു. അനാഥമായി അതു ബൂലോകത്തു കിടക്കുന്നുണ്ടാവണം. ഇന്റെര്‍നെറ്റ് കണക്ഷന്‍ എടുക്കേണ്ട സാഹചര്യം വന്നത് 2009 ജനുവരിയിലാണ്. ആ മാസത്തില്‍ത്തന്നെ കല്ലുവെച്ച നുണ വീണ്ടും തുടങ്ങി. പോസ്റ്റുകള്‍ എങ്ങനെ എഴുതണമെന്നറിയില്ലായിരുന്നു. എന്തൊക്കെയോ എഴുതിക്കൂട്ടി. തനിമലയാളത്തില്‍ ലിസ്റ്റു ചെയ്തെന്നു തോന്നുന്നു, ആര്‍ക്കും ഞാന്‍ കമന്റിയില്ലെങ്കിലും ചില്ലറ കമന്റുകള്‍ വന്നുതുടങ്ങി. പഴയ ജോക്കര്‍ ടെമ്പ്ലേറ്റുതന്നെയായിരുന്നു അതിനും. ടെമ്പ്ലേറ്റു മോശമായി തോന്നി, പലരും അതു മാറ്റാനും പറഞ്ഞു. മാറ്റാനറിയാത്തതിനാല്‍ ആബ്ലോഗും ഡിലീറ്റി. പിന്നെ തുടങ്ങിയതാണ് നിങ്ങള്‍ ഇപ്പോള്‍ കാണുന്ന കല്ലുവെച്ച നുണ.

ഇങ്ങനെ പലപ്രാവശ്യം മണ്ടത്തരവും വിഡ്ഢിത്തരവും കാട്ടിയ കല്ലുവെച്ച നുണ തുടങ്ങിയത് 2009 മാര്‍ച്ചിലാണെന്നാണ് എന്റെ ഓര്‍മ്മ. ഫോളോവര്‍ക്ക് എന്റെ പഴയ പോസ്റ്റുകള്‍ ഞാന്‍ ഡിലീറ്റിയതുള്‍പ്പടെ കാണാന്‍ കഴിയുമെന്ന അറിവില്‍ അങ്ങനെ നോക്കുമ്പോള്‍ പഴയ പോസ്റ്റുകളൊന്നും കണ്ടില്ല. അതിനാല്‍ത്തന്നെ ബ്ലോഗിന്റെ ജന്മദിനവും എനിയ്ക്കറിയില്ല. എന്റെ ജന്മദിനത്തിന്റെ കാര്യവും അതുപോലെതന്നെ. 1973-74 വര്‍ഷങ്ങളിലെവിടെയോ ആണ് ആ സംഭവമെന്നു മാത്രമറിയാം. തല്‍ക്കാലം സ്കൂള്‍ സര്‍ട്ടിഫിക്കറ്റിലുള്ള 7/5/1975 അനുസരിച്ച് മുന്നോട്ടു നീങ്ങുന്നു.

ബൂലോകത്തുള്ളവരെല്ലാം കൃത്യമായി അവരുടെ ബ്ലോഗിന്റെ വാര്‍ഷികം ആഘോഷിയ്ക്കുന്നതു കണ്ടിട്ട് എനിയ്ക്ക് അസൂയ സഹിയ്ക്കാന്‍ വയ്യ. അതിനാല്‍ ഈ ഭൂലോക വിഡ്ഢിദിനത്തില്‍ എന്റെ ബൂലോകത്തെ ഒന്നാം വാര്‍ഷികം ആഘോഷിയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ ജന്മദിനം പോലെതന്നെ ബ്ലോഗിന്റെ ജന്മദിനവും അജ്ഞാതമായി കിടക്കട്ടെ. ഈ കുറഞ്ഞ കാലയളവില്‍ ഒരുപാടു നല്ല സുഹൃത്തുക്കളെ എനിയ്ക്കു ലഭിച്ചത് ബൂലോകത്തു വന്നതുകൊണ്ടാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ ഞാനോ എന്റെ പോസ്റ്റുകളോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിരുപാധികം ഞാന്‍ ക്ഷമ ചോദിയ്ക്കുന്നു. ഒട്ടും പരിചിതമല്ലാതിരുന്ന ബൂലോകത്ത് എന്നെ കൈപിടിച്ചു നടക്കാന്‍ പഠിപ്പിയ്ക്കുകയും പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്ത എന്റെ സുഹൃത്തുക്കളോട് എന്റെ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.

അഖില ലോക വിഡ്ഢിദിനത്തില്‍ പിറന്നാള്‍ ആഘോഷിയ്ക്കാന്‍ തീരുമാനിച്ച ഈ വേളയില്‍ എന്റെ ബൂലോക പിറന്നാള്‍ സദ്യയായി ഒരു കരോക്കെ കുഴല്‍‌പ്പാട്ട് സമര്‍പ്പിയ്ക്കുന്നു. ചില്ലറ കുഴപ്പങ്ങളുണ്ടെന്നറിയാം. ശാസ്ത്രീയമായി പഠിയ്ക്കാത്തതിന്റെ കുറവാണ്, ക്ഷമിയ്ക്കുക. കുഴപ്പങ്ങളില്ലാതെ ഗിറ്റാറില്‍ വായിച്ചു പോസ്റ്റാന്‍ ശ്രമിയ്ക്കാം. തല്‍ക്കാലം ഈ ചെറിയ സദ്യ കഴിയ്ക്കുക. സദ്യയ്ക്കു ശേഷം പാചകം എങ്ങനെയുണ്ടെന്നു പറയാന്‍ മറക്കരുത്.

Mar 21, 2010

ബൂലോകര്‍ ജാഗ്രതൈ...

എന്റെ പാട്ടുകള്‍ക്ക് ഇടത്താളമായിരുന്ന ഗിറ്റാര്‍ സംഗീത ലോകത്തുനിന്നുള്ള താല്‍ക്കാലിക വിരമിയ്ക്കലിനു ശേഷം കഴിഞ്ഞ ദിവസം പൊടിതട്ടിയെടുത്തു. വര്‍ഷങ്ങളായി ഉപയോഗിയ്ക്കാതിരുന്നതിനാലാവണം കൈവിരലുകള്‍ക്കു വഴങ്ങാനൊരു മടി. വിരല്‍ത്തുമ്പ് നന്നായി വേദനിയ്ക്കുന്നു. എന്നാലും ഞാന്‍ വീണ്ടും പ്രാക്ടീസ് തുടങ്ങി. ബൂലോകത്തെ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കാണ് എന്റെ നന്ദി. കഴിഞ്ഞപോസ്റ്റിലെ കമന്റുകളിലൂടെയും നേരിട്ടു മെയിലുകളിലൂടെയും എനിയ്ക്കുതന്ന അകമഴിഞ്ഞ പ്രോത്സാഹനം വീണ്ടും കലാരംഗത്തു കാലുവയ്ക്കാന്‍ എന്നെ പ്രേരിപ്പിച്ചു എന്നു പറയുന്നതാണു ശരി.

കലാരംഗത്തുനിന്നു വിടപറയാന്‍ ചില്ലറകാരണങ്ങളുണ്ടായിരുന്നു. ഗിറ്റാറിലെ എന്റെ ഗുരു ശ്രീ ചടയമംഗലം എന്‍. എസ്. ഹരിദാസിന്റെയും ഞങ്ങളുടെ പ്രിയപ്പെട്ട മ്യൂസിക് ഡയറക്ടര്‍ വര്‍ക്കല ജി. മുരളീധരന്റെയും ആകസ്മിക വേര്‍പാടും അതിനുശേഷമുള്ള മലബാറിലെ പ്രവാസ ജീവിതത്തിനു കാരണമായിവന്ന പ്രത്യേക സാഹചര്യങ്ങളും ഒരു കാരണം.

കടയ്ക്കലിനു പരിസര പ്രദേശങ്ങളിലെ മിയ്ക്കവാറും ക്ഷേത്രങ്ങളിലെല്ലാം ചെണ്ടയുമായി ഞാന്‍ പോയിട്ടുണ്ട്. പുനലൂര്‍ സ്വദേശി രവിയാശാനായിരുന്നു എന്റെ ഗുരു. പലയിടത്തും ചെണ്ടകൊട്ടി, ഒടുവില്‍ നാട്ടിലെ മൂലബൌണ്ടര്‍ ശ്രീ ആയിരവില്ലി ക്ഷേത്രത്തിലുമെത്തി. ക്ഷേത്രത്തില്‍ നിന്നു കിട്ടിയ മുണ്ടും നേരിയതുമണിഞ്ഞ് കൊട്ടാനാരംഭിച്ചപ്പോള്‍ നാട്ടുകാരിലൊരാള്‍ എന്റെ ജാതി വിളിച്ചു പറഞ്ഞു.

“ഇവന്‍ മുസ്ലിമാണ്, അമ്പലത്തില്‍ കൊട്ടാന്‍ പാടില്ല....”

കലയ്ക്കും ദൈവമെന്ന മഹാശക്തിയ്ക്കും ജാതിതിരിവുണ്ടെന്ന് ഞാനും തിരിച്ചറിഞ്ഞു. അന്നു താഴെവച്ച ചെണ്ട ഇന്നുവരെ പിന്നെ തൊട്ടിട്ടില്ല, ദൈവങ്ങള്‍ കോപിച്ചാലോ!! അതു രണ്ടാമത്തെ കാരണം.

ആസ്വാദകസുഹൃത്തുക്കളായ എന്റെ ബൂലോക സുഹൃത്തുക്കള്‍ കലയില്‍ ജാതിതിരിയ്ക്കില്ലെന്ന വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് വീണ്ടും കലാരംഗത്തേയ്ക്ക് ചുവടുവയ്ക്കുകയാണ്. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാവണമെന്ന് ആഗ്രഹമുണ്ട്.

മൂന്നു കാരണവന്മാരില്‍ ഒന്നാമത്തെ കാരണവര്‍, മുഹമ്മദ് അസ്‌ലം. തബലയാണ് ഇഷ്ടം. പഠിച്ചുകൊണ്ടിരിയ്ക്കുന്നു.

ഇത് രണ്ടാമത്തെ കാരണവര്‍ മുസ്‌ഫറുല്‍ ഇസ്ലാം. ഇടയ്ക്കൊക്കെ മുട്ടിനോക്കും...



ഇത് മൂന്നാമന്‍ മുര്‍ഷിദ് ആലം, ചെറായിയില്‍ വരുമ്പോള്‍ ഇദ്ദേഹത്തിനു മൂന്നുമാസം പ്രായം.

മറ്റു വാദ്യോപകരണങ്ങള്‍ ഒന്നും തന്നെ പഠിച്ചിട്ടില്ല. അവ കൈകാര്യംചെയ്യാന്‍ അവസരങ്ങള്‍ ധാരാളം കിട്ടിയതു മുതലാക്കിയിട്ടുണ്ടെന്നു മാത്രം. ഇടയ്ക്കിടയ്ക്ക് ചില്ലറ നമ്പരുകള്‍ ബൂലോകത്തു വിളമ്പുന്നതില്‍ ആരും വിരോധിയ്ക്കരുത്. ദ്രോഹിയ്ക്കാന്‍ ബ്ലോഗല്ലാതെ തല്‍ക്കാലം വേറേ മാര്‍ഗ്ഗങ്ങളില്ലല്ലോ...

Mar 8, 2010

ഓര്‍മ്മയില്‍ ഒരു ഗാനമേള..

കല്ലെടുത്തു കീച്ചരുതേ നാട്ടാരേ....
എല്ലുവലിച്ചൂരരുതേ നാട്ടാരേ, അയ്യോ
കല്ലെടുത്തു കീച്ചരുതേ നാട്ടാരേ....

റിഹേഴ്സല്‍ തുടങ്ങിയിട്ട് മണിയ്ക്കൂര്‍ രണ്ടു കഴിഞ്ഞിരിയ്ക്കുന്നു. തുടര്‍ച്ചയായുള്ള ഗിറ്റാര്‍ വായന കഴിഞ്ഞ് ഒന്നു നടു നിവര്‍ക്കാന്‍ കോലായിലേയ്ക്കിറങ്ങിയതാണ്. മൂലയിലിരുന്ന നാഷണല്‍ പാനസോണിക്കിന്റെ തിരുമണ്ടയില്‍ ഒന്നു ഞെക്കിനോക്കിയപ്പോഴാണ് കാഥികന്‍ വി.ഡി. രാജപ്പന്റെ മുകളില്‍ കുറിച്ചിട്ട വരികള്‍ നെഞ്ചത്തുകൂടി പടപടാന്ന് ഉരുണ്ടിറങ്ങിയത്. ഗാനമേള നടക്കുമ്പോഴും ഇങ്ങനെ പാടേണ്ടിവരുമോന്നുള്ള സന്ദേഹം മനസ്സില്‍ തോന്നിയോ..?

സോറി...
കാര്യം പറയാന്‍ മറന്നു.
പ്രതിഷ്ഠയില്ലാത്ത വളരെ പ്രസിദ്ധിയുള്ള ഭദ്രകാളീ ക്ഷേത്രമാണ് കടയ്ക്കല്‍ ഭദ്രകാളീ ക്ഷേത്രം. കുംഭമാസത്തിലെ തിരുവാതിര നാളിലാണ് പ്രധാന ഉത്സവം അന്ന് എടുപ്പുകുതിരയും കുത്തിയോട്ടക്കളിയും മറ്റു വര്‍ണ്ണക്കാഴ്ച്ചകളും ധാരാളമുണ്ടാവും. അതേക്കുറിച്ച് മറ്റൊരവസരത്തില്‍ പറയാം. പത്തുപതിനഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് ഇവിടെ ആഘോഷിയ്ക്കുന്നത്. നാടകവും ബാലെയും കഥകളിയും കഥാപ്രസംഗവും ഗാനമേളയുമൊക്കെയായി ഒരു മഹാ ഉത്സവം. ദിവസം മിനിമം രണ്ടു പ്രൊഫഷണല്‍ പരിപാടികള്‍ ഉണ്ടാവും.

എല്ലാ വര്‍ഷവും കുംഭമാസത്തിലെ മകയിരം നാളില്‍ ഈ ക്ഷേത്രവളപ്പില്‍ മങ്കമാര്‍ പൊങ്കാലയിടുന്നു. ഈ സമയത്തു നടത്താനുള്ള ഗാനമേളയുടെ റിഹേഴ്സലാണ് നേരത്തേ കണ്ടത്. രണ്ടര മൂന്നുമണിയ്ക്കൂര്‍ ഗാനമേള. പൂര്‍ണ്ണമായും കടയ്ക്കല്‍ ദേവീഭക്തിഗാനങ്ങളാണ് ഈ സമയം പാടുന്നത്. കൈയിലെ സിഗരറ്റ് എരിഞ്ഞുകഴിഞ്ഞു. ഒരു ക്ലാസിയ്ക്കല്‍ സോംഗാണ് പാടിക്കൊണ്ടിരുന്നത്. ഗിറ്റാറിന്റെ പണി അതിലില്ലാത്തതിനാല്‍ കോലായിലിറങ്ങിയതാണ്. അതു കഴിഞ്ഞിരിയ്ക്കുന്നു. ഹാളിലേയ്ക്കു കയറി ഗിറ്റാറു കയ്യിലെടുത്തു. സംഗീത പാടിത്തുടങ്ങി....

“അത്താഴപ്പാട്ടിന്‍ അകത്തളത്തില്‍....”

വളരെ മനോഹരമായിത്തന്നെ ട്രയല്‍ അവസാനിച്ചു. പിറ്റേന്ന് എല്ലാവര്‍ക്കും വിശ്രമമായതിനാല്‍ ഉപകരണങ്ങളെല്ലാമൊതുക്കി പായ്ക്കുചെയ്ത് പുറത്തിറങ്ങി.

നാലരയോടെതന്നെ എല്ലാരും സ്റ്റേജില്‍ ഹാജരായി. മുറ്റത്തു പൊങ്കാലയിടാനുള്ളതിരക്ക് ഒരിടത്ത്, പാട്ടുകേള്‍ക്കാനുള്ളതിരക്ക് മറ്റൊരിടത്ത്. സംഗീതോപകരണങ്ങള്‍ യഥാസ്ഥാനങ്ങളില്‍ വച്ചു സാമ്പ്ലിത്തുടങ്ങി.

പ്രൌഢഗംഭീരമായ സ്വരത്തില്‍ ബാബുമാഷ് അനൌണ്‍സ് ചെയ്തു...

“പരമാനന്ദസംഗീതം...
കടയ്ക്കല്‍ ഷാര്‍പ്പ് മ്യൂസിക്സ് അവതരിപ്പിയ്ക്കുന്ന കടയ്ക്കല്‍ ദേവീ സ്തുതിഗീതങ്ങള്‍, ഭക്തിഗാനമേള ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഈ വേദിയില്‍ ആരംഭിയ്ക്കുന്നു....”

അല്‍പ്പം കഴിഞ്ഞ് വീണ്ടും ആരംഭിയ്ക്കുന്നു...! വീണ്ടും... വീണ്ടും...!!

ഇങ്ങനെ കുറേ ആരംഭിച്ചപ്പോള്‍ അതിരാവിലേതന്നെ രണ്ടെണ്ണം വിട്ടുവന്ന ചേട്ടന്മാരിലൊരാള്‍ക്കു ദേഷ്യം വന്നു...

“നിങ്ങള്‍ ആരംഭിയ്ക്കുന്നോ അതോ ഞാന്‍ ആരംഭിയ്ക്കണോ...?”

അപ്പോഴാണ് “ആരംഭി”യ്ക്കുന്നതിന്റെ പൊരുള്‍ മനസ്സിലായത്. ഉപകരണങ്ങളെല്ലാം നിരത്തി, പാടാന്‍ പാട്ടുകാരും റെഡി, ഓര്‍ക്കസ്ട്രക്കാര്‍ക്കും പാട്ടുകാര്‍ക്കുമുള്ള നൊട്ടേഷന്‍ സ്റ്റാന്റുകള്‍ ട്രയല്‍ ചെയ്ത ഹാളിലാണ്. ഗാനമേളതുടങ്ങാനുള്ള സമയം അതിക്രമിച്ചിരിയ്ക്കുന്നു.


സ്റ്റേജിന്റെ മൂലയില്‍ അടുക്കിവച്ചിരുന്ന ഇരുമ്പുകസേരകള്‍ രണ്ടെണ്ണം പെട്ടെന്നുതന്നെ പാട്ടുകാരന്‍ സനലിന്റെ നൊട്ടേഷന്‍ സ്റ്റാന്റായി! ഫ്ലൂട്ട് വായിയ്ക്കുന്ന സുരേഷ്‌കുറുപ്പും ഒന്നെടുത്ത് ഫിറ്റുചെയ്തു. നേരത്തെ വീ.ഡി. രാജപ്പന്റെ പാട്ടുകേട്ടത് ഓര്‍മ്മവന്നതിനാല്‍ ഒരെണ്ണം ഞാനും മുന്നില്‍ വച്ചു. ആവശ്യം വന്നാല്‍ കൊണ്ടിടംകൊണ്ട് തടുക്കണ്ടല്ലോ...

വീണ്ടും ബാബുമാഷിന്റെ സ്വരമുണര്‍ന്നു...

“പരമാനന്ദ സംഗീതത്തിലെ അക്ഷരങ്ങള്‍ കോര്‍ത്തിണക്കിയത്... ചടയമംഗലം എന്‍.എസ്. ഹരിദാസ്, സാബു കൊട്ടോട്ടി..
സംഗീതം... വര്‍ക്കല ജി മുരളീധരന്‍...
ആലാപനം... കെ.ജെ. സനല്‍ കുമാര്‍, സംഗീതാ ബാലചന്ദ്രന്‍, പദ്മകുമാര്‍, പ്രവീണ...
പിന്നണിയില്‍..........
അവതരണം... ഷാര്‍പ്പ് മ്യൂസിക്സ് കടയ്ക്കല്‍...”

മായാമാളവഗൌള രാഗത്തില്‍, ആദി താളത്തില്‍ സനല്‍ പാടിത്തുടങ്ങി...

“ദേവീ പ്രസാദം മമ സംഗീത ജ്ഞാനം......”

നാലുകൊല്ലം ആ കടയ്ക്കല്‍ ദേവീ സന്നിധിയില്‍ ദേവീസ്തുതിഗീതങ്ങള്‍ക്കു ഗിറ്റാര്‍ വായിയ്ക്കാന്‍ എനിയ്ക്കു ഭാഗ്യം കിട്ടി. അന്നു പാടുകയും ഓര്‍ക്കസ്ട കൈകാര്യം ചെയ്യുകയും ചെയ്ത മിയ്ക്കവരും ഇന്ന് ആ രംഗത്തുതന്നെ പ്രശസ്ഥരാണ്. പക്ഷേ പലരും ഷാര്‍പ്പ് മ്യൂസിക്സിന്റെ ഈ വേദിയിലാണു തുടക്കമിട്ടതെന്നു മറന്നിരിയ്ക്കുന്നു.
കൊട്ടോട്ടിയാകട്ടെ ബൂലോകര്‍ക്ക് ഒരു ബാധ്യതയായും...

ഗിറ്റാറില്‍ വായിച്ച പാട്ടുകള്‍ കയ്യിലില്ല. താമസിയാതെ റെക്കോഡ് ചെയ്യാമെന്നു കരുതുന്നു. തല്‍ക്കാലം കരോക്കെയിട്ട് ഓടക്കുഴലില്‍ വായിച്ച ഒരുഗാനം ചേര്‍ക്കുന്നു.

ഈ ശബ്ദം ഇവിടെക്കൊളുത്തുവാന്‍ എന്നെ സഹായിച്ച മുള്ളൂക്കാരനു നന്ദി...

Mar 7, 2010

കുട്ടിക്കാന്റെ കണ്ണട...

ഇവിടെ ഒരു കണ്ണടക്കഥയുണ്ട്. താഴെക്കാണുന്നതാണ് കഥയിലെ കണ്ണട.



അപ്പൊ താഴെക്കാണുന്ന ആജാനബാഹുവായ പുലി വച്ചിരിയ്ക്കുന്നത് മറ്റൊരു കണ്ണട...

പണ്ട് അപൂര്‍വ്വമായിരുന്ന മൊബൈല്‍ഫോണ്‍ ഇന്ന് രണ്ടും മൂന്നുമാണ് ഓരോരുത്തരുടെ കയ്യില്‍. മൂന്നും നാലും കണ്ണട ഫാഷനാക്കിയത് ആദ്യമായാ കാണുന്നത്...!

Feb 14, 2010

ഒരു ബ്ലോഗുവായനയുടെ ബാക്കിപത്രം

സഹസ്രയോഗ വിധിപ്രകാരം പുളിയില ഇടിച്ചുപിഴിഞ്ഞ ചാറില്‍ കൊട്ടംചുക്കാദി തൈലത്തിന്റെ കല്‍ക്കം ചേര്‍ത്ത് കടുകെണ്ണ ഇലിപ്പയെണ്ണ എള്ളെണ്ണ ആവണക്കെണ്ണ മുതലായ എണ്ണകള്‍ ചേര്‍ത്ത് കാച്ചിയരിച്ചെടുത്ത് യൂക്കാലിതൈലം പച്ചക്കര്‍പ്പൂരം പുല്‍‌ത്തൈലം മുതലായവ ചേര്‍ത്ത് തയ്യാറാക്കിയെടുക്കുന്നതാണ് സ്പെഷല്‍ കൊട്ടം ചുക്കാദി തൈലം. ഈ തൈലം ഒരു സര്‍വ്വ രോഗസംഹാരിയാണ് എന്ന് അവകാശപ്പെടുന്നില്ല. വേദനയ്ക്ക് വളരെ നല്ലതാണ്.

വാതവേദന, വാതപ്പെരുപ്പ്, കാല്‍‌മുട്ടുവേദന, കൈമുട്ടുവേദന, കൈകാല്‍ കടച്ചില്‍, കോച്ച്, കൊളുത്ത്, ഉളുക്ക്, മിന്നല്‍, നടുവേദന, നട്ടെല്ലുവേദന, തലവേദന, പല്ലുവേദന തുടങ്ങിയവയ്ക്കെല്ലാം സിദ്ധൌഷധമാണിത്. പല്ലുവേദനയുണ്ടെങ്കില്‍ ലേശം തൈലം പഞ്ഞിയില്‍‌മുക്കി പല്ലിന്റെ പോടുള്ള ഭാഗത്തുവച്ചാല്‍ വേദന മാറിക്കിട്ടും.

തലവേദനയുണ്ടെങ്കില്‍ ലേശം തൈലം പഞ്ഞിയില്‍‌മുക്കി തലയുടെ പോടുള്ള ഭാഗത്തുവച്ചാല്‍ തലവേദന മാറിക്കിട്ടും! ഹല്ലപിന്നെ....

കൊട്ടോട്ടിക്കാരനും കൊട്ടംചുക്കാദിയും തമ്മില്‍ ബന്ധമൊന്നുമില്ല. കൊട്ടം ചുക്കാതി തൈലത്തിന്റെ നിര്‍മ്മാണവും വിതരണവും കൊട്ടോട്ടിക്കാരന്‍ ഏറ്റെടുത്തിട്ടുമില്ല. എന്നാലും ബൂലോകത്തെ പ്രിയ സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ വായിയ്ക്കുന്ന ആളെന്ന നിലയ്ക്ക് അനുഭവത്തിന്റെ വെളിച്ചത്തില്‍ ഒരു മുന്നറിയിപ്പും പ്രതിവിധിയും പറഞ്ഞില്ലെങ്കില്‍ മോശമാവുമെന്നു കരുതി ഒന്നു കുറിയ്ക്കുന്നുവെന്നു മാത്രം.

ഈയിടെയായി ബൂലോക സുഹൃത്തുക്കളില്‍ ചിലരുടെ പോസ്റ്റുകള്‍ വായിച്ചാല്‍ ധനനഷ്ടം മാനഹാനി ഇവയിലുപരി കലശലായ വേദനയും സമ്മാനമായി കിട്ടുന്ന വിവരം പലര്‍ക്കും അനുഭവപ്പെട്ടിട്ടുണ്ടാവും. എന്റെ ഒരു സുഹൃത്തിന്റെ ഒരു പോസ്റ്റു വായിച്ച കാ‍രണത്താല്‍ ഊരയുളുക്കിക്കിടക്കാനുള്ള ഭാഗ്യം ഈയുള്ളവനുണ്ടായി. ഇപ്പോള്‍ ജോലിക്കാരുടെ ക്ഷാമം രൂക്ഷമായ സമയത്ത് ഞാനും കൂടിയാണ് എന്റെ ഷോപ്പില്‍ ജോലിചെയ്യുന്നത്. കിടപ്പിലായ കാരണത്താല്‍ ചില വര്‍ക്കുകള്‍ സമയത്തു തീര്‍ത്തു കൊടുക്കാന്‍ കഴിയാത്തതിനാല്‍ കസ്റ്റമര്‍വക കിട്ടിയ തെറി മാനഹാനിയായും, തൈലത്തിനും ഉഴിച്ചില്‍‌ക്കാരന്റെ ഫീസും മുതലായ വകയില്‍ ചെലവായ തുക ധനനഷ്ടമായും, അതിലുപരി ഞാനനുഭവിച്ച തരക്കേടില്ലാത്ത വേദന ബ്ലോഗുപീഢനമായും ഞാന്‍ കണക്കാക്കുന്നു. പക്ഷേ ഇതിനൊക്കെ കാരണക്കാരനായ പ്രസ്തുത ബ്ലോഗര്‍ ഈ കാരണംതന്നെ പറഞ്ഞ് എന്നെ കളിയാക്കിയതില്‍ ഞാന്‍ പ്രതിഷേധിയ്ക്കുന്നു.

ഏതായാലും ഈ മഹാന്മാരുടെ പോസ്റ്റുകള്‍ വായിയ്ക്കുന്ന പാവം വായനക്കാര്‍ മേല്‍ സൂചിപ്പിച്ച തൈലമോ അതുപോലുള്ളവയോ കരുതുന്നതു നന്നായിരിയ്ക്കും.

Jan 21, 2010

ശലഭത്തിന്റെ കൂട്ടുകാര്‍...

പ്രിയ സുഹൃത്തുക്കളെ,
ബൂലോകത്ത് തമാശയും ചെറിയ തല്ലുകളും കവിതകളും കഥകളും അനുഭവക്കുറിപ്പുകളുമൊക്കെ പങ്കുവക്കുമ്പോള്‍ ഒരു വല്ലാത്ത ബന്ധമാണ് നമ്മില്‍ ഉടലെടുക്കുന്നതും തുടരുന്നതുമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടെന്നു തോന്നുന്നില്ല. ഈ ഒരുമ പല സന്ദര്‍ഭങ്ങളിലും വലിയ വിഷമങ്ങള്‍ക്കു പരിഹാരവും സഹായകവുമാകാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് നമുക്ക് അഭിമാനിയ്ക്കാനും അളവറ്റു സന്തോഷിയ്ക്കാനും ഉള്ള വക നല്‍കിയിട്ടുണ്ട്. അര്‍ഹതയുള്ള കരങ്ങളില്‍ അവ എത്തിച്ചേരുമ്പോള്‍ നമുക്കു കിട്ടുന്ന സംതൃപ്തി എത്ര വലുതാണ്! നമുക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യാം, അതു വാക്കുകൊണ്ടാണെങ്കിലും. അനവസരത്തില്‍ വിലപിയ്ക്കാനല്ല അവസരത്തില്‍ സഹായ്ക്കാന്‍ നമുക്കെല്ലാം ശ്രമിയ്ക്കാം.

നമ്മുടെ ഒരു സഹോദരി നമ്മുടെ സഹായത്തിനായി കാത്തിരിയ്ക്കുന്നു. ഇതിനു മുമ്പും ആവശ്യമായി വന്ന സന്ദര്‍ഭത്തില്‍ ബൂലോകത്തെ നല്ല സുഹൃത്തുക്കള്‍ സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ അവളുടെ ജീവിതം നമ്മുടെ മാത്രം കൈകളിലാണ്. തല്‍ക്കാലം അത്യാവശ്യത്തിനുള്ള കുറച്ചു തുക കൂട്ടം സുഹൃത്തുക്കളും ബൂലോകത്തെ ചില സുഹൃത്തുക്കളും ചേര്‍ന്നു സംഘടിപ്പിച്ചിട്ടുണ്ട്. ഒരു വലിയ തുക ഇനിയും ആവശ്യമായുണ്ട്. സഹായിയ്ക്കാന്‍ നമ്മളല്ലാതെ മറ്റാരുമില്ലാത്ത ‍അവസ്ഥയില്‍ കണ്ണടച്ചു കടന്നുപോകുവാന്‍ നമുക്കാവുമോ? ഡോക്ടര്‍ ജയന്‍ ഏവൂരിന്റെ ഈ പോസ്റ്റും നമ്മുടെ ബൂലോകവും ഈ വീഡിയോയും ദയവായി ഒന്നു കാണുക.

ഇപ്പോള്‍ രമ്യ ആശുപത്രിയില്‍ അഡ്മിറ്റാണ്. ഇപ്പോള്‍ സംസാരിയ്ക്കാനും ഭക്ഷണം കഴിയ്ക്കാനും കഴിയാത്ത നിലയിലാണ് രമ്യ. ഭക്ഷണത്തിന് ട്യൂബ് ഇട്ടിരിയ്ക്കുന്നു. നമ്മുടെയൊക്കെ സഹായവും പ്രാര്‍ത്ഥനയും ഇപ്പോഴാണു വേണ്ടത്...

(ഫെബ്രുവരി 24ന് കൂട്ടിച്ചേര്‍ത്തത്..)

Jan 18, 2010

കുമാരസംഭവം അന്ത്യപാദം...

ഏതായാലും ഭേഷായി...!!!
കണ്ട നീയവിടിരി..,
കേട്ട ഞാന്‍ തീരുമാനിയ്ക്കും!!
ഒറ്റത്തോര്‍ത്തുമാത്രമുടുത്ത് കസേരയില്‍ ഞെളിഞ്ഞിരുന്നതേ ഓര്‍മ്മയുണ്ടായിരുന്നുള്ളൂ.

പിന്നെ ബോധം (അങ്ങിനെയൊന്നുണ്ടായിരുന്നോ?) മുക്കാലും പോയി! ബോധം വന്നപ്പൊ തീവണ്ടീക്കേറാനും പറ്റിയില്ല, അങ്ങനെ ഒരു ടിക്കറ്റും പാഴായി.
അങ്ങനെ കല്ലുവെച്ച നുണ ഒരെണ്ണം കൂടി പറയേണ്ടി വന്നു.

ഇതൊക്കെ അറിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല, അല്ലെങ്കില്‍ അറിഞ്ഞില്ലെന്നു നടിച്ചു,

ഏതായാലും ഇപ്പൊ കൈച്ചിലാക്കി...!!
ഇനി പൂര്‍വ്വാധികം ശക്തിയോടെ പയറ്റാം...!!!
സംഭവാമി ദിനേ ദിനേ...!!!! ഈശ്വരോ രക്ഷതു...

Jan 17, 2010

ലാല്‍‌സലാം...

ജ്യോതിബസു
23 വര്‍ഷം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. സി. പി. ഐ. എമ്മിന്റെ സ്ഥാപക പോളിറ്റ് ബ്യൂറോ അംഗങ്ങളിലെ അവസാന കണ്ണി. മുഖ്യമന്ത്രി, തൊഴിലാളി നേതാവ്, രാഷ്ട്ര തന്ത്രജ്ഞന്‍, വിപ്ലവകാരി തുടങ്ങിയ മേഖലകളില്‍ കഴിവു തെളിയിച്ച ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഉയര്‍ന്ന രാഷ്ട്രീയ വ്യക്തിത്വം....
അദ്ദേഹത്തിന് ആദരാഞ്ജലികള്‍...

Jan 8, 2010

വന്നല്ലോ വനമാല...

ഡിസംബര്‍ 30ന് യാഹൂവഴി വന്ന മെയിലാണ്...

Compliments of the season,
Wednesday, 30 December, 2009 4:54 PM

Compliments of the season,

I am Mr Ali Sulaman,The Head of file Department in Bank Of Africa (BOA) I am writing following an opportunity in my office that will be of an immense benefit to both of us.

In my department we discovered an abandoned sum of $21.5 million USA Dollars (Twenty One Million Five Hundred Thousand US Dollars) in an account that belongs to one of our foreign customers Late Mr. Morris Thompson an American who unfortunately lost his life in the plane crash of Alaska Airlines Flight 261 which crashed on January 31 2000, including his wife and only daughter.

The choice of contacting you is aroused from the geographical nature of where you live, particularly due to the sensitivity of the transaction and the confidentiality herein.

Now our bank has been waiting for any of the relatives to come-up for the claim but nobody has done that. I personally have been unsuccessful in locating the relatives for 2 years now, I seek your consent to present you as the next of kin / Will Beneficiary to the deceased so that the proceeds of this account valued at 21.5Million Dollars can be paid to you. This will be disbursed or shared in these percentages, 60% to me and 40% to you.

All I require now is your honest co-operation; confidentiality and trust to enable us see this transaction through. I guarantee you that this will be executed under a legitimate arrangement that will protect you from any breach of the law. Please, provide me the following: as we have seven (7) days to run it through. This is very URGENT PLEASE. KINDLY send the details below:

1. Full Name
2. Your Telephone Number
3. Your Contact Address.
4. Your photo
Your urgent response will be highly anticipated and appreciated.

Best regards,
Mr Ali Sulaman.

ഒന്നു ശ്രമിച്ചു നോക്കിയാലോ...

Jan 4, 2010

മുള്ളമ്പാറ വഴി ബാംഗ്ലൂര്‍ !

മലപ്പുറത്തുനിന്നും എട്ടുകിലോമീറ്ററാണു പൂക്കോട്ടൂര്‍ക്ക്. പതിനാലു കിലോമീറ്റര്‍ മഞ്ചേരിയ്ക്കും. വടക്കോട്ടു പോയാല്‍ മഞ്ചേരി, പടിഞ്ഞാറേയ്ക്കു പൂക്കോട്ടൂരും. പൂക്കോട്ടൂരുനിന്നും മഞ്ചേരിയ്ക്കു പത്തു കിലോമീറ്റര്‍, തനി നാട്ടുമ്പുറത്തെ റോഡ്. മലപ്പുറത്തുനിന്നും കിഴക്കു പാലക്കാടുവഴി ബാംഗ്ലൂര്‍ക്കു പോകാം. പടിഞ്ഞാറു കോഴിക്കോടുവഴിയും ചുരം കയറാം. പൂക്കോട്ടൂര്‍ നിന്നും മഞ്ചേരിയ്ക്കുള്ള നാട്ടു പാതയിലാണു മുള്ളമ്പാറ. മലപ്പുറത്തുനിന്നും ബാംഗ്ലൂര്‍ക്ക് എളുപ്പം മുള്ളമ്പാറ വഴിയാണെന്നത് കുറച്ചു ദിവസം മുമ്പാണു മനസ്സിലായത്.

രാജകുമാരന്‍ താമസിച്ചിരുന്ന വീടിനെക്കുറിച്ച്;
അത്യാവശ്യം സൌകര്യമുള്ള സാധാരണ വീട്. ഈ വീടിന്റെ ഒരു മുറിമാത്രം നല്ല അടിച്ചുപൊളി സെറ്റപ്പിലാണ്. എ സി ഫിറ്റു ചെയ്തിട്ടുണ്ട്. മറ്റെല്ലാ സൌകര്യവുമുണ്ട്. രാജകുമാരന്‍ ആദ്യമായല്ല ബാംഗ്ലൂര്‍ക്കു പോകാന്‍ ഇതുവഴി വരുന്നത്, കുഞ്ഞിമണിയെയും കൂട്ടി മുമ്പ് പലതവണ വന്നിട്ടുണ്ട്. രാജകുമാരന്‍ മാത്രമല്ല മറ്റു പലരും അവിടെ വന്നുപോകുന്നുണ്ട്. സംശയരോഗം സഹിയ്ക്കാന്‍ വയ്യാതായപ്പോള്‍ നാട്ടുകാര്‍ കാത്തിരുന്നു. കുടുങ്ങിയത് രാജകുമാരനായിപ്പോയെന്നു മാത്രം..! ഷിഫ്റ്റുകാറു കണ്ടപ്പോള്‍ത്തന്നെ നാട്ടുകാര്‍ ഉറപ്പിച്ചു, വിദ്വാന്മാരില്‍ ആരോ വന്നിട്ടുണ്ട്. അല്‍പ്പം തട്ടിച്ചു കാര്യങ്ങള്‍ക്കുള്ള ചിട്ടവട്ടങ്ങള്‍ ശരിയാക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനുമുമ്പ് നാട്ടുകാര്‍ക്ക് ആക്രാന്തമിളകി.

പിടിച്ചത് പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം, നാട്ടുമ്പുറത്തെ പാവം നേതാക്കള്‍ക്ക് രാജകുമാരനെ മനസ്സിലാക്കാനായില്ല. അതുകൊണ്ടുതന്നെ മലപ്പുറം ശൈലിയില്‍ രണ്ടു തലോടല്‍ കിട്ടി. സഖാക്കളും മറ്റുള്ളവരുമൊക്കെ എത്തിയതിനു ശേഷമാണു ആളെ തിരിച്ചറിഞ്ഞത്. അതോടെ കുട്ടിനേതാക്കള്‍ മുങ്ങി, പാവം ബഡാനേതാവു കുടുങ്ങി. പിറ്റേന്നുരാവിലെ മലപ്പുറത്തു നടക്കുന്ന വിലക്കയറ്റത്തിനെതിരേയുള്ള കലക്ടേറ്റു ധര്‍ണക്കെത്തിയ മിയ്ക്കവരും കാര്യമറിഞ്ഞു. ആരും പക്ഷേ രാജകുമാരനെ തിരിഞ്ഞു നോക്കിയില്ല. രാത്രി പത്തരയ്ക്കു മഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിയ രാജകുമാരനെയും കുഞ്ഞിമണിയെയും പിറ്റേന്നുച്ചയ്ക്കു കോടതി ജാമ്യത്തില്‍ വിടുന്നതുവരെ ആരും തിരിഞ്ഞു നോക്കിയില്ല. സകലമാന നേതാക്കളും മലപ്പുറത്തുണ്ടായിരുന്നു. ആരും അറിഞ്ഞ ഭാഗമെടുത്തില്ല.

രാജകുമാരനെതിരേ വെറുതേ പറഞ്ഞുണ്ടാക്കുന്നതാണെന്നു തോന്നുന്നുവെങ്കില്‍ വീണ്ടും വിശദീകരിയ്ക്കേണ്ടിവരും. പിടിയ്ക്കപ്പെട്ടപ്പോഴുള്ള അദ്ദേഹത്തിന്റെ ചേഷ്ടകള്‍ പൂര്‍ണ്ണമായി ഇവിടെപ്പോയാല്‍ കാണാം. ഇവിടെനിന്നും ഡൌണ്‍‌ലോഡു ചെയ്തെടുക്കാം, രണ്ടിടത്തും കൊട്ടോട്ടിക്കാരന്‍ കുഴിച്ചിട്ടിട്ടുണ്ട്.

( കേവലം 500 രൂപ മാത്രം പിഴശിക്ഷ വിധിയ്ക്കുന്ന ഈ പെറ്റിക്കേസിനെ ഇങ്ങനെ പെരുപ്പിച്ചു കാട്ടുന്നതെന്തിനാ ചങ്ങായീന്നു ചോദിയ്ക്കരുത്).