Pages

Jun 2, 2010

കൊട്ടോട്ടി തൊടുപുഴയ്ക്ക്

വരുന്ന ആഗസ്റ്റ് എട്ടിന് തൊടുപുഴ ജ്യോതിസ് ടവറില്‍ ബൂലോക മീറ്റ് സംഘടിപ്പിച്ചിരിയ്ക്കുന്ന വിവരം കൊട്ടോട്ടിക്കാരനെ അറിയിയ്ക്കുകയും പ്രത്യേക അതിഥിയായി ക്ഷണിച്ചിരിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു എന്ന വിവരം അറിയിയ്ക്കുന്നു. പ്രസ്തുത മീറ്റില്‍ കൊട്ടോട്ടി പങ്കെടുക്കാതിരുന്നാല്‍ മറ്റു ബ്ലോഗര്‍മാര്‍ മീറ്റിനെത്തില്ലെന്നും അതു സംഘാടക ബ്ലോഗര്‍മാര്‍ക്ക് വിഷമമുണ്ടാകുമെന്നും സംഘാടകസമിതി പ്രത്യേകം അറിയിച്ച സാഹചര്യത്തില്‍ നിലവിലുള്ള തിരക്കുകള്‍ക്ക് ചെറിയ അവധികൊടുത്ത് തൊടുപുഴമീറ്റില്‍ രണ്ടുമിനിട്ട് പങ്കെടുക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. ബൂലോക പുലിബ്ലോഗറുമായിച്ചേര്‍ന്ന് രണ്ടുമിനിട്ടെങ്കിലും ചെലവിടാന്‍ ബൂലോകര്‍ക്ക് അവസരം ലഭിയ്ക്കുമെന്നതില്‍ ബൂലോകര്‍ക്കു സന്തോഷിയ്ക്കാം. ബാനറുകളും കട്ടൌട്ടുകളും കണ്ടു സായൂജ്യമടയാം.

ഏതാണ്ടു പത്തിനും പന്ത്രണ്ടിനുമിടയില്‍ ഓഡിറ്റോറിയത്തില്‍ എത്താനാവുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്. അതിനാല്‍ അതിരാവിലെയുള്ള ധൃതിപിടിച്ച സ്വീകരണ പരിപാടികളില്‍ നിന്നും ഹരീഷിനും പാവപ്പെട്ടവനും അല്‍പ്പം ആശ്വാസം ലഭിയ്ക്കും. സ്വീകരണത്തിനുള്ള മാലയും ബൊക്കെയുമൊക്കെ രാവിലെ വാങ്ങിയാല്‍ മതിയാവും. വാടിക്കരിഞ്ഞ് അഴുകി ഒരുതരം നാലാം‌കിട ബ്ലോഗിന്റെ മണമുള്ള സ്വീകരണോപഹാരങ്ങള്‍ എനിയ്ക്കിഷ്ടമല്ല. പത്തുമണികഴിഞ്ഞ് ഏതുസമയവും എത്താന്‍ സാധ്യതയുള്ളതിനാല്‍ ആ സമയം മുതല്‍ താലപ്പൊലിയും മറ്റു കാഴ്ചവട്ടങ്ങളും ഒരുക്കാവുന്നതാണ്. അഴീക്കോട് ഗവ: യു പി സ്കൂള്‍ മോഡലില്‍ കുട്ടികളുടെ നീണ്ടനിരതന്നെ സ്വീകരണ പരിപാടിയ്ക്കായി ഒരുക്കേണ്ടതാണ്. അഞ്ചു വയസ്സുവരെയുള്ള കുട്ടികളെമാത്രമേ ഈ വകുപ്പില്‍ ഉള്‍പ്പെടുത്താവൂ എന്ന് പ്രത്യേകം നിര്‍ദ്ദേശിയ്ക്കുന്നു. സ്വീകരണം ആരംഭിയ്ക്കുന്ന സ്ഥലം മുതല്‍ ഈ കാഴ്ചകള്‍ ഒരുക്കേണ്ടതാണ്. ബോളിവുഡ് നായികമാരെ സ്വീകരണത്തിനൊരുക്കാമെന്ന വാഗ്ദാനം ഞാന്‍ സ്നേഹപൂര്‍വ്വം നിരസിയ്ക്കുന്നു. ഇതിനുള്ള ചെലവ് മറ്റുബ്ലോഗര്‍മാര്‍ക്കു താങ്ങാന്‍ കഴിയാത്തതിനാലാണിത്.

കൊട്ടോട്ടിയ്ക്ക് വെയിലും ചൂടുമൊക്കെ അലര്‍ജിയായതിനാല്‍ ശീതീകരണ സംവിധാനമുള്ള വാഹനം ഒരുക്കി നിര്‍ത്തേണ്ടതാണ്. കൊക്കകോള, പെപ്സി, സെവനപ്പ് മുതലായവയെ കൂടാതെ ജെഡിബിയുടെ രണ്ടു ബോട്ടിലും വാഹനത്തില്‍ സൂക്ഷിയ്ക്കേണ്ടതാണ്. ഇതിനാവശ്യമായ സ്പ്രിന്റോ സ്പ്രൈറ്റോ നിര്‍ബ്ബന്ധമായും കൂടെ വച്ചിരിയ്ക്കണം.
കൊട്ടോട്ടിയെ ഭയന്ന് നാട്ടുകാരന്‍ നാടുവിട്ടതിനാല്‍ അദ്ദേഹത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. എന്നിരുന്നാലും മീറ്റിന്റെ സമയത്ത് ഈറ്റുകാണുമ്പോഴെങ്ങാനും അദ്ദേഹം ചാടി വീണാല്‍ വിവരമറിയുമെന്ന് ഈ അവസരത്തില്‍ നാട്ടുകാരനെ അറിയിയ്ക്കുന്നു.

കൊട്ടോട്ടിയുടെ യാത്രാ സൌകര്യത്തെയും ഈറ്റാനുള്ള മെനുവിന്റെയും വിശദ വിവരങ്ങള്‍ താമസിയാതെ പ്രസിദ്ധപ്പെടുത്തുന്നതാ‍ണ്. എന്റെ സന്ദര്‍ശനം പ്രമാണിച്ച് തൊടുപുഴ ടൌണില്‍ ഒരുക്കാനുദ്ദേശിയ്ക്കുന്ന ക്രമീകരണങ്ങളെക്കുറിച്ച് വിശദമായിത്തന്നെ എന്നെ അറിയിയ്ക്കേണ്ടതാണ്. അന്നേ ദിവസം പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകാത്തവിധം ഗതാഗത സംവിധാനമൊരുക്കാനും സംഘാടകര്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. കരിമരുന്നു പ്രയോഗങ്ങള്‍ രണ്ടായിരം ഡെസിബല്ലില്‍ കൂടുതല്‍ ശബ്ദപ്രശ്നങ്ങളുണ്ടാകാത്തവിധം സെറ്റുചെയ്യാന്‍ മറക്കരുത്. സന്ദര്‍ശനത്തിന്റെ ലൈവ് ടെലികാസ്റ്റ് ഉണ്ടായിരിയ്ക്കണം.

കൊട്ടോട്ടിയുടെ സന്ദര്‍ശനം ഉറപ്പായ സാഹചര്യത്തില്‍ പ്രശസ്ഥരായ ബാലചന്ദ്രന്‍ ചുള്ളിക്കാട്, മുരുകന്‍ കാട്ടാക്കട, മമ്മൂട്ടി തുടങ്ങിയവരും പങ്കെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അവരുമായി അരമിനുട്ടെങ്കിലും കൂടിക്കാഴ്ച നടത്താന്‍ ശ്രമിയ്ക്കുന്നതാണ്. ഇത് മലയാളത്തിലെ മറ്റു ബ്ലോഗന്മാര്‍ക്ക് ഇതു സന്തോഷമുളവാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മീറ്റിന് സുരക്ഷ സംബന്ധിച്ച് പ്രശ്നങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ സമാധാനത്തോടെ സന്തോഷത്തോടെ ഈറ്റിപ്പിരിയാം. ബ്ലോഗര്‍മാര്‍ക്ക് കൊട്ടോട്ടിയുമായി രണ്ടുമിനിട്ട് ചെലവഴിയ്ക്കാന്‍ സൌഭാഗ്യമുണ്ടാവുന്നതുപോലെ എല്ലാവര്‍ക്കുമൊപ്പം വളരെക്കുറച്ചു സമയമെങ്കിലും ചെലവഴിയ്ക്കാന്‍ സാധിയ്കുന്നതില്‍ എനിയ്ക്കും അളവറ്റ സന്തോഷമുണ്ട്.

May 20, 2010

ജീവിതം മരീചികപോലെ...

വളരെക്കാലത്തിനു ശേഷമാണ് ഇത്രയധികം ദൂരം ബസ്‌യാത്ര നടത്തുന്നത്. നല്ലപാതിയും കുട്ടികളും നാട്ടിലാണ്. അവരെ കൂട്ടി വരാനുള്ള യാത്ര മറ്റു പലതിനും വേണ്ടിക്കൂടിയാക്കിയതാണ്. ഒന്‍പതു മണിക്ക് ഗുരുവായൂരില്‍ മീറ്റിംഗു വച്ചിരുന്നു. അതിരാവിലേ യാത്രതിരിച്ചു. മീറ്റിംഗിനു ശേഷം കമ്പനിയുടെ ഫ്രാഞ്ചസിയിലും ഒന്നുകയറി നേരേ ഇടപ്പള്ളിയിലേക്ക് ബ്ലോഗര്‍ യൂസുഫ്പയുമായി ഒരുമണിക്കൂര്‍ ചെലവിട്ട് നേരേ കോട്ടയത്തേക്ക്. രാജേഷിനെ കാണണം, അടുത്ത ലക്ഷ്യം അതായിരുന്നു.

കോട്ടയത്തേയ്ക്കാ‍ണു ടിക്കറ്റെടുത്തത്. കിടങ്ങൂരിലെത്താന്‍ ഏറ്റുമാരില്‍ ഇറങ്ങുതാണു നല്ലതെന്ന് യാത്രയ്ക്കിടയിലാണറിഞ്ഞത്. യാത്ര ഏറ്റുമാരിലൊതുക്കിയപ്പോള്‍ രാത്രി ഒന്‍പതുമണി. രാത്രിയില്‍ രാജേഷുമായുള്ള കൂടികാഴ്ച വേണ്ടെന്നു വച്ച് ഹോട്ടലില്‍ റൂമെടുത്തു.

രാവിലേ ഒന്‍പതുമണിക്ക് യാത്ര പുറപ്പെട്ടു. കിടങ്ങൂരില്‍ ബസ്സിറങ്ങിയപ്പോള്‍ രാജേഷിന്റെ അച്ഛന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. പ്രായത്തിന്റെയും ദാരിദ്ര്യത്തിന്റെയും ക്ഷീണം ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്ന രൂപം. ഓട്ടോക്കാരനു കാശും കൊടുത്ത് തിരികെപ്പോകുമ്പോള്‍ വിളിക്കാന്‍ നമ്പരും വാങ്ങി നടന്നു. നാട്ടുപാതയില്‍ നിന്നും ഏതാണ്ട് എഴുപത്തഞ്ചു മീറ്റര്‍ ഉള്ളിലാണ് രാജേഷിന്റെ വീട്. അല്ല, അങ്ങനെ പറയുന്ന എന്തോ ഒന്ന്. നല്ലൊരു മഴപെയ്താല്‍ രാജേഷിന്റെ രണ്ടൂനില വീടിന്റെ താഴത്തെ നില വെള്ളത്തിനടിയിലാവും. ഇപ്പൊ സംശയമായി അല്ലേ? രാജേഷിന് രണ്ടുനില വീടോ?

വര്‍ഷക്കാലമായാല്‍ വെള്ളത്തിനടിയിലാകുന്ന സ്ഥലത്താണ് ആകെയുള്ള രണ്ടൂ സെന്റ് സ്ഥലം. അവിടെയായിരുന്നു രാജേഷിന്റെ കുടില്‍. മഴയായാല്‍ ഭാഗികമായും വര്‍ഷക്കാലത്ത് പൂര്‍ണ്ണമാ‍യും ആ കുടില്‍ വെള്ളത്തിനടിയിലാവും. ഈ സന്ദര്‍ഭത്തിലെല്ലാം രാജേഷിന്റെ വൃദ്ധപിതാവ് മകനെ താങ്ങിയെടുത്ത്. വെള്ളമെത്താത്ത എവിടെയെങ്കിലും വയ്ക്കും. മറ്റുവീട്ടുകാര്‍ക്ക് ബുദ്ധിമുട്ടു തുടങ്ങിയപ്പോള്‍ സുമനസ്സുകളുടെ സഹായമായെത്തിയതാണ് ഇപ്പോഴുള്ള വീട്. വെള്ളമുയരുന്ന ഉയരത്തില്‍ ചുമരുപൊന്തിച്ച് മുകളില്‍ ഒരു ഒറ്റമുറി തീര്‍ത്തുകൊടുത്തു. താഴേക്കിറങ്ങാന്‍ കോണിപ്പടിയും. ആ കോണിപ്പടി ഇന്ന് രാജേഷിനെയും അച്ഛനെയും വളരെയധികം വിഷമിപ്പിയ്ക്കുന്നുണ്ട്. അസാധാരണ ഭാരമുള്ള രാജേഷിനെ താങ്ങിയെടുത്ത് ആ കോണിപ്പടികള്‍ കയറിയിറങ്ങാന്‍ ആ വൃദ്ധന് ശേഷി കുറഞ്ഞു വരുന്നു. നിത്യാഭ്യാസി ആനയെ എടുക്കുമെന്ന് കേട്ടിട്ടുണ്ട്. നിത്യം എടുക്കുന്നതു കൊണ്ടുമാത്രമാണ് ആ അച്ഛന് അതു സാധിയ്ക്കുന്നത്.

മൂന്നു മീറ്റര്‍ നീളവും രണ്ടുമീറ്ററിനടുത്ത് വീതിയുമുള്ള ഒറ്റമുറി. അതാണ് രാജേഷിന്റെ വീട്. അടുക്കളയും എല്ലാം അതുതന്നെ. രാജേഷിന്റെയും കുടുംബത്തിന്റെയും അവരുടെ വീടിന്റെയും ചിത്രങ്ങളെടുത്ത് ഇവിടെ പതിയ്ക്കണമെന്നു കരുതി ക്യാമറ കരുതിയിരുന്നെങ്കിലും ഫോട്ടോ എടുക്കാനുള്ള ശേഷി എനിയ്ക്കു നഷ്ടപ്പെട്ടിരുന്നു ആ സമയം.

ഒരു തുണയായി മിനി വന്നെങ്കിലും കേവലം ആശ്വാസം മാത്രമായി മാത്രമേ അതനുഭവപ്പെടുന്നുള്ളൂ. ജീവിയ്ക്കാനുള്ള സാഹചര്യം അത്രയ്ക്കു മോശമാണ്. മൂന്നുവശം മാത്രം കെട്ടിമറച്ച ആ മുറിയില്‍‌വച്ച് അര ഗ്ലാസ് കട്ടന്‍ ചായ ഇട്ടുതരാന്‍ ഏതാണ്ട് ഒരു മണിക്കൂര്‍ സമയമെടുത്തു. മണ്ണെണ്ണതീര്‍ന്നതിനാല്‍ സ്റ്റൌ മൂലയില്‍ വിശ്രമിയ്ക്കുന്നു. വിറകു കത്തിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ കെട്ടി മറയ്ക്കാത്ത വശത്തുകൂടി വരുന്ന കാറ്റ് അതിനെക്കെടുത്തുന്നു. അന്നവിടെ ഭക്ഷണം പാകം ചെയ്തിട്ടില്ലെന്നു മനസ്സിലാക്കാന്‍ അധികം ചിന്തിയ്ക്കേണ്ടിവന്നില്ല. അതു ഞാനറിഞ്ഞെന്ന് അവരെ അറിയ്ക്കാതിരിയ്ക്കുന്നതില്‍ ഞാന്‍ വിജയിച്ചു.

വെള്ളം കടന്നുവരുന്ന ദിവസങ്ങളില്‍ രാജേഷ് ഒന്നും കഴിയ്ക്കാറില്ല. പ്രാഥമിക കാര്യങ്ങള്‍ ആദിവസങ്ങളില്‍ അസാധ്യമായതാണു കാരണം. ആ ദിവസങ്ങളില്‍ ചെലവിന് കുറച്ച് ആശ്വാസമുണ്ടെന്ന് രാജേഷിന്റെ ഭാഷയില്‍ പറയും. ഹാറൂണ്‍‌മാഷിന്റെ പോസ്റ്റില്‍ വിശദീകരിയ്ക്കുന്നതിനെക്കാള്‍ വിശദീകരിയ്ക്കാനാവാത്ത വിധം ബുദ്ധിമുട്ടിലാണ് ആകുടുംബം ജീവിയ്ക്കുന്നത്. നേരിട്ടു കണ്ടാല്‍ മാത്രം അതു മനസ്സിലാവും. സ്വന്തം കൈകൊണ്ട് ഒരു തുള്ളി വെള്ളം കുടിയ്ക്കാന്‍ രാജേഷിനു കഴിയുന്നില്ല. ശരീരത്തിന്റെ സ്ഥിതി അങ്ങനെയാണ്.

യാത്ര പറഞ്ഞ് നേരേ കിടങ്ങൂര്‍ പഞ്ചായത്താപ്പീസിലെത്തി. രണ്ടുസെന്റു സ്ഥലം കൈവശമുള്ളതിനാല്‍ സ്ഥലം കിട്ടാന്‍ വകുപ്പില്ലെന്നു പറഞ്ഞു, വീടുള്ളതിനാല്‍ അതിനും. അശരണര്‍ക്കു കിട്ടാനുള്ള അരിയും പയറുമെങ്കിലും കൊടുക്കാന്‍ പഞ്ചായത്തു മെമ്പറോടു പറഞ്ഞു. കണ്ണടച്ചിരുട്ടാക്കുന്ന ജനപ്രതിനിധികള്‍. എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യാമെന്ന് ഭംഗിവാക്കായെങ്കിലും പറയാന്‍ അവര്‍ക്കുകഴിഞ്ഞതിനാല്‍ അല്‍പ്പം നീരസം കുറഞ്ഞു. രാജേഷ് ഇപ്പോഴുപയോഗിയ്ക്കുന്ന “വീടും പറമ്പും” നമ്മെ സംബന്ധിച്ചുനോക്കിയാല്‍ വിറകുപുരയായി പോലും നാമുപയോഗിയ്ക്കാന്‍ മടിയ്ക്കും.

നിരാശയോടെ SBT കിടങ്ങൂര്‍ ബ്രാഞ്ചിലേയ്ക്ക്. അവിടെ പക്ഷേ നിരാശപ്പെടേണ്ടിവന്നില്ല. കഴിയും വിധം ബാങ്കിലെ കുടിശ്ശിഖ തീര്‍ക്കാന്‍ ശ്രമിച്ചാല്‍ ബാങ്കിനാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യാമെന്ന് അവര്‍ ഉറപ്പുതന്നു. അവിടെനിന്നുതന്നെ കൂടല്ലൂര്‍ ബ്രാഞ്ചിലെ കുടിശ്ശിഖയെക്കുറിച്ച് അന്വേഷിയ്ക്കാനും അവര്‍ മടിച്ചില്ല. അവിടത്തെ ലോണ്‍ കുടിശ്ശിക എഴുതിത്തള്ളിയതായി അറിയാന്‍ കഴിഞ്ഞു. ഒരുപക്ഷേ ഇവിടെയും അതാവര്‍ത്തിയ്ക്കാമെന്ന് അവര്‍ പ്രത്യാശിച്ചു.

രാജേഷിനു കൂട്ടിനായെത്തിയ മിനി അങ്കമാലി സ്വദേശിനിയാണ്. ഈ കൂടിച്ചേരലിന് മിനിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടെന്നാണ് എനിയ്ക്കു തോന്നുന്നത്. അമ്പലത്തില്‍ വച്ച് വിവാഹം കഴിച്ചെങ്കിലും വിവാഹ രജിസ്റ്ററില്‍ ഒപ്പുവയ്ക്കാന്‍ അവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മിനിയുടെ ജനനത്തീയതി രേഖകള്‍ കയ്യിലില്ലാത്തതാണു കാരണം. അത് അവര്‍ക്ക് ലഭിയ്ക്കുമെന്നുതന്നെ കരുതാം.

വെള്ളം കയറാത്ത ഏതെങ്കിലും സ്ഥലത്ത് ഒരു ചെറ്റക്കുടില്‍ മാത്രമാണ് അവര്‍ ആഗ്രഹിയ്ക്കുന്നത്. സര്‍ക്കാരിന്റെ രേഖകള്‍ പ്രകാരം സംരക്ഷിതനായ രാജേഷിനും കുടുംബത്തിനും ആത്മഹത്യയില്‍ നിന്നു മാറിനില്‍ക്കാന്‍ അതുമാത്രമാണു പോംവഴി. രാജേഷിന്റെ വൃദ്ധപിതാവിന്റെ കൈകള്‍ക്ക് ശക്തികുറയരുതേ എന്നു പ്രാര്‍ത്ഥിയ്ക്കാം. മൂന്നുനേരവും പട്ടിണിയായ ഈ കുടുംബത്തിനെ മുഖ്യധാരാ മാധ്യമങ്ങളേതെങ്കിലും സുമനസ്സുകള്‍ക്കു പരിചയപ്പെടുത്തിയിരുന്നെങ്കില്‍ സഹജീവികളെ സ്നേഹിയ്ക്കുന്ന ആരെങ്കിലുമൊക്കെ എന്തെങ്കിലും ചെയ്തേനെ.

ദൈവം കൊടുത്ത ആയുസ്സിന്റെ അന്ത്യ നിമിഷം വരെ അവര്‍ക്കു ജീവിയ്ക്കാന്‍ കഴിയട്ടെയെന്നുമാത്രം പ്രാര്‍ത്ഥിയ്ക്കുന്നു... വെള്ളം കയറാത്തിടത്ത് തറനിറപ്പില്‍ ഒരു കുടില്‍ അത് അവര്‍ക്കു ലഭിയ്ക്കട്ടെയെന്നും. ആരെങ്കിലുമൊക്കെ അതിനുവേണ്ടി മുന്നിട്ടിറങ്ങുമെന്നു ഞാന്‍ പ്രതീക്ഷിയ്ക്കുന്നു. രാജേഷിന്റെ മൊബൈല്‍‌നമ്പര്‍ ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു, 9744120828. ബൂലോകത്തെ ഒരു സഹജീവി സമ്മാനിച്ചതാണ് ആ മൊബൈല്‍ഫോണ്‍. എന്തെങ്കിലും അത്യാവശ്യം നേരിട്ടാല്‍ വിളിയ്ക്കാന്‍ വേണ്ടി. പക്ഷേ അതു ചെവിയോടു ചേര്‍ത്തുപിടിയ്ക്കാ‍ന്‍ പരസഹായം വേണം. മാധ്യമങ്ങളിലോ മറ്റുമാര്‍ഗ്ഗങ്ങളിലൂടെയോ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിവുള്ളവര്‍ ബൂലോകത്തുണ്ടെങ്കില്‍ ഈ വിഷയത്തിലും അവര്‍ അതിനു ശ്രമിയ്ക്കണമെന്ന് അഭ്യര്‍ത്ഥിയ്കുന്നു.

ഹാറൂണ്‍‌മാഷിന്റെ പോസ്റ്റ്

Apr 28, 2010

ഭാവിയുടെ വാഗ്ദാനങ്ങള്‍..!

ഒരു ലഘുലേഖയില്‍ നിന്നു കിട്ടിയ ചിത്രങ്ങള്‍, വളരെ പ്രാധാന്യമുണ്ടെന്നു തോന്നിയ ഈ ചിത്രങ്ങള്‍ ഇവിടെക്കൂടി കിടക്കട്ടെ കുറച്ചുനാള്‍...












(ചിത്രങ്ങള്‍ക്കു ബ്രദേഴ്സിനോടു കടപ്പാട്...)

Apr 22, 2010

ആരോ എടുത്തത്

കടപ്പാടോടെ ഇനി ഇവിടെക്കിടക്കട്ടെ.......

Apr 19, 2010

ബ്ലോഗെഴുത്തിനു വിട

ബൂലോകത്തെ പ്രിയപ്പെട്ട സുഹൃത്തുക്കളെ,
വായനയുടെ ബാക്കിപത്രമായി ബ്ലോഗെഴുത്തിലേയ്ക്കു കടന്നത് ബൂലോകത്തു കുറച്ചു നല്ല സുഹൃത്തുക്കളെ സൃഷ്ടിയ്ക്കുകയും അവരുമായുള്ള നല്ല ബന്ധം എക്കാലവും കാത്തുസൂക്ഷിയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്. അത്യാവശ്യം സുഹൃത്തുക്കളെ നേടാന്‍ കഴിഞ്ഞതില്‍ സന്തോഷവുമുണ്ട്. പക്ഷേ ആ ബന്ധങ്ങള്‍ക്കു കോട്ടം സംഭവിയ്ക്കുന്നുണ്ടോ എന്ന് എനിയ്ക്കു ഭയപ്പാടു വന്നു തുടങ്ങിയിരിയ്ക്കുന്നു. സത്യസന്ധമായി കമന്റുകളെഴുതുന്നത് ചിലര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. മറ്റു ബ്ലോഗുകളില്‍ കമന്റുകളെഴുതാതെ സ്വന്തം ബ്ലോഗില്‍ കുത്തിവരയ്ക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ. കമന്റോപ്ഷന്‍ അടച്ചു വയ്ക്കാമെന്നു വച്ചാല്‍ അത് വായനക്കാരോടു ചെയ്യുന്ന നീതികേടുമാകും. അതിനാല്‍ പഴയതുപോലെ നിശബ്ദ വായനക്കാരനായിരിയ്ക്കാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു. അതിനു വേണ്ടി ബ്ലോഗെഴുത്തിനോടു വിടപറയാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു.

നിശബ്ദ വായനക്കാരന്‍ എപ്പോഴും അജ്ഞാതനായിരിയ്ക്കും. അതിനാല്‍ എന്റെ പ്രൊഫൈല്‍ ഫോട്ടോയും മൊബൈല്‍ നമ്പരും ഞാന്‍ നീക്കം ചെയ്യുന്നു. എന്റെ കമന്റുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവര്‍ സദയം ക്ഷമിയ്ക്കുക. നല്ല ഒരു വായനക്കാരനായി ബൂലോകത്തു തുടരാമെന്ന പ്രതീക്ഷയോടെ ബ്ലോഗെഴുത്തില്‍ നിന്നും അനിശ്ചിതകാലത്തേയ്ക്ക് വിടവാങ്ങുന്നു. ഇങ്ങനെയൊരു തീരുമാനം പെട്ടെന്നെടുക്കേണ്ടി വന്നതിന്റെ കാരണം ചോദിയ്ക്കരുത്. എല്ലാര്‍ക്കും സന്തോഷദായകമായ ഒരു ബ്ലോഗെഴുത്തും വായനയും ആശംസിയ്ക്കുന്നു.

സ്നേഹപൂര്‍വ്വം,
സാബു കൊട്ടോട്ടി.

Apr 14, 2010

ഒരു കുഞ്ഞു ജന്മദിനം





കൊട്ടോട്ടിയിലെ കുഞ്ഞുവാവയ്ക്ക് ഏപ്രില്‍ 17ന് ഒരു വയസ്സ് തികയുന്നു.


Mar 30, 2010

കൊട്ടോട്ടിക്കാരന് ഒരു വയസ്സ്

എന്റെ പ്രിയപ്പെട്ട ബൂലോകം സുഹൃത്തുക്കളെ,
കഴിഞ്ഞ രണ്ടുമൂന്നുകൊല്ലമായി ബൂലോകത്തു കറങ്ങി നടക്കാന്‍ തുടങ്ങിയിട്ട്. ബഷീര്‍ പൂക്കോട്ടൂര്‍ എന്ന ബ്ലോഗര്‍ പരിചയപ്പെടുത്തിത്തന്ന ബെര്‍ലിത്തരങ്ങളാണ് ഞാന്‍ ആദ്യം വായിച്ചത്. പിന്നെ രണ്ടുകൊല്ലക്കാലം നെറ്റ് സൌകര്യമുള്ളിടത്തു ചെല്ലുമ്പോള്‍ ബെര്‍ളിത്തരങ്ങളിലും തുടന്ന് കമന്റുകളിലൂടെ കയറി മറ്റുള്ളവരുടെ പോസ്റ്റുകളിലെത്തുകയും ചെയ്യുകയായിരുന്നു പതിവ്. 2008 ഫെബ്രുവരിയിലോ മാര്‍ച്ചിലോ ആണ് ഒരു ബ്ലോഗു തുടങ്ങിയാലോ എന്ന് ആലോചിച്ചത്. ഒന്നുമറിയാതെ ഒരു ജോക്കര്‍ ടെമ്പ്ലേറ്റും വച്ച് കല്ലുവെച്ച നുണ തുടങ്ങി. വായനക്കാരോ കമന്റുകളോ ഒന്നുമുണ്ടായിരുന്നില്ല. മറ്റുള്ളവരുടെ പോസ്റ്റുകളില്‍ കമന്റുന്ന ശീലവുമില്ലായിരുന്നു. അതെങ്ങനെയാണെന്നറിയില്ലായിരുന്നു എന്നതാണു സത്യം. നാലഞ്ചു പോസ്റ്റുകള്‍ മാത്രമാണ് അതിലുള്ളത്.

അന്നു തുടങ്ങിയ കല്ലുവച്ചനുണയുടെ വിലാസം മറന്നു. അനാഥമായി അതു ബൂലോകത്തു കിടക്കുന്നുണ്ടാവണം. ഇന്റെര്‍നെറ്റ് കണക്ഷന്‍ എടുക്കേണ്ട സാഹചര്യം വന്നത് 2009 ജനുവരിയിലാണ്. ആ മാസത്തില്‍ത്തന്നെ കല്ലുവെച്ച നുണ വീണ്ടും തുടങ്ങി. പോസ്റ്റുകള്‍ എങ്ങനെ എഴുതണമെന്നറിയില്ലായിരുന്നു. എന്തൊക്കെയോ എഴുതിക്കൂട്ടി. തനിമലയാളത്തില്‍ ലിസ്റ്റു ചെയ്തെന്നു തോന്നുന്നു, ആര്‍ക്കും ഞാന്‍ കമന്റിയില്ലെങ്കിലും ചില്ലറ കമന്റുകള്‍ വന്നുതുടങ്ങി. പഴയ ജോക്കര്‍ ടെമ്പ്ലേറ്റുതന്നെയായിരുന്നു അതിനും. ടെമ്പ്ലേറ്റു മോശമായി തോന്നി, പലരും അതു മാറ്റാനും പറഞ്ഞു. മാറ്റാനറിയാത്തതിനാല്‍ ആബ്ലോഗും ഡിലീറ്റി. പിന്നെ തുടങ്ങിയതാണ് നിങ്ങള്‍ ഇപ്പോള്‍ കാണുന്ന കല്ലുവെച്ച നുണ.

ഇങ്ങനെ പലപ്രാവശ്യം മണ്ടത്തരവും വിഡ്ഢിത്തരവും കാട്ടിയ കല്ലുവെച്ച നുണ തുടങ്ങിയത് 2009 മാര്‍ച്ചിലാണെന്നാണ് എന്റെ ഓര്‍മ്മ. ഫോളോവര്‍ക്ക് എന്റെ പഴയ പോസ്റ്റുകള്‍ ഞാന്‍ ഡിലീറ്റിയതുള്‍പ്പടെ കാണാന്‍ കഴിയുമെന്ന അറിവില്‍ അങ്ങനെ നോക്കുമ്പോള്‍ പഴയ പോസ്റ്റുകളൊന്നും കണ്ടില്ല. അതിനാല്‍ത്തന്നെ ബ്ലോഗിന്റെ ജന്മദിനവും എനിയ്ക്കറിയില്ല. എന്റെ ജന്മദിനത്തിന്റെ കാര്യവും അതുപോലെതന്നെ. 1973-74 വര്‍ഷങ്ങളിലെവിടെയോ ആണ് ആ സംഭവമെന്നു മാത്രമറിയാം. തല്‍ക്കാലം സ്കൂള്‍ സര്‍ട്ടിഫിക്കറ്റിലുള്ള 7/5/1975 അനുസരിച്ച് മുന്നോട്ടു നീങ്ങുന്നു.

ബൂലോകത്തുള്ളവരെല്ലാം കൃത്യമായി അവരുടെ ബ്ലോഗിന്റെ വാര്‍ഷികം ആഘോഷിയ്ക്കുന്നതു കണ്ടിട്ട് എനിയ്ക്ക് അസൂയ സഹിയ്ക്കാന്‍ വയ്യ. അതിനാല്‍ ഈ ഭൂലോക വിഡ്ഢിദിനത്തില്‍ എന്റെ ബൂലോകത്തെ ഒന്നാം വാര്‍ഷികം ആഘോഷിയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ ജന്മദിനം പോലെതന്നെ ബ്ലോഗിന്റെ ജന്മദിനവും അജ്ഞാതമായി കിടക്കട്ടെ. ഈ കുറഞ്ഞ കാലയളവില്‍ ഒരുപാടു നല്ല സുഹൃത്തുക്കളെ എനിയ്ക്കു ലഭിച്ചത് ബൂലോകത്തു വന്നതുകൊണ്ടാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ ഞാനോ എന്റെ പോസ്റ്റുകളോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിരുപാധികം ഞാന്‍ ക്ഷമ ചോദിയ്ക്കുന്നു. ഒട്ടും പരിചിതമല്ലാതിരുന്ന ബൂലോകത്ത് എന്നെ കൈപിടിച്ചു നടക്കാന്‍ പഠിപ്പിയ്ക്കുകയും പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്ത എന്റെ സുഹൃത്തുക്കളോട് എന്റെ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.

അഖില ലോക വിഡ്ഢിദിനത്തില്‍ പിറന്നാള്‍ ആഘോഷിയ്ക്കാന്‍ തീരുമാനിച്ച ഈ വേളയില്‍ എന്റെ ബൂലോക പിറന്നാള്‍ സദ്യയായി ഒരു കരോക്കെ കുഴല്‍‌പ്പാട്ട് സമര്‍പ്പിയ്ക്കുന്നു. ചില്ലറ കുഴപ്പങ്ങളുണ്ടെന്നറിയാം. ശാസ്ത്രീയമായി പഠിയ്ക്കാത്തതിന്റെ കുറവാണ്, ക്ഷമിയ്ക്കുക. കുഴപ്പങ്ങളില്ലാതെ ഗിറ്റാറില്‍ വായിച്ചു പോസ്റ്റാന്‍ ശ്രമിയ്ക്കാം. തല്‍ക്കാലം ഈ ചെറിയ സദ്യ കഴിയ്ക്കുക. സദ്യയ്ക്കു ശേഷം പാചകം എങ്ങനെയുണ്ടെന്നു പറയാന്‍ മറക്കരുത്.