Pages

Jan 15, 2012

ശുദ്ധചിന്തകള്‍ വൃദ്ധിതേടുമ്പോള്‍

തിരക്കായിരുന്നു...
തിരക്കെന്നുപറഞ്ഞാൽ ഒരുമാതിരി വല്ലാത്ത തിരക്ക്!
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിച്ചേർത്ത് സഞ്ചരിക്കാൻ ഈ തിരക്ക് അനിവാര്യമായി വന്നിരിക്കുന്നെന്നു പറയാം. ഈ സമയത്ത് നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടുമെന്ന് സ്വപ്നേപി നിനച്ചതല്ല. ആവശ്യമുള്ള സമയങ്ങളിൽ ആവുന്നത്ര ശ്രമിച്ചിരുന്നെങ്കിലും കിട്ടിയിരുന്നുമില്ലല്ലോ. അതുകൊണ്ടുതന്നെയാവണം നാട്ടിലേയ്ക്കുള്ള യാത്ര ഏറ്റവും ആനന്ദദായകമായി അനുഭവപ്പെടുന്നത്. പുരോഗമനത്തിന്റെ പാതയിലൂടെ എന്റെ നാടും അതിദ്രുതം മുന്നേറിക്കാണും, അതങ്ങനെതന്നെ ആവണം. ഓണം കേറാമൂലകളെല്ലാം ഇന്ന് പരിഷ്കാരത്തിന്റെ പച്ചപ്പു തേടിക്കഴിഞ്ഞു. എന്റെ നാടിനും പുരോഗമനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ തോന്നിയെങ്കിൽ ഒരുപക്ഷേ അതും നല്ലതിനാവാം. മാനുഷികമൂല്യങ്ങൾക്ക് വിലകല്പിക്കുന്ന എന്റെ സമൂഹത്തിനുമാത്രം മാറ്റം വരാഞ്ഞാൽ മതിയായിരുന്നു.

റയിൽവേസ്റ്റേഷനിലും തിരക്കുതന്നെ, ഒന്നാം തീയതിത്തലേന്ന് ബീവറേജ് കോർപ്പറേഷൻ പരിസരത്തെ തിരക്കിനോളം വരില്ലെങ്കിലും അത്യാവശ്യം നല്ല തിരക്ക് ഓരോ ബോഗിയ്ക്കരികിലും കണ്ടു. അപ്പർബെർത്ത് തരപ്പെട്ടതു നന്നായി. ആരെയും ശല്യപ്പെടുത്താതെ അൽപ്പം നടുനിവർത്താം... തീവണ്ടിയിലെ പഴംപൊരിയും ചായയും കഴിച്ച് ബർത്തിലെ കരിയും തുടച്ച് വലിഞ്ഞുകേറിക്കിടന്നു.

മലകളുടേയും സ്റ്റെപ്പിയുടേയും കഥകളെ കനവിന്റെ മേമ്പൊടിയിൽ മുക്കി പ്രതീക്ഷയുടെ കണ്മുനചേർത്ത് ഒന്നുകൂടി തലോടാൻ അൽപ്പസമയംകിട്ടി. ചിംഗീസ് ഐത്മാത്തോവ് അല്ലേലും നല്ല എഴുത്തുകാരനാണ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ നോവലുകൾ പലവുരു വായിച്ചതാണെങ്കിലും യാത്രകളിൽ കൂടെക്കരുതുന്നത്. ഉറക്കം വരാൻ വായിച്ചുകൊണ്ടുകിടക്കുക എന്നത് പണ്ടേയുള്ള ശീലമാണല്ലോ.

കണ്ണുകൾക്കു കനം കൂടിവരുന്നു. താഴെയുള്ളവർ ഭക്ഷണപ്പൊതികളുടെ വേസ്റ്റ് പുറത്തേയ്ക്കെറിഞ്ഞുതുടങ്ങി. ബാക്കിവായന വീട്ടിലെത്തിയിട്ടാവാം.. താമസിയാതെ കമ്പാർട്ടുമെന്റിലെ വിളക്കുകളണയും, അതിനുമുമ്പ് ഉറക്കം തുടങ്ങാം...

ആദ്യാക്ഷരം കുറിച്ച അക്ഷരമുറ്റത്തേയ്ക്കു പോകുമ്പോൾ എന്തുത്സാഹമാണ്! അരക്കുമിഠായിയും മുറിപ്പെൻസിലും ചോളപ്പൊടിയുമെല്ലാം കൂട്ടുകാരുമായി പങ്കുവക്കുകയും ചില്ലറ കലഹങ്ങളും തല്ലുകൂടലുമെല്ലാം നിർബാധം നടത്തുകയും ചെയ്തിരുന്ന പള്ളിക്കൂടമാണ്. ഇണചേർന്നപോലെ നിന്നിരുന്ന പിലാവിനും മാവിനുമിടയിൽ  നാലുകൊല്ലം ഡ്രൈവർപണിയെടുത്തത് ഇന്നലെക്കഴിഞ്ഞപോലെ ഓർമ്മയിൽവന്നു. ഒരിക്കൽക്കൂടി അവിടെച്ചെന്നിരിയ്ക്കണം. മൈതാനത്തിനുമപ്പുറം ഇടതൂർന്ന കശുമാവിൻ തോപ്പിലെ കൊഴിഞ്ഞ ചുള്ളികൾ കഞ്ഞിപ്പുരയിലെത്തിക്കുന്നവർക്ക് ഒരുതവി ഗോതമ്പുചോറ് ഏറെക്കിട്ടിയിരുന്നല്ലോ.

ബാല്യത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടു നടന്നതുകൊണ്ടാവണം പള്ളിക്കൂടമെത്തിയതറിഞ്ഞില്ല. കുഞ്ഞുകൃഷ്ണപിള്ളസാർ മണ്മറഞ്ഞുകാണും,

ആരായിരിയ്ക്കും പുതിയ ഹെഡ്മാസ്റ്റർ..?

ചുറ്റുമതിലും അലങ്കാരഗേറ്റും പ്രതീക്ഷിച്ചുചെന്ന എന്ന അത്ഭുതപ്പെടുത്തിക്കളഞ്ഞു.

എല്ലാം ഏകദേശം പഴയതുപോലെത്തന്നെ പൊട്ടിയ ഓടുകളും കാലംചെയ്ത കഴുക്കോലുകളും എനിക്കു സ്വാഗതമോതി. മുറ്റത്തേയ്ക്കു കാൽ വച്ചപ്പോൾ വല്ലാത്തൊരു കുളിർമ അനുഭവപ്പെട്ടു...

കിത്തത്തീ സഗീറാ... വസ്‌മുഹാനമീറാ
ഷഹ്റുഹാ ജമീലൂ ളൈലുഹാ ത്വവീലൂ
ലഹ്‌ബുഹാ യുസല്ലി വഹ്‌യലികള്‌ല്ലി
തുള്‌ഹിറുൽമഹാറാ കൈത്തസീദ ഫാറാ...

അറബിപഠിക്കുന്നവർ ചൊല്ലിപ്പഠിച്ചത് കേട്ടുപഠിച്ചതാണ്. അന്ന് ഷംസുദ്ദീൻസാറുതന്ന മിഠായിയുടെ മധുരം ഓർമ്മവരുന്നു. ആ വർഷം അറബിപ്പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനവും എനിയ്ക്കായിരുന്നല്ലോ. ചങ്ങാതിയായ മനുവിന്റെ അമ്മയുടെ പേര് സീതയെന്നറിയാവുന്നതുകൊണ്ട് അവനെക്കളിയാക്കാൻ അറബിപ്പദ്യത്തിന്റെ അവസാനവരി 'മനൂന്റമ്മ സീത'യെന്നാക്കിപ്പാടിയതിന് ചൂരൽക്കഷായം തന്നതും അതേ ഷംസുദ്ദീൻസാറായിരുന്നു.

ഓഫീസ് റൂമിൽനിന്ന് നീളൻ കുപ്പായവും കസവുകരമുണ്ടുമുടുത്ത് ഒരാൾ പുറത്തേയ്ക്കുവന്നു..
"ആരാ, മനസ്സിലായില്ലല്ലോ...."
കഷണ്ടികയറിയതലയിൽ അങ്ങിങ്ങുണ്ടായിരുന്ന വെള്ളിത്തലമുടിയും വെളുത്ത കുറ്റിത്താടിയുമൊഴിച്ചാൽ വലിയ മാറ്റമൊന്നും ആ രൂപത്തിൽ വരുത്തിയതായി തോന്നിയില്ല. എന്നാലും ചടങ്ങിനൊരു ചോദ്യമെറിഞ്ഞു.
"വിശ്വംഭരൻസാറല്ലേ...?"
"അതേ, എനിക്ക് ആളെ അത്രയങ്ങട്ട് പിടികിട്ടിയിട്ടില്ല ട്ടോ...."
"ഞാൻ കുമാരൻ... സാറെന്നെ പഠിപ്പിച്ചിട്ടുണ്ട്...."
"കുമാരൻ... ഇല്ല ഓർമ്മ ശരിയ്ക്കങ്ങട്ട് കിട്ടുന്നില്ല..."
"പണ്ട് അറബിപ്പദ്യം ചൊല്ലിനടന്ന ആ പഴയ കുമാരനെ ഓർമ്മയില്ലേ...?"

മാഷിന്റെ ഓർമ്മകൾക്കും നരബാധിച്ചുവോ.. പ്രായംചെല്ലുമ്പോൾ എല്ലാരും ഇങ്ങനെയാവാം... ഓർമ്മകൾക്കു ഭംഗം വരാം..

"ഷംസുദ്ദീൻ സാറ്....?"
"മരിച്ചിട്ട് കൊല്ലം നാലുകഴിഞ്ഞു, കുറെക്കാലം കിടപ്പിലായിരുന്നു. ങാ.... പോയതുതന്നെ കാര്യം, അത്രയ്ക്കു കഷ്ടപ്പെട്ടു പാവം..."

നരകയറാത്ത ഓർമ്മകൾ അങ്ങിങ്ങു ചിതറിക്കിടക്കുന്നതനുഗ്രഹമായി തോന്നി. പഴയകാലം കുറേയെങ്കിലും ഓർത്തെടുക്കാൻ സാധിക്കുന്നുണ്ടല്ലോ....

സ്കൂളിന്റെ പിന്നാമ്പുറത്തേയ്ക്കു നടക്കുമ്പോൾ മാഷും കൂടെവന്നു. ഏക്കർകണക്കിനു കശുമാവിൻ തോപ്പുകളുണ്ടായിരുന്നതു റബ്ബർമരങ്ങളായി മാറിയിരിയ്ക്കുന്നു. മൈതാനത്തെ മറ്റെല്ലാ മരങ്ങളെല്ലാം അകാലമൃത്യു വരിച്ചിരിയ്ക്കുന്നു. ഞങ്ങളുടെ വാഹനവും കാണാനില്ല. അങ്ങനെയൊരു മൈതാനവും മരങ്ങളും ഗോതമ്പുചോറു വിളമ്പിയ കശുമാവിൻതോട്ടവും അവിടെയുണ്ടായിരുന്നെന്നു വിശ്വസിയ്ക്കാൻ പ്രയാസം തോന്നി. കഞ്ഞിപ്പുരയോടു ചേർന്ന് നീണ്ട മുള്ളുവേലികൊണ്ടു പള്ളിക്കൂടത്തിന്റെ അടിത്തറ വേർതിരിച്ചിരിക്കുന്നു.

നാളെ ഈ സ്കൂളുതന്നെ അപ്രത്യക്ഷമായേക്കാം...
കൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂൾ... കുഞ്ഞുകൃഷ്ണപിള്ളസാറിന്റെ എല്ലാമായിരുന്നു ആ പള്ളിക്കൂടം. പറമ്പും മറ്റു സ്വത്തുവകകളും വീതം വെച്ചുകൊടുത്തപ്പൊ സ്കൂളുമാത്രം ഒന്നിലും ഉൾപ്പെടുത്തിയില്ല. മക്കളെല്ലാം പരിഷ്കാരികളായി നഗരവാസികളായപ്പോൾ നാട്ടിൻപുറത്തെ നന്മയുടെ കലാലയം അനാഥത്വം രുചിച്ചുതുടങ്ങി. അധികം വൈകാതെതന്നെ നാടൻ പള്ളിക്കൂടങ്ങളിലൊന്നുകൂടി ചരിത്രം പോലുമല്ലാതായി മാറും. ഒച്ചയും ബഹളവുമില്ലാത്ത അന്തരീക്ഷം അത്ഭുതമല്ലല്ലോ... നാട്ടിൻപുറത്തെ നാടൻ പള്ളിക്കൂടം ഇന്നാർക്കാണു വേണ്ടത്! കിലോമീറ്ററുകൾ പോയിട്ട് മീറ്ററുകൾ നടക്കാൻ കുട്ടികൾക്കവസരമില്ലല്ലോ. സമയമില്ലായ്മയുടെ നിറവിൽ മത്തിപോലടുക്കിയ യാത്രയയപ്പ് നമുക്കു ശീലമായിക്കഴിഞ്ഞല്ലോ. അല്ലെങ്കിലും അഭ്യാസം പഠിക്കുന്നത് ഇക്കാലത്ത് നല്ലതുതന്നെ!

"കോഫീ...ഗ്..., കോഫീ..ഗ്..."

മനോഹര കാഴ്ചകൾക്കു ഭംഗം വരുത്തിയവനെതിരേ പ്രതികരിക്കാൻ തോന്നിയില്ല. നിദ്രയെ നിഷേധിച്ചുകൊണ്ട് അന്നം തേടുന്ന അനേകരിൽ ഒരുവന്റെ ശബ്ദമാണു കേട്ടതെന്നതാവാം കാരണം. പഴയതെങ്കിലും വാച്ചിലെ സൂചികൾ കൃത്യമായിത്തന്നെ കറങ്ങുന്നു. ആദ്യബസ്സുതന്നെ കിട്ടും, ചൂടുകാപ്പി ഉന്മേഷം പകരുന്നുണ്ട്.

കവലയിൽ ബസ്സിറങ്ങിയപ്പോൾത്തന്നെ പ്രതീക്ഷതെറ്റാതെ ഒരു വിളിയെത്തി.
"കുമാരോ... "
കവലയുടെ കാവൽക്കാരൻ കൊച്ചാപ്പിച്ചേട്ടൻ!
മക്കളെല്ലാം വലിയ ഉദ്യോഗസ്ഥർ, വലിയനിലയിൽ ജീവിക്കുന്നവർ. അവർക്കുപക്ഷേ നാടൻ കൊച്ചാപ്പിച്ചേട്ടനെ ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്ന്..! അതങ്ങനെയാണ്, അനുഭവിക്കാനും വേണം യോഗം. നല്ലകാലത്ത് നാലാളെ നന്നായറിഞ്ഞു സഹായിച്ചിട്ടുള്ളയാളാണ്. അതുകൊണ്ടു നാട്ടാരെന്തായാലും നന്ദികേടുകാട്ടിയില്ല.
നാട്ടിൻപുറം നന്മകളാൽ സമൃദ്ധമെന്നു പാടിയതാരാണ്?

വാതിൽക്കൽത്തന്നെ ശ്രീമതിയുണ്ടായിരുന്നു... ജീവിതത്തിന്റെ വലിയൊരളവു കഴിഞ്ഞുപോകുമ്പോഴും അതിലെ ചെറിയൊരളവുമാത്രം ഒരുമിച്ചുകഴിയാൻ വിധിയ്ക്കപ്പെട്ടവരാണല്ലോ അധികവും. ഒരുമയുടെ മാധുര്യം ഇപ്പോഴെങ്കിലും അനുഭവിച്ചുതുടങ്ങാൻ കഴിഞ്ഞതുതന്നെ ഭാഗ്യം.!

"യാത്ര സുഖമായിരുന്നോ....?"
"ഉം... ഇടയ്ക്ക് ദുയ്ഷേന്റെ സ്കൂളുവരെ ഒന്നു പോയി..."

അവൾക്കു മനസ്സിലായെന്നു തോന്നുന്നു. നല്ലപാതിയുമായി സംസാരിക്കുമ്പോൾ ഇങ്ങനെ ചിലപ്പോഴെങ്കിലും സാഹിത്യം പറയാറുണ്ട്. തീവണ്ടിയുടെ താരാട്ടലിലുണർന്ന ഗൃഹാതുരത്വത്തിന്റെ കിനാവിനെക്കുറിച്ച് അങ്ങനെ പറയാൻ പ്രേരിപ്പിച്ചതും അതുകൊണ്ടുതന്നെ.

"ഇടയ്ക്ക് നന്നായൊന്നുറങ്ങിയെന്നു സാരം...."
അവൾക്കു കാര്യം പിടികിട്ടിയെന്നുറപ്പായി, വായനാശീലം അല്ലേലും നല്ലതുതന്നെ...


ദുയ്ഷേനെയറിയില്ലേ...?
ചിംഗീസ് ഐത്മാത്തോവിന്റെ "ആദ്യത്തെ അദ്ധ്യാപക"നിലെ നായകൻ. അദ്ദേഹവും അദ്ദേഹത്തിന്റെ പള്ളിക്കൂടവും എല്ലാർക്കും മാതൃകയാവേണ്ടതാണ്. പക്ഷേ ദുയ്ഷേനേയും അൽത്തിനായ് സുലൈമാനോവയെയും അറിയുന്ന വായനക്കാർ ഇന്നെത്രപേരുണ്ട്..? ഓർമ്മകളുടെ പോപ്ലാർകുരുന്നുകളെ തലയിലേറ്റാൻ എവിടെ നേരം! വെറുതേയല്ല വായന മരിച്ചുകൊണ്ടിരിക്കുകയാണെന്നു പറയുന്നത്!

നാളെ രാവിലേതന്നെ സ്കൂളിൽ പോണം. ബാല്യകാല സുഹൃത്തുക്കൾ പലരും ദൈവനഗരവാസികളായിക്കഴിഞ്ഞു. ശേഷിച്ചവരിൽ കഴിയുന്നവരെ കാണണം.. ചങ്ങാത്തം പുതുക്കണം.. ഇനിയുള്ള നാളുകൾ അവർക്കൊപ്പമാണല്ലോ... മുള്ളുവേലികളെ ചുമക്കാനുള്ള ശേഷി അവർ കൈവരിച്ചിട്ടില്ലെന്നു കരുതാം.. എല്ലാം പഴയതുപോലെതന്നെയുണ്ടാവാം, അല്ലെങ്കിൽ സ്വപ്നദർശനത്തിനന്ത്യത്തിൽ സംഭവിച്ചതുപോലെ വെട്ടിയൊതുക്കിയിട്ടുണ്ടാവാം... 


(ചിത്രം വരച്ചുതന്നതിന് പ്രിയ ബ്ലോഗർ സുഹൃത്ത് നൗഷാദ് അകമ്പാടത്തിനോടു കടപ്പാട് )

Jan 4, 2012

ഇതു കാണാതെ പോകരുത്

ഭക്ഷണക്കാര്യത്തില്‍ ഒരുഗതിയും പരഗതിയുമില്ലാത്ത ഇന്ത്യയിലെ നാല്‍പ്പത്തഞ്ചുകോടിയിലധികം വരുന്ന പട്ടിണിപ്പാവങ്ങളുടെ കണ്ണുകളെ ചൂഴ്‌ന്നുകൊല്ലുന്ന കാഴ്ചകള്‍ക്ക് അറുതിയുണ്ടാക്കില്ലെന്നു വിളിച്ചു പറയുന്നതില്‍ നമ്മുടെ രാജ്യത്തെ ഭക്ഷ്യ പൊതുമേഖലാ സ്ഥാപനങ്ങളും ഭരണാധികാരികളും ഒരിയ്ക്കല്‍ക്കൂടി വിജയിച്ചിരിയ്ക്കുന്നു. വിലക്കയറ്റം വിഷമിപ്പിയ്ക്കുന്ന പാവങ്ങളുടെ നാട്ടില്‍ ചീഞ്ഞു കേടായ ഭക്ഷ്യ ധാന്യത്തിന്റെ അളവുകേട്ടാല്‍ ഇന്ത്യയില്‍ ഒരു പൊതുവിതരണ സമ്പ്രദായം നിലവിലുണ്ടോയെന്നു സംശയിച്ചുപോകും.

 രാജ്യത്തെ ഒന്നരക്കോടി ജനങ്ങള്‍ക്ക് ഒരു വര്‍ഷത്തിലധികം സുഭിക്ഷമായി ഭക്ഷിയ്ക്കാമായിരുന്ന നൂറ്റി‌എണ്‍പതുലക്ഷം ടണ്‍ ഭക്ഷ്യധാന്യം കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ സര്‍ക്കാര്‍‌ ഗോഡൌണുകളില്‍ ചീഞ്ഞു നശിച്ചതായി കണ്ടെത്തിയിരിയ്ക്കുന്നു. ഒരു നേരത്തെ ഭക്ഷണം‌പോലും നേരേ ലഭിയ്ക്കാത്ത പാവങ്ങള്‍ക്ക് ഇതു സമയത്തിനു വിതരണം ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. മതിയായ സംരക്ഷണം ഇല്ലാത്ത കാരണത്താല്‍ ഈ വര്‍ഷവും ഭീമമായ അളവില്‍ ഭക്ഷ്യധാന്യം കേടുവരുമെന്ന് എഫ്‌സി‌ഐ അറിയിച്ചിരിയ്ക്കുന്നു. കാലിത്തീറ്റയ്ക്കുപോലും ഉപയോഗിയ്ക്കാന്‍ കഴിയാതെ കുഴിച്ചുമൂടിയ ഭക്ഷ്യധാന്യത്തിന്റെ വിശദ വിവരങ്ങള്‍ നമ്മെ ഞെട്ടിപ്പിയ്ക്കുന്ന വിധത്തിലുള്ളതാണ്.

 നെല്ലും അരിയും ഗോതമ്പും ചോളവുമുള്‍പ്പടെ 61,000 ടണ്‍ ഭക്ഷ്യധാന്യം ഈ വര്‍ഷവും ഇതിനകം തന്നെ ചീഞ്ഞുനശിച്ചു കഴിഞ്ഞുവത്രെ. ടാര്‍പോളിന്‍ പോലും മൂടാതെ വെയിലും മഴയുമേറ്റ് പഞ്ചാബിലെ എഫ്‌സി‌ഐ ഗോഡൌണുകളില്‍ കിടക്കുന്ന ഭക്ഷ്യ ധാന്യങ്ങല്‍ പുഴുതിന്നും ചിഞ്ഞും നശിച്ചുകഴിഞ്ഞു. കേടുവരുന്നതിനുമുമ്പ് പരമാവധി വിലകുറച്ച് ഇതു വിതരണം ചെയ്തിരുന്നെങ്കില്‍ രാജ്യത്തെ ഭക്ഷ്യ പ്രതിസന്ധിയ്ക്ക് അല്‍പ്പമെങ്കിലും കുറവു കണ്ടേനെ. നിര്‍ഭാഗ്യവശാല്‍ അങ്ങനെ വിതരണം നടത്താനുള്ള എഫ്‌സി‌ഐയുടെ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. ലോകത്തെ പട്ടിണിപ്പാവങ്ങളില്‍ പകുതിയും ഇന്ത്യയിലാണെന്നാണു കാഴ്ചപ്പാട്. കാര്യങ്ങള്‍ അങ്ങനെയായിരിയ്ക്കെ ഭക്ഷ്യധാന്യം ഇങ്ങനെ കേടുവന്നു നശിയ്ക്കുന്നതില്‍ സര്‍ക്കാരിനെ അഭിനന്ദിയ്ക്കാതെ വയ്യ.

 വിലക്കയറ്റത്തിനെതിരേ ശബ്ദമുയര്‍ത്തുന്നവരുടെ ശ്രദ്ധ ഈ ദിശയിലേയ്ക്കു കൂടി സഞ്ചരിയ്ക്കേണ്ടിയിരിയ്ക്കുന്നു. വളരെ ശക്തമായിത്തന്നെ പ്രതികരിയ്ക്കേണ്ടിയിരിയ്ക്കുന്നു. വെറുതേ നശിച്ചുപോകുന്ന ഭക്ഷ്യധാന്യം പാവങ്ങള്‍ക്കു വിതരണം നടത്തുന്നതിനു പ്രവര്‍ത്തനങ്ങളുണ്ടാവണം. ഒരുവശത്തു വിശപ്പിന്റെ വിളിയുയരുമ്പോള്‍ മറുഭാഗത്ത് ഭക്ഷണം നശിയ്ക്കുന്ന അവസ്ഥ അത്യന്തം സങ്കടകരമാണ്. പോഷകാഹാരം അന്യമായ ജനവിഭാഗങ്ങളില്‍ ഇരുപതു ശതമാനവും ഇന്ത്യയിലാണെന്നത് ഓര്‍ക്കണം. മാത്രമല്ല, ആ വിഭാഗത്തിലെ 43% കുട്ടികളും ഇന്ത്യയില്‍ത്തന്നെയാണ്. അതുകൊണ്ടുതന്നെ ഭക്ഷ്യധാന്യം ഇങ്ങനെ നശിയ്ക്കുന്നതിനു എന്തുകാരണം പറഞ്ഞാലും അതിനെ ന്യായികരിയ്ക്കാനാവില്ല. രാജ്യത്തെ ജനങ്ങള്‍ക്കു ഭക്ഷണം എത്തിയ്ക്കേണ്ട ബാധ്യത ഭരണാധികാരികള്‍ക്കു തന്നെയാണ്. അതു നശിയ്ക്കാതെ സൂക്ഷിയ്ക്കലും അവരുടെ ബാധ്യതയാണ്. നാലുപേരറിയുമ്പോള്‍ രണ്ടാളെ സസ്പെന്റുചെയ്ത് മാനം കാക്കാന്‍ ശ്രമിയ്ക്കുന്ന നടപടികള്‍ മലര്‍ന്നുകിടന്നു തുപ്പുന്നതിനു സമമാണ്.

 രാജ്യത്തെ അഞ്ചു മേഖലകളിലായി 257 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന സംവിധാനം എഫ്‌സി‌ഐയ്ക്കുണ്ട്. പലയിടത്തും സംഭരണശേഷി കവിഞ്ഞിട്ടില്ലെന്നതാണു സത്യവും. ഭക്ഷ്യധാന്യത്തിന്റെ കാര്യത്തില്‍ ഇത്രയധികം കരുതല്‍ ശേഖരം നമുക്കുണ്ടായിരിയ്ക്കെ എത്രയും പെട്ടെന്ന് അര്‍ഹതയുള്ളവര്‍ക്കു വിതരണം ചെയ്യാന്‍ എന്തിനു മടിയ്ക്കണം? ലോകത്തിലെ ഏറ്റവും വലുതെന്നവകാശപ്പെടുന്ന നമ്മുടെ രാജ്യത്തിന്റെ പൊതുവിതരണ രംഗത്തിന്റെ ഭാഗമായ റേഷന്‍ കടകളുടെ ഇന്നത്തെ ശോചനീയമാ‍യ സ്ഥിതിയ്ക്ക് അല്‍പ്പമെങ്കിലും ആശ്വാസം സംഭവിയ്ക്കുമെങ്കില്‍ അതു സംഭവിയ്ക്കട്ടെ. ഇങ്ങനെ അറുത്തകൈയ്ക്ക് ഉപ്പിടാത്ത പുണ്യവാളന്മാരായി നമ്മുടെ ഭരണ വിതരണ സംവിധാനം തുടരുന്നത് അപമാനം തന്നെയാണ്. ഭക്ഷണത്തെ ദൈവത്തിനു സമം നിര്‍ത്തുന്ന സമൂഹത്തില്‍ തന്നെ ഇങ്ങനെ സംഭവിയ്ക്കുന്നതാണ് അത്ഭുതം!

Nov 18, 2011

അവളെ ഇനിയും നമുക്ക് വേണം...

പ്രിയപ്പെട്ട ബൂലോക സുഹൃത്തുക്കളെ,

ഇനിപ്പറയുന്നത് അവിവേകമായിപ്പോയെങ്കിൽ സദയം എന്നോട് ക്ഷമിക്കുക. എനിക്കിത് പറയാതെ വയ്യ. മുമ്പ് പലവുരു ഒളിഞ്ഞും തെളിഞ്ഞും നിങ്ങളോട് പറഞ്ഞിരുന്നതാണെങ്കിലും വീണ്ടും നിങ്ങളുടെ മുമ്പിൽ സമർപ്പിയ്ക്കുകയാണ്.

ബൂലോകത്തെ ഏറെ സ്നേഹിയ്ക്കുകയും ബൂലോകരെ ഏറ്റവും ആദരിയ്ക്കുകയും തന്റെ മനസ്സിൽ തോന്നുന്ന കുഞ്ഞുവരികൾ നമുക്കു സമ്മാനിയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നീസ വെള്ളൂർ എന്ന കുട്ടി വീണ്ടും മെഡിയ്ക്കൽകോളേജിൽ അഡ്മിറ്റായിരിയ്ക്കുന്നു. ഈ പോസ്റ്റിലും ഈ പോസ്റ്റിലും അവളെക്കുറിച്ച് പറയുകയും നല്ലവരായ ഏതാനും സുഹൃത്തുക്കളുടെ സ്നേഹസഹായത്താൽ ചെറുതെങ്കിലും ഒരു സഹായം നമുക്ക് എത്തിയ്ക്കാൻ കഴിയുകയും ചെയ്തിരുന്നു. ലുക്കീമിയ ബാധിച്ച് അവശതയനുഭവിയ്ക്കുമ്പോഴും കടലാസുകളിൽ അവൾ വരികൾ കോറിക്കൊണ്ടേയിരിയ്ക്കുന്നു.അവളുടെ ഈ എഴുത്ത് ഒരു ഉത്തമ വേദനസംഹാരിയായി പ്രവർത്തിയ്ക്കുന്നുണ്ടെന്നാണ് എന്നോട് പറഞ്ഞത്. ബൂലോകർക്ക് സമ്മാനിയ്ക്കാൻ ഏതാനും ചില കവിതകൾ അവൾ എന്നെ ഏൽപ്പിച്ചു. ബ്ലോഗിൽ പോസ്റ്റണമെന്നു പ്രത്യേകം പറഞ്ഞു. ആ കവിതകൾ അവിടെ പോസ്റ്റുന്നതിനുമുമ്പ് ഈ കുറിപ്പ് ഇവിടെ കുറിയ്ക്കണമെന്നു തോന്നി.

ഈ അവശനിലയിലും തുടരുന്ന അവളുടെ ബൂലോകസ്നേഹം നമ്മൾ കണ്ടില്ലെന്നു നടിയ്ക്കരുതെന്ന് അപേക്ഷിയ്ക്കാനാണ് ഈ പോസ്റ്റ് എഴുതുന്നത്. അത്യാവശ്യമായി ഒരു ഓപ്പറേഷൻ ചെയ്യേണ്ടതുണ്ട്. അതിനുള്ള ആരോഗ്യസ്ഥിതി അവൾ ആർജ്ജിച്ചുവരുന്നുണ്ട്. നേരത്തേ ഇവിടെ കുറിച്ചിരുന്ന പോസ്റ്റിൽ വാഗ്ദാനങ്ങൾ ധാരാളം വന്നിരുന്നു. വന്ന സാമ്പത്തികം വളരെക്കുറവായിരുന്നു. ഒരുപക്ഷേ ഒരു നല്ല സഹായം നൽകാൻ നമുക്കു കഴിഞ്ഞിരുന്നെങ്കിൽ അവൾക്ക് ഇന്നത്തെ അവസ്ഥ വരുമായിരുന്നില്ലെന്നാണ് എനിയ്ക്കു തോന്നുന്നത്. അതിനാൽ ചെറുതെങ്കിലും നിങ്ങളാൽ കഴിയുന്ന സഹായം എത്രയും പെട്ടെന്ന് താഴെക്കാണുന്ന അക്കൗണ്ടിൽ എത്തിയ്ക്കണമെന്ന് അറിയിയ്ക്കുകയാണ്. രണ്ടുലക്ഷത്തിലധികം രൂപയുടെ അടിയന്തിര ആവശ്യമാണ് ഇപ്പോഴുള്ളത്. ചികിത്സയ്ക്ക് ഒരു പരിധിവരെ സഹായം മെഡിയ്ക്കൽ കോളേജിൽ നിന്ന് കിട്ടുന്നുണ്ട്. ബ്ലോഗിലുള്ളവരും അല്ലാത്തവരുമായ നല്ലവരായ ഏതാനും സുഹൃത്തുക്കൾ അവൾക്കാവശ്യമായ ബ്ലഡ് യഥാസമയം ലഭ്യമാക്കുന്നുണ്ട്. ആവശ്യമായതിൽ ഏതാണ്ട് അമ്പതിനായിരത്തിലധികം രൂപയുടെ സഹായം ഇതുവരെ സമാഹരിയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. അധികം വരുന്ന തുകയാണ് ഇനി കണ്ടെത്തേണ്ടത്. കടമായി നല്ലൊരു തുക ഇപ്പൊത്തന്നെ നിലവിലുണ്ട്.

മെച്ചപ്പെട്ട ചികിത്സ അവളെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരുമെന്ന് ഉറപ്പുണ്ട്. അതിന് നമ്മളാലാവുന്നവിധം ഒന്നു സഹായിച്ചാൽ വിലപ്പെട്ട ഒരുജീവനെ നമുക്കു സംരക്ഷിയ്ക്കാം. നേരത്തേ ചെയ്തിരുന്നതുപോലെ വാഗ്ദാനങ്ങളും പ്രാർത്ഥനകളും മാത്രമാണ് നൽകുന്നതെങ്കിൽ നമുക്ക് അവളെ എന്നേയ്ക്കുമായി നഷ്ടപ്പെട്ടേക്കാം. ജീവിതത്തിന്റെ വഴികളിൽ നാം ധാരാളിത്തത്തിനും വിനോദത്തിനും ചെലവഴിയ്ക്കുന്നതിൽ നിന്ന് ഒരു വിഹിതം നമുക്ക് എത്തിച്ചുകൊടുക്കാം. നമ്മുടെകുട്ടികൾ കുസൃതികാട്ടി പാഞ്ഞുനടക്കുമ്പോൾ അവൾ വേദനതിന്ന് നമുക്കുവേണ്ടി എഴുതുകയാണ്. സുഖമായി തിരിച്ചുവരുമ്പോൾ ബ്ലോഗിൽ കവിതകൾ കൊണ്ട് നിറയ്ക്കാൻ അവളുടെ ഭാവനകളും വേദനകളും അവൾ കുറിച്ചികൂട്ടുകയാണ്. ആ ശുഭപ്രതീക്ഷയെ നമുക്ക് കണ്ടില്ലെന്നു നടിയ്ക്കാനാവില്ലല്ലോ.

അവളുടെ ബ്ലോഗ് ഇവിടെയുണ്ട്.
താഴെക്കാണുന്ന അക്കൌണ്ടില്‍ സഹായം എത്തിയ്ക്കാവുന്നതാണ്.

Account No 31110163200 - Navas.
SBI Malappuram (IFSC - SBIN0008659).

സഹായം അയയ്ക്കുന്നവര്‍ sabukottotty@gmail.com എന്ന വിലാസത്തില്‍ വിശദവിവരങ്ങൾ അറിയിച്ചാല്‍ ഉപകാരമാവും.

തുഞ്ചൻപറമ്പ് ബ്ലോഗേഴ്സ്മീറ്റിൽ കവിതചൊല്ലുന്ന നീസ

Oct 16, 2011

നവജീവനം - സാധുക്കൾക്ക് അതിജീവനം.

അതിജീവനത്തിന്റെ പാത അശരണർക്കായി തുറന്നുകൊടുക്കുന്ന മഹത്തായ കർമ്മത്തിനു സാക്ഷ്യം വഹിയ്ക്കാനുള്ള ഭാഗ്യം ഇന്നുണ്ടായി. ഏതാണ്ട് ആറാഴ്ചത്തെ കൂട്ടായ ശ്രമത്തിന്റെ ഫലം പ്രാഥമികമായി അഞ്ചു കുടുംബങ്ങൾക്കു പകർന്നുകൊടുത്തുകൊണ്ട് മഞ്ചേരി എം എൽ എ യുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വച്ച് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ തുടക്കം കുറിച്ചു. സാമൂഹിക സഹകരണരംഗത്തെ പ്രമുഖർ പങ്കെടുത്ത പ്രസ്തുത ചടങ്ങിലൂടെ പ്രത്യാശയുടെ ഒരു ചെറുകിരണം മലപ്പുറം ജില്ലാവാസികൾക്കു പകർന്നുകൊടുക്കാൻ സാധിച്ചതിൽ, അതിൽ ഭാഗഭാക്കാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.


ശ്രീ സത്യസായി ട്രസ്റ്റിന്റെ നേതൃത്വത്തിൽ കേരളത്തിലെ നിർദ്ധനരായ വൃക്കരോഗികൾക്ക് സൗജന്യമായി ഡയാലിസിസ് സാധ്യമാകുന്നതിനു വേണ്ടി പ്രവർത്തനമാരംഭിച്ച നവജീവനം സൗജന്യ ഡയാലിസിസ് സെന്ററിന്റെ മലപ്പുറം ജില്ലാ പ്രവർത്തനോദ്ഘാടനമാണ് ഇന്ന് നടന്നത്. നവജീവനം പ്രവർത്തകർ കണ്ടെത്തിയ സാധുക്കളായ വൃക്കരോഗികളിൽ ഏറ്റവും അത്യാവശ്യമെന്നു കണ്ടെത്തിയവർക്കുള്ള സേവനമാണ് ഇന്നു നൽകിയത്. തുടർന്നും അർഹതയുള്ളവർക്കെല്ലാം സൗജന്യ ഡയാലിസിസ് ലഭ്യമാക്കുന്നതിനുള്ള തീവ്രശ്രമങ്ങൾ നടന്നുവരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുമൂലം ഡയാലിസിസ് മുടങ്ങിയിട്ടുള്ള മലപ്പുറം ജില്ലക്കാർ ജില്ലയിലെ പ്രവർത്തകരുമായോ മലപ്പുറം മഞ്ചേരിയിലെ ഓഫീസുമായോ ബന്ധപ്പെടണമെന്ന് അറിയിയ്ക്കട്ടെ. ഈ പോസ്റ്റുവായിയ്ക്കുന്ന പ്രിയ സുഹൃത്തുക്കൾ തങ്ങൾക്കറിയാവുന്ന ഡയാലിസിസ് മുടങ്ങിയവരെ ഈ വിവിവരം അറിയിയ്ക്കണമെന്നും പറഞ്ഞുകൊള്ളട്ടെ. കേരളത്തിൽ 13 സ്ഥലങ്ങളിൽ ഇപ്പോൾ നവജീവനം സൗജന്യ ഡയാലിസിസ് സെന്ററുകൾ പ്രവർത്തിച്ചുവരുന്നുണ്ട്. സെന്ററുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ സൗജന്യ ഡയാലിസിസ് കേന്ദ്രം ആരംഭിയ്ക്കുന്നതിന് പ്രദേശവാസികളായ സന്നദ്ധപ്രവർത്തകർ മുൻകൈയെടുക്കണമെന്നും അറിയിയ്ക്കട്ടെ.








Oct 12, 2011

ഒരു കൊലപാതകം ലൈവ്

  അല്ലറ ചില്ലറ പ്രശ്നങ്ങളുമായി മുന്നോട്ടു നടക്കുന്ന തിരക്കിൽപ്പെട്ട് വല്ലാത്ത അവസ്ഥയിലായിരുന്നു കഴിഞ്ഞ കുറേ നാളുകൾ. രണ്ടാമത്തെ മകന്റെ സ്കൂളിൽ ഒന്നു പോകാമെന്നു വച്ചു. ഫീസ് കുടിശ്ശിക ആറുമാസത്തോളമായി വളർന്നിരിയ്ക്കുന്നു. അതൊന്നങ്ങട്ട് കൊടുത്താൽ അത്രകണ്ട് സമാധാനമാവുമല്ലോ. നാട്ടിൽ സജീവമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളിലെല്ലാം അംഗമായ എനിയ്ക്ക് ഒരിക്കലും യോജിക്കാൻ കഴിയാത്ത പ്രവൃത്തിയുടെ വേദനിപ്പിയ്ക്കുന്ന ദൃശ്യവുമായാണ് സ്കൂൾ എന്നെ സ്വാഗതം ചെയ്തത്. സ്കൂൾ സ്ഥാപനത്തിന്റെ സ്ഥപനത്തിനു മുന്നേ ആരോ നട്ടു പരിപാലിച്ചിരുന്ന വളരെ പ്രായം ചെന്ന നെല്ലിമരം വേരുപോലും ബാക്കിയാക്കാതെ വെട്ടി ഒഴിവാക്കുന്ന ആ കാഴ്ച നിങ്ങളെയും വേദനിപ്പിയ്ക്കാതിരിയ്ക്കില്ല.




മുറ്റത്തൊരു നെല്ലിമരം എന്നത് എല്ലാവരുടേയും ആഗ്രഹമാണ്. അതിന്റെ ആനന്ദം പറഞ്ഞറിയിയ്ക്കാൻ കഴിയുന്നതുമല്ല. പലർക്കും മുറ്റത്തുപോയിട്ട് പറമ്പിൽത്തന്നെ ഒരു നെല്ലിത്തൈ പോലുമില്ല. അങ്ങനെയുള്ളപ്പോഴാണ് നറുകണക്കിനു കുരുന്നുകൾക്ക് ആനന്ദം പകർന്നിരുന്ന സ്കൂൾമുറ്റത്തെ അത്യാവശ്യം പ്രായമുള്ള നെല്ലിമരം സ്കൂൾ അധികൃതർ മുറിച്ചുമാറ്റിയത്. ഈ മരത്തെ വട്ടം ചുറ്റി കുട്ടികൾ ഓടിക്കളിയ്ക്കുന്നത് ഒരുപാടുതവണ ഞാൻ നോക്കി നിന്നിട്ടുണ്ട്. ഉണങ്ങിയ കൊമ്പോ കേടുവന്ന് അപകടം വരുത്താവുന്ന സാഹചര്യമോ ഈ മരത്തെ സംബന്ധിച്ച് ഇല്ലായിരുന്നു. മരങ്ങൾ വച്ചു പിടിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് സ്കൂളിലെ കുട്ടികളെ ബോധവൽക്കരിച്ചിട്ട് മാസം തികഞ്ഞിരുന്നില്ല. മുറിക്കുന്നതിന്റെ അനൗചിത്യത്തെക്കുറിച്ച് വാതോരാതെ എല്ലാരും പ്രസംഗിച്ചു. വിദ്യാഭ്യാസത്തിൽ സ്കൂൾ പരിസരം വഹിയ്ക്കുന്ന മഹത്തായ പങ്കിനെക്കുറിച്ച് ഒരു ചർച്ചതന്നെ നടന്നു. എന്നിട്ടും സ്കൂൾ മുറ്റത്തെ നെല്ലിമരം മുറിയ്ക്കുന്നതിനെതിരേ ആരും ഒന്നും പറഞ്ഞതായി അറിഞ്ഞില്ല.  കുട്ടികളുടെ മനസ്സിൽ ആ മരത്തിന് ഏറെ പ്രസക്തിയുണ്ടായിരുന്നെന്ന് എനിയ്ക്ക് നന്നായറിയാം. ആ മരം വീഴുന്നതു നോക്കി കുട്ടികൾ വിഷാദവദനരാകുന്നത് ഞാൻ കണ്ടു.

വാഹനങ്ങൾ പാർക്കു ചെയ്യാനുള്ള ഷെഡ് നിർമ്മിയ്ക്കാനാണു മുറിച്ചതെന്നാണ് എന്നോടു പറഞ്ഞത്. ഇതിലും അനുയോജ്യമായ വേറേ സ്ഥലമുണ്ടായിരുന്നല്ലോ എന്നു ചൂണ്ടിക്കാണിച്ചപ്പൊ മറുപടിയുണ്ടായില്ല. പത്രത്തിൽ കൊടുക്കരുതെന്ന് പ്രത്യേകം പറയാൻ പക്ഷേ അവർ മറന്നില്ല.

Aug 2, 2011

ബൂലോകരോട് നന്ദിപൂർവ്വം

പ്രിയപ്പെട്ടവരെ

     നീസ വെള്ളൂർ എന്ന കുട്ടിയുടെ അസുഖാവസ്ഥ അറിയിച്ചുകൊണ്ട് അവൾക്ക് നമ്മളാൽ കഴിയുന്ന സഹായങ്ങൾ എത്തുച്ചുകൊടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് എഴുതിയിരുന്ന കഴിഞ്ഞപോസ്റ്റിന് വളരെയേറെ സുഹൃത്തുക്കൾ പ്രതികരിച്ചുകണ്ടതിൽ എനിയ്ക്കുള്ള സന്തോഷം ആദ്യമേതന്നെ അറിയിയ്ക്കട്ടെ. നമ്മുടെയൊക്കെ പ്രാർത്ഥനയുടേയും പ്രയത്നത്തിന്റേയും ഫലമായി അവൾക്കു അസുഖത്തിന് കാര്യമായ കുറവുണ്ടായി ആശുപത്രിയിൽനിന്ന് ഡിസ്ചാർജ്ജായി വീട്ടിലെത്തിയ വിവരം എല്ലാരെയും അറിയിയ്ക്കട്ടെ.

     ബൂലോകത്ത് നന്മകൾമാത്രമാണ് നിറഞ്ഞുനിൽക്കുന്നതെന്നതും ആ നന്മയ്ക്ക് ഒരുപാടുകാര്യങ്ങൾ ചെയ്യാൻ കഴിയുന്നുണ്ടെന്നതും വളരെ ഫലപ്രദമായിത്തന്നെ ആ കടമകൾ ബൂലോകത്ത് നിർവ്വഹിയ്ക്കപ്പെടുന്നുണ്ടെന്നതും   അഭിമാനപൂർവ്വം ഭൂലോകത്തോടു വിളിച്ചുപറയാൻ നമുക്ക് ശങ്കിയ്ക്കേണ്ട ആവശ്യമില്ല. നീസയെന്ന പാവം കുട്ടിയ്ക്ക് ആവശ്യമായ രക്തം കൃത്യസമയങ്ങളിൽ ആവശ്യമായ അളവിൽ കൊടുക്കാൻ കഴിഞ്ഞതൊന്നുകൊണ്ടു മാത്രമാണ് ഇത്രപെട്ടെന്ന് അവൾക്ക് സുഖം പ്രാപിയ്ക്കാൻ കഴിഞ്ഞത്. നൂറിലേറെ ആൾക്കാർ നീസയുടെ പിതാവുമായി ബന്ധപ്പെട്ടിരുന്നു എന്നാണ് എനിയ്ക്കറിയാൻ കഴിഞ്ഞത്. ബ്ലോഗിൽനിന്നു മാത്രമല്ല ഫേസ്ബുക്ക്, ബസ്സ് തുടങ്ങിയ മറ്റു നെറ്റുവർക്കുകളിൽ നിന്നുള്ളവരും ഈ ജീവൻരക്ഷാ പരിശ്രമത്തിൽ പങ്കാളികളായിരുന്നു. അവരുടെയെല്ലാം പേരുകൾ കുറിച്ച ഡയറി അവർ തികഞ്ഞ ബഹുമാനത്തോടെ സൂക്ഷിയ്ക്കുന്നുമുണ്ട്.

   മെഡിയ്ക്കൽകോളേജിൽ നീസയുടെ ചുറ്റും കിടന്നവരിൽ മിയ്ക്കവരും മരണം വരിയ്ക്കുന്നതുകണ്ട് അവൾ നിരാശയിലാണ്ടു കഴിയുന്ന വേളയിലാണ് ബൂലോകത്തിന്റെ ഇടപെടൽ ഉണ്ടായത്. അവരുമായി ഫോണിലും അല്ലാതെയും ബന്ധപ്പെട്ടവരെല്ലാം പകർന്നുനൽകിയ കരുത്തിന്റെയും സ്നേഹത്തിന്റെയും മരുന്ന് ഫലപ്രദമായി ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിയ്ക്കുന്നു. നമ്മൾ പകർന്നു നൽകിയ ആത്മവിശ്വാസത്തിന്റെ ആ തിളക്കം എനിയ്ക്ക് ആ കണ്ണുകളിൽ കാണാൻ കഴിഞ്ഞു. അവരുമായി ബന്ധപ്പെട്ടവരെല്ലാം ആ തിളക്കം ഇപ്പോൾ അനുഭവിയ്ക്കുന്നുണ്ടാവണം.

   ലുക്കീമിയ എന്ന രോഗമാണ് അവൾക്കു പിടിപെട്ടിരിയ്ക്കുന്നത്. ഇടയ്ക്കു പനി വരുമ്പോളാണ് അവളുടെ അസുഖം വർദ്ധിയ്ക്കുന്നത്. പെട്ടെന്ന് കൗണ്ടു കുറയുകയും പേറ്റ്‌ലറ്റുകളുടെ ഗുരുതരമായ അഭാവമുള്ള അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നതാണു പ്രശ്നം. പ്ലേറ്റ്‌ലറ്റുകൾ വർദ്ധിയ്ക്കാനുതകുന്ന ഭക്ഷണ രീതിയെക്കുറിച്ചും ആശ്വാസകരവും ഫലപ്രദവുമായ ചികിത്സകളെക്കുറിച്ചും അറിയാവുന്നവർ ആ വിവരം ഇവിടെ കമന്റായോ sabukottotty@gmail.com എന്ന മെയിലിലോ അറിയിക്കാൻ അറിയിയ്ക്കട്ടെ. നീസയുടെ പിതാവിന്റെ മൊബൈൽ കേടുവന്നതിനാൽ അവരെ തൽക്കാലം വിളിച്ചാൽ കിട്ടുകയില്ല. അധികം വൈകാതെതന്നെ  അദ്ദേഹവുമായി ബന്ധപ്പെടുവാൻ കഴിയും.

   ബൂലോകത്ത്  അർത്ഥസംപുഷ്ടിയുള്ള കവിതകൾക്കു ജീവൻ കൊടുക്കാൻ അവൾക്കു കഴിയട്ടെയെന്ന് നമുക്കാശംസിയ്ക്കാം. ജീവന്റെ സംരക്ഷണത്തിന്നായി നമ്മളുയർത്തുന്ന കൈത്താങ്ങിന് ബലക്ഷയം സംഭവിയ്ക്കാതിരിയ്ക്കാൻ നമുക്കു ശ്രമിയ്ക്കാം. മറ്റെങ്ങും കാണാത്ത ഈ ഒരുമ തന്നെയാണ് നമ്മുടെ അഭിമാനം. ഇനിയുള്ള മീറ്റുകള്‍ നന്മയുടെ സന്ദേശം നിറഞ്ഞതാവട്ടെ. ഓരോ മീറ്റുകളിലും ഇത്തരം കാര്യങ്ങൾ വിശകലനം ചെയ്യപ്പെടണം.

എല്ലാവർക്കും റംസാൻ ആശംസകൾ

Jul 24, 2011

ഈ പുഞ്ചിരി മായാതിരിക്കാൻ നമുക്കു പ്രാർത്ഥിക്കാം

പ്രിയ ബൂലോക സുഹൃത്തുക്കളെ,
ഗുരുതരമായ പ്രശ്നങ്ങളുടെ നടുവിൽപ്പെട്ട് എന്തു ചെയ്യണമെന്ന് അറിയാതെ വല്ലാതെ ബുദ്ധിമുട്ടുകയാണു കുറച്ചു മാസങ്ങളായി ഞാൻ. ഈ ഓട്ടത്തിനിടയിലും ബൂലോകത്തെ സുഹൃത്തുക്കളുമായി സംവദിക്കാനും മീറ്റുകളിൽ പങ്കെടുക്കാനും ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ബൂലോകത്തെ ഓരോ സ്പന്ദനവും അറിയാറുമുണ്ട്. സൗഹൃദത്തിനു വിലകൽപ്പിക്കുന്ന ബൂലോകസമൂഹം എന്റെ ഈപോസ്റ്റിനും പ്രതികരിക്കുമെന്ന് വിശ്വാസമുണ്ട്.

വേദനയുടെ വിഷമക്കിടക്കയിൽ ഒരു മൂന്നാം ജന്മം തേടുന്ന, നമ്മളിൽ പലരും കൈഅറിഞ്ഞു സാമ്പത്തികമായി സഹായിക്കുകയും ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും നേരിട്ട് വിളിച്ച് ആശ്വസിപ്പിക്കുകയുമൊക്കെ ചെയ്ത നീസവെള്ളൂർ കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും അഡ്മിറ്റായിരിക്കുകയാണ്. മുമ്പ് ഈ ബ്ലോഗിൽത്തന്നെ നീസയെ ഞാൻ പരിചയപ്പെടുത്തിയിട്ടുണ്ട്. നമ്മുടെയൊക്കെ സഹായവും പ്രാർത്ഥനയും കൊണ്ട് ഒരു വിധം സുഖം പ്രാപിച്ച അവൾ തുഞ്ചൻപറമ്പിലെ മീറ്റിൽ പങ്കെടുക്കുകയും അവളുടേതന്നെ ഒരു കവിത നമുക്കു ചൊല്ലിത്തരികയും ചെയ്തത് എല്ലാരും ഓർക്കുന്നുണ്ടാവുമെന്നു കരുതുന്നു. മലപ്പുറം പൂക്കോട്ടൂർ PKMIC സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് നീസ.

കഴിഞ്ഞതവണ കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റായപ്പോൾ

നമ്മുടെ പ്രാർത്ഥനയാണ് ഇനി അവൾക്ക് ആവശ്യം. അതുമാത്രമേ ഇനി അവൾക്ക് ആവശ്യമുള്ളൂ എന്ന് നിങ്ങളെ അറിയിക്കേണ്ടി വന്നതിൽ എനിക്ക് വിഷമമുണ്ട്. കൗണ്ടും പ്ലേറ്റ്‌ലറ്റുകളും വളരെക്കുറഞ്ഞ് അത്യന്തം ഗുരുതരാവസ്ഥയിലാണ് അവളുള്ളത്. അവളുടെ ബ്ലോഗ് ഇവിടെയുണ്ട്. തുഞ്ചൻപറമ്പിൽ പ്രകാശനം നിർവ്വഹിച്ച കവിതാസമാഹാരമായ "കാ വാ രേഖ?"യിൽ നീസയുടെ കവിതയും ഉൾപ്പെട്ടിട്ടുണ്ട്.

തുഞ്ചൻപറമ്പ് ബ്ലോഗേഴ്സ്മീറ്റിൽ കവിതചൊല്ലുന്ന നീസ