Pages

Oct 16, 2011

നവജീവനം - സാധുക്കൾക്ക് അതിജീവനം.

അതിജീവനത്തിന്റെ പാത അശരണർക്കായി തുറന്നുകൊടുക്കുന്ന മഹത്തായ കർമ്മത്തിനു സാക്ഷ്യം വഹിയ്ക്കാനുള്ള ഭാഗ്യം ഇന്നുണ്ടായി. ഏതാണ്ട് ആറാഴ്ചത്തെ കൂട്ടായ ശ്രമത്തിന്റെ ഫലം പ്രാഥമികമായി അഞ്ചു കുടുംബങ്ങൾക്കു പകർന്നുകൊടുത്തുകൊണ്ട് മഞ്ചേരി എം എൽ എ യുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വച്ച് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ തുടക്കം കുറിച്ചു. സാമൂഹിക സഹകരണരംഗത്തെ പ്രമുഖർ പങ്കെടുത്ത പ്രസ്തുത ചടങ്ങിലൂടെ പ്രത്യാശയുടെ ഒരു ചെറുകിരണം മലപ്പുറം ജില്ലാവാസികൾക്കു പകർന്നുകൊടുക്കാൻ സാധിച്ചതിൽ, അതിൽ ഭാഗഭാക്കാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.


ശ്രീ സത്യസായി ട്രസ്റ്റിന്റെ നേതൃത്വത്തിൽ കേരളത്തിലെ നിർദ്ധനരായ വൃക്കരോഗികൾക്ക് സൗജന്യമായി ഡയാലിസിസ് സാധ്യമാകുന്നതിനു വേണ്ടി പ്രവർത്തനമാരംഭിച്ച നവജീവനം സൗജന്യ ഡയാലിസിസ് സെന്ററിന്റെ മലപ്പുറം ജില്ലാ പ്രവർത്തനോദ്ഘാടനമാണ് ഇന്ന് നടന്നത്. നവജീവനം പ്രവർത്തകർ കണ്ടെത്തിയ സാധുക്കളായ വൃക്കരോഗികളിൽ ഏറ്റവും അത്യാവശ്യമെന്നു കണ്ടെത്തിയവർക്കുള്ള സേവനമാണ് ഇന്നു നൽകിയത്. തുടർന്നും അർഹതയുള്ളവർക്കെല്ലാം സൗജന്യ ഡയാലിസിസ് ലഭ്യമാക്കുന്നതിനുള്ള തീവ്രശ്രമങ്ങൾ നടന്നുവരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുമൂലം ഡയാലിസിസ് മുടങ്ങിയിട്ടുള്ള മലപ്പുറം ജില്ലക്കാർ ജില്ലയിലെ പ്രവർത്തകരുമായോ മലപ്പുറം മഞ്ചേരിയിലെ ഓഫീസുമായോ ബന്ധപ്പെടണമെന്ന് അറിയിയ്ക്കട്ടെ. ഈ പോസ്റ്റുവായിയ്ക്കുന്ന പ്രിയ സുഹൃത്തുക്കൾ തങ്ങൾക്കറിയാവുന്ന ഡയാലിസിസ് മുടങ്ങിയവരെ ഈ വിവിവരം അറിയിയ്ക്കണമെന്നും പറഞ്ഞുകൊള്ളട്ടെ. കേരളത്തിൽ 13 സ്ഥലങ്ങളിൽ ഇപ്പോൾ നവജീവനം സൗജന്യ ഡയാലിസിസ് സെന്ററുകൾ പ്രവർത്തിച്ചുവരുന്നുണ്ട്. സെന്ററുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ സൗജന്യ ഡയാലിസിസ് കേന്ദ്രം ആരംഭിയ്ക്കുന്നതിന് പ്രദേശവാസികളായ സന്നദ്ധപ്രവർത്തകർ മുൻകൈയെടുക്കണമെന്നും അറിയിയ്ക്കട്ടെ.








Oct 12, 2011

ഒരു കൊലപാതകം ലൈവ്

  അല്ലറ ചില്ലറ പ്രശ്നങ്ങളുമായി മുന്നോട്ടു നടക്കുന്ന തിരക്കിൽപ്പെട്ട് വല്ലാത്ത അവസ്ഥയിലായിരുന്നു കഴിഞ്ഞ കുറേ നാളുകൾ. രണ്ടാമത്തെ മകന്റെ സ്കൂളിൽ ഒന്നു പോകാമെന്നു വച്ചു. ഫീസ് കുടിശ്ശിക ആറുമാസത്തോളമായി വളർന്നിരിയ്ക്കുന്നു. അതൊന്നങ്ങട്ട് കൊടുത്താൽ അത്രകണ്ട് സമാധാനമാവുമല്ലോ. നാട്ടിൽ സജീവമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളിലെല്ലാം അംഗമായ എനിയ്ക്ക് ഒരിക്കലും യോജിക്കാൻ കഴിയാത്ത പ്രവൃത്തിയുടെ വേദനിപ്പിയ്ക്കുന്ന ദൃശ്യവുമായാണ് സ്കൂൾ എന്നെ സ്വാഗതം ചെയ്തത്. സ്കൂൾ സ്ഥാപനത്തിന്റെ സ്ഥപനത്തിനു മുന്നേ ആരോ നട്ടു പരിപാലിച്ചിരുന്ന വളരെ പ്രായം ചെന്ന നെല്ലിമരം വേരുപോലും ബാക്കിയാക്കാതെ വെട്ടി ഒഴിവാക്കുന്ന ആ കാഴ്ച നിങ്ങളെയും വേദനിപ്പിയ്ക്കാതിരിയ്ക്കില്ല.




മുറ്റത്തൊരു നെല്ലിമരം എന്നത് എല്ലാവരുടേയും ആഗ്രഹമാണ്. അതിന്റെ ആനന്ദം പറഞ്ഞറിയിയ്ക്കാൻ കഴിയുന്നതുമല്ല. പലർക്കും മുറ്റത്തുപോയിട്ട് പറമ്പിൽത്തന്നെ ഒരു നെല്ലിത്തൈ പോലുമില്ല. അങ്ങനെയുള്ളപ്പോഴാണ് നറുകണക്കിനു കുരുന്നുകൾക്ക് ആനന്ദം പകർന്നിരുന്ന സ്കൂൾമുറ്റത്തെ അത്യാവശ്യം പ്രായമുള്ള നെല്ലിമരം സ്കൂൾ അധികൃതർ മുറിച്ചുമാറ്റിയത്. ഈ മരത്തെ വട്ടം ചുറ്റി കുട്ടികൾ ഓടിക്കളിയ്ക്കുന്നത് ഒരുപാടുതവണ ഞാൻ നോക്കി നിന്നിട്ടുണ്ട്. ഉണങ്ങിയ കൊമ്പോ കേടുവന്ന് അപകടം വരുത്താവുന്ന സാഹചര്യമോ ഈ മരത്തെ സംബന്ധിച്ച് ഇല്ലായിരുന്നു. മരങ്ങൾ വച്ചു പിടിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് സ്കൂളിലെ കുട്ടികളെ ബോധവൽക്കരിച്ചിട്ട് മാസം തികഞ്ഞിരുന്നില്ല. മുറിക്കുന്നതിന്റെ അനൗചിത്യത്തെക്കുറിച്ച് വാതോരാതെ എല്ലാരും പ്രസംഗിച്ചു. വിദ്യാഭ്യാസത്തിൽ സ്കൂൾ പരിസരം വഹിയ്ക്കുന്ന മഹത്തായ പങ്കിനെക്കുറിച്ച് ഒരു ചർച്ചതന്നെ നടന്നു. എന്നിട്ടും സ്കൂൾ മുറ്റത്തെ നെല്ലിമരം മുറിയ്ക്കുന്നതിനെതിരേ ആരും ഒന്നും പറഞ്ഞതായി അറിഞ്ഞില്ല.  കുട്ടികളുടെ മനസ്സിൽ ആ മരത്തിന് ഏറെ പ്രസക്തിയുണ്ടായിരുന്നെന്ന് എനിയ്ക്ക് നന്നായറിയാം. ആ മരം വീഴുന്നതു നോക്കി കുട്ടികൾ വിഷാദവദനരാകുന്നത് ഞാൻ കണ്ടു.

വാഹനങ്ങൾ പാർക്കു ചെയ്യാനുള്ള ഷെഡ് നിർമ്മിയ്ക്കാനാണു മുറിച്ചതെന്നാണ് എന്നോടു പറഞ്ഞത്. ഇതിലും അനുയോജ്യമായ വേറേ സ്ഥലമുണ്ടായിരുന്നല്ലോ എന്നു ചൂണ്ടിക്കാണിച്ചപ്പൊ മറുപടിയുണ്ടായില്ല. പത്രത്തിൽ കൊടുക്കരുതെന്ന് പ്രത്യേകം പറയാൻ പക്ഷേ അവർ മറന്നില്ല.

Aug 2, 2011

ബൂലോകരോട് നന്ദിപൂർവ്വം

പ്രിയപ്പെട്ടവരെ

     നീസ വെള്ളൂർ എന്ന കുട്ടിയുടെ അസുഖാവസ്ഥ അറിയിച്ചുകൊണ്ട് അവൾക്ക് നമ്മളാൽ കഴിയുന്ന സഹായങ്ങൾ എത്തുച്ചുകൊടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് എഴുതിയിരുന്ന കഴിഞ്ഞപോസ്റ്റിന് വളരെയേറെ സുഹൃത്തുക്കൾ പ്രതികരിച്ചുകണ്ടതിൽ എനിയ്ക്കുള്ള സന്തോഷം ആദ്യമേതന്നെ അറിയിയ്ക്കട്ടെ. നമ്മുടെയൊക്കെ പ്രാർത്ഥനയുടേയും പ്രയത്നത്തിന്റേയും ഫലമായി അവൾക്കു അസുഖത്തിന് കാര്യമായ കുറവുണ്ടായി ആശുപത്രിയിൽനിന്ന് ഡിസ്ചാർജ്ജായി വീട്ടിലെത്തിയ വിവരം എല്ലാരെയും അറിയിയ്ക്കട്ടെ.

     ബൂലോകത്ത് നന്മകൾമാത്രമാണ് നിറഞ്ഞുനിൽക്കുന്നതെന്നതും ആ നന്മയ്ക്ക് ഒരുപാടുകാര്യങ്ങൾ ചെയ്യാൻ കഴിയുന്നുണ്ടെന്നതും വളരെ ഫലപ്രദമായിത്തന്നെ ആ കടമകൾ ബൂലോകത്ത് നിർവ്വഹിയ്ക്കപ്പെടുന്നുണ്ടെന്നതും   അഭിമാനപൂർവ്വം ഭൂലോകത്തോടു വിളിച്ചുപറയാൻ നമുക്ക് ശങ്കിയ്ക്കേണ്ട ആവശ്യമില്ല. നീസയെന്ന പാവം കുട്ടിയ്ക്ക് ആവശ്യമായ രക്തം കൃത്യസമയങ്ങളിൽ ആവശ്യമായ അളവിൽ കൊടുക്കാൻ കഴിഞ്ഞതൊന്നുകൊണ്ടു മാത്രമാണ് ഇത്രപെട്ടെന്ന് അവൾക്ക് സുഖം പ്രാപിയ്ക്കാൻ കഴിഞ്ഞത്. നൂറിലേറെ ആൾക്കാർ നീസയുടെ പിതാവുമായി ബന്ധപ്പെട്ടിരുന്നു എന്നാണ് എനിയ്ക്കറിയാൻ കഴിഞ്ഞത്. ബ്ലോഗിൽനിന്നു മാത്രമല്ല ഫേസ്ബുക്ക്, ബസ്സ് തുടങ്ങിയ മറ്റു നെറ്റുവർക്കുകളിൽ നിന്നുള്ളവരും ഈ ജീവൻരക്ഷാ പരിശ്രമത്തിൽ പങ്കാളികളായിരുന്നു. അവരുടെയെല്ലാം പേരുകൾ കുറിച്ച ഡയറി അവർ തികഞ്ഞ ബഹുമാനത്തോടെ സൂക്ഷിയ്ക്കുന്നുമുണ്ട്.

   മെഡിയ്ക്കൽകോളേജിൽ നീസയുടെ ചുറ്റും കിടന്നവരിൽ മിയ്ക്കവരും മരണം വരിയ്ക്കുന്നതുകണ്ട് അവൾ നിരാശയിലാണ്ടു കഴിയുന്ന വേളയിലാണ് ബൂലോകത്തിന്റെ ഇടപെടൽ ഉണ്ടായത്. അവരുമായി ഫോണിലും അല്ലാതെയും ബന്ധപ്പെട്ടവരെല്ലാം പകർന്നുനൽകിയ കരുത്തിന്റെയും സ്നേഹത്തിന്റെയും മരുന്ന് ഫലപ്രദമായി ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിയ്ക്കുന്നു. നമ്മൾ പകർന്നു നൽകിയ ആത്മവിശ്വാസത്തിന്റെ ആ തിളക്കം എനിയ്ക്ക് ആ കണ്ണുകളിൽ കാണാൻ കഴിഞ്ഞു. അവരുമായി ബന്ധപ്പെട്ടവരെല്ലാം ആ തിളക്കം ഇപ്പോൾ അനുഭവിയ്ക്കുന്നുണ്ടാവണം.

   ലുക്കീമിയ എന്ന രോഗമാണ് അവൾക്കു പിടിപെട്ടിരിയ്ക്കുന്നത്. ഇടയ്ക്കു പനി വരുമ്പോളാണ് അവളുടെ അസുഖം വർദ്ധിയ്ക്കുന്നത്. പെട്ടെന്ന് കൗണ്ടു കുറയുകയും പേറ്റ്‌ലറ്റുകളുടെ ഗുരുതരമായ അഭാവമുള്ള അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നതാണു പ്രശ്നം. പ്ലേറ്റ്‌ലറ്റുകൾ വർദ്ധിയ്ക്കാനുതകുന്ന ഭക്ഷണ രീതിയെക്കുറിച്ചും ആശ്വാസകരവും ഫലപ്രദവുമായ ചികിത്സകളെക്കുറിച്ചും അറിയാവുന്നവർ ആ വിവരം ഇവിടെ കമന്റായോ sabukottotty@gmail.com എന്ന മെയിലിലോ അറിയിക്കാൻ അറിയിയ്ക്കട്ടെ. നീസയുടെ പിതാവിന്റെ മൊബൈൽ കേടുവന്നതിനാൽ അവരെ തൽക്കാലം വിളിച്ചാൽ കിട്ടുകയില്ല. അധികം വൈകാതെതന്നെ  അദ്ദേഹവുമായി ബന്ധപ്പെടുവാൻ കഴിയും.

   ബൂലോകത്ത്  അർത്ഥസംപുഷ്ടിയുള്ള കവിതകൾക്കു ജീവൻ കൊടുക്കാൻ അവൾക്കു കഴിയട്ടെയെന്ന് നമുക്കാശംസിയ്ക്കാം. ജീവന്റെ സംരക്ഷണത്തിന്നായി നമ്മളുയർത്തുന്ന കൈത്താങ്ങിന് ബലക്ഷയം സംഭവിയ്ക്കാതിരിയ്ക്കാൻ നമുക്കു ശ്രമിയ്ക്കാം. മറ്റെങ്ങും കാണാത്ത ഈ ഒരുമ തന്നെയാണ് നമ്മുടെ അഭിമാനം. ഇനിയുള്ള മീറ്റുകള്‍ നന്മയുടെ സന്ദേശം നിറഞ്ഞതാവട്ടെ. ഓരോ മീറ്റുകളിലും ഇത്തരം കാര്യങ്ങൾ വിശകലനം ചെയ്യപ്പെടണം.

എല്ലാവർക്കും റംസാൻ ആശംസകൾ

Jul 24, 2011

ഈ പുഞ്ചിരി മായാതിരിക്കാൻ നമുക്കു പ്രാർത്ഥിക്കാം

പ്രിയ ബൂലോക സുഹൃത്തുക്കളെ,
ഗുരുതരമായ പ്രശ്നങ്ങളുടെ നടുവിൽപ്പെട്ട് എന്തു ചെയ്യണമെന്ന് അറിയാതെ വല്ലാതെ ബുദ്ധിമുട്ടുകയാണു കുറച്ചു മാസങ്ങളായി ഞാൻ. ഈ ഓട്ടത്തിനിടയിലും ബൂലോകത്തെ സുഹൃത്തുക്കളുമായി സംവദിക്കാനും മീറ്റുകളിൽ പങ്കെടുക്കാനും ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ബൂലോകത്തെ ഓരോ സ്പന്ദനവും അറിയാറുമുണ്ട്. സൗഹൃദത്തിനു വിലകൽപ്പിക്കുന്ന ബൂലോകസമൂഹം എന്റെ ഈപോസ്റ്റിനും പ്രതികരിക്കുമെന്ന് വിശ്വാസമുണ്ട്.

വേദനയുടെ വിഷമക്കിടക്കയിൽ ഒരു മൂന്നാം ജന്മം തേടുന്ന, നമ്മളിൽ പലരും കൈഅറിഞ്ഞു സാമ്പത്തികമായി സഹായിക്കുകയും ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും നേരിട്ട് വിളിച്ച് ആശ്വസിപ്പിക്കുകയുമൊക്കെ ചെയ്ത നീസവെള്ളൂർ കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും അഡ്മിറ്റായിരിക്കുകയാണ്. മുമ്പ് ഈ ബ്ലോഗിൽത്തന്നെ നീസയെ ഞാൻ പരിചയപ്പെടുത്തിയിട്ടുണ്ട്. നമ്മുടെയൊക്കെ സഹായവും പ്രാർത്ഥനയും കൊണ്ട് ഒരു വിധം സുഖം പ്രാപിച്ച അവൾ തുഞ്ചൻപറമ്പിലെ മീറ്റിൽ പങ്കെടുക്കുകയും അവളുടേതന്നെ ഒരു കവിത നമുക്കു ചൊല്ലിത്തരികയും ചെയ്തത് എല്ലാരും ഓർക്കുന്നുണ്ടാവുമെന്നു കരുതുന്നു. മലപ്പുറം പൂക്കോട്ടൂർ PKMIC സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് നീസ.

കഴിഞ്ഞതവണ കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റായപ്പോൾ

നമ്മുടെ പ്രാർത്ഥനയാണ് ഇനി അവൾക്ക് ആവശ്യം. അതുമാത്രമേ ഇനി അവൾക്ക് ആവശ്യമുള്ളൂ എന്ന് നിങ്ങളെ അറിയിക്കേണ്ടി വന്നതിൽ എനിക്ക് വിഷമമുണ്ട്. കൗണ്ടും പ്ലേറ്റ്‌ലറ്റുകളും വളരെക്കുറഞ്ഞ് അത്യന്തം ഗുരുതരാവസ്ഥയിലാണ് അവളുള്ളത്. അവളുടെ ബ്ലോഗ് ഇവിടെയുണ്ട്. തുഞ്ചൻപറമ്പിൽ പ്രകാശനം നിർവ്വഹിച്ച കവിതാസമാഹാരമായ "കാ വാ രേഖ?"യിൽ നീസയുടെ കവിതയും ഉൾപ്പെട്ടിട്ടുണ്ട്.

തുഞ്ചൻപറമ്പ് ബ്ലോഗേഴ്സ്മീറ്റിൽ കവിതചൊല്ലുന്ന നീസ

May 15, 2011

ഭൂമിയുടെ അവകാശികള്‍

അശരണര്‍ക്കും ആലംബമറ്റവര്‍ക്കും വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന അനവധി സംഘടനകളേയും സന്നദ്ധപ്രവര്‍ത്തകരെയും നമുക്കറിയാം. ബൂലോരായ നമ്മുടെയിടയിലും സേവനതല്‍പരരായ അനവധി നല്ലമുഖങ്ങള്‍ ഉണ്ടെന്നത് നമുക്കെല്ലാം അഭിമാനിക്കാവുന്നതാണ്. ശാരീരിക ബുദ്ധിമുട്ടുകള്‍ നന്മയുടെ പ്രവര്‍ത്തനമേഖലകള്‍ക്ക് തടസ്സമാവില്ലെന്നു തെളിയിച്ചുകൊണ്ട് ജീവിതത്തില്‍ കഷ്ടതയനുഭവിയ്ക്കുന്ന നൂറുകണക്കിന് ജീവിതങ്ങളില്‍ ആശ്വാസവചനമാവാന്‍ സാമ്പത്തിക പരാധീനതകള്‍ക്കിടയിലും ശ്രദ്ധചെലുത്തുന്നവരില്‍ ഒരാളായ ബ്ലോഗര്‍ ഷബ്‌ന പൊന്നാടിനെ തീര്‍ച്ചയായും നമ്മള്‍ മനസ്സിലാക്കുകയും സഹായിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിനു മുമ്പ് ഒറ്റയ്ക്കും കൂട്ടായും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഷബ്‌ന ഒരു ചാരിറ്റബിള്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് രൂപീകരിച്ച് തന്റെ പ്രവര്‍ത്തനമേഖല വിപുലീകരിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു.

മലപ്പുറത്ത് എടവണ്ണപ്പാറയില്‍ കഴിഞ്ഞ മെയ് 11ന് ട്രസ്റ്റിന്റെ ഒന്നാം വാര്‍ഷികവും സഹായവിതരണവും വിവിധ കലാ പരിപാടികളും നടക്കുകയുണ്ടായി. ഏതെങ്കിലും തരത്തില്‍ ശാരീരിക വൈകല്യം അനുഭവിക്കുന്ന നൂറുകണക്കിന് ആളുകളും അവരുടെ കുടുംബാംഗങ്ങളുമാണ് പ്രധാനമായും ചടങ്ങില്‍ പങ്കെടുത്തത്. സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുന്ന പ്രമുഖരായ പല വ്യക്തിത്വങ്ങളേയും ചടങ്ങില്‍ കാണാന്‍ സാധിച്ചു. ജില്ലാകളക്ടര്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.

സംഗമത്തിലെത്തിയവര്‍ക്കൊപ്പം കോഴിക്കോട് ആകാശവാണിയിലെ ആര്‍ കെ മാമന്‍


കൂട്ടായ്മയില്‍ പങ്കെടുത്തവരുടെ നിര, ചിത്രം അപൂര്‍ണ്ണമാണ്


"കണ്ണീരില്‍ മുങ്ങി ഞാന്‍ കൈകള്‍ നീട്ടുന്നു...." ആര്‍ കെ മാമന്‍ പാടിയപ്പോള്‍ അതു സദസ്സിനൊരു അനുഭവമായി. നീല കള്ളി ഷര്‍ട്ടും മുണ്ടും ധരിച്ചു നില്‍ക്കുന്നത് ബ്ലോഗര്‍ ഫൈസു മദീന.


എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന ഷബ്‌നയുടെ പിതാവ് മുഹമ്മദ് (കുഞ്ഞൂട്ടി).


സദസ്സില്‍ നിന്നും... (വീഡിയോഗ്രാഫറുടെ തൊട്ടടുത്തായി ചുവന്ന ഷര്‍ട്ടു ധരിച്ചിരിക്കുന്നത് ബ്ലോഗര്‍ മുസ്തഫ. ചിത്രത്തിന്റെ മധ്യഭാഗത്ത് ചുവന്ന കുപ്പായക്കാരന്‍ ബ്ലോഗര്‍ ഷിഹാബ് പൂക്കോട്ടൂര്‍).


സംഘാടനത്തിന്റെ നിര്‍വൃതിയില്‍ ഷബ്‌ന പൊന്നാട് കൂട്ടായ്മയിലെത്തിയവരോടൊപ്പം...

ചടങ്ങില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കെല്ലാം ഉപഹാരങ്ങള്‍ നല്‍കാന്‍ സംഘാടകര്‍ മറന്നില്ല. സമ്മേളനത്തില്‍ പങ്കെടുത്തവരെല്ലാംതന്നെ ഇങ്ങനെ ഒരു കൂട്ടായ്‌മയുടെ പ്രസക്തിയെപ്പറ്റി വിശദീകരിക്കുന്നുണ്ടായിരുന്നു. അവരെ കുറ്റംപറയാനല്ല, ചിലരെങ്കിലും കാണാതെയും പരാമര്‍ശിയ്ക്കാതെയുംപോയ പ്രധാനകാര്യം ഒന്നു സൂചിപ്പിയ്ക്കട്ടെ. പ്രതിമാസം വലിയ ഒരു സംഖ്യ ഷ‌ബ്‌ന ചാരിറ്റബിള്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റിന് ചെലവാകുന്നുണ്ട്. ചുരുക്കം ചില സഹജീവിസ്നേഹികളില്‍ നിന്നു ലഭിയ്ക്കുന്ന സഹായം ആവശ്യമായ കാര്യങ്ങള്‍ക്കു തികയുന്നില്ല. ഇവിടെയാണ് നമ്മള്‍ക്ക് റോളുള്ളത്. സമയമില്ലായ്മയാണ് നമ്മളില്‍ പലര്‍ക്കും ഇതുപോലുള്ളകാര്യങ്ങള്‍ക്കു തടസ്സം നില്‍ക്കുന്നത്. വിവിധ രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന ബൂലോകര്‍ക്ക് ഇക്കാര്യത്തില്‍ ഒരുപാടു ചെയ്യാന്‍ കഴിയുമെന്നാണ് എനിയ്ക്കു തോന്നുന്നത്. പ്രതിമാസം ഒരു നിശ്ചിത സംഖ്യ അതെത്രതന്നെ ചെറുതായാലും എത്തിച്ചുകൊടുക്കാന്‍ പറ്റിയാല്‍ അത് ഏറ്റവും വലിയ പുണ്യമാകും. ദിവസവും വലിയൊരു സംഖ്യ മരുന്നിന് ആവശ്യമുള്ളവരും ഒരു നേരത്തെ ആഹാരത്തിനുള്ള വകയില്ലാത്തവരും സ്വന്തമായി ഒരു ജോലിയും ചെയ്യാന്‍ സാധിക്കാത്തവരുമായ നിരവധി ജന്മങ്ങള്‍ക്ക് ഷബ്‌നാസ് ചാരിറ്റബിള്‍ ട്രസ്റ്റ് തുണയാവുന്നുണ്ട്. അവരില്‍ തീരെ കിടപ്പിലായവരൊഴികെയുള്ളവരെല്ലാം വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നിരുന്നു. ശാരീരിക വൈകല്യങ്ങളുള്ള എന്നാല്‍ നല്ല സാഹചര്യങ്ങളില്‍ ജീവിക്കുന്ന കുറച്ചുപേരും അവിടെ എത്തിയിരുന്നു. തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം അശരണരിലേയ്ക്ക് എത്തിയ്ക്കാന്‍ ഉത്സാഹപൂര്‍വ്വം അവര്‍ പ്രവര്‍ത്തിയ്ക്കുന്നതു കണ്ടു. നമുക്കതു കണ്ടുപഠിയ്ക്കാം. തീരാ ദുരിതത്തില്‍ നിന്നും അല്‍പമെങ്കിലും ആശ്വാസം നമുക്കു കൊടുക്കാന്‍ തടസ്സമില്ലെങ്കില്‍ അതു ചെയ്യുന്നതല്ലേ നല്ലത്. പ്രതിമാസം നമ്മളാല്‍ കഴിയുന്ന ഒരു തുക നല്‍കി ഈ സല്‍ക്കര്‍മ്മത്തില്‍ നമുക്കും പങ്കാളിയാകാം. ബൂലോകത്ത് നമ്മുടെ സഹജീവികള്‍ മനസ്സറിഞ്ഞു പരിപാലിയ്ക്കുന്ന ജീവിതത്തിന്റെ പുതുനാമ്പുകള്‍ വാടാതെ നമുക്കു സംരക്ഷിയ്ക്കാം.

May 4, 2011

മൂലക്കുരു ബ്ലോഗിലും

കര്‍ണ്ണാടകയിലെ ഗാളീമുഖം ടൌണിലാണു സംഭവം. ഒരുപറ്റം ബ്ലോഗര്‍മാര്‍ ഊരുതെണ്ടാനെത്തിയതാണ്. ചുറ്റും കന്നടത്തിലുള്ള ബോര്‍ഡുകള്‍ മാത്രം. മുള്ളേരിയയിലെ മൂലക്കുരു മാത്രം മലയാളത്തില്‍ തൂങ്ങിക്കിടക്കുന്നു..! എല്ലാം കന്നടത്തിലാക്കി മൂലക്കുരുവിനെ മാത്രം മലയാളീകരിച്ചതെന്തിനാണെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല.