Pages

Apr 27, 2013

ആ സദ്യ പെരും നഷ്ടമായി


  രാവിലെ എഴുന്നേൽക്കുന്ന ശീലം പണ്ടേയില്ല. കൂട്ടുകാർ പറയുന്നത് പലുതേക്കുന്ന സ്വഭാവവും ഇല്ലെന്നാണ്. അപ്പൊപ്പിന്നെ കുളിയുടെ കാര്യം പറയുകയും വേണ്ടല്ലോ...

സ്വയം പുകഴ്ത്തുവാന്നു തോന്നരുത്, ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ ഞാൻ ഒട്ടും മോശമല്ല. അല്ലേലും ഒരുവന്റെ ഗുണം വിളിച്ചു പറയുന്നതിനേക്കാൾ എല്ലാർക്കും താല്പര്യം മറ്റുപലതും പറയാനാണല്ലോ...

കാലം തെറ്റിയ കാലാവസ്ഥ കാരണം കോലായിലായിരുന്നു കിടപ്പ്. സ്ഥാനം മാറിയ പുതപ്പിനിടയിലൂടെ അരിച്ചിറങ്ങിയ വെയിൽ എന്റെ ഉറക്കത്തിനു ഭംഗ വരുത്തി. കണ്ണുതിരുമ്മി ചുമരിലേക്കു നോക്കിയപ്പൊ സമാധാനമായി. നേരം വൈകിയിട്ടില്ല....

മാസങ്ങൾക്കു മുന്നേ തീരുമാനിച്ചുറപ്പിച്ചിരുന്നതാണ്.. വൈദ്യരുടെ കഷായം തീർന്നിട്ടു രണ്ടാഴ്ച കഴിഞ്ഞു. ആര്യവേപ്പിന്റെ ഇലയുടെ മാധുര്യമുള്ള കഷായം ചില്ലറയൊന്നുമല്ല ആറു കുപ്പിയാണു കുടിച്ചു തീർത്തത്. കഷായം കുടിയല്ല അതിനു വൈദ്യർ കൽപ്പിച്ചു തന്ന പഥ്യമായിരുന്നു കഷ്ടം. ചില്ലി ചിക്കനും മത്തി മൊളിയാറും കൂന്തൾ പൊരിച്ചതുമെല്ലാം കണ്ടിരിക്കാൻ മാത്രം വിധി. കുടിക്കാൻ അനുവദിച്ച കഞ്ഞിയിലാകട്ടെ ഉപ്പു ചേർക്കാൻ പോലും പഹയൻ സമ്മതിച്ചില്ല.

ഐപ്പീയെല്ലു കണ്ട് ഉറക്കം കളഞ്ഞതിന്റെ ക്ഷീണം ബാക്കിയുണ്ട്. ക്രിസ്സിന്റെ സിക്സറോ സച്ചിന്റെ കുറ്റിപോയതോ ഒന്നും ചിന്തിക്കാൻ ഇപ്പൊ സമയമില്ല. വേഗം കുളിയും തേവാരവും കഴിക്കണം അല്ലേൽ തീവണ്ടി അതിന്റെ പാട്ടിനു പോവും...

റയിൽവേ സ്റ്റേഷന്റെ കവാടം മുതൽ ക്യൂവാണ്. നേരത്തേ ടിക്കറ്റെടുത്തുവച്ചതു നന്നായി. അല്ലേൽ പൂരത്തള്ളിനു പുറമേ പൂരത്തെറിയും മുഴക്കി ജനറൽ കമ്പാർട്ടുമെന്റിൽ തൂങ്ങേണ്ടി വന്നേനെ... ഇടിച്ചു കയറി ക്ഷീണിച്ചുചെന്നാൽ ആകെ കുഴയും.

 മാസങ്ങൾ നീണ്ട കഷായസേവക്കു ശേഷം കിട്ടിയ അവസരം വെറുതേ പഴാക്കാൻ എന്തായാലും വയ്യ. പതിനെട്ടു തൊടുകറികളും പായസവുമുണ്ടെന്നാണു കേട്ടത്. വായക്കു രുചിയായി എന്തെങ്കിലും കഴിച്ച കാലം ഐക്കരപ്പടികഴിഞ്ഞു വീണ്ടും എങ്ങോട്ടോ പോയി.

തൃശൂർ കഴിഞ്ഞതോടെ തീവണ്ടിയിലെ തിരക്കു കുറഞ്ഞപ്പോഴാണു ഏരെക്കുറേ സമാധാനമായത്. ഈ പണ്ടാരങ്ങളെല്ലാം കൂടി തിരൂരേക്കാണെന്നാണു കരുതിയത്. അതുകൊണ്ടുതന്നെ പതിനെട്ടു പോയിട്ട് പപ്പടമെങ്കിലും കിട്ടിയാൽ സമാധാനമായി എന്നു കരുതിയതു തിരുത്തി.

വൈദ്യരു പറഞ്ഞിരുന്നത് ഓട്ടോക്ക് ഇരുപതു കൊടുത്താൽ മതിയെന്നയിരുന്നു. ഓട്ടോക്കാരൻ ഇരുപത്തഞ്ചു വാങ്ങി.

"എന്താ ചേട്ടാ, അഞ്ചു കൂടുതലാണല്ലോ..."
അയാൾ രൂക്ഷമായി എന്നെ നോക്കി. അഞ്ചല്ല അതിലും കൂട്ടിത്തരാം എന്ന് അയാളുടെ കണ്ണുകൾ വിളിച്ചു പറയുന്നതായി തോന്നി. വീണ്ടും കഷായക്കുഴിയിൽ ചാടാനുള്ള ആഗ്രഹം തൽക്കാലം അഞ്ചു രൂപയിലൊതുക്കി.

രണ്ടുവർഷം മുമ്പും ഇവിടെ വന്നിരുന്നതാണ്. അന്നത്തെ സദ്യയൂണിന്റെ കാര്യം ആലോചിക്കുമ്പോൾ സങ്കടം പിടിച്ചാൽ കിട്ടുന്നില്ല. ഇരുന്നൂറാളിന്റെ സദ്യയൊരുക്കിയിട്ടുണ്ടെന്നായിരുന്നു പഞ്ചാരക്കുഞ്ചു അന്നു പറഞ്ഞത്. അവസാനമുണ്ടാൽ ആവോളമുണ്ണമെന്നു കരുതി കാത്തിരുന്നു. അവസാനം പപ്പടം പൊടിച്ച് വണ്ടിക്കൂലി മുതലാക്കേണ്ടി വന്നു.

ഇത്തവണ എന്തായാലും പറ്റുപറ്റരുത്. സ്വാഗതമോതിയ കുറിമാനം പതിച്ച പ്രവേശന കവാടത്തിനപ്പുറം വെള്ളയിൽ കറുത്ത പുള്ളി പതിച്ച തുഞ്ചന്റെ പട്ടിയെ പ്രതീക്ഷിച്ചു. ഇത്തവണ ഒരു ശുനകൻ മതിയെന്ന് തീരുമാനിച്ചിട്ടുണ്ടവാം.

ഭാഗ്യം, സദ്യ വിളമ്പിത്തുടങ്ങിയിട്ടില്ല. ഇത്തവണ ആദ്യ പന്തിയിൽത്തന്നെ ഇരിക്കണം. പ്രതീക്ഷയോടെ കാത്തു നിന്നു. ഇലകളിലേക്ക് കറികൾ വിളമ്പുന്നതു കണ്ടപ്പോൾത്തന്നെ സമാധാനമയി. വൈദ്യരു വാക്കു തെറ്റിച്ചിട്ടില്ല. പതിനെട്ടു തൊടുകറികളും പപ്പടവും പായസവുമൊക്കെയായി ഒരു നെടുങ്കൻ സദ്യ ഉറപ്പ്.

"ഒരമ്പതു പേരു പേർ വരൂ...."

പഞ്ചാരക്കുട്ടൻ സദ്യയുണ്ണൻ ക്ഷണിക്കുകയാണ്. തുഞ്ചൻ പറമ്പിലെ ഊട്ടുപുരയുടെ കാര്യമതാണ്. പരമാവധി അമ്പതുപേർക്ക് ഒരു സമയം അറുമാദിക്കാം. ബാക്കിയുള്ളവർക്ക് കണ്ടുമദിക്കാം...

ഏതായാലും സമയം കളയണ്ട, ആദ്യ അമ്പതിൽത്തന്നെ സ്ഥാനം പിടിക്കാം....

ഉള്ളിലേക്കു കടക്കാനാഞ്ഞപ്പോൾ ഒരാൾ കുപ്പായത്തിനുപിടിച്ച് പുറത്തേക്കിട്ടു. ഏതാണ്ട് നൂറ്റമ്പതു കിലോഗ്രാമുള്ള ആ ബാഹു..  അയാളുടെ ഉണ്ടക്കണ്ണുകൊണ്ടുള്ളനോട്ടം കണ്ടപ്പോഴേ ജീവൻ പകുതി പോയി...

ഇയാൾക്കെന്നതിന്റെ സൂക്കേടാ ഊണേശ്വരം മുഴുവൻ ഇയാളുടെ സ്വന്തമാണോ..? ഇയാളെന്റെ സദ്യ മുടക്കാനുള്ള പടപ്പുറപ്പാടാണോ..?

അരുതേയെന്ന ഭാവം കണ്ണുകളിലാവാഹിച്ച് ഒരു നോട്ടമെറിഞ്ഞു. അതു കണാത്ത മട്ടിൽ കണ്ണുകളുരുട്ടി അയാൾ ചോദിച്ചു..

"എവിടെ..."
 "എന്ത്...?"
" ചീട്ട്."
"എന്തു ചീട്ടാ ചേട്ടാ...?"

" ഇവിടെയുള്ളവരുടെയൊക്കെ നെഞ്ചത്തു കുത്തി വച്ചിരിക്കുന്ന ചീട്ടുകണ്ടാ... പോയിഅതൊരെണ്ണം മേടിച്ചു കുത്തിവാ, എന്നിട്ട് അകത്തു കേറാം..."

ഇതിനേക്കാൾ ഭേദം എന്റെ നെഞ്ചത്തു  കുത്തുന്നതാ.. അങ്ങനെ പറയാനാണു തോന്നിയതെങ്കിലും അയാളുടെ കണ്ണുകളും ആ നിൽപ്പും കണ്ടപ്പോൾ തൽക്കാം ഇപ്പോൾ വേണ്ടെന്നു തീരുമാനിച്ചു....

"എവിടാ ചേട്ടാ ചീട്ട് കിട്ടുക...?"

അയാൾ ചൂണ്ടിക്കാണിച്ചിടത്തേക്കുപ പാഞ്ഞു.

"ചേട്ടാ ഒരു ചീട്ട്...."
"നീലയോ ചുവപ്പോ?"
"അതെന്താചേട്ടാ രണ്ടു കളറ്...?"
"ചൊമലയെന്നാൽ ഇവിടെ അറുമാദിക്കാൻ വന്നവർ, മറ്റേത് അതു കാണാൻ വന്നവരും. നിനക്ക് ഏതാ വേണ്ടത്...?

അടുത്ത പന്തിക്കു കേറി അറുമാദിക്കാം... ശേഷം കണ്ടും നിൽക്കാം, ഒത്താൽ അവസാന പന്തിയിലും ഒന്നറുമാദിക്കാം.... ഏതായാലുംവന്നതു മുതലാക്കണമല്ലോ...

"ചുവപ്പുതന്നോളൂ..."
അയാൾ ഒരുചീട്ട് മുന്നോട്ടു നീട്ടി, പേരും വിലാസവും വിശദമായിത്തന്നെ എഴുതിക്കൊടുത്തു.

"ഇരുന്നൂറു രൂപ എടുക്ക്...."
"എന്തിന്..?"
"ഇവിടെ അറുമാദിക്കണമെങ്കിൽ രൂപാ ഇരുന്നൂറു തരണം...."

നേരത്തേ തീവണ്ടി ടിക്കറ്റെടുത്തതുകൊണ്ട് കയ്യിൽ കാര്യമായി ഒന്നും കരുതിയിരുന്നില്ല. സദ്യക്കരം പിരിക്കുന്ന വിവരം അറിഞ്ഞിരുന്നുമില്ല. ഇതിപ്പൊ അരിയും പോയി മണ്ണെണ്ണയും പോയി പഞ്ചസാരക്കു വച്ചിരുന്ന പണവും പോയെന്നു പറഞ്ഞപോലായല്ലോ. എന്തൊക്കെയോ കളഞ്ഞ അണ്ണാനെപ്പോലെ വിഷണ്ണവിഷാദപരവശനായി ഞാൻ തുഞ്ചന്റെ മണ്ണിലിരുന്നു...

ചുമരിൽചേർത്ത്റേതോ ബാങ്കു സ്ഥാപിച്ചിരുന്ന വെള്ളപ്പാട്ടയിൽനിന്ന് തീരുമാനമാക്കിയ രണ്ടിറക്കിൽ സദ്യയൊതുക്കി ഞാൻ റയിൽവേസ്റ്റേഷനിലേക്കു നടന്നു...

അപ്പോൾ തുഞ്ചൻപറമ്പിലെത്തുന്ന കിളികളെ മണിയടിക്കാനെത്തിയ മണിവീരൻ തന്റെ മയിൽ വാഹനത്തിലിരുന്ന് എന്നെ കളിയാക്കുന്നുണ്ടായിരുന്നു.



Jan 27, 2013

ഒരിക്കൽക്കൂടി സ്വാഗതം


  2007ലാണ് ആദ്യമായി ഒരു കമ്പ്യൂട്ടറിൽ കൈ വെക്കുന്നത്. ഇന്റെർനെറ്റ് എന്ന് വല്ലാത്ത നെറ്റ് ഉപയോഗിച്ചു തുടങ്ങിയതും അന്നാണ്. തുടർന്ന് എന്റെ സുഹൃത്തിന്റെ സഹായത്താൽ ബ്ലോഗുകളും വായിക്കാൻ തുടങ്ങി. ബെർളിതോമസിന്റെ പോസ്റ്റുകളാണ് ആദ്യം വായിച്ചത്. തുടർന്ന് സമകാല ബ്ലോഗർമാരുടെ പോസ്റ്റുകളും യഥേഷ്ടം വായിച്ചു തുടങ്ങി.

  രണ്ടുവർഷം കഴിഞ്ഞപ്പോഴാണ് ബ്ലോഗ് എന്ന സംഗതി ആർക്കും തുടങ്ങാൻ പറ്റുന്ന വളരെ സാധ്യതയുള്ള മാധ്യമമാണെന്നതു മനസ്സിലായത്. തുടർന്നുള്ള സംഗതികൾ ഇവിടെ എഴുതിയിട്ടുള്ളതിനാൽ വിശദീകരിക്കുന്നില്ല. ഇതുവരെയുള്ള ബൂലോക സഞ്ചാരത്തിൽ അനുഭവസമ്പന്നമായ ഒരു ഭൂതകാലമാണ് എനിക്കു കിട്ടിയതെന്ന് പറയാതെ വയ്യ. ബൂലോകത്ത് ഒരുപക്ഷേ ഏറ്റവും കൂടുതൽ സുഹൃത്തുക്കളുള്ള ബ്ലോഗർ ഞാനായിരിക്കും. ഞാനതിൽ അളവറ്റ് സന്തോഷിക്കുന്നു.

  ഇക്കാലത്തിനിടക്ക് നിരവധി ബ്ലോഗേഴ്സ് മീറ്റുകളിൽ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ആദ്യമായി തൊടുപുഴയിലും കഴിഞ്ഞ വർഷം കണ്ണൂരിലും നടന്ന രണ്ടു മീറ്റുകളിലൊഴികെ കേരളത്തിൽ നടന്ന എല്ലാ മീറ്റുകളിലും എനിക്കു പങ്കെടുക്കാൻ കഴിഞ്ഞു. ബ്ലോഗ് സൗഹൃദങ്ങളിലെ ആത്മാർത്ഥതയും ബ്ലോഗർമാരുമായുള്ള ചങ്ങാത്തവുമാണ് 2011 ഏപ്രിൽ 17ന് തിരൂർ തുഞ്ചൻ പറമ്പിലെ മീറ്റു സംഘടിപ്പിക്കാൻ എന്നെ പ്രേരിപ്പിച്ചത്. മീറ്റുകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ സൈബർ ലോകത്തുനിന്നും പുറത്തുനിന്നും പങ്കെടുത്ത ആ മീറ്റിൽ   ഡോ. ആർ.കെ. തിരൂർ, നന്ദു, ഡോ. ജയൻ ഏവൂർ, ഷെരീഫ് കൊട്ടാരക്കര തുടങ്ങിയ നല്ലൊരു നിരയുടെ നേതൃത്വവും കൂടെയുണ്ടായിരുന്നു. ശിൽപ്പശാലകളും ഇതര പരിപാടികളും നിറഞ്ഞു നിന്ന ആ മീറ്റിൽ എന്റെ അറിവിൽത്തന്നെ 60നു മുകളിൽ പുതിയ ബ്ലോഗർമാരുണ്ടായി എന്നത് അഭിമാനിക്കാവുന്നതാണ്. കൂട്ടത്തിൽ സൂഫിയുടെ കഥാകാരനും ബൂലോകത്തേക്കു കടന്നുവന്നു.

                                ബ്ലോഗർ നന്ദുവിന്റെ സംഭാവനകളിലൊന്ന്

  ആദ്യമായി അച്ചടി-ദൃശ്യമീഡിയകളെ സ്വാഗതം ചെയ്ത ആ മീറ്റിന്റെ ബാക്കിയായി നിരവധിപേർക്ക് അച്ചടിമേഖലയുടെ ഭാഗമാകാനും കഴിഞ്ഞു. ബ്ലോഗുകളെ ഒരു നാലാംകിട മാധ്യമമായി കണ്ടിരുന്ന ഭൂലോകത്തെ ചില പ്രസാധകർ ബ്ലോഗിലെ എഴുത്തുകാരെ തങ്ങളുടെ ഭാഗമാക്കുന്നതും ഭൂലോകത്തു വിരാചിച്ചിരുന്ന ചിലരെങ്കിലും ബൂലോകത്തേക്ക് കടന്നുവരുന്നതും നമുക്ക് കാണാൻ കഴിഞ്ഞു. എല്ലാം ആ മീറ്റിന്റെ ഫലമാണെന്ന് അവകാശപ്പെടുന്നില്ല. എങ്കിലും നിലവിലുള്ള സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്ഥമായ ഒരോളമുണ്ടാക്കാൻ ആ മീറ്റിനു കഴിഞ്ഞു എന്നതിൽ രണ്ടുപക്ഷമില്ല. ആ മീറ്റിൽ പങ്കെടുത്തും മനസ്സുകൊണ്ടു പിന്തുണ നൽകിയും മീറ്റിനെ വിജയിപ്പിച്ച ബൂലോകസുഹൃത്തുക്കൾക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നു. 

  ഈ വരുന്ന ഏപ്രിൽ 21ന് തുഞ്ചൻപറമ്പിൽ ഒരിക്കൽക്കൂടി ഒരുമിച്ചുകൂടാൻ തീരുമാനിച്ചിരിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. കഴിഞ്ഞ മീറ്റിൽ നിന്നു വ്യത്യസ്ഥമായി ഇത്തവണ ബ്ലോഗർമാർ മാത്രമാണ് ഒരുമിച്ചുകൂടാൻ തീരുമാനിച്ചിരിക്കുന്നത്. നമുക്ക് പരിചയപ്പെടാനും പരിചയം പുതുക്കാനും നമ്മുടെ കലാവാസനകൾ പങ്കുവെക്കാനും യഥേഷ്ടം സമയമുണ്ടാവും. തുഞ്ചൻ പറമ്പിലെ ഈ രണ്ടാം ബ്ലോഗർസംഗമം എല്ലാം കൊണ്ടും ബൂലോകർക്ക് നല്ലൊരനുഭവവും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരേടുമായിരിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഏവരേയും തുഞ്ചൻപറമ്പിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

  ഇനിയും വരവറിയിക്കാത്ത സുഹൃത്തുക്കൾ മീറ്റ്ബ്ലോഗിൽ തങ്ങളുടെ ബ്ലോഗ്പ്രൊഫൈലിൽ നിന്ന് സംഗമത്തിൽ പങ്കെടുക്കുന്ന വിവരം രേഖപ്പെടുത്തുമല്ലോ. ബൂലോകർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ അത് അത്യാവശ്യമാണ്. സംഗമത്തിന്റെ ലോഗോ ബ്ലോഗിൽ പ്രദർശിപ്പിച്ചാൽ ആ ലോഗോയിൽ ക്ലിക്കി മറ്റുള്ളവർക്ക് മീറ്റ്ബ്ലോഗിലേക്ക് എളുപ്പത്തിലെത്തിച്ചേരാൻ കഴിയും. ബ്ലോഗർസംഗത്തിന്റെ വിവരമറിയിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് നിങ്ങളുടെ ബ്ലോഗിൽ പ്രസിദ്ധീകരിച്ചാൽ നിങ്ങളുടെ വായനക്കാരായ ബ്ലോഗർമാരെയും  ഈ വിശേഷം അറിയിക്കാൻ സാധിക്കും.  ഏപ്രിൽ 21നു നടക്കുന്ന ഈ സംഗമത്തിൽ പല അത്ഭുതങ്ങളും നിങ്ങൾക്കായി ഞങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ മീറ്റ്ബ്ലോഗിൽ വൈകാതെ പ്രസിദ്ധീകരിക്കുന്നതാണ്. ചർച്ചകൾക്കുവേണ്ടി നിങ്ങളെ ഏവരേയും മീറ്റ്ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു