Pages

Aug 17, 2012

എല്ലാർക്കും ഹാർദ്ദമായ സ്വാഗതം

2012 ഡിസംബർ 30 ഞായറാഴ്ച തെന്മലയിലെ പ്രകൃതി രമണിയമായ വനസീമയിൽ വെച്ച് പ്രകൃതിയോട് രമിച്ചും, മതിച്ചും ഈ എഴുത്ത് മേഖലയിലെ സമാനമാനസർ ഒത്തുചേരുന്നു. പ്രകൃതിയെ സംരക്ഷിക്കുകയാണു ഏറ്റവുംവലിയ ജീവകാരുണ്യപ്രവർത്തനം എന്ന മഹത്തായ സന്ദേശമാണ് ഈ ഒത്തുചേരലിലൂടെ പ്രചരിപ്പിക്കുവാൻ ഉദ്ദേശിക്കുന്നത്. ഈ ഒത്തുചേരലിലേക്ക് ഇ-എഴുത്തുമേഖലയിലെ എല്ലാസുമനസ്സുകൾക്കും ഹാർദ്ദമായ സ്വാഗതം.

കേരളത്തിലെ ഏറ്റവും സുന്ദരമെന്നു വിശേഷിപ്പിക്കാവുന്ന ഒരു ടൂറിസ്റ്റു കേന്ദ്രമാണു തെന്മല. സഹ്യപർവതത്തിന്റെ പടിഞ്ഞാറേ അരികിൽ സ്ഥിതിചെയ്യുന്ന കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്തുള്ള പ്രകൃതി രമണീയമായ ഒരു മലയോര ഗ്രാമപ്രദേശമാണിത് . ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി ആണ്‌ ഇത് . സാന്ദ്രഹരിതമായ സസ്യപ്രകൃതിയും ജൈവവൈവിധ്യവും കുളിമ്മയുള്ള അന്തരീക്ഷവും തെന്മലയുടെ സവിശേഷതകളാണ്. മലനിരകളും പുഴകളും അരുവികളും നിറഞ്ഞതാണ് ഭൂപ്രകൃതി. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട പദ്ധതിയും ചെന്തുരുണി (ശെന്തുരുണി) വന്യമൃഗസംരക്ഷണകേന്ദ്രവും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.



  ചിത്രത്തിൽ ക്ലിക്കിയാൽ തെന്മലയെക്കുറിച്ചുള്ള ഏകദേശ ധാരണ കിട്ടും


ചിത്രശലഭങ്ങളുടെ വൈവിദ്ധ്യമാർന്ന കൂട്ടങ്ങളോടൊത്ത് കൂട്ടുകൂടി പ്രകൃതിയുടെ ശീതളസ്പർശമേറ്റ് വൻവൃക്ഷങ്ങളുടെ തളിർ നാമ്പുകളെത്തലോടി ആകാശത്തെത്തൊട്ടുരുമ്മി മേഘങ്ങളോടു സല്ലപിച്ചു നടക്കാം... അങ്ങനെയങ്ങനെ ബ്ലോഗുലോകത്തിന് പുത്തൻ ഉണർവ്വും ഒരുമയും ഒരിക്കൽക്കൂടി പങ്കുവയ്ക്കാം. അകലങ്ങളിൽ അക്ഷരലോകത്തുകൂടി മാത്രം സംവദിക്കുന്ന സ്നേഹസമ്പന്നരുടെ ഒരുമ ഭൂലോകസമക്ഷം പങ്കുവയ്ക്കാം. നവ എഴുത്തുകാരെ അക്ഷരലോകത്തേക്കു കൈപിടിച്ചുയർത്തുന്ന പ്രചോദനമാവാം. വിനോദത്തിനും വിജ്ഞാനത്തിനും സർവ്വോപരി ബൂലോകർക്ക് ഉന്മേഷപൂർവ്വം ഒരുമിക്കാൻ 2012 ഡിസംബർ 30 ഞായറാഴ്ച പ്രിയ ബൂലോക സുഹൃത്തുക്കളെ തെന്മലയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.

ബൂലോകത്തെ ഏറ്റവും മനോഹരമായ ബ്ലോഗേഴ്സ് മീറ്റിൽ പങ്കെടുക്കാൻ ഇതുവഴി പോകാം.

Jun 11, 2012

ബൂലോകസാഹിത്യവും അച്ചടിപ്പച്ച പിടിക്കുന്നു

  ബൂലോകരുടെ സൃഷ്ടികളെ അനുവാദമില്ലാതെ യാതൊരുളുപ്പുമില്ലാതെ കട്ടെടുത്തു വിളമ്പുന്ന വൃത്തികെട്ട പ്രവൃത്തികളിൽ നിന്നകന്ന് നമ്മുടെ രചനകൾ നന്നായി വായിച്ച് ആസ്വദിച്ച് വിലയിരുത്തി അവയുടെ രചയിതാക്കളുടെ അനുമതികിട്ടിയാൽ മാത്രം പ്രസിദ്ധീകരിക്കുന്ന മാഗസിനെക്കുറിച്ചാണു പറയുന്നത്. ബ്ലോഗർ ഷെരീഫ് കൊട്ടാരക്കര അദ്ദേഹത്തിന്റെ ബ്ലോഗിൽ പ്രസ്തുത മാഗസിനെ നന്നായി പരിചയപ്പെടുത്തിയിട്ടുണ്ട്. കൊല്ലത്തുനിന്നും പ്രസിദ്ധീകരിക്കുന്ന കൈരളിനെറ്റ് എന്ന സാംസ്കാരിക വാർത്താ മാസികയെക്കുറിച്ചാണ് ഇവിടെപ്പറയുന്നത്. ബൂലോകർക്ക് ആർക്കും എഴുതാം, വായിക്കാം, യാതൊരു തടസ്സവുമില്ലാതെ.... ...


ബൂലോകസാഹിത്യവും അച്ചടിപ്പച്ച പിടിക്കുന്നു 

May 27, 2012

കേരളവികസനം ഒരു മോഹസ്വപ്നമോ...

കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന്, പ്രതിവർഷം കുറഞ്ഞത് 1000കോടി രൂപയെങ്കിലും ഖജനാവിലേക്കു വന്നുചേരുന്ന പദ്ധതിയുൾപ്പടെ കേരളത്തിന്റെ സമഗ്രസാമ്പത്തികവികസനം സാധ്യമാകുന്ന യാതൊരു മുതൽമുടക്കുമില്ലാത്ത പദ്ധതികൾ ധാരാളമായുണ്ടായിരിക്കെ യാതൊരു ഉപയോഗവുമില്ലാത്ത വിഴുപ്പലക്കൽ നിർത്തി ഒരുനിമിഷം സംസ്ഥാനത്തിന്റെ സമഗ്ര വളർച്ചയെക്കുറിച്ച് ആലോചിക്കുകയെങ്കിലും ചെയ്തിരുന്നെങ്കിൽ... ഇവിടെ വായിക്കാം..

Mar 21, 2012

നക്ഷത്രങ്ങളുടെ കൂട്ടുകാരിക്കൊരു ബ്ലോഗ്

പ്രിയപ്പെട്ടവരെ,
അകാലത്തിൽ നമ്മോടു വിടപറഞ്ഞു പറന്നകന്ന നക്ഷത്രങ്ങളുടെ കൂട്ടുകാരി ബ്ലോഗർ നീസ വെള്ളൂരിന്റെ ഇനിയും പ്രസിദ്ധീകരിക്കാത്ത രചനകളെ പരിചയപ്പെടുത്തുന്നതിനാണ് ഇതെഴുതുന്നത്. അവളെ ബൂലോകത്തേക്കു കൈപിടിച്ചു നടത്തുമ്പോൾ ഒരു നല്ല ലക്ഷ്യമുണ്ടായിരുന്നു. ലുക്കീമിയ ബാധിച്ചു ചികിത്സയിലായിരുന്നു ഏറെക്കാലം അവൾ. മുമ്പൊക്കെ വല്ലപ്പോഴും പനികൂടുമ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോകലായിരുന്നു പതിവ്. ഇക്കാലത്താണ് വളരെ യാദൃശ്ചികമായി അവളുടെ കവിതചൊല്ലൽ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അവളെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. പിന്നെ അവൾക്കു ബ്ലോഗു പരിചയപ്പെടുത്തുകയും നിലാമഴകൾ തുടങ്ങുകയും ചെയ്തു. കാണുന്ന അവസരങ്ങളിൽ അവൾ കവിതകൾ എന്നെ ഏൽപ്പിക്കുകയും ഞാനത് ബ്ലോഗിലിടുകയുമായിരുന്നു പതിവ്, അവൾക്ക് കമ്പ്യൂട്ടർ ഇല്ല്ലായിരുന്നു.

അവളുടെ വിയോഗ ശേഷമാണ് എന്നെ ഏൽപ്പിച്ചതിൽ കൂടുതൽ കവിതകൾ അവൾ എഴുതിക്കൂട്ടിയിരുന്നു എന്നു മനസ്സിലായത്. കവിതകൾ മാത്രമല്ല കഥകളും പതിനഞ്ച് അദ്ധ്യായങ്ങളിലായി "നിശാ ശലഭങ്ങൾ" എന്ന പേരിൽ ഒരു നോവലും അവൾ എഴുതിയിരുന്നു. എഴുതി സൂക്ഷിച്ചിരുന്ന കുറേയധികം കഥകളും കവിതകളും അവൾ ഉദ്ദേശിച്ചത്ര നന്നായില്ലെന്ന കാരണം പറഞ്ഞ് അവൾ നശിപ്പിച്ചു കളഞ്ഞിരുന്നു. ഒരു പക്ഷേ അവളുടെ രചനകൾക്ക് മറ്റുള്ളവർ വേണ്ടവിധം ശ്രദ്ധ കൊടുക്കുന്നില്ലെന്ന തോന്നലാവാം അങ്ങനെ ചെയ്തതിനു പിന്നിൽ. ബ്ലോഗിൽ തന്റെ കവിതയ്ക്കു വന്ന ആദ്യകമനു കണ്ടപ്പോഴുണ്ടായ സന്തോഷം നേരിട്ടറിഞ്ഞയാളെന്ന നിലയിൽ എനിക്ക് അങ്ങനെതന്നെയാണു തോന്നുന്നത്. കാരണം പിന്നെയൊരിക്കലും അവൾ എഴുതിയതു നശിപ്പിച്ചിട്ടില്ല.


അവളുടെ രോഗാവസ്ഥയുടെ സ്ഥിതിയനുസരിച്ച് അവളുടെ ബ്ലോഗിൽ പോസ്റ്റുകൾ തമ്മിലുള്ള സമയം വ്യത്യാസപ്പെട്ടിരുന്നു. തന്റെ രചനകൾ ബൂലോകത്തെത്തിക്കുന്നതിലും അവസരം കിട്ടുമ്പോഴൊക്കെ മറ്റുള്ളവരുടെ ബ്ലോഗുകൾ വായിക്കുന്നതിലും അവൾ വളരെ സന്തോഷം കണ്ടെത്തിയിരുന്നു. ആ സന്തോഷം അവൾക്ക് തുടർന്നു നൽകാനുംവളുടെ വ്യസനത്തിൽ പങ്കാളിയാകാനും അവളെ സഹായിക്കാനും അങ്ങനെ ലക്ഷ്യപ്രാപ്തിയിലെത്താൻ നമുക്കു കുറേയെങ്കിലും സാധിച്ചിട്ടുണ്ട്. കഥകളും നോവലും കവിതകളുമായി ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവൾ ആഗ്രഹിച്ചിരുന്ന സൃഷ്ടികൾ തുടർന്നും ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ ഞാൻ ശ്രമിക്കുകയാണ്. അതിനുവേണ്ടി "നിലാമഴകൾ" എന്നപേരിൽ മറ്റൊരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. നീസ വെള്ളൂരിന്റെ കഥകളും കവിതകളും ഇനി അവിടെ വായിക്കാം. "പറയാതെ ഒരു യാത്ര" എന്ന പേരിൽ അവൾ എഴുതിയ ഒരു കഥയാണ് ആദ്യപോസ്റ്റാക്കിയിരിക്കുന്നത്.

നമ്മോടു വിടപറയുമ്പോൾ അവൾ ഒമ്പതാം തരം വിദ്യാർത്ഥിയായിരുന്നു. ഏഴാം ക്ലാസിനു ശേഷം അവൾക്ക് കൃത്യമായി സ്കൂളിൽ പോകാൻ സാധിച്ചിട്ടില്ല. അവളുടെ ദുരിതവേദനകൾ മറക്കാൻ എഴുതിക്കൂട്ടിയ വേദനാ സംഹാരികളായി മാത്രമേ അവളുടെ രചനകളെ കാണാവൂ എന്നൊരു നിർദ്ദേശമുണ്ട്. വലിയ സാഹിത്യസൃഷ്ടിയുടെ കെട്ടും മട്ടും ഒരുപക്ഷേ അവയിൽ കണ്ടുകൊള്ളണമെന്നില്ല. എന്തുതന്നെയായാലും അവളുടെ പോസ്റ്റുകളിലെ കമന്റുകൾക്കു മറുപടിയുണ്ടാവില്ല. നിർദ്ദേശങ്ങളും വിമർശനങ്ങളും അവൾ അറിയുന്നുമുണ്ടാവില്ല. ആശംസകൾ വായിക്കാൻ അവൾ ഇന്നു ജീവിച്ചിരിപ്പില്ല. അവളുടെ ബ്ലോഗിലെ അവസാന പോസ്റ്റിലെ ആദ്യ കമന്റിനുണ്ടായ അവളുടെ പ്രതികരണം ഞാനറിഞ്ഞതാണ്. അതുകൊണ്ടുതന്നെ ആ ബ്ലോഗിന്റെ കമന്റുബോക്സ് ഞാൻ തുറന്നുതന്നെ വയ്ക്കുന്നു. ഒരുപക്ഷേ നമ്മൾ കാണാത്ത ലോകത്തിരുന്ന് അവൾ നമ്മളെഴുതുന്ന അഭിപ്രായങ്ങൾ വായിച്ചു സന്തോഷിക്കുന്നുണ്ടാവുമെങ്കിലോ... ബൂലോകത്തെ ഒരുപാടു സ്നേഹിച്ച അവളുടെ ആ വരികളിലും വാക്കുകളിലും കൂടിയാവട്ടെ ഇനി അവൾ നമ്മോടു സംവദിക്കുന്നത്.

Jan 15, 2012

ശുദ്ധചിന്തകള്‍ വൃദ്ധിതേടുമ്പോള്‍

തിരക്കായിരുന്നു...
തിരക്കെന്നുപറഞ്ഞാൽ ഒരുമാതിരി വല്ലാത്ത തിരക്ക്!
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിച്ചേർത്ത് സഞ്ചരിക്കാൻ ഈ തിരക്ക് അനിവാര്യമായി വന്നിരിക്കുന്നെന്നു പറയാം. ഈ സമയത്ത് നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടുമെന്ന് സ്വപ്നേപി നിനച്ചതല്ല. ആവശ്യമുള്ള സമയങ്ങളിൽ ആവുന്നത്ര ശ്രമിച്ചിരുന്നെങ്കിലും കിട്ടിയിരുന്നുമില്ലല്ലോ. അതുകൊണ്ടുതന്നെയാവണം നാട്ടിലേയ്ക്കുള്ള യാത്ര ഏറ്റവും ആനന്ദദായകമായി അനുഭവപ്പെടുന്നത്. പുരോഗമനത്തിന്റെ പാതയിലൂടെ എന്റെ നാടും അതിദ്രുതം മുന്നേറിക്കാണും, അതങ്ങനെതന്നെ ആവണം. ഓണം കേറാമൂലകളെല്ലാം ഇന്ന് പരിഷ്കാരത്തിന്റെ പച്ചപ്പു തേടിക്കഴിഞ്ഞു. എന്റെ നാടിനും പുരോഗമനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ തോന്നിയെങ്കിൽ ഒരുപക്ഷേ അതും നല്ലതിനാവാം. മാനുഷികമൂല്യങ്ങൾക്ക് വിലകല്പിക്കുന്ന എന്റെ സമൂഹത്തിനുമാത്രം മാറ്റം വരാഞ്ഞാൽ മതിയായിരുന്നു.

റയിൽവേസ്റ്റേഷനിലും തിരക്കുതന്നെ, ഒന്നാം തീയതിത്തലേന്ന് ബീവറേജ് കോർപ്പറേഷൻ പരിസരത്തെ തിരക്കിനോളം വരില്ലെങ്കിലും അത്യാവശ്യം നല്ല തിരക്ക് ഓരോ ബോഗിയ്ക്കരികിലും കണ്ടു. അപ്പർബെർത്ത് തരപ്പെട്ടതു നന്നായി. ആരെയും ശല്യപ്പെടുത്താതെ അൽപ്പം നടുനിവർത്താം... തീവണ്ടിയിലെ പഴംപൊരിയും ചായയും കഴിച്ച് ബർത്തിലെ കരിയും തുടച്ച് വലിഞ്ഞുകേറിക്കിടന്നു.

മലകളുടേയും സ്റ്റെപ്പിയുടേയും കഥകളെ കനവിന്റെ മേമ്പൊടിയിൽ മുക്കി പ്രതീക്ഷയുടെ കണ്മുനചേർത്ത് ഒന്നുകൂടി തലോടാൻ അൽപ്പസമയംകിട്ടി. ചിംഗീസ് ഐത്മാത്തോവ് അല്ലേലും നല്ല എഴുത്തുകാരനാണ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ നോവലുകൾ പലവുരു വായിച്ചതാണെങ്കിലും യാത്രകളിൽ കൂടെക്കരുതുന്നത്. ഉറക്കം വരാൻ വായിച്ചുകൊണ്ടുകിടക്കുക എന്നത് പണ്ടേയുള്ള ശീലമാണല്ലോ.

കണ്ണുകൾക്കു കനം കൂടിവരുന്നു. താഴെയുള്ളവർ ഭക്ഷണപ്പൊതികളുടെ വേസ്റ്റ് പുറത്തേയ്ക്കെറിഞ്ഞുതുടങ്ങി. ബാക്കിവായന വീട്ടിലെത്തിയിട്ടാവാം.. താമസിയാതെ കമ്പാർട്ടുമെന്റിലെ വിളക്കുകളണയും, അതിനുമുമ്പ് ഉറക്കം തുടങ്ങാം...

ആദ്യാക്ഷരം കുറിച്ച അക്ഷരമുറ്റത്തേയ്ക്കു പോകുമ്പോൾ എന്തുത്സാഹമാണ്! അരക്കുമിഠായിയും മുറിപ്പെൻസിലും ചോളപ്പൊടിയുമെല്ലാം കൂട്ടുകാരുമായി പങ്കുവക്കുകയും ചില്ലറ കലഹങ്ങളും തല്ലുകൂടലുമെല്ലാം നിർബാധം നടത്തുകയും ചെയ്തിരുന്ന പള്ളിക്കൂടമാണ്. ഇണചേർന്നപോലെ നിന്നിരുന്ന പിലാവിനും മാവിനുമിടയിൽ  നാലുകൊല്ലം ഡ്രൈവർപണിയെടുത്തത് ഇന്നലെക്കഴിഞ്ഞപോലെ ഓർമ്മയിൽവന്നു. ഒരിക്കൽക്കൂടി അവിടെച്ചെന്നിരിയ്ക്കണം. മൈതാനത്തിനുമപ്പുറം ഇടതൂർന്ന കശുമാവിൻ തോപ്പിലെ കൊഴിഞ്ഞ ചുള്ളികൾ കഞ്ഞിപ്പുരയിലെത്തിക്കുന്നവർക്ക് ഒരുതവി ഗോതമ്പുചോറ് ഏറെക്കിട്ടിയിരുന്നല്ലോ.

ബാല്യത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടു നടന്നതുകൊണ്ടാവണം പള്ളിക്കൂടമെത്തിയതറിഞ്ഞില്ല. കുഞ്ഞുകൃഷ്ണപിള്ളസാർ മണ്മറഞ്ഞുകാണും,

ആരായിരിയ്ക്കും പുതിയ ഹെഡ്മാസ്റ്റർ..?

ചുറ്റുമതിലും അലങ്കാരഗേറ്റും പ്രതീക്ഷിച്ചുചെന്ന എന്ന അത്ഭുതപ്പെടുത്തിക്കളഞ്ഞു.

എല്ലാം ഏകദേശം പഴയതുപോലെത്തന്നെ പൊട്ടിയ ഓടുകളും കാലംചെയ്ത കഴുക്കോലുകളും എനിക്കു സ്വാഗതമോതി. മുറ്റത്തേയ്ക്കു കാൽ വച്ചപ്പോൾ വല്ലാത്തൊരു കുളിർമ അനുഭവപ്പെട്ടു...

കിത്തത്തീ സഗീറാ... വസ്‌മുഹാനമീറാ
ഷഹ്റുഹാ ജമീലൂ ളൈലുഹാ ത്വവീലൂ
ലഹ്‌ബുഹാ യുസല്ലി വഹ്‌യലികള്‌ല്ലി
തുള്‌ഹിറുൽമഹാറാ കൈത്തസീദ ഫാറാ...

അറബിപഠിക്കുന്നവർ ചൊല്ലിപ്പഠിച്ചത് കേട്ടുപഠിച്ചതാണ്. അന്ന് ഷംസുദ്ദീൻസാറുതന്ന മിഠായിയുടെ മധുരം ഓർമ്മവരുന്നു. ആ വർഷം അറബിപ്പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനവും എനിയ്ക്കായിരുന്നല്ലോ. ചങ്ങാതിയായ മനുവിന്റെ അമ്മയുടെ പേര് സീതയെന്നറിയാവുന്നതുകൊണ്ട് അവനെക്കളിയാക്കാൻ അറബിപ്പദ്യത്തിന്റെ അവസാനവരി 'മനൂന്റമ്മ സീത'യെന്നാക്കിപ്പാടിയതിന് ചൂരൽക്കഷായം തന്നതും അതേ ഷംസുദ്ദീൻസാറായിരുന്നു.

ഓഫീസ് റൂമിൽനിന്ന് നീളൻ കുപ്പായവും കസവുകരമുണ്ടുമുടുത്ത് ഒരാൾ പുറത്തേയ്ക്കുവന്നു..
"ആരാ, മനസ്സിലായില്ലല്ലോ...."
കഷണ്ടികയറിയതലയിൽ അങ്ങിങ്ങുണ്ടായിരുന്ന വെള്ളിത്തലമുടിയും വെളുത്ത കുറ്റിത്താടിയുമൊഴിച്ചാൽ വലിയ മാറ്റമൊന്നും ആ രൂപത്തിൽ വരുത്തിയതായി തോന്നിയില്ല. എന്നാലും ചടങ്ങിനൊരു ചോദ്യമെറിഞ്ഞു.
"വിശ്വംഭരൻസാറല്ലേ...?"
"അതേ, എനിക്ക് ആളെ അത്രയങ്ങട്ട് പിടികിട്ടിയിട്ടില്ല ട്ടോ...."
"ഞാൻ കുമാരൻ... സാറെന്നെ പഠിപ്പിച്ചിട്ടുണ്ട്...."
"കുമാരൻ... ഇല്ല ഓർമ്മ ശരിയ്ക്കങ്ങട്ട് കിട്ടുന്നില്ല..."
"പണ്ട് അറബിപ്പദ്യം ചൊല്ലിനടന്ന ആ പഴയ കുമാരനെ ഓർമ്മയില്ലേ...?"

മാഷിന്റെ ഓർമ്മകൾക്കും നരബാധിച്ചുവോ.. പ്രായംചെല്ലുമ്പോൾ എല്ലാരും ഇങ്ങനെയാവാം... ഓർമ്മകൾക്കു ഭംഗം വരാം..

"ഷംസുദ്ദീൻ സാറ്....?"
"മരിച്ചിട്ട് കൊല്ലം നാലുകഴിഞ്ഞു, കുറെക്കാലം കിടപ്പിലായിരുന്നു. ങാ.... പോയതുതന്നെ കാര്യം, അത്രയ്ക്കു കഷ്ടപ്പെട്ടു പാവം..."

നരകയറാത്ത ഓർമ്മകൾ അങ്ങിങ്ങു ചിതറിക്കിടക്കുന്നതനുഗ്രഹമായി തോന്നി. പഴയകാലം കുറേയെങ്കിലും ഓർത്തെടുക്കാൻ സാധിക്കുന്നുണ്ടല്ലോ....

സ്കൂളിന്റെ പിന്നാമ്പുറത്തേയ്ക്കു നടക്കുമ്പോൾ മാഷും കൂടെവന്നു. ഏക്കർകണക്കിനു കശുമാവിൻ തോപ്പുകളുണ്ടായിരുന്നതു റബ്ബർമരങ്ങളായി മാറിയിരിയ്ക്കുന്നു. മൈതാനത്തെ മറ്റെല്ലാ മരങ്ങളെല്ലാം അകാലമൃത്യു വരിച്ചിരിയ്ക്കുന്നു. ഞങ്ങളുടെ വാഹനവും കാണാനില്ല. അങ്ങനെയൊരു മൈതാനവും മരങ്ങളും ഗോതമ്പുചോറു വിളമ്പിയ കശുമാവിൻതോട്ടവും അവിടെയുണ്ടായിരുന്നെന്നു വിശ്വസിയ്ക്കാൻ പ്രയാസം തോന്നി. കഞ്ഞിപ്പുരയോടു ചേർന്ന് നീണ്ട മുള്ളുവേലികൊണ്ടു പള്ളിക്കൂടത്തിന്റെ അടിത്തറ വേർതിരിച്ചിരിക്കുന്നു.

നാളെ ഈ സ്കൂളുതന്നെ അപ്രത്യക്ഷമായേക്കാം...
കൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂൾ... കുഞ്ഞുകൃഷ്ണപിള്ളസാറിന്റെ എല്ലാമായിരുന്നു ആ പള്ളിക്കൂടം. പറമ്പും മറ്റു സ്വത്തുവകകളും വീതം വെച്ചുകൊടുത്തപ്പൊ സ്കൂളുമാത്രം ഒന്നിലും ഉൾപ്പെടുത്തിയില്ല. മക്കളെല്ലാം പരിഷ്കാരികളായി നഗരവാസികളായപ്പോൾ നാട്ടിൻപുറത്തെ നന്മയുടെ കലാലയം അനാഥത്വം രുചിച്ചുതുടങ്ങി. അധികം വൈകാതെതന്നെ നാടൻ പള്ളിക്കൂടങ്ങളിലൊന്നുകൂടി ചരിത്രം പോലുമല്ലാതായി മാറും. ഒച്ചയും ബഹളവുമില്ലാത്ത അന്തരീക്ഷം അത്ഭുതമല്ലല്ലോ... നാട്ടിൻപുറത്തെ നാടൻ പള്ളിക്കൂടം ഇന്നാർക്കാണു വേണ്ടത്! കിലോമീറ്ററുകൾ പോയിട്ട് മീറ്ററുകൾ നടക്കാൻ കുട്ടികൾക്കവസരമില്ലല്ലോ. സമയമില്ലായ്മയുടെ നിറവിൽ മത്തിപോലടുക്കിയ യാത്രയയപ്പ് നമുക്കു ശീലമായിക്കഴിഞ്ഞല്ലോ. അല്ലെങ്കിലും അഭ്യാസം പഠിക്കുന്നത് ഇക്കാലത്ത് നല്ലതുതന്നെ!

"കോഫീ...ഗ്..., കോഫീ..ഗ്..."

മനോഹര കാഴ്ചകൾക്കു ഭംഗം വരുത്തിയവനെതിരേ പ്രതികരിക്കാൻ തോന്നിയില്ല. നിദ്രയെ നിഷേധിച്ചുകൊണ്ട് അന്നം തേടുന്ന അനേകരിൽ ഒരുവന്റെ ശബ്ദമാണു കേട്ടതെന്നതാവാം കാരണം. പഴയതെങ്കിലും വാച്ചിലെ സൂചികൾ കൃത്യമായിത്തന്നെ കറങ്ങുന്നു. ആദ്യബസ്സുതന്നെ കിട്ടും, ചൂടുകാപ്പി ഉന്മേഷം പകരുന്നുണ്ട്.

കവലയിൽ ബസ്സിറങ്ങിയപ്പോൾത്തന്നെ പ്രതീക്ഷതെറ്റാതെ ഒരു വിളിയെത്തി.
"കുമാരോ... "
കവലയുടെ കാവൽക്കാരൻ കൊച്ചാപ്പിച്ചേട്ടൻ!
മക്കളെല്ലാം വലിയ ഉദ്യോഗസ്ഥർ, വലിയനിലയിൽ ജീവിക്കുന്നവർ. അവർക്കുപക്ഷേ നാടൻ കൊച്ചാപ്പിച്ചേട്ടനെ ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്ന്..! അതങ്ങനെയാണ്, അനുഭവിക്കാനും വേണം യോഗം. നല്ലകാലത്ത് നാലാളെ നന്നായറിഞ്ഞു സഹായിച്ചിട്ടുള്ളയാളാണ്. അതുകൊണ്ടു നാട്ടാരെന്തായാലും നന്ദികേടുകാട്ടിയില്ല.
നാട്ടിൻപുറം നന്മകളാൽ സമൃദ്ധമെന്നു പാടിയതാരാണ്?

വാതിൽക്കൽത്തന്നെ ശ്രീമതിയുണ്ടായിരുന്നു... ജീവിതത്തിന്റെ വലിയൊരളവു കഴിഞ്ഞുപോകുമ്പോഴും അതിലെ ചെറിയൊരളവുമാത്രം ഒരുമിച്ചുകഴിയാൻ വിധിയ്ക്കപ്പെട്ടവരാണല്ലോ അധികവും. ഒരുമയുടെ മാധുര്യം ഇപ്പോഴെങ്കിലും അനുഭവിച്ചുതുടങ്ങാൻ കഴിഞ്ഞതുതന്നെ ഭാഗ്യം.!

"യാത്ര സുഖമായിരുന്നോ....?"
"ഉം... ഇടയ്ക്ക് ദുയ്ഷേന്റെ സ്കൂളുവരെ ഒന്നു പോയി..."

അവൾക്കു മനസ്സിലായെന്നു തോന്നുന്നു. നല്ലപാതിയുമായി സംസാരിക്കുമ്പോൾ ഇങ്ങനെ ചിലപ്പോഴെങ്കിലും സാഹിത്യം പറയാറുണ്ട്. തീവണ്ടിയുടെ താരാട്ടലിലുണർന്ന ഗൃഹാതുരത്വത്തിന്റെ കിനാവിനെക്കുറിച്ച് അങ്ങനെ പറയാൻ പ്രേരിപ്പിച്ചതും അതുകൊണ്ടുതന്നെ.

"ഇടയ്ക്ക് നന്നായൊന്നുറങ്ങിയെന്നു സാരം...."
അവൾക്കു കാര്യം പിടികിട്ടിയെന്നുറപ്പായി, വായനാശീലം അല്ലേലും നല്ലതുതന്നെ...


ദുയ്ഷേനെയറിയില്ലേ...?
ചിംഗീസ് ഐത്മാത്തോവിന്റെ "ആദ്യത്തെ അദ്ധ്യാപക"നിലെ നായകൻ. അദ്ദേഹവും അദ്ദേഹത്തിന്റെ പള്ളിക്കൂടവും എല്ലാർക്കും മാതൃകയാവേണ്ടതാണ്. പക്ഷേ ദുയ്ഷേനേയും അൽത്തിനായ് സുലൈമാനോവയെയും അറിയുന്ന വായനക്കാർ ഇന്നെത്രപേരുണ്ട്..? ഓർമ്മകളുടെ പോപ്ലാർകുരുന്നുകളെ തലയിലേറ്റാൻ എവിടെ നേരം! വെറുതേയല്ല വായന മരിച്ചുകൊണ്ടിരിക്കുകയാണെന്നു പറയുന്നത്!

നാളെ രാവിലേതന്നെ സ്കൂളിൽ പോണം. ബാല്യകാല സുഹൃത്തുക്കൾ പലരും ദൈവനഗരവാസികളായിക്കഴിഞ്ഞു. ശേഷിച്ചവരിൽ കഴിയുന്നവരെ കാണണം.. ചങ്ങാത്തം പുതുക്കണം.. ഇനിയുള്ള നാളുകൾ അവർക്കൊപ്പമാണല്ലോ... മുള്ളുവേലികളെ ചുമക്കാനുള്ള ശേഷി അവർ കൈവരിച്ചിട്ടില്ലെന്നു കരുതാം.. എല്ലാം പഴയതുപോലെതന്നെയുണ്ടാവാം, അല്ലെങ്കിൽ സ്വപ്നദർശനത്തിനന്ത്യത്തിൽ സംഭവിച്ചതുപോലെ വെട്ടിയൊതുക്കിയിട്ടുണ്ടാവാം... 


(ചിത്രം വരച്ചുതന്നതിന് പ്രിയ ബ്ലോഗർ സുഹൃത്ത് നൗഷാദ് അകമ്പാടത്തിനോടു കടപ്പാട് )

Jan 4, 2012

ഇതു കാണാതെ പോകരുത്

ഭക്ഷണക്കാര്യത്തില്‍ ഒരുഗതിയും പരഗതിയുമില്ലാത്ത ഇന്ത്യയിലെ നാല്‍പ്പത്തഞ്ചുകോടിയിലധികം വരുന്ന പട്ടിണിപ്പാവങ്ങളുടെ കണ്ണുകളെ ചൂഴ്‌ന്നുകൊല്ലുന്ന കാഴ്ചകള്‍ക്ക് അറുതിയുണ്ടാക്കില്ലെന്നു വിളിച്ചു പറയുന്നതില്‍ നമ്മുടെ രാജ്യത്തെ ഭക്ഷ്യ പൊതുമേഖലാ സ്ഥാപനങ്ങളും ഭരണാധികാരികളും ഒരിയ്ക്കല്‍ക്കൂടി വിജയിച്ചിരിയ്ക്കുന്നു. വിലക്കയറ്റം വിഷമിപ്പിയ്ക്കുന്ന പാവങ്ങളുടെ നാട്ടില്‍ ചീഞ്ഞു കേടായ ഭക്ഷ്യ ധാന്യത്തിന്റെ അളവുകേട്ടാല്‍ ഇന്ത്യയില്‍ ഒരു പൊതുവിതരണ സമ്പ്രദായം നിലവിലുണ്ടോയെന്നു സംശയിച്ചുപോകും.

 രാജ്യത്തെ ഒന്നരക്കോടി ജനങ്ങള്‍ക്ക് ഒരു വര്‍ഷത്തിലധികം സുഭിക്ഷമായി ഭക്ഷിയ്ക്കാമായിരുന്ന നൂറ്റി‌എണ്‍പതുലക്ഷം ടണ്‍ ഭക്ഷ്യധാന്യം കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ സര്‍ക്കാര്‍‌ ഗോഡൌണുകളില്‍ ചീഞ്ഞു നശിച്ചതായി കണ്ടെത്തിയിരിയ്ക്കുന്നു. ഒരു നേരത്തെ ഭക്ഷണം‌പോലും നേരേ ലഭിയ്ക്കാത്ത പാവങ്ങള്‍ക്ക് ഇതു സമയത്തിനു വിതരണം ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. മതിയായ സംരക്ഷണം ഇല്ലാത്ത കാരണത്താല്‍ ഈ വര്‍ഷവും ഭീമമായ അളവില്‍ ഭക്ഷ്യധാന്യം കേടുവരുമെന്ന് എഫ്‌സി‌ഐ അറിയിച്ചിരിയ്ക്കുന്നു. കാലിത്തീറ്റയ്ക്കുപോലും ഉപയോഗിയ്ക്കാന്‍ കഴിയാതെ കുഴിച്ചുമൂടിയ ഭക്ഷ്യധാന്യത്തിന്റെ വിശദ വിവരങ്ങള്‍ നമ്മെ ഞെട്ടിപ്പിയ്ക്കുന്ന വിധത്തിലുള്ളതാണ്.

 നെല്ലും അരിയും ഗോതമ്പും ചോളവുമുള്‍പ്പടെ 61,000 ടണ്‍ ഭക്ഷ്യധാന്യം ഈ വര്‍ഷവും ഇതിനകം തന്നെ ചീഞ്ഞുനശിച്ചു കഴിഞ്ഞുവത്രെ. ടാര്‍പോളിന്‍ പോലും മൂടാതെ വെയിലും മഴയുമേറ്റ് പഞ്ചാബിലെ എഫ്‌സി‌ഐ ഗോഡൌണുകളില്‍ കിടക്കുന്ന ഭക്ഷ്യ ധാന്യങ്ങല്‍ പുഴുതിന്നും ചിഞ്ഞും നശിച്ചുകഴിഞ്ഞു. കേടുവരുന്നതിനുമുമ്പ് പരമാവധി വിലകുറച്ച് ഇതു വിതരണം ചെയ്തിരുന്നെങ്കില്‍ രാജ്യത്തെ ഭക്ഷ്യ പ്രതിസന്ധിയ്ക്ക് അല്‍പ്പമെങ്കിലും കുറവു കണ്ടേനെ. നിര്‍ഭാഗ്യവശാല്‍ അങ്ങനെ വിതരണം നടത്താനുള്ള എഫ്‌സി‌ഐയുടെ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. ലോകത്തെ പട്ടിണിപ്പാവങ്ങളില്‍ പകുതിയും ഇന്ത്യയിലാണെന്നാണു കാഴ്ചപ്പാട്. കാര്യങ്ങള്‍ അങ്ങനെയായിരിയ്ക്കെ ഭക്ഷ്യധാന്യം ഇങ്ങനെ കേടുവന്നു നശിയ്ക്കുന്നതില്‍ സര്‍ക്കാരിനെ അഭിനന്ദിയ്ക്കാതെ വയ്യ.

 വിലക്കയറ്റത്തിനെതിരേ ശബ്ദമുയര്‍ത്തുന്നവരുടെ ശ്രദ്ധ ഈ ദിശയിലേയ്ക്കു കൂടി സഞ്ചരിയ്ക്കേണ്ടിയിരിയ്ക്കുന്നു. വളരെ ശക്തമായിത്തന്നെ പ്രതികരിയ്ക്കേണ്ടിയിരിയ്ക്കുന്നു. വെറുതേ നശിച്ചുപോകുന്ന ഭക്ഷ്യധാന്യം പാവങ്ങള്‍ക്കു വിതരണം നടത്തുന്നതിനു പ്രവര്‍ത്തനങ്ങളുണ്ടാവണം. ഒരുവശത്തു വിശപ്പിന്റെ വിളിയുയരുമ്പോള്‍ മറുഭാഗത്ത് ഭക്ഷണം നശിയ്ക്കുന്ന അവസ്ഥ അത്യന്തം സങ്കടകരമാണ്. പോഷകാഹാരം അന്യമായ ജനവിഭാഗങ്ങളില്‍ ഇരുപതു ശതമാനവും ഇന്ത്യയിലാണെന്നത് ഓര്‍ക്കണം. മാത്രമല്ല, ആ വിഭാഗത്തിലെ 43% കുട്ടികളും ഇന്ത്യയില്‍ത്തന്നെയാണ്. അതുകൊണ്ടുതന്നെ ഭക്ഷ്യധാന്യം ഇങ്ങനെ നശിയ്ക്കുന്നതിനു എന്തുകാരണം പറഞ്ഞാലും അതിനെ ന്യായികരിയ്ക്കാനാവില്ല. രാജ്യത്തെ ജനങ്ങള്‍ക്കു ഭക്ഷണം എത്തിയ്ക്കേണ്ട ബാധ്യത ഭരണാധികാരികള്‍ക്കു തന്നെയാണ്. അതു നശിയ്ക്കാതെ സൂക്ഷിയ്ക്കലും അവരുടെ ബാധ്യതയാണ്. നാലുപേരറിയുമ്പോള്‍ രണ്ടാളെ സസ്പെന്റുചെയ്ത് മാനം കാക്കാന്‍ ശ്രമിയ്ക്കുന്ന നടപടികള്‍ മലര്‍ന്നുകിടന്നു തുപ്പുന്നതിനു സമമാണ്.

 രാജ്യത്തെ അഞ്ചു മേഖലകളിലായി 257 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന സംവിധാനം എഫ്‌സി‌ഐയ്ക്കുണ്ട്. പലയിടത്തും സംഭരണശേഷി കവിഞ്ഞിട്ടില്ലെന്നതാണു സത്യവും. ഭക്ഷ്യധാന്യത്തിന്റെ കാര്യത്തില്‍ ഇത്രയധികം കരുതല്‍ ശേഖരം നമുക്കുണ്ടായിരിയ്ക്കെ എത്രയും പെട്ടെന്ന് അര്‍ഹതയുള്ളവര്‍ക്കു വിതരണം ചെയ്യാന്‍ എന്തിനു മടിയ്ക്കണം? ലോകത്തിലെ ഏറ്റവും വലുതെന്നവകാശപ്പെടുന്ന നമ്മുടെ രാജ്യത്തിന്റെ പൊതുവിതരണ രംഗത്തിന്റെ ഭാഗമായ റേഷന്‍ കടകളുടെ ഇന്നത്തെ ശോചനീയമാ‍യ സ്ഥിതിയ്ക്ക് അല്‍പ്പമെങ്കിലും ആശ്വാസം സംഭവിയ്ക്കുമെങ്കില്‍ അതു സംഭവിയ്ക്കട്ടെ. ഇങ്ങനെ അറുത്തകൈയ്ക്ക് ഉപ്പിടാത്ത പുണ്യവാളന്മാരായി നമ്മുടെ ഭരണ വിതരണ സംവിധാനം തുടരുന്നത് അപമാനം തന്നെയാണ്. ഭക്ഷണത്തെ ദൈവത്തിനു സമം നിര്‍ത്തുന്ന സമൂഹത്തില്‍ തന്നെ ഇങ്ങനെ സംഭവിയ്ക്കുന്നതാണ് അത്ഭുതം!

Nov 18, 2011

അവളെ ഇനിയും നമുക്ക് വേണം...

പ്രിയപ്പെട്ട ബൂലോക സുഹൃത്തുക്കളെ,

ഇനിപ്പറയുന്നത് അവിവേകമായിപ്പോയെങ്കിൽ സദയം എന്നോട് ക്ഷമിക്കുക. എനിക്കിത് പറയാതെ വയ്യ. മുമ്പ് പലവുരു ഒളിഞ്ഞും തെളിഞ്ഞും നിങ്ങളോട് പറഞ്ഞിരുന്നതാണെങ്കിലും വീണ്ടും നിങ്ങളുടെ മുമ്പിൽ സമർപ്പിയ്ക്കുകയാണ്.

ബൂലോകത്തെ ഏറെ സ്നേഹിയ്ക്കുകയും ബൂലോകരെ ഏറ്റവും ആദരിയ്ക്കുകയും തന്റെ മനസ്സിൽ തോന്നുന്ന കുഞ്ഞുവരികൾ നമുക്കു സമ്മാനിയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നീസ വെള്ളൂർ എന്ന കുട്ടി വീണ്ടും മെഡിയ്ക്കൽകോളേജിൽ അഡ്മിറ്റായിരിയ്ക്കുന്നു. ഈ പോസ്റ്റിലും ഈ പോസ്റ്റിലും അവളെക്കുറിച്ച് പറയുകയും നല്ലവരായ ഏതാനും സുഹൃത്തുക്കളുടെ സ്നേഹസഹായത്താൽ ചെറുതെങ്കിലും ഒരു സഹായം നമുക്ക് എത്തിയ്ക്കാൻ കഴിയുകയും ചെയ്തിരുന്നു. ലുക്കീമിയ ബാധിച്ച് അവശതയനുഭവിയ്ക്കുമ്പോഴും കടലാസുകളിൽ അവൾ വരികൾ കോറിക്കൊണ്ടേയിരിയ്ക്കുന്നു.അവളുടെ ഈ എഴുത്ത് ഒരു ഉത്തമ വേദനസംഹാരിയായി പ്രവർത്തിയ്ക്കുന്നുണ്ടെന്നാണ് എന്നോട് പറഞ്ഞത്. ബൂലോകർക്ക് സമ്മാനിയ്ക്കാൻ ഏതാനും ചില കവിതകൾ അവൾ എന്നെ ഏൽപ്പിച്ചു. ബ്ലോഗിൽ പോസ്റ്റണമെന്നു പ്രത്യേകം പറഞ്ഞു. ആ കവിതകൾ അവിടെ പോസ്റ്റുന്നതിനുമുമ്പ് ഈ കുറിപ്പ് ഇവിടെ കുറിയ്ക്കണമെന്നു തോന്നി.

ഈ അവശനിലയിലും തുടരുന്ന അവളുടെ ബൂലോകസ്നേഹം നമ്മൾ കണ്ടില്ലെന്നു നടിയ്ക്കരുതെന്ന് അപേക്ഷിയ്ക്കാനാണ് ഈ പോസ്റ്റ് എഴുതുന്നത്. അത്യാവശ്യമായി ഒരു ഓപ്പറേഷൻ ചെയ്യേണ്ടതുണ്ട്. അതിനുള്ള ആരോഗ്യസ്ഥിതി അവൾ ആർജ്ജിച്ചുവരുന്നുണ്ട്. നേരത്തേ ഇവിടെ കുറിച്ചിരുന്ന പോസ്റ്റിൽ വാഗ്ദാനങ്ങൾ ധാരാളം വന്നിരുന്നു. വന്ന സാമ്പത്തികം വളരെക്കുറവായിരുന്നു. ഒരുപക്ഷേ ഒരു നല്ല സഹായം നൽകാൻ നമുക്കു കഴിഞ്ഞിരുന്നെങ്കിൽ അവൾക്ക് ഇന്നത്തെ അവസ്ഥ വരുമായിരുന്നില്ലെന്നാണ് എനിയ്ക്കു തോന്നുന്നത്. അതിനാൽ ചെറുതെങ്കിലും നിങ്ങളാൽ കഴിയുന്ന സഹായം എത്രയും പെട്ടെന്ന് താഴെക്കാണുന്ന അക്കൗണ്ടിൽ എത്തിയ്ക്കണമെന്ന് അറിയിയ്ക്കുകയാണ്. രണ്ടുലക്ഷത്തിലധികം രൂപയുടെ അടിയന്തിര ആവശ്യമാണ് ഇപ്പോഴുള്ളത്. ചികിത്സയ്ക്ക് ഒരു പരിധിവരെ സഹായം മെഡിയ്ക്കൽ കോളേജിൽ നിന്ന് കിട്ടുന്നുണ്ട്. ബ്ലോഗിലുള്ളവരും അല്ലാത്തവരുമായ നല്ലവരായ ഏതാനും സുഹൃത്തുക്കൾ അവൾക്കാവശ്യമായ ബ്ലഡ് യഥാസമയം ലഭ്യമാക്കുന്നുണ്ട്. ആവശ്യമായതിൽ ഏതാണ്ട് അമ്പതിനായിരത്തിലധികം രൂപയുടെ സഹായം ഇതുവരെ സമാഹരിയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. അധികം വരുന്ന തുകയാണ് ഇനി കണ്ടെത്തേണ്ടത്. കടമായി നല്ലൊരു തുക ഇപ്പൊത്തന്നെ നിലവിലുണ്ട്.

മെച്ചപ്പെട്ട ചികിത്സ അവളെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരുമെന്ന് ഉറപ്പുണ്ട്. അതിന് നമ്മളാലാവുന്നവിധം ഒന്നു സഹായിച്ചാൽ വിലപ്പെട്ട ഒരുജീവനെ നമുക്കു സംരക്ഷിയ്ക്കാം. നേരത്തേ ചെയ്തിരുന്നതുപോലെ വാഗ്ദാനങ്ങളും പ്രാർത്ഥനകളും മാത്രമാണ് നൽകുന്നതെങ്കിൽ നമുക്ക് അവളെ എന്നേയ്ക്കുമായി നഷ്ടപ്പെട്ടേക്കാം. ജീവിതത്തിന്റെ വഴികളിൽ നാം ധാരാളിത്തത്തിനും വിനോദത്തിനും ചെലവഴിയ്ക്കുന്നതിൽ നിന്ന് ഒരു വിഹിതം നമുക്ക് എത്തിച്ചുകൊടുക്കാം. നമ്മുടെകുട്ടികൾ കുസൃതികാട്ടി പാഞ്ഞുനടക്കുമ്പോൾ അവൾ വേദനതിന്ന് നമുക്കുവേണ്ടി എഴുതുകയാണ്. സുഖമായി തിരിച്ചുവരുമ്പോൾ ബ്ലോഗിൽ കവിതകൾ കൊണ്ട് നിറയ്ക്കാൻ അവളുടെ ഭാവനകളും വേദനകളും അവൾ കുറിച്ചികൂട്ടുകയാണ്. ആ ശുഭപ്രതീക്ഷയെ നമുക്ക് കണ്ടില്ലെന്നു നടിയ്ക്കാനാവില്ലല്ലോ.

അവളുടെ ബ്ലോഗ് ഇവിടെയുണ്ട്.
താഴെക്കാണുന്ന അക്കൌണ്ടില്‍ സഹായം എത്തിയ്ക്കാവുന്നതാണ്.

Account No 31110163200 - Navas.
SBI Malappuram (IFSC - SBIN0008659).

സഹായം അയയ്ക്കുന്നവര്‍ sabukottotty@gmail.com എന്ന വിലാസത്തില്‍ വിശദവിവരങ്ങൾ അറിയിച്ചാല്‍ ഉപകാരമാവും.

തുഞ്ചൻപറമ്പ് ബ്ലോഗേഴ്സ്മീറ്റിൽ കവിതചൊല്ലുന്ന നീസ