Pages

Dec 25, 2009

പാവം പാവം രാജകുമാരന്‍

ഇതൊക്കെക്കണ്ടാല്‍ തലയില്‍ കൈവയ്ക്കാതെ നിവൃത്തിയില്ലെന്നാണോ?


എന്താ പാലും പഴവും പങ്കുവയ്ക്കുകയാണോ..? ഇത്ര തിരക്കുകൂട്ടാന്‍...!
ഏതായാലും DYFI കൊടിപൊന്തിച്ചു....


കൊള്ളാം, വല്ലാത്തേ തിരക്കു കൂടിവരുന്നു... PDPക്കാരുടെ കൊടികൂടി പൊങ്ങി...


തരക്കേടില്ല, CITU കൂടി കൊടി പൊന്തിച്ചിരിയ്ക്കുന്നു. എന്തിന്റെ പുറപ്പാടാണോ എന്തൊ...


മുറ്റത്തു മാത്രമല്ല റോഡു മുഴുവന്‍ തിരക്കുതന്നെ, അപ്പൊ കാര്യമായിട്ടെന്തോ ഉണ്ട്...


.......... വാര്‍ത്തകള്‍ക്കുവേണ്ടി ക്യാമറാമാന്‍ .......നൊപ്പം .........


ചുമ്മാതല്ല, വി വി വി വി ഐ പി വരുന്നു.
പിന്നെ ഈ പുകിലൊക്കെ ഇല്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...


കോടതീന്റെ ഉള്ളിലേയ്ക്കാണല്ലോ പോണത്.....


പോട്ടെ, ചാനലുകാര്‍ എല്ലാം ഒപ്പിയെടുക്കുന്നുണ്ടല്ലോ, പോയി ടീവി തുറന്നു നോക്കാം.

Dec 13, 2009

ഒരറിയിപ്പ്...

ബൂലോകത്തെ എന്റെ കുറച്ചു സുഹൃത്തുക്കളുടെയും റിഫ്രെഷ് മെമ്മറി ഉപയോഗപ്പെടുത്തുന്ന ചിലരുടെയും അഭിപ്രായം മാനിച്ച് ആ ബ്ലോഗിന്റെ വിലാസം മാറ്റുന്ന വിവരം അറിയിയ്ക്കട്ടെ.ഇപ്പോള്‍ മുതല്‍ http://memoryrefresh.blogspot.com എന്നവിലാസത്തിലായിരിയ്ക്കും റിഫ്രെഷ് മെമ്മറി ലഭ്യമാകുന്നത്. റിഫ്രെഷ് മെമ്മറിയുടെ ലിങ്ക് പ്രദര്‍ശിപ്പിച്ചിട്ടുള്ള ബ്ലോഗുകളില്‍ അത് എഡിറ്റുചെയ്യാനപേക്ഷ. ലോഗോയുടെ എഡിറ്റു ചെയ്ത html കോഡ് റിഫ്രെഷ് മെമ്മറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പാലക്കാട്ടേട്ടന്റെ ബ്ലോഗ്...

സാധാരണ ചെയ്യുന്നതില്‍ നിന്നു വ്യത്യസ്ഥമായി ബ്ലോഗുകളില്‍നിന്നു ബ്ലോഗുകളിലേയ്ക്ക് കുറെ സഞ്ചരിച്ചു. വളരെക്കാലത്തിനു ശേഷം ഒരു ഞായറാഴ്‌ച മുഴുവന്‍ ബ്ലോഗില്‍! ഇത്രയും പോസ്റ്റുകള്‍ ഒറ്റയിരുപ്പില്‍ ഇതുവരെ വായിച്ചിട്ടില്ല. പരിചയമുള്ളവരും ഇല്ലാത്തവരുമായ ഒട്ടേറെ ബ്ലോഗര്‍മാരുടെ ബ്ലോഗുകളിലൂടെ ഒരു മാരത്തണ്‍. ഒട്ടുമിയ്ക്ക ബ്ലോഗുകളിലും കമന്റിപ്പോന്നു. കീമാനാണുപയോഗിയ്ക്കുന്നത്. പലര്‍ക്കും വേഡ്‌വെരി ഫാഷനായതിനാല്‍ രണ്ടുവട്ടം ശ്രമിച്ചിട്ടും കഴിയാത്തത് ഉപേക്ഷിച്ചു പോന്നു. ഏതെങ്കിലും ബ്ലോഗില്‍ പോയാല്‍ ഹാജരുവയ്ക്കുന്ന ശീലത്തിന് ഇങ്ങനെ ചിലപ്പോഴൊക്കെ തടസ്സം വരുന്നു.

കറക്കത്തിനിടയില്‍ Pyari singh ന്റെ ബ്ലോഗിലെത്തി. എഴുതുന്ന രീതി വല്ലാതെ ആകര്‍ഷിച്ചു. പക്ഷേ ഈ പോസ്റ്റ് ഇടാനുണ്ടായ കാരണം മറ്റൊന്നാണ്. മുല്ലപ്പെരിയാര്‍ സംബന്ധിയായ പോസ്റ്റുകളിലൂടെ കറങ്ങുന്നതിനിടയില്‍ അവിചാരിതമായി ഒരു ബ്ലോഗിലെത്തി. പാലക്കാട് പറളി സ്വദേശിയായ റിട്ടേര്‍ഡ് കറണ്ടാപ്പീസ് ഉദ്യോഗസ്ഥനായ കേരളദാസനുണ്ണി (പാലക്കാട്ടേട്ടന്‍) എന്നു ബ്ലോഗറുടെ ഓര്‍മ്മത്തെറ്റുപോലെ എന്നബ്ലോഗില്‍.

നാടന്‍ പശ്ചാത്തലത്തില്‍ വളരെ മനോഹരമായ നോവല്‍ അവിടെക്കണ്ടു. മുപ്പത്തിഒന്ന് അദ്ധ്യായങ്ങള്‍ ആയിരിയ്ക്കുന്നു. തുടരനായതിനാലാവണം അധികം വിസിറ്റേഴ്‌സ് ഇല്ലെന്നു തോന്നുന്നു. പല പോസ്റ്റുകള്‍ക്കും കമന്റുമില്ല. പക്ഷേ ഒന്നിനൊന്നു മികച്ച അദ്ധ്യായങ്ങളുമായി ഒരു നല്ല നോവല്‍ ബ്ലോഗായി അതു മാറിയിരിയ്ക്കുന്നു എന്നതില്‍ സംശയമില്ല. അനുയോജ്യമായ ടെമ്പ്ലേറ്റുകൂടിയായപ്പോള്‍ നോവല്‍ മാത്രമല്ല ബ്ലോഗും മനോഹരം.

എന്റെ കാഴ്ച്ചപ്പാടാണു പറഞ്ഞത്. നിങ്ങളുടെ അഭിപ്രായം എങ്ങിനെയെന്നറിയില്ല. ഒച്ചയും വിളിയുമൊന്നുമില്ലാതെ നല്ലനിലയില്‍ മുന്നേറുന്ന ബ്ലോഗുകള്‍ ശ്രദ്ധിയ്ക്കപ്പെടണമെന്ന ഉദ്ദേശം മാത്രമേ ഉള്ളൂ. നോവലിന്റെ ലോകത്ത് ഇതു ശ്രദ്ധിയ്ക്കപ്പെടുമെന്ന വിശ്വാസത്തോടെ അദ്ദേഹത്തിന്റെ അനുവാദമില്ലാതെയാണിതു കുറിയ്ക്കുന്നത്. അദ്ദേഹത്തെയാകട്ടെ ഞാന്‍ അറിയുകയുമില്ല. അതുകൊണ്ട് എന്റെ ഫോണ്‍ശല്യം അദ്ദേഹം അനുഭവിച്ചിട്ടുമില്ല (ഭാഗ്യവാന്‍).അദ്ദേഹത്തിന്റെ നോവലിലെ ചിലവരികള്‍താഴെ...

“വീട്ടിലെത്തുമ്പോള്‍ ഉമ്മറ മുറ്റത്ത് രണ്ട് കാറുകള്‍ കിടക്കുന്നു. വേലായുധന്‍ കുട്ടി വാങ്ങിയ കാറ് ഷെഡ്ഡില്‍ ആണ്. ഇത് വല്ല വിരുന്നുകാരുടേയും ആവും. ആരാ,എവിടുന്നാ എന്നൊന്നും ആരും തന്നോട് പറയാറില്ല. അതൊന്നും തനിക്ക് ഒട്ട് അറിയുകയും വേണ്ടാ. വണ്ടിപ്പുര നിന്ന സ്ഥലത്താണ്. കാറ് നില്‍ക്കാന്‍ പുര പണിതത്. അച്ഛന്‍റെ കാലത്ത് പണിത വണ്ടിപ്പുരയാണ്. പൊളിക്കരുത് എന്ന് നൂറ് പ്രാവശ്യം പറഞ്ഞതാണ്. കേട്ടില്ല. ഒക്കെ സ്വന്തം അഭിപ്രായം പോലെ ചെയ്യട്ടെ. നല്ല ഒന്നാന്തരം പത്തായപ്പുര ഉണ്ടായിരുന്നത് പൊളിച്ച് കളഞ്ഞിട്ട് വാര്‍പ്പ് കെട്ടിടം ആക്കി. ഇപ്പോള്‍ വേനല്‍കാലത്ത് ചുട്ടിട്ട് അതിനകത്ത് മനുഷ്യന്‍ കിടക്കില്ല. ഒരു ദിവസം പോലും താന്‍ അതില്‍ കിടന്നിട്ടില്ല. മഴയായാലും വേനലായാലും വണ്ടിപ്പുരയിലാണ് കിടപ്പ്.”

വളരനല്ലരീതിയില്‍ ഇനിയും ഏറെക്കാലം എഴുതാന്‍ അദ്ദേഹത്തിനു സാധിയ്ക്കട്ടെയെന്നാശംസിയ്ക്കുന്നു. അദ്ദേഹത്തിന്റെ ബ്ലോഗ് ഇവിടെയുണ്ട്.

Nov 7, 2009

കാശില്ലാത്തവര്‍ക്കു വേണ്ടി...

പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍
ഇവയില്‍ ഒന്നുകൊണ്ടു ബുദ്ധിമുട്ടാത്തവര്‍ ചുരുക്കം
നമ്മുടെ ജീവിത രീതികൊണ്ട് വിശിഷ്യാ ഭക്ഷണ രീതികൊണ്ട് നാം നേടി പരിപാലിച്ചുപോരുന്ന വി ഐ പികളില്‍ ചിലര്‍ മാത്രമാണിവര്‍. ഇവയെയും മറ്റു ചില ചില്ലറ അസുഖങ്ങളേയും ഭക്ഷണ രീതികൊണ്ടുതന്നെ മാറ്റിയെടുക്കാന്‍ ചില നുറുങ്ങു വിദ്യകളാണ് ഈ പോസ്റ്റില്‍.

പ്രഷര്‍

കാന്താരിമുളക് ഒന്നാംതരം ഔഷധമാണ് പ്രഷറിന്. കാന്താരിമുളകു ചമ്മന്തി അല്ലെങ്കില്‍ കാന്താരിയും ഉള്ളിയും പുളിയുമൊക്കെ ചേര്‍ത്ത് ഉടച്ചുണ്ടാക്കുന്ന തൊടുകറി മുതലായവ കഞ്ഞിയ്ക്കും ചോറിനും പുഴുങ്ങിയ കപ്പയ്ക്കും ചക്കയ്ക്കുമൊക്കെ തൊട്ടുകൂട്ടാന്‍ ഉപയോഗിയ്ക്കുന്നവരെ ശ്രദ്ധിച്ചാല്‍ 98% പേരും പ്രഷറില്‍നിന്നു മുക്തരാണെന്നു കാണാം. ബാക്കി രണ്ടു ശതമാനം സാധാരണ കാരണങ്ങളില്‍നിന്നു വ്യത്യസ്ഥമായി പ്രഷര്‍ വ്യതിയാനം അനുഭവിയ്ക്കുന്നവരായിരിയ്ക്കും, ഉദാഹരണത്തിനു ഗര്‍ഭിണികള്‍. അവര്‍ക്കാകട്ടെ കാന്താരിമുളകു പ്രശ്നകാരിയുമാവാം.

ഷുഗര്‍


ഇതിനുള്ള പൊടിക്കൈ മരുന്ന് മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരുന്നതാണ്. എന്നാലും ഇതിലും ഒന്നു കുറിയ്ക്കുന്നു. നല്ല കൊഴുപ്പുള്ള വെണ്ടക്കായ (ladies finger) ഏറിയാല്‍ മൂന്നെണ്ണം ഒരു സെന്റീമീറ്ററില്‍ കുറഞ്ഞ നീളത്തില്‍ വട്ടത്തിലരിഞ്ഞ് ഒരു ഗ്ലാസ് നല്ല പച്ചവെള്ളത്തില്‍ ഇട്ട് വയ്ക്കുക. രാത്രി ഉറങ്ങുന്നതിനു മുമ്പ് ഇതു ചെയ്യുനതാണ് ഉത്തമം. രാവിലെ ആദ്യ ഭക്ഷണമായി വെണ്ടക്കായ ഒഴിവാക്കി വെള്ളം മാത്രം കുടിച്ചാല്‍ ഷുഗര്‍ കുറയാന്‍ വളരെ നന്ന്. ചിലര്‍ക്ക് ഷുഗര്‍ പെട്ടെന്നു കുറയുന്നതിനാല്‍ അക്കൂട്ടര്‍ നാലോ അഞ്ചോ ദിവസം മാത്രം ഉപയോഗിച്ച ശേഷം അല്‍പ്പം ഇടവേള കൊടുക്കണം. വെണ്ടക്കായ ഉപ്പേരി (മെഴുകു വരട്ടി) പതിവായി ഉപയോഗിയ്ക്കുന്നവരില്‍ ഷുഗര്‍ പ്രോബ്ലം സാധാരണ കാണാറില്ല.

കൊളസ്ട്രോള്‍

പലരുടെയും വീട്ടുമുട്ടത്തു ധാരാളം കാണുന്നതും അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുകയും ചെയ്യുന്ന പുളിഞ്ചിക്കായ (ഇലിമ്പിപ്പുളി, ഓര്‍ക്കാപ്പുളി) കൊളസ്ട്രോളിന് ഒന്നാം തരം ഔഷധമാണ്. ദിവസം ഒരു പച്ചക്കായ വീതം ഇരുപതു ദിവസം സ്ഥിരമായി കൃത്യസമയത്തു കഴിച്ചാല്‍ കൊളസ്ട്രോളിനു കുറവുണ്ടാകും. പുളിഞ്ചിക്കായ അച്ചാര്‍ സ്ഥിരം ഉപയോഗിയ്ക്കുന്നവരില്‍ സാധാരണ ഈ അസുഖം കാണാറില്ല. ഇനിയെങ്കിലും വീട്ടുമുട്ടത്തു കുലച്ചുമറിഞ്ഞു കിടക്കുന്ന പുളിഞ്ചിക്കായ കേടുവരുത്തിക്കളയാതെ അച്ചാറിട്ടു സൂക്ഷിയ്ക്കൂ. മീന്‍‌കറി പാചകം ചെയ്യുമ്പോള്‍ രണ്ടുമൂന്നെണ്ണം നെടുകെ കീറിയിട്ടാല്‍ കൊളസ്ട്രോളിനു കുറവും കറിയ്ക്കു രുചിയുമുണ്ടാകും. പോട്ടം ബ്ടെണ്ട്. ബ്ടന്നടിച്ചു മാറ്റിയതാ..

തലവേദന

പിടുത്തംവിട്ട തലവേദനയ്ക്ക് കുറവുണ്ടാകാന്‍ ബാം അന്വേഷിച്ചു കിട്ടിയില്ലെങ്കില്‍ പറമ്പിലിറങ്ങി ഒരുമൂടു തുമ്പച്ചെടി പിഴുതെടുത്ത് അല്‍പ്പം പച്ചക്കടുകും ചേര്‍ത്ത് നന്നായി അരച്ചു പുരട്ടൂ. പതിനഞ്ചു മിനുട്ടില്‍ കൂടുതല്‍ ഇടരുതെന്നു മാത്രം. കൂടുതലായാല്‍ ബാമിനെക്കാള്‍ ഭീകരനാകും, ചിലപ്പോള്‍ പൊള്ളിയേക്കാം.

പനി

പന്ത്രണ്ടു മണിയ്ക്കൂറെങ്കിലും വെള്ളത്തിലിട്ടു വച്ചു മുളപ്പിച്ച ചെറുപയര്‍ പുഴുങ്ങിക്കഴിയ്ക്കാം, വയറും നിറയും പനിയും മാറും. ഇനി അങ്ങനെ തിന്നാന്‍ ബുദ്ധിമുട്ടാണെങ്കില്‍ അല്‍പ്പം തേങ്ങയും പഞ്ചസാരയും ചേര്‍ത്തു കഴിയ്ക്കാം, ചായയ്ക്കു കടിയുമാകും. പനിയുള്ളപ്പോള്‍ അതിനുള്ള മരുന്നായും അല്ലാത്തപ്പോള്‍ ഭക്ഷണമായും ചെറുപയര്‍ മാറുമെന്നര്‍ത്ഥം.

ചുമ, കഫക്കെട്ട്

ചൂടുകഞ്ഞി പ്ലാവില കുമ്പിള്‍‌കോട്ടി കോരിക്കുടിയ്ക്കുക, സ്പൂണ്‍ ഒഴിവാക്കുക. ചെറുപയര്‍ കൂടി ചേര്‍ത്ത കഞ്ഞിയാണെങ്കില്‍ ബഹുകേമം, പനികൂടി കുറയും. പ്ലാവില പച്ച തെങ്ങോലയുടെ ഈര്‍ക്കില്‍ ഉപയോഗിച്ച് കുമ്പിള്‍ കോട്ടി കഞ്ഞികുടിച്ചിരുന്ന കാലത്ത് ചുമയും കഫക്കെട്ടും അന്യമായിരുന്നെന്ന കാര്യം ഓര്‍മ്മ വരുന്നുണ്ടോ?

ജലദോഷം

ചോറുതിന്നുന്നവര്‍ ചെറുചൂടോടെ തിന്നുക. അല്‍പ്പം സവാള (വലിയ ഉള്ളി) വട്ടത്തിലരിഞ്ഞത് അല്ലിയിളക്കി ചോറിന്റെ സൈഡില്‍ത്തന്നെ വയ്ക്കുക. തീറ്റയ്ക്കിടയില്‍ ഈരണ്ട് അല്ലി സവാളകൂടി കഴിയ്ക്കുന്നതു ശീലമാക്കിയാല്‍ ജലദോഷത്തെ അകറ്റി നിര്‍ത്താം.

തല്‍ക്കാലം വടി നിങ്ങളെ ഏല്‍പ്പിയ്ക്കുന്നു. അടി കാര്യമായിട്ടു കിട്ടിയാല്‍ ഇതുപോലെയുള്ള വിവരക്കേടുകള്‍ പ്രതീക്ഷിയ്ക്കാം. ഇതു പാവപ്പെട്ടവന്റെ മരുന്നുകളാണ്. പണ്ട് പാവപ്പെട്ടവനു പ്രഷറും ഷുഗറും കൊളസ്ട്രോളും ഇല്ലാതിരിയ്ക്കുകയും അവ പണക്കാരന്റെ മാത്രം സ്വന്തമായിരിക്കുകയും ചെയ്തതിന്റെ രഹസ്യം ഇതാണ്. രണ്ടുകൂട്ടരുടെയും ഭക്ഷണരീതിയ്ക്ക് അന്നു കാര്യമായ വ്യത്യാസമുണ്ടായിരുന്നു. ഇന്നും നാടന്‍ രീതിയില്‍ ഭക്ഷണം കഴിയ്ക്കുന്നവര്‍ക്ക് മിയ്ക്ക അസുഖങ്ങളും അന്യം തന്നെയാണ്.

Nov 1, 2009

രണ്ടു താരാട്ടു പാട്ടുകള്‍

ഏതാണ്ട് ഒന്നര വയസ്സു പൂര്‍ത്തിയായപ്പോഴാണ് എനിയ്ക്ക് പിതാവിനെ നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ടതോ മറ്റുള്ളവര്‍ നഷ്ടപ്പെടുത്തിയതോ എന്ന് അറിയില്ല. ഇതു കുറിയ്ക്കുന്ന സമയത്ത് അദ്ദേഹം ജീവനോടെയുണ്ടോയെന്നും... കാണണമെന്ന് ആഗ്രഹത്തോടെ മുതിര്‍ന്നതിനു ശേഷം പോയിട്ടുണ്ട്, കണ്ടിട്ടുണ്ട്. ഏതാണ്ട് പന്ത്രണ്ടുകൊല്ലം മുമ്പാണ് അവസാനം കണ്ടത്. അക്കഥ പിന്നെപ്പറയാം. ഉമ്മയുടെ ബാപ്പ, അതായത് ഉപ്പാപ്പ ഒരു ബാപ്പയുടെ സ്നേഹം കിട്ടാത്തതിന്റെ കുറവു പരിഹരിച്ചിരുന്നു. അക്കാലത്ത് അദ്ദേഹം ഞങ്ങള്‍ ചെറുമക്കളെ തറയില്‍ വച്ചല്ല നോക്കിയിരുന്നത് എന്നു പറയുന്നതാണു ശരി.

വായുവിന്റെ അസുഖം അദ്ദേഹത്തിന് വളരെക്കൂടുതല്‍ ഉണ്ടായിരുന്നതിനാല്‍ അദ്ദേഹം വായു അലിയാര്‍ എന്നാ‍ണ് അറിയപ്പെട്ടിരുന്നത്. അതിന് മരുന്നും അദ്ദേഹം തന്നെ കണ്ടുപിടിച്ചിരുന്നു. അത് എത്രകണ്ടു ഫലപ്രദമായിരുന്നു എന്ന് എനിയ്ക്കറിയില്ല. ചില്ലുകുപ്പിയില്‍ അപ്പക്കാരം (സോഡാപ്പൊടി) വെള്ളമൊഴിച്ചു കുലുക്കി കൂടെക്കൊണ്ടു നടന്നിരുന്നു, ഇടയ്ക്കിടയ്ക്കു ഓരോ കവിള്‍ കുടിയ്ക്കുകയും. എന്റെ ജീവിതത്തെ സ്വാധീനിച്ച എന്റെ കുടുംബത്തിലെ ഏക വ്യക്തിയായിരുന്നു അദ്ദേഹം.

അദ്ദേഹം കുട്ടികളെ പാടിയുറക്കുമായിരുന്ന രണ്ടു താരാട്ടു പാട്ടുകള്‍ പരിചയപ്പെടുത്താനാണ് ഈ പോസ്റ്റിലൂടെ ശ്രമിയ്ക്കുന്നത്. ഏതു മാപ്പിളപ്പാട്ടിന്റെയും ഈണത്തിലും ഈ പാട്ടുകള്‍ പാടാന്‍ കഴിയും. ബൂലോകത്തു വന്നതിനു ശേഷം ആദ്യമായി മീറ്റിയ ചെറായിയില്‍ എന്റെ ബൂലോക സുഹൃത്തുക്കളില്‍ ചിലരെങ്കിലും ഈ പാട്ടുകളിലൊന്നു കേട്ടിട്ടുണ്ടാവും. കൊട്ടോട്ടി സൂപ്പര്‍ ജൂനിയറിന്റെ കരച്ചിലടക്കാന്‍ ഞാന്‍ പാടിയതു കേട്ട് അവര്‍ മൂക്കത്തു വിരല്‍ വച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇന്ന് ഈപാട്ടുകള്‍ എനിയ്ക്കു മാത്രമേ അറിയാവൂ എന്നാണു തോന്നുന്നത്. പതിമൂന്നുകാരന്‍ മുഹമ്മദ് അസ്ലവും ആറുവയസ്സുകാരന്‍ മുസ്ഫറുല്‍ ഇസ്ലാമും കേട്ടു വളര്‍ന്നതും, ഇപ്പോള്‍ ആറുമാസക്കാരന്‍ മുര്‍ഷിദ് ആലം കേട്ടുറങ്ങുന്നതും ഈ താരാട്ടു പാട്ടുകള്‍ മാത്രമാണ്. നിങ്ങള്‍ക്കിഷ്ടമുള്ള താളത്തിലും രാഗത്തിലും ഇവപാടിനോക്കൂ...

ചായക്കടക്കാരോ
ചായ ഒന്നു തായോ
തിന്നാനൊന്നും വേണ്ടേ
ഓഹോ ഓഹോ ഓഹോ

ഇതായിരുന്നു ചെറായി താരാട്ടു പാട്ട്. അടുത്തതു താഴെ...

പാട്ടു പാടെടാ പണ്ടാരാ
എങ്ങനെ പാടണം വീട്ടിലമ്മോ
കാശിയ്ക്കു പോയവന്‍ വരാതെ പോണേ
അങ്ങനെ പാടെടാ പണ്ടാരാ...

രണ്ടാമതെഴുതിയ പാട്ട് മിയ്ക്കവാറും എല്ലാ പാട്ടിന്റെ രീതിയിലും ഞാന്‍ പാടാറുണ്ട്. സത്യത്തില്‍ എന്റെ ഉപ്പുപ്പായുടെ ഓര്‍മ്മ എന്നില്‍ മായാതെ നിര്‍ത്തുന്നത് ഈ പാട്ടുകള്‍ മാത്രമാണെന്നു പറയാം. ഇത് പാട്ടുകളാണോ എന്നും ആരാണ് ഇവ എഴുതിയതെന്നും എനിയ്ക്കറിയില്ല. ഇവ രണ്ടും പാടാത്ത ഒരു ദിവസവും എന്റെ ജീവിതത്തിലില്ല.

Oct 11, 2009

ജപ്തി...


ജപ്തിയെക്കുറിച്ച് ഒരു വഴികാട്ടി പുസ്തകത്തില്‍ വന്ന വരികളാണ്.
കിടക്കട്ടെ ഇതും കൂടി. ഇനി ഇതിന്റെ കുറവു വേണ്ട...

കാശുകിട്ടാന്‍ നിവൃത്തിയില്ലാതെ വരുമ്പോള്‍
അതുകൊടുത്തവന്‍ ചെയ്യുന്ന മഹാകര്‍മ്മമാണല്ലോ ജപ്തി.
കുടിശ്ശികക്കാരന്റെ വസ്തുവകകള്‍ പെറുക്കിയെടുക്കുന്ന കടുത്ത നടപടി
റവന്യൂ അധികൃതരാണു ചെയ്യുന്നതെന്ന് ആര്‍ക്കാണറിയാത്തത്.
പക്ഷേ ജപ്തിചെയ്യുമ്പോള്‍ കര്‍ശനമായി പാലിയ്ക്കേണ്ട
ചില നിയമങ്ങള്‍ ഒന്ന് ഓര്‍മ്മിപ്പിയ്ക്കണമെന്നു തോന്നി.
ഒരുപക്ഷേ അതവര്‍ മറന്നുപോയാലോ...
(കാശു വാങ്ങിയവന്‍ എല്ലാം ഓര്‍ത്താല്‍ നന്നായി)

സൂര്യന്‍ എത്തിനോക്കുന്നതിനു മുമ്പോ അയാള്‍ കടലില്‍ മുങ്ങിയതിനു ശേഷമോ ജപ്തി നടപടികള്‍ നടത്താന്‍ പാടില്ല.
കടക്കാരനോ അയാളുടെ കുടുംബാംഗങ്ങളോ ധരിച്ചിരിയ്ക്കുന്ന വസ്ത്രമോ (മഹാഭാഗ്യം) താലി, മതാചാരപ്രകാരം നീക്കം ചെയ്യാന്‍ പാടില്ലാത്ത ആഭരണങ്ങള്‍, വിവാഹമോതിരം, ആരാധനയ്ക്കുപയോഗിയ്ക്കുന്ന ചുരുങ്ങിയ സാധനങ്ങള്‍, കൃഷിയാവശ്യത്തിനുള്ള പമ്പുസെറ്റും മറ്റുപകരണങ്ങളും, കൃഷിയായുധങ്ങള്‍, രണ്ട് ഉഴവുമാടുകള്‍, കൈത്തൊഴില്‍ ആയുധങ്ങള്‍ എന്നിവയും ജപ്തിചെയ്യാന്‍ പാടില്ല.
സ്ത്രീകളുടെ വാസസ്ഥലത്ത് അതിക്രമിച്ചു കടക്കുകയോ ബലം പ്രയോഗിച്ചു തുറപ്പിയ്ക്കുകയോ ചെയ്യാന്‍ പാടില്ല.
ഇനി അങ്ങോട്ടു കടന്നേ പറ്റൂന്ന് നിര്‍ബ്ബന്ധമുണ്ടെങ്കില്‍ നിയമാനുസൃതമായി അവരെ മാറ്റിയതിനു ശേഷം കടക്കാം.

ജപ്തിസാധനങ്ങള്‍ അനുവാദം കൂടാതെ ആരെങ്കിലും മാറ്റിയാല്‍ മേലാവിയ്ക്കു റിപ്പോര്‍ട്ടു നല്‍കാം.
ജപ്തി നടക്കുമ്പോള്‍ സര്‍ക്കാരുദ്യോഗസ്ഥരല്ലാത്ത രണ്ടുപേര്‍ സാക്ഷ്യം വഹിയ്ക്കണം.
ജപ്തിചെയ്ത സാധനങ്ങളുടെ ലിസ്റ്റ് കടക്കാരനു നല്‍കുകയോ ആ സ്ഥലത്തു പതിയ്ക്കുകയോ ചെയ്യണം.
ജപ്തി സാധനങ്ങള്‍ മാറ്റാനോ കളക്ടറുടെ അനുവാദമില്ലാതെ മാറ്റാനോ പാടില്ല.
നാല്‍ക്കാലികളെ ജപ്തിചെയ്യുന്ന ഇരുകാലികള്‍ അവയ്ക്കു തിന്നാന്‍ കൊടുക്കേണ്ടതാണ്.
പക്ഷേ അവയ്ക്കു തിന്നാന്‍ കൊടുക്കുന്നതിന്റെ ചെലവ് കടക്കാരന്‍ തന്നെ കൊടുക്കണം!

ജപ്തിസാധനങ്ങള്‍ ലേലം ചെയ്യുന്നതിനു മുമ്പ് കുടിശ്ശികയും ജപ്തിച്ചെലവും കൊടുത്തു തീര്‍ത്താല്‍ എല്ലാം തിരിച്ചു കൊടുക്കാം.

(സമാധാനം, നടക്കുമോ എന്തൊ)

Oct 3, 2009

ഹൃദയമുള്ളവര്‍ കാണട്ടെ....

ഭൂലോകത്തു നന്മയുള്ളവര്‍ ഇനിയും ശേഷിയ്ക്കുന്നുണ്ടെന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ ബൂലോകത്തും ഭൂലോകത്തുമുള്ള ചിലരുമായുള്ള ചങ്ങാത്തം കൊണ്ട് മനസ്സിലായി. സംശയമായല്ലേ...? അപ്പൊ നമ്മളെല്ലാം വല്ലപ്പോഴുമെങ്കിലും ചെയ്യുന്ന കാര്യങ്ങളെല്ലാം നന്മയല്ലെന്നാണോ കൊട്ടോട്ടിക്കാരന്‍ പറയുന്നത് എന്ന സംശയം വരുന്നുണ്ടോ?

പ്രിയപ്പെട്ടവരേ...
ബൂലോകത്തും ഭൂലോകത്തുമുള്ള ഈ മനുഷ്യജന്മങ്ങള്‍ സഹജീവികളുടെ കണ്ണീരൊപ്പുന്നതു കാണുമ്പോള്‍ നമ്മള്‍ ചെയ്യുന്നതെല്ലാം എത്ര നിസ്സാരമെന്നു തോന്നി. ഇതു പോസ്റ്റാക്കരുതെന്നു പറഞ്ഞതാണ്. അതുകൊണ്ടുതന്നെ ഈ നന്മയുടെ പിറകില്‍ ആരെല്ലാമാണെന്നു വെളിപ്പെടുത്താന്‍ വയ്യ. പക്ഷേ അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കു മാതൃകയാവണമെങ്കില്‍, മറ്റുള്ളവര്‍ക്കും സഹജീവികള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നു തോന്നണമെങ്കില്‍ ഇത് പറയാതെ കഴിയില്ലയെന്നതിനാല്‍ ഇവിടെ കോറിയിടുന്നു.

ഫോണില്‍ ഒരുപാടുതവണ ബന്ധപ്പെട്ടിരുന്നെങ്കിലും സുഹൃത്തിനെ നേരില്‍ക്കാണുന്നത് അന്നായിരുന്നു. വൈകുന്നേരം ആറുമണിയോടെ കാവസാക്കി കാലിബര്‍ ചങ്ങാതിയുടെ വീട്ടിലേയ്ക്കുരുണ്ടു. നല്ല മഴയായിരുന്നാതിനാല്‍ അവിടെയെത്താന്‍ അല്‍പ്പം ബുദ്ധിമുട്ടി. മഴക്കോട്ടെടുക്കാതെ ആശാനായി ചമഞ്ഞതിന്റെ സുഖം നന്നായി ആസ്വദിച്ചു. ഇടയ്ക്കു മഴ തോരുന്ന സമയം നോക്കി ബൈക്കോടിച്ച് ഒരുവിധം അദ്ദേഹത്തിന്റെ വീട്ടിലെത്തി. ചൂടു ചായയും കുശലാന്വേഷണവും കഴിഞ്ഞ് സംസാരം ബ്ലോഗിലേയ്ക്കും നീണ്ടു. ഏതാണ്ട് എല്ലാ ബ്ലോഗരെയും തിന്നുകഴിഞ്ഞപ്പോള്‍ അദേഹം പറഞ്ഞതിനനുസരിച്ച് ആ സസ്പെന്‍സ് സന്ദര്‍ശിയ്ക്കാന്‍ പുറപ്പെട്ടു.

ബ്ലോഗില്‍ അത്യാവശ്യം പുലിയായ അദ്ദേഹം യഥാര്‍ത്ഥത്തില്‍ സ്നേഹസമ്പന്നനായ ഒരു പൂച്ചക്കുട്ടിയാണെന്ന് നേരിട്ടു കണ്ടപ്പോള്‍ എനിയ്ക്കു ബോധ്യപ്പെട്ടു. അനേകരെ സംരക്ഷിയ്ക്കുന്ന സ്നേഹസമ്പന്നരില്‍ ഒരുവന്‍. ഇവയ്ക്കെല്ലാ പിന്തുണയുമായി ഒപ്പം അദ്ദേഹത്തിന്റെ കുടുംബവുമുണ്ട്. തങ്ങളുടെ സമൂഹത്തില്‍ ദുരിതമനുഭവിയ്ക്കുന്നവര്‍ക്ക് അവരുടെ വിഷമങ്ങള്‍ ഒന്നു തുറന്നു പറയാന്‍ സന്ദര്‍ഭമൊരുക്കുന്ന അവരുടെ സെന്ററിന്റെ മുന്നില്‍ കാര്‍ നിന്നു.

ഇതാണ് നമ്മുടെ “സെന്റര്‍”

ഞാന്‍ അകത്തേയ്ക്കു പ്രവേശിച്ചു. സെന്ററിന്റെ ഓരോ ഭാഗങ്ങളെ അദ്ദേഹം എനിയ്ക്കു പരിചയപ്പെടുത്തി. ഹാളിലേയ്ക്കാണ് ആദ്യം കടന്നത്.

ഇവിടെ എല്ലാ ഞായറാഴ്ച്ചയും അവര്‍ ഒത്തുകൂടുന്നു. രാവിലെ ഏഴുമണിമുതല്‍ ഒന്‍പതുമണിവരെ മീറ്റിംഗ്. ആ ആഴ്ചയിലെ കര്‍മ്മങ്ങള്‍ എന്തൊക്കെയെന്നും കൂടുതലായി എന്തെങ്കിലും ആര്‍ക്കെങ്കിലും ചെയ്യേണ്ടതുണ്ടോയെന്നുമൊക്കെ തീരുമാനിയ്ക്കുന്നത് ഈ സമയത്താണ്. തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള ദിവസങ്ങള്‍ ചുമരില്‍ ചാര്‍ട്ടായി തൂക്കിയിടുന്നു. മറ്റുള്ളവര്‍ക്ക് സൌകര്യപൂര്‍വ്വം ആ കാര്യങ്ങളില്‍ പങ്കെടുക്കാന്‍ ഇതുപകാരപ്പെടുന്നു. ഒന്‍പതുമണിമുതല്‍ രണ്ടുമണിയ്ക്കൂറോളം ഖുര്‍‌ആന്‍ ക്ലാസ്സാണ് ഒരു ഗ്രൂപ്പിലും പെടാതെ ആരുടെയും ആശയങ്ങള്‍ പ്രചരിപ്പിയ്ക്കാത്ത ഖുര്‍‌ആന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഇവിടെനിന്നു പഠിയ്ക്കാം. തുടര്‍ന്ന് മറ്റുള്ളവരുടെ വിഷമങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ അവരുടെ വിഷമങ്ങള്‍ കേള്‍ക്കുന്ന സമയമാണ്.

തുടര്‍ന്ന് സ്റ്റോറിലേയ്ക്കു നടന്നു. ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാനുള്ള അരിയും മറ്റുസാധനങ്ങളും ഇവിടെ സൂക്ഷിച്ചിരിയ്ക്കുന്നു. ഓരോവീട്ടിലേയ്ക്കും വിതരണം ചെയ്യേണ്ട സാ‍ധനങ്ങളുടെ ലിസ്റ്റ് അവിടെയും ചുമരില്‍ തൂക്കിയിരിയ്ക്കുന്നു. സംഘത്തിന്റെ പ്രവര്‍ത്തര്‍ അവരുടെ സമയത്തിനനുസരിച്ച് പായ്ക്കറ്റിലാക്കാന്‍ ഇത് അവരെ സഹായിയ്ക്കുന്നു. സംഘത്തിന്റെ സംരക്ഷണത്തില്‍ കഴിയുന്ന മുന്നൂറിലധികം കുടുംബങ്ങളില്‍ ജാതി മത ഭേദമന്യേ യഥാസമയം ഇവയെത്തിയ്ക്കുകയും ചെയ്യുന്നു.

തുടര്‍ന്ന് ക്ലിനിക്കിലേയ്ക്കാണു നടന്നത്. ഞായറാഴ്ചകളില്‍ ഇവിടെ സൌജന്യ പരിശോധനയും മരുന്നു വിതരണവും നടക്കുന്നു. പരിശോധിയ്ക്കുന്ന ഡോക്ടറും ഈ സംഘത്തിലെ അംഗം തന്നെ. ഇവിടെ എത്തുന്ന മരുന്നുകളില്‍ ഇവിടെ ആവശ്യമില്ലാത്ത മരുന്നുകള്‍ മെഡിയ്ക്കല്‍ കോളേജിലെ ഫ്രീ മെഡിസിന്‍ വിഭാഗത്തിലേയ്ക്കു കൊണ്ടുപോകുന്നു.

പിന്നെ ബുക്ക്സ്റ്റാളിലേയ്ക്കു പോയി, ജീവിതത്തെ നല്ല മാര്‍ഗ്ഗത്തിലേയ്ക്കു നയിയ്ക്കാനുതകുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശംനല്‍കുന്ന പുസ്തകങ്ങള്‍ പലരും അച്ചടിച്ചു നല്‍കുന്നത് സൂക്ഷിച്ചു വച്ചിരിയ്ക്കുന്നു. ആവശ്യക്കാര്‍ക്ക് അവകൊണ്ടുപോകാം. മതിയായ സ്റ്റാമ്പയയ്ക്കുന്നവര്‍ക്ക് അവ തപാലിലും ലഭിയ്ക്കും. മൂന്നു പുസ്തകങ്ങള്‍ ഞാനുമെടുത്തു.

പിന്നെ ടെക്സ്റ്റയില്‍ സെക്ഷനിലേയ്ക്ക്. പലയിടത്തുനിന്നും സംഘടിപ്പിച്ച എല്ലാത്തരക്കാര്‍ക്കുമുള്ള വസ്ത്രങ്ങള്‍ തുണുക്കടയിലേതുപോലെ സൂക്ഷിച്ചിരിയ്ക്കുന്നു. അര്‍ഹതയുള്ളവര്‍ക്ക് അവരുടെ അളവിനുള്ളവ തെരഞ്ഞെടുക്കാം. അരച്ചാക്കരിയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയ ഈ മഹാ പ്രസ്ഥാനം ഇന്നു വളരെ വളര്‍ന്നത് നല്ലവരായ ഒരു ജനവിഭാഗത്തിന്റെ പിന്തുണയുടെ ബലത്തിലാണെന്നതു വിസ്മരിയ്ക്കുന്നില്ല.

സംഘത്തിലെ ഓരോ അംഗങ്ങളും നിശ്ചിത വീടുകളുടെ സംരക്ഷണം ഏറ്റെടുത്തിരിയ്ക്കുന്നു. സ്വന്തം വീടുപോലെതന്നെയാണ് ഈ വീടുകളെ അവര്‍ കാണുന്നതും സ്വന്തം കുടുംബാംഗങ്ങളോടെന്നപോലെ തന്നെയാണ് ആ വീട്ടുകാരോടു പെരുമാറുന്നതും. അതുകൊണ്ടുതന്നെ അവര്‍ക്ക് ഒരു കുറവും വരാതിരിയ്ക്കാന്‍ ഓരോരുത്തരും ശ്രദ്ധിയ്ക്കുന്നു. തങ്ങളുടെ ഏരിയയില്‍ വിഷമിയ്ക്കുന്ന മറ്റു കുടുംബങ്ങളുണ്ടോയെന്നും അവര്‍ അന്വേഷിയ്ക്കുന്നു. ആത്മഹത്യയുടെ വക്കില്‍നിന്ന് ഒരുപാടു കുടുംബങ്ങളെ ഇവര്‍ കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്.

സമൂഹത്തില്‍ എല്ലാവരാലും അവഗണിയ്ക്കപ്പെട്ട് ആരുടെയും സഹായമില്ലാതെ കഷ്ടപ്പെടുന്ന, വളരെയേറെ ദുരിതമനുഭവിയ്ക്കുന്ന സഹജീവികളെപ്പറ്റി വിവരം ലഭിച്ചാല്‍ അവര്‍ കുടുംബസമേതമാണ് അവിടം സന്ദര്‍ശിയ്ക്കുന്നത്. അതുകൊണ്ടുതന്നെ അവിടെയുള്ള എല്ലാപ്രശ്നങ്ങളും മനസ്സിലാക്കാന്‍ അവര്‍ക്കു സാധിയ്ക്കുന്നു. ഉചിതമായ പരിഹാരമാര്‍ഗ്ഗം കണ്ടെത്താന്‍ ഇത് അവരെ വളരെയേറെ സഹായിയ്ക്കുകയും ചെയ്യുന്നു. മത, രാഷ്ട്രീയ, സാംസ്കാരിക സംഘടനകളുടെയും പഞ്ചായത്തു ഭരണാധികാരികളുടെയും കണ്ണുകള്‍ ഈ പാവങ്ങളുടെ മേല്‍ പതിയുന്നില്ല. ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഇവരുടെ അപേക്ഷകള്‍ തള്ളിപ്പോകുന്നിടത്ത് ഇവര്‍ അത്താണിയാകുന്നു. അര്‍ഹതയുള്ളവര്‍ക്കു മാത്രമാണ് ഇവര്‍ അത്താണിയാവുന്നത് എന്നത് മറ്റുള്ളവരില്‍ നിന്ന് ഇവരെ വേറിട്ടു നിര്‍ത്തുന്നു.

അന്തിയുറങ്ങാന്‍ കൂരയില്ലാത്തവര്‍ക്ക് വൃത്തിയും വെടിപ്പുമുള്ള വീട്, കക്കൂസ്, കിണര്‍, രോഗം കൊണ്ട് അവശതയനുഭവിയ്ക്കുന്നവര്‍ക്ക് ആശ്രയം, മനോരോഗികളെ സ്നേഹപൂര്‍ണ്ണമായ പരിചരണവും ഉചിതമായ ചികിത്സയും നല്‍കി ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്ന സ്തുത്യര്‍ഹമായ സേവനം, ഇവരുടെ കുട്ടികള്‍ക്ക് ലഭ്യമാക്കുന്ന മെച്ചപ്പെട്ടെ വിദ്യാഭ്യാസം എന്നുവേണ്ട സമസ്ത മേഖലയിലും ഈ സംഘം ശ്രദ്ധചെലുത്തുന്നു. ഇവരുടെ സേവനമേഖലയുടെ ആത്മാര്‍ത്ഥതകണ്ട് മെഡിയ്ക്കല്‍ സ്റ്റോറുകള്‍, സ്കാനിംഗ് സെന്ററുകള്‍, നിര്‍മ്മാണത്തൊഴിലാളികള്‍, ആശാരിമാര്‍ ഇങ്ങനെ മിയ്ക്ക മേഖലയിലും പ്രവര്‍ത്തിയ്ക്കുന്നവര്‍ ഇവരോടു സഹകരിയ്ക്കുന്നുണ്ട്. അടുത്തുള്ള ഒരു പ്രമുഖ ചെരുപ്പു നിര്‍മ്മാണക്കമ്പനി അത്യാവശ്യം പാദരക്ഷകളും നല്‍കി സഹകരിയ്ക്കുന്നു.

ഈ മഹാ പ്രസ്ഥാനം നിലനിലാനുള്ള ചെലവിലേയ്ക്കായി ഇവിടെ ലഭിയ്ക്കുന്ന സംഭാവനകളില്‍നിന്ന് ഒരു രൂപപോലും ചിലവാക്കുന്നില്ലായെന്നത് ഒരു വേറിട്ട സംഗതിയായിത്തോന്നി. കുറി (ചിട്ടി) നടത്തിക്കിട്ടിയ സംഖ്യകൊണ്ട് സെന്ററും അതിനോടനുബന്ധിച്ച് രണ്ടു വാടക കോട്ടേഴ്സുകളും നിര്‍മ്മിച്ചു. കോട്ടേഴ്സിന്റെ വാടകയാണ് ഈ പ്രസ്ഥാനത്തിന്റെ ദൈനംദിന ചെലവുകള്‍ക്കുതകുന്നത്. എല്ലാം എല്ലാവര്‍ക്കും എത്തിയ്ക്കാനുള്ള ആള്‍ബലമാണ് ഇപ്പോഴില്ലാത്തത്. ഉത്തരവാദിത്വങ്ങള്‍ കൂടിവരുന്നു. ഓണത്തിനും സംക്രാന്തിയ്ക്കും പെരുന്നാളിനും മാത്രം എന്തെങ്കിലും കൊടുത്ത് ബാദ്ധ്യത ഒഴിവാക്കലല്ല സഹജീവിസ്നേഹമെന്നുള്ള തിരിച്ചറിവു മാത്രമാണിപ്പോള്‍ ഇവരുടെ ശക്തി സ്രോതസ്സ്. പിതാവു നഷ്ടപ്പെട്ട കുരുന്നുകളെ അനാഥാലയത്തിലും യത്തീംഖാനയിലും കൊണ്ടുചെന്നാക്കി മാതാവിനെക്കൂടി നഷ്ടമാക്കുന്ന പ്രവണതയെ ഇവര്‍ നിരുത്സാഹപ്പെടുത്തുന്നു. പകരം സാധാരണ കുടുംബങ്ങളിലെന്നപോലെ മാതാവിനൊപ്പം കഴിയാനാവശ്യമായ സാഹചര്യമൊരുക്കുന്നു. ഇവരുടെ സംരക്ഷണയില്‍ കഴിയുന്ന, ഇവരുടെ ശ്രമ ഫലമായുണ്ടായ വീട്ടില്‍ താമസിയ്ക്കുന്ന ഒരു കുടുംബത്തെ ഞങ്ങള്‍ സന്ദര്‍ശിച്ചു. ആ വീട്ടുകാരുടെ മുഖത്തുണ്ടായ സന്തോഷം നേരിട്ടുകണ്ടു. അവരുടെ കുട്ടികള്‍ ഒരു ജ്യേഷ്ഠനോടെന്നപോലെയാണ് എന്റെ സുഹൃത്തിനോടു പെരുമാറിയത്. അതില്‍നിന്നും ഈ സംഘത്തിന് ആകുടുംബത്തിനോടുള്ള സമീപനവും എനിയ്ക്കു മനസ്സിലായി. തങ്ങളുടെ സമൂഹത്തില്‍ കഷ്ടതയനുഭവിയ്ക്കുന്നവര്‍ക്ക് സഹായമെത്തിയ്ക്കുമ്പോഴുള്ള മാനസികസംതൃപ്തി മാത്രമാണ് ഇവര്‍ക്കുള്ള പ്രതിഫലം.

പറയാന്‍ ഒരുപാടുണ്ട്, ഇപ്പോള്‍ത്തന്നെ വല്ലാതെ വലിച്ചുനീട്ടി. ഇത്രയെങ്കിലും എഴുതിയില്ലെങ്കില്‍ ശരിയാവില്ലെന്നു തോന്നി. കഴിയുമെങ്കില്‍ നമുക്കും അവരോടു ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കാം, നമ്മുടെ സഹോദരങ്ങള്‍ക്ക് ജീവശ്വാസമാകാം...