Pages

Nov 1, 2009

രണ്ടു താരാട്ടു പാട്ടുകള്‍

ഏതാണ്ട് ഒന്നര വയസ്സു പൂര്‍ത്തിയായപ്പോഴാണ് എനിയ്ക്ക് പിതാവിനെ നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ടതോ മറ്റുള്ളവര്‍ നഷ്ടപ്പെടുത്തിയതോ എന്ന് അറിയില്ല. ഇതു കുറിയ്ക്കുന്ന സമയത്ത് അദ്ദേഹം ജീവനോടെയുണ്ടോയെന്നും... കാണണമെന്ന് ആഗ്രഹത്തോടെ മുതിര്‍ന്നതിനു ശേഷം പോയിട്ടുണ്ട്, കണ്ടിട്ടുണ്ട്. ഏതാണ്ട് പന്ത്രണ്ടുകൊല്ലം മുമ്പാണ് അവസാനം കണ്ടത്. അക്കഥ പിന്നെപ്പറയാം. ഉമ്മയുടെ ബാപ്പ, അതായത് ഉപ്പാപ്പ ഒരു ബാപ്പയുടെ സ്നേഹം കിട്ടാത്തതിന്റെ കുറവു പരിഹരിച്ചിരുന്നു. അക്കാലത്ത് അദ്ദേഹം ഞങ്ങള്‍ ചെറുമക്കളെ തറയില്‍ വച്ചല്ല നോക്കിയിരുന്നത് എന്നു പറയുന്നതാണു ശരി.

വായുവിന്റെ അസുഖം അദ്ദേഹത്തിന് വളരെക്കൂടുതല്‍ ഉണ്ടായിരുന്നതിനാല്‍ അദ്ദേഹം വായു അലിയാര്‍ എന്നാ‍ണ് അറിയപ്പെട്ടിരുന്നത്. അതിന് മരുന്നും അദ്ദേഹം തന്നെ കണ്ടുപിടിച്ചിരുന്നു. അത് എത്രകണ്ടു ഫലപ്രദമായിരുന്നു എന്ന് എനിയ്ക്കറിയില്ല. ചില്ലുകുപ്പിയില്‍ അപ്പക്കാരം (സോഡാപ്പൊടി) വെള്ളമൊഴിച്ചു കുലുക്കി കൂടെക്കൊണ്ടു നടന്നിരുന്നു, ഇടയ്ക്കിടയ്ക്കു ഓരോ കവിള്‍ കുടിയ്ക്കുകയും. എന്റെ ജീവിതത്തെ സ്വാധീനിച്ച എന്റെ കുടുംബത്തിലെ ഏക വ്യക്തിയായിരുന്നു അദ്ദേഹം.

അദ്ദേഹം കുട്ടികളെ പാടിയുറക്കുമായിരുന്ന രണ്ടു താരാട്ടു പാട്ടുകള്‍ പരിചയപ്പെടുത്താനാണ് ഈ പോസ്റ്റിലൂടെ ശ്രമിയ്ക്കുന്നത്. ഏതു മാപ്പിളപ്പാട്ടിന്റെയും ഈണത്തിലും ഈ പാട്ടുകള്‍ പാടാന്‍ കഴിയും. ബൂലോകത്തു വന്നതിനു ശേഷം ആദ്യമായി മീറ്റിയ ചെറായിയില്‍ എന്റെ ബൂലോക സുഹൃത്തുക്കളില്‍ ചിലരെങ്കിലും ഈ പാട്ടുകളിലൊന്നു കേട്ടിട്ടുണ്ടാവും. കൊട്ടോട്ടി സൂപ്പര്‍ ജൂനിയറിന്റെ കരച്ചിലടക്കാന്‍ ഞാന്‍ പാടിയതു കേട്ട് അവര്‍ മൂക്കത്തു വിരല്‍ വച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇന്ന് ഈപാട്ടുകള്‍ എനിയ്ക്കു മാത്രമേ അറിയാവൂ എന്നാണു തോന്നുന്നത്. പതിമൂന്നുകാരന്‍ മുഹമ്മദ് അസ്ലവും ആറുവയസ്സുകാരന്‍ മുസ്ഫറുല്‍ ഇസ്ലാമും കേട്ടു വളര്‍ന്നതും, ഇപ്പോള്‍ ആറുമാസക്കാരന്‍ മുര്‍ഷിദ് ആലം കേട്ടുറങ്ങുന്നതും ഈ താരാട്ടു പാട്ടുകള്‍ മാത്രമാണ്. നിങ്ങള്‍ക്കിഷ്ടമുള്ള താളത്തിലും രാഗത്തിലും ഇവപാടിനോക്കൂ...

ചായക്കടക്കാരോ
ചായ ഒന്നു തായോ
തിന്നാനൊന്നും വേണ്ടേ
ഓഹോ ഓഹോ ഓഹോ

ഇതായിരുന്നു ചെറായി താരാട്ടു പാട്ട്. അടുത്തതു താഴെ...

പാട്ടു പാടെടാ പണ്ടാരാ
എങ്ങനെ പാടണം വീട്ടിലമ്മോ
കാശിയ്ക്കു പോയവന്‍ വരാതെ പോണേ
അങ്ങനെ പാടെടാ പണ്ടാരാ...

രണ്ടാമതെഴുതിയ പാട്ട് മിയ്ക്കവാറും എല്ലാ പാട്ടിന്റെ രീതിയിലും ഞാന്‍ പാടാറുണ്ട്. സത്യത്തില്‍ എന്റെ ഉപ്പുപ്പായുടെ ഓര്‍മ്മ എന്നില്‍ മായാതെ നിര്‍ത്തുന്നത് ഈ പാട്ടുകള്‍ മാത്രമാണെന്നു പറയാം. ഇത് പാട്ടുകളാണോ എന്നും ആരാണ് ഇവ എഴുതിയതെന്നും എനിയ്ക്കറിയില്ല. ഇവ രണ്ടും പാടാത്ത ഒരു ദിവസവും എന്റെ ജീവിതത്തിലില്ല.

Oct 11, 2009

ജപ്തി...


ജപ്തിയെക്കുറിച്ച് ഒരു വഴികാട്ടി പുസ്തകത്തില്‍ വന്ന വരികളാണ്.
കിടക്കട്ടെ ഇതും കൂടി. ഇനി ഇതിന്റെ കുറവു വേണ്ട...

കാശുകിട്ടാന്‍ നിവൃത്തിയില്ലാതെ വരുമ്പോള്‍
അതുകൊടുത്തവന്‍ ചെയ്യുന്ന മഹാകര്‍മ്മമാണല്ലോ ജപ്തി.
കുടിശ്ശികക്കാരന്റെ വസ്തുവകകള്‍ പെറുക്കിയെടുക്കുന്ന കടുത്ത നടപടി
റവന്യൂ അധികൃതരാണു ചെയ്യുന്നതെന്ന് ആര്‍ക്കാണറിയാത്തത്.
പക്ഷേ ജപ്തിചെയ്യുമ്പോള്‍ കര്‍ശനമായി പാലിയ്ക്കേണ്ട
ചില നിയമങ്ങള്‍ ഒന്ന് ഓര്‍മ്മിപ്പിയ്ക്കണമെന്നു തോന്നി.
ഒരുപക്ഷേ അതവര്‍ മറന്നുപോയാലോ...
(കാശു വാങ്ങിയവന്‍ എല്ലാം ഓര്‍ത്താല്‍ നന്നായി)

സൂര്യന്‍ എത്തിനോക്കുന്നതിനു മുമ്പോ അയാള്‍ കടലില്‍ മുങ്ങിയതിനു ശേഷമോ ജപ്തി നടപടികള്‍ നടത്താന്‍ പാടില്ല.
കടക്കാരനോ അയാളുടെ കുടുംബാംഗങ്ങളോ ധരിച്ചിരിയ്ക്കുന്ന വസ്ത്രമോ (മഹാഭാഗ്യം) താലി, മതാചാരപ്രകാരം നീക്കം ചെയ്യാന്‍ പാടില്ലാത്ത ആഭരണങ്ങള്‍, വിവാഹമോതിരം, ആരാധനയ്ക്കുപയോഗിയ്ക്കുന്ന ചുരുങ്ങിയ സാധനങ്ങള്‍, കൃഷിയാവശ്യത്തിനുള്ള പമ്പുസെറ്റും മറ്റുപകരണങ്ങളും, കൃഷിയായുധങ്ങള്‍, രണ്ട് ഉഴവുമാടുകള്‍, കൈത്തൊഴില്‍ ആയുധങ്ങള്‍ എന്നിവയും ജപ്തിചെയ്യാന്‍ പാടില്ല.
സ്ത്രീകളുടെ വാസസ്ഥലത്ത് അതിക്രമിച്ചു കടക്കുകയോ ബലം പ്രയോഗിച്ചു തുറപ്പിയ്ക്കുകയോ ചെയ്യാന്‍ പാടില്ല.
ഇനി അങ്ങോട്ടു കടന്നേ പറ്റൂന്ന് നിര്‍ബ്ബന്ധമുണ്ടെങ്കില്‍ നിയമാനുസൃതമായി അവരെ മാറ്റിയതിനു ശേഷം കടക്കാം.

ജപ്തിസാധനങ്ങള്‍ അനുവാദം കൂടാതെ ആരെങ്കിലും മാറ്റിയാല്‍ മേലാവിയ്ക്കു റിപ്പോര്‍ട്ടു നല്‍കാം.
ജപ്തി നടക്കുമ്പോള്‍ സര്‍ക്കാരുദ്യോഗസ്ഥരല്ലാത്ത രണ്ടുപേര്‍ സാക്ഷ്യം വഹിയ്ക്കണം.
ജപ്തിചെയ്ത സാധനങ്ങളുടെ ലിസ്റ്റ് കടക്കാരനു നല്‍കുകയോ ആ സ്ഥലത്തു പതിയ്ക്കുകയോ ചെയ്യണം.
ജപ്തി സാധനങ്ങള്‍ മാറ്റാനോ കളക്ടറുടെ അനുവാദമില്ലാതെ മാറ്റാനോ പാടില്ല.
നാല്‍ക്കാലികളെ ജപ്തിചെയ്യുന്ന ഇരുകാലികള്‍ അവയ്ക്കു തിന്നാന്‍ കൊടുക്കേണ്ടതാണ്.
പക്ഷേ അവയ്ക്കു തിന്നാന്‍ കൊടുക്കുന്നതിന്റെ ചെലവ് കടക്കാരന്‍ തന്നെ കൊടുക്കണം!

ജപ്തിസാധനങ്ങള്‍ ലേലം ചെയ്യുന്നതിനു മുമ്പ് കുടിശ്ശികയും ജപ്തിച്ചെലവും കൊടുത്തു തീര്‍ത്താല്‍ എല്ലാം തിരിച്ചു കൊടുക്കാം.

(സമാധാനം, നടക്കുമോ എന്തൊ)

Oct 3, 2009

ഹൃദയമുള്ളവര്‍ കാണട്ടെ....

ഭൂലോകത്തു നന്മയുള്ളവര്‍ ഇനിയും ശേഷിയ്ക്കുന്നുണ്ടെന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ ബൂലോകത്തും ഭൂലോകത്തുമുള്ള ചിലരുമായുള്ള ചങ്ങാത്തം കൊണ്ട് മനസ്സിലായി. സംശയമായല്ലേ...? അപ്പൊ നമ്മളെല്ലാം വല്ലപ്പോഴുമെങ്കിലും ചെയ്യുന്ന കാര്യങ്ങളെല്ലാം നന്മയല്ലെന്നാണോ കൊട്ടോട്ടിക്കാരന്‍ പറയുന്നത് എന്ന സംശയം വരുന്നുണ്ടോ?

പ്രിയപ്പെട്ടവരേ...
ബൂലോകത്തും ഭൂലോകത്തുമുള്ള ഈ മനുഷ്യജന്മങ്ങള്‍ സഹജീവികളുടെ കണ്ണീരൊപ്പുന്നതു കാണുമ്പോള്‍ നമ്മള്‍ ചെയ്യുന്നതെല്ലാം എത്ര നിസ്സാരമെന്നു തോന്നി. ഇതു പോസ്റ്റാക്കരുതെന്നു പറഞ്ഞതാണ്. അതുകൊണ്ടുതന്നെ ഈ നന്മയുടെ പിറകില്‍ ആരെല്ലാമാണെന്നു വെളിപ്പെടുത്താന്‍ വയ്യ. പക്ഷേ അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കു മാതൃകയാവണമെങ്കില്‍, മറ്റുള്ളവര്‍ക്കും സഹജീവികള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നു തോന്നണമെങ്കില്‍ ഇത് പറയാതെ കഴിയില്ലയെന്നതിനാല്‍ ഇവിടെ കോറിയിടുന്നു.

ഫോണില്‍ ഒരുപാടുതവണ ബന്ധപ്പെട്ടിരുന്നെങ്കിലും സുഹൃത്തിനെ നേരില്‍ക്കാണുന്നത് അന്നായിരുന്നു. വൈകുന്നേരം ആറുമണിയോടെ കാവസാക്കി കാലിബര്‍ ചങ്ങാതിയുടെ വീട്ടിലേയ്ക്കുരുണ്ടു. നല്ല മഴയായിരുന്നാതിനാല്‍ അവിടെയെത്താന്‍ അല്‍പ്പം ബുദ്ധിമുട്ടി. മഴക്കോട്ടെടുക്കാതെ ആശാനായി ചമഞ്ഞതിന്റെ സുഖം നന്നായി ആസ്വദിച്ചു. ഇടയ്ക്കു മഴ തോരുന്ന സമയം നോക്കി ബൈക്കോടിച്ച് ഒരുവിധം അദ്ദേഹത്തിന്റെ വീട്ടിലെത്തി. ചൂടു ചായയും കുശലാന്വേഷണവും കഴിഞ്ഞ് സംസാരം ബ്ലോഗിലേയ്ക്കും നീണ്ടു. ഏതാണ്ട് എല്ലാ ബ്ലോഗരെയും തിന്നുകഴിഞ്ഞപ്പോള്‍ അദേഹം പറഞ്ഞതിനനുസരിച്ച് ആ സസ്പെന്‍സ് സന്ദര്‍ശിയ്ക്കാന്‍ പുറപ്പെട്ടു.

ബ്ലോഗില്‍ അത്യാവശ്യം പുലിയായ അദ്ദേഹം യഥാര്‍ത്ഥത്തില്‍ സ്നേഹസമ്പന്നനായ ഒരു പൂച്ചക്കുട്ടിയാണെന്ന് നേരിട്ടു കണ്ടപ്പോള്‍ എനിയ്ക്കു ബോധ്യപ്പെട്ടു. അനേകരെ സംരക്ഷിയ്ക്കുന്ന സ്നേഹസമ്പന്നരില്‍ ഒരുവന്‍. ഇവയ്ക്കെല്ലാ പിന്തുണയുമായി ഒപ്പം അദ്ദേഹത്തിന്റെ കുടുംബവുമുണ്ട്. തങ്ങളുടെ സമൂഹത്തില്‍ ദുരിതമനുഭവിയ്ക്കുന്നവര്‍ക്ക് അവരുടെ വിഷമങ്ങള്‍ ഒന്നു തുറന്നു പറയാന്‍ സന്ദര്‍ഭമൊരുക്കുന്ന അവരുടെ സെന്ററിന്റെ മുന്നില്‍ കാര്‍ നിന്നു.

ഇതാണ് നമ്മുടെ “സെന്റര്‍”

ഞാന്‍ അകത്തേയ്ക്കു പ്രവേശിച്ചു. സെന്ററിന്റെ ഓരോ ഭാഗങ്ങളെ അദ്ദേഹം എനിയ്ക്കു പരിചയപ്പെടുത്തി. ഹാളിലേയ്ക്കാണ് ആദ്യം കടന്നത്.

ഇവിടെ എല്ലാ ഞായറാഴ്ച്ചയും അവര്‍ ഒത്തുകൂടുന്നു. രാവിലെ ഏഴുമണിമുതല്‍ ഒന്‍പതുമണിവരെ മീറ്റിംഗ്. ആ ആഴ്ചയിലെ കര്‍മ്മങ്ങള്‍ എന്തൊക്കെയെന്നും കൂടുതലായി എന്തെങ്കിലും ആര്‍ക്കെങ്കിലും ചെയ്യേണ്ടതുണ്ടോയെന്നുമൊക്കെ തീരുമാനിയ്ക്കുന്നത് ഈ സമയത്താണ്. തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള ദിവസങ്ങള്‍ ചുമരില്‍ ചാര്‍ട്ടായി തൂക്കിയിടുന്നു. മറ്റുള്ളവര്‍ക്ക് സൌകര്യപൂര്‍വ്വം ആ കാര്യങ്ങളില്‍ പങ്കെടുക്കാന്‍ ഇതുപകാരപ്പെടുന്നു. ഒന്‍പതുമണിമുതല്‍ രണ്ടുമണിയ്ക്കൂറോളം ഖുര്‍‌ആന്‍ ക്ലാസ്സാണ് ഒരു ഗ്രൂപ്പിലും പെടാതെ ആരുടെയും ആശയങ്ങള്‍ പ്രചരിപ്പിയ്ക്കാത്ത ഖുര്‍‌ആന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഇവിടെനിന്നു പഠിയ്ക്കാം. തുടര്‍ന്ന് മറ്റുള്ളവരുടെ വിഷമങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ അവരുടെ വിഷമങ്ങള്‍ കേള്‍ക്കുന്ന സമയമാണ്.

തുടര്‍ന്ന് സ്റ്റോറിലേയ്ക്കു നടന്നു. ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാനുള്ള അരിയും മറ്റുസാധനങ്ങളും ഇവിടെ സൂക്ഷിച്ചിരിയ്ക്കുന്നു. ഓരോവീട്ടിലേയ്ക്കും വിതരണം ചെയ്യേണ്ട സാ‍ധനങ്ങളുടെ ലിസ്റ്റ് അവിടെയും ചുമരില്‍ തൂക്കിയിരിയ്ക്കുന്നു. സംഘത്തിന്റെ പ്രവര്‍ത്തര്‍ അവരുടെ സമയത്തിനനുസരിച്ച് പായ്ക്കറ്റിലാക്കാന്‍ ഇത് അവരെ സഹായിയ്ക്കുന്നു. സംഘത്തിന്റെ സംരക്ഷണത്തില്‍ കഴിയുന്ന മുന്നൂറിലധികം കുടുംബങ്ങളില്‍ ജാതി മത ഭേദമന്യേ യഥാസമയം ഇവയെത്തിയ്ക്കുകയും ചെയ്യുന്നു.

തുടര്‍ന്ന് ക്ലിനിക്കിലേയ്ക്കാണു നടന്നത്. ഞായറാഴ്ചകളില്‍ ഇവിടെ സൌജന്യ പരിശോധനയും മരുന്നു വിതരണവും നടക്കുന്നു. പരിശോധിയ്ക്കുന്ന ഡോക്ടറും ഈ സംഘത്തിലെ അംഗം തന്നെ. ഇവിടെ എത്തുന്ന മരുന്നുകളില്‍ ഇവിടെ ആവശ്യമില്ലാത്ത മരുന്നുകള്‍ മെഡിയ്ക്കല്‍ കോളേജിലെ ഫ്രീ മെഡിസിന്‍ വിഭാഗത്തിലേയ്ക്കു കൊണ്ടുപോകുന്നു.

പിന്നെ ബുക്ക്സ്റ്റാളിലേയ്ക്കു പോയി, ജീവിതത്തെ നല്ല മാര്‍ഗ്ഗത്തിലേയ്ക്കു നയിയ്ക്കാനുതകുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശംനല്‍കുന്ന പുസ്തകങ്ങള്‍ പലരും അച്ചടിച്ചു നല്‍കുന്നത് സൂക്ഷിച്ചു വച്ചിരിയ്ക്കുന്നു. ആവശ്യക്കാര്‍ക്ക് അവകൊണ്ടുപോകാം. മതിയായ സ്റ്റാമ്പയയ്ക്കുന്നവര്‍ക്ക് അവ തപാലിലും ലഭിയ്ക്കും. മൂന്നു പുസ്തകങ്ങള്‍ ഞാനുമെടുത്തു.

പിന്നെ ടെക്സ്റ്റയില്‍ സെക്ഷനിലേയ്ക്ക്. പലയിടത്തുനിന്നും സംഘടിപ്പിച്ച എല്ലാത്തരക്കാര്‍ക്കുമുള്ള വസ്ത്രങ്ങള്‍ തുണുക്കടയിലേതുപോലെ സൂക്ഷിച്ചിരിയ്ക്കുന്നു. അര്‍ഹതയുള്ളവര്‍ക്ക് അവരുടെ അളവിനുള്ളവ തെരഞ്ഞെടുക്കാം. അരച്ചാക്കരിയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയ ഈ മഹാ പ്രസ്ഥാനം ഇന്നു വളരെ വളര്‍ന്നത് നല്ലവരായ ഒരു ജനവിഭാഗത്തിന്റെ പിന്തുണയുടെ ബലത്തിലാണെന്നതു വിസ്മരിയ്ക്കുന്നില്ല.

സംഘത്തിലെ ഓരോ അംഗങ്ങളും നിശ്ചിത വീടുകളുടെ സംരക്ഷണം ഏറ്റെടുത്തിരിയ്ക്കുന്നു. സ്വന്തം വീടുപോലെതന്നെയാണ് ഈ വീടുകളെ അവര്‍ കാണുന്നതും സ്വന്തം കുടുംബാംഗങ്ങളോടെന്നപോലെ തന്നെയാണ് ആ വീട്ടുകാരോടു പെരുമാറുന്നതും. അതുകൊണ്ടുതന്നെ അവര്‍ക്ക് ഒരു കുറവും വരാതിരിയ്ക്കാന്‍ ഓരോരുത്തരും ശ്രദ്ധിയ്ക്കുന്നു. തങ്ങളുടെ ഏരിയയില്‍ വിഷമിയ്ക്കുന്ന മറ്റു കുടുംബങ്ങളുണ്ടോയെന്നും അവര്‍ അന്വേഷിയ്ക്കുന്നു. ആത്മഹത്യയുടെ വക്കില്‍നിന്ന് ഒരുപാടു കുടുംബങ്ങളെ ഇവര്‍ കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്.

സമൂഹത്തില്‍ എല്ലാവരാലും അവഗണിയ്ക്കപ്പെട്ട് ആരുടെയും സഹായമില്ലാതെ കഷ്ടപ്പെടുന്ന, വളരെയേറെ ദുരിതമനുഭവിയ്ക്കുന്ന സഹജീവികളെപ്പറ്റി വിവരം ലഭിച്ചാല്‍ അവര്‍ കുടുംബസമേതമാണ് അവിടം സന്ദര്‍ശിയ്ക്കുന്നത്. അതുകൊണ്ടുതന്നെ അവിടെയുള്ള എല്ലാപ്രശ്നങ്ങളും മനസ്സിലാക്കാന്‍ അവര്‍ക്കു സാധിയ്ക്കുന്നു. ഉചിതമായ പരിഹാരമാര്‍ഗ്ഗം കണ്ടെത്താന്‍ ഇത് അവരെ വളരെയേറെ സഹായിയ്ക്കുകയും ചെയ്യുന്നു. മത, രാഷ്ട്രീയ, സാംസ്കാരിക സംഘടനകളുടെയും പഞ്ചായത്തു ഭരണാധികാരികളുടെയും കണ്ണുകള്‍ ഈ പാവങ്ങളുടെ മേല്‍ പതിയുന്നില്ല. ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഇവരുടെ അപേക്ഷകള്‍ തള്ളിപ്പോകുന്നിടത്ത് ഇവര്‍ അത്താണിയാകുന്നു. അര്‍ഹതയുള്ളവര്‍ക്കു മാത്രമാണ് ഇവര്‍ അത്താണിയാവുന്നത് എന്നത് മറ്റുള്ളവരില്‍ നിന്ന് ഇവരെ വേറിട്ടു നിര്‍ത്തുന്നു.

അന്തിയുറങ്ങാന്‍ കൂരയില്ലാത്തവര്‍ക്ക് വൃത്തിയും വെടിപ്പുമുള്ള വീട്, കക്കൂസ്, കിണര്‍, രോഗം കൊണ്ട് അവശതയനുഭവിയ്ക്കുന്നവര്‍ക്ക് ആശ്രയം, മനോരോഗികളെ സ്നേഹപൂര്‍ണ്ണമായ പരിചരണവും ഉചിതമായ ചികിത്സയും നല്‍കി ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്ന സ്തുത്യര്‍ഹമായ സേവനം, ഇവരുടെ കുട്ടികള്‍ക്ക് ലഭ്യമാക്കുന്ന മെച്ചപ്പെട്ടെ വിദ്യാഭ്യാസം എന്നുവേണ്ട സമസ്ത മേഖലയിലും ഈ സംഘം ശ്രദ്ധചെലുത്തുന്നു. ഇവരുടെ സേവനമേഖലയുടെ ആത്മാര്‍ത്ഥതകണ്ട് മെഡിയ്ക്കല്‍ സ്റ്റോറുകള്‍, സ്കാനിംഗ് സെന്ററുകള്‍, നിര്‍മ്മാണത്തൊഴിലാളികള്‍, ആശാരിമാര്‍ ഇങ്ങനെ മിയ്ക്ക മേഖലയിലും പ്രവര്‍ത്തിയ്ക്കുന്നവര്‍ ഇവരോടു സഹകരിയ്ക്കുന്നുണ്ട്. അടുത്തുള്ള ഒരു പ്രമുഖ ചെരുപ്പു നിര്‍മ്മാണക്കമ്പനി അത്യാവശ്യം പാദരക്ഷകളും നല്‍കി സഹകരിയ്ക്കുന്നു.

ഈ മഹാ പ്രസ്ഥാനം നിലനിലാനുള്ള ചെലവിലേയ്ക്കായി ഇവിടെ ലഭിയ്ക്കുന്ന സംഭാവനകളില്‍നിന്ന് ഒരു രൂപപോലും ചിലവാക്കുന്നില്ലായെന്നത് ഒരു വേറിട്ട സംഗതിയായിത്തോന്നി. കുറി (ചിട്ടി) നടത്തിക്കിട്ടിയ സംഖ്യകൊണ്ട് സെന്ററും അതിനോടനുബന്ധിച്ച് രണ്ടു വാടക കോട്ടേഴ്സുകളും നിര്‍മ്മിച്ചു. കോട്ടേഴ്സിന്റെ വാടകയാണ് ഈ പ്രസ്ഥാനത്തിന്റെ ദൈനംദിന ചെലവുകള്‍ക്കുതകുന്നത്. എല്ലാം എല്ലാവര്‍ക്കും എത്തിയ്ക്കാനുള്ള ആള്‍ബലമാണ് ഇപ്പോഴില്ലാത്തത്. ഉത്തരവാദിത്വങ്ങള്‍ കൂടിവരുന്നു. ഓണത്തിനും സംക്രാന്തിയ്ക്കും പെരുന്നാളിനും മാത്രം എന്തെങ്കിലും കൊടുത്ത് ബാദ്ധ്യത ഒഴിവാക്കലല്ല സഹജീവിസ്നേഹമെന്നുള്ള തിരിച്ചറിവു മാത്രമാണിപ്പോള്‍ ഇവരുടെ ശക്തി സ്രോതസ്സ്. പിതാവു നഷ്ടപ്പെട്ട കുരുന്നുകളെ അനാഥാലയത്തിലും യത്തീംഖാനയിലും കൊണ്ടുചെന്നാക്കി മാതാവിനെക്കൂടി നഷ്ടമാക്കുന്ന പ്രവണതയെ ഇവര്‍ നിരുത്സാഹപ്പെടുത്തുന്നു. പകരം സാധാരണ കുടുംബങ്ങളിലെന്നപോലെ മാതാവിനൊപ്പം കഴിയാനാവശ്യമായ സാഹചര്യമൊരുക്കുന്നു. ഇവരുടെ സംരക്ഷണയില്‍ കഴിയുന്ന, ഇവരുടെ ശ്രമ ഫലമായുണ്ടായ വീട്ടില്‍ താമസിയ്ക്കുന്ന ഒരു കുടുംബത്തെ ഞങ്ങള്‍ സന്ദര്‍ശിച്ചു. ആ വീട്ടുകാരുടെ മുഖത്തുണ്ടായ സന്തോഷം നേരിട്ടുകണ്ടു. അവരുടെ കുട്ടികള്‍ ഒരു ജ്യേഷ്ഠനോടെന്നപോലെയാണ് എന്റെ സുഹൃത്തിനോടു പെരുമാറിയത്. അതില്‍നിന്നും ഈ സംഘത്തിന് ആകുടുംബത്തിനോടുള്ള സമീപനവും എനിയ്ക്കു മനസ്സിലായി. തങ്ങളുടെ സമൂഹത്തില്‍ കഷ്ടതയനുഭവിയ്ക്കുന്നവര്‍ക്ക് സഹായമെത്തിയ്ക്കുമ്പോഴുള്ള മാനസികസംതൃപ്തി മാത്രമാണ് ഇവര്‍ക്കുള്ള പ്രതിഫലം.

പറയാന്‍ ഒരുപാടുണ്ട്, ഇപ്പോള്‍ത്തന്നെ വല്ലാതെ വലിച്ചുനീട്ടി. ഇത്രയെങ്കിലും എഴുതിയില്ലെങ്കില്‍ ശരിയാവില്ലെന്നു തോന്നി. കഴിയുമെങ്കില്‍ നമുക്കും അവരോടു ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കാം, നമ്മുടെ സഹോദരങ്ങള്‍ക്ക് ജീവശ്വാസമാകാം...

Sep 29, 2009

നൂറ്റാണ്ടുകളുടെ ഉറക്കം.,..

ഖുര്‍‌ആന്‍ കഥകളില്‍ ഒരെണ്ണം ചുരുക്കിപ്പറയാന്‍ ശ്രമിയ്ക്കുകയാണ്. ആല്‍ത്തറയില്‍ പോസ്റ്റിയിരുന്ന ഈ കഥ ഇവിടെക്കൂടി ഒരുവാരം ഓടട്ടെ. മരിച്ചവരെ ജീവിപ്പിയ്ക്കുന്നതിനും ജീവിച്ചിരിയ്ക്കുന്നവലില്‍ തെളിവു നിരത്തുന്നതിനും ദൈവത്തിനു പ്രയാസമൊന്നുമില്ലെന്നു സ്ഥാപിയ്ക്കുന്ന ഒരു ചെറിയ കഥ.

രണ്ടാം നൂറ്റാണ്ടില്‍ നടന്ന കഥയാണ്.
ഏഷ്യാ മൈനറിന്റെ പടിഞ്ഞാറേ തീരത്തുള്ള അഫ്സോസ് നഗരം.
അക്കാലത്ത് വളരെ പ്രശസ്തിയുള്ള നഗരമായിരുന്നു.
മുന്നില്‍ കാണുന്നതെന്തിനെയും ആരാധിയ്ക്കുന്ന ഒരു ജനവിഭാഗമായിരുന്നു അവിയ്യെ വസിച്ചിരുന്നത്.
നഗരത്തിന്റെ ഭരണാധികാരിയാകട്ടെ മഹാ ധിക്കാരിയും ദൈവ വിരോധിയുമായിരുന്നു.
ഒരുദിവസം രാജാവിനും തോന്നി ഒരുത്തരവിറക്കാന്‍!
“മേലില്‍ ഞാന്‍ പറയുന്ന ദേവന്മാരെ ആരാധിച്ചോളണം!
അല്ലാത്തവരെ കശാപ്പുചെയ്യും, അതുമല്ലെങ്കില്‍ കല്ലെറിഞ്ഞു കൊല്ലും!”
ഇന്നുള്ള മന്ത്രിമാരാരെങ്കിലുമാണ് ഇതു പറഞ്ഞതെങ്കില്‍
പ്രജകള്‍ അയാളുടെ അടപ്പുവാഷര്‍ ഊരിയേനെ.
പക്ഷേ അഫ്സോസിലെ ജനസമൂഹം പക്കാ ഭീരുക്കളായിരുന്നു.
എല്ലാരുമെന്നു പറയാന്‍ വരട്ടെ
അവിടെ താമസിച്ചിരുന്നവരില്‍ ഏഴുപേര്‍ ഇതനുസരിയ്ക്കാന്‍ തയ്യാറായില്ല.
തങ്ങളെ സൃഷ്ടിച്ചിരിയ്ക്കുന്നതും പരിപാലിയ്ക്കുന്നതും ഏകദൈവമാണെന്നും
അവനാണ് യഥാര്‍ത്ഥ ഉടമയെന്നും അവനെമാത്രമേ ആരാധിയ്ക്കൂ എന്നും അവര്‍ പരസ്യമായി പ്രഖ്യാപിച്ചു.
അവനെ മാത്രമേ ആരാധിയ്ക്കാവൂ എന്ന് അവര്‍ ആഹ്വാനം ചെയ്തു.
പക്ഷേ അവരുടെ വാക്കുകള്‍ ആരും മുഖവിലയ്ക്കെടുത്തില്ലെന്നു മാത്രമല്ല പറഞ്ഞ വാക്കുകള്‍ മാറ്റിപ്പറഞ്ഞില്ലെങ്കില്‍ വിവരമറിയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
രാജാവ് അവരെ സല്‍ക്കരിയ്ക്കാനും തീരുമാനിച്ചു.
രാജാവിന്റെ സല്‍ക്കാരത്തെ ഭയന്ന് അവര്‍ അടിയന്തിരമായി യോഗം ചേര്‍ന്നു.
ഏഴുപേരില്‍ രണ്ടുപേര്‍ മന്ത്രിമാരും ഒരാള്‍ ആട്ടിടയനും മറ്റു നാലുപേര്‍ നാട്ടുകാരും.
രാത്രിയില്‍ അവര്‍ നഗരത്തിനുപുറത്തുള്ള മലഞ്ചെരുവില്‍ ഒത്തുകൂടി ആട്ടിടയന്റെ നേതൃത്വത്തില്‍ അവിടെയുള്ള ഒരു ഗുഹയില്‍ ഒളിച്ചിരുന്നു. അവരുടെ കാവലിന് ഒരു നായയുമുണ്ടായിരുന്നു. വിശപ്പും ക്ഷീണവും കാരണം അവര്‍ ഉറങ്ങിപ്പോയി, കൂടെ നായയും.
അതൊരു വല്ലാത്ത ഉറക്കമായിരുന്നു.എത്രകാലം അവര്‍ ഉറങ്ങിയെന്ന് ദൈവത്തിനു മാത്രമേ അറിയൂ..
അന്നപാനീയങ്ങള്‍ കഴിയ്ക്കാതെ കാലങ്ങളോളം നീണ്ട ഉറക്കം !
ഒരു ദീര്‍ഘനിദ്രയില്‍ അവര്‍ മരണപ്പെട്ടതുപോലെ കിടന്നു.
അന്നും പതിവുപോലെ നേരം വെളുത്തു,
നായ പതിയെ കണ്ണുതുറന്നു നോക്കി, അന്തം വിട്ടു ഒന്നൊന്നര കുരകുരച്ചു
ഗുഹാവാസികള്‍ കണ്ണൂം തിരുമ്മി എഴുന്നേറ്റു
അവര്‍ അന്തം വിട്ടു കുന്തം വിഴുങ്ങി നിന്നുപോയി
അവരിടെ താടി മീശകള്‍ വല്ലാതെ വളര്‍ന്നിരിയ്ക്കുന്നു
തലമുടി നിലത്തു പട്ടുമെത്തപോലെ പരന്നുകിടക്കുന്നു
എത്രനേരം ഉറങ്ങിയെന്ന കണ്‍ഫ്യൂഷനായിരുന്നു അവരുടെ മുഖത്ത്.
“നമ്മള്‍ എത്രനേരം ഉറങ്ങിക്കാണും...”
“ഒരുദിവസം...” ‘രണ്ടു ദിവസം...”
അതില്‍ക്കൂടുതല്‍ അവര്‍ക്കു തോന്നിയതേയില്ല !
തല്‍ക്കാലം അവര്‍ തര്‍ക്കം നിര്‍ത്തി...
വിശപ്പുകാരണം കുടലു കരിഞ്ഞു നാറുന്നു.
ഒരാള്‍ ഭക്ഷണം വാങ്ങിവരാന്‍ നഗരത്തിലേയ്ക്കു പുറപ്പെട്ടു.ആരും തിരിച്ചറിയാതിരിയ്ക്കാന്‍ ശ്രദ്ധിച്ചാണ് അയാള്‍ മുന്നോട്ടു നീങ്ങിയത്.
പടയാളികളാരെങ്കിലും കണ്ടാല്‍ തലപോയതുതന്നെ
ആരെങ്കിലും കണ്ടാല്‍ കല്ലേറില്‍ തല പൊളിയുമെന്നുറപ്പ്
ഭക്ഷണം വാങ്ങാന്‍ പോയയാള്‍ അഫ്സോസ് നഗരംകണ്ട് വടി വിഴുങ്ങിയ മാതിരി നിന്നു!
പഴയ നഗരമേയല്ല, ആകെ മാറിയിരിയ്ക്കുന്നു.
നഗരവാസികളുടെ വസ്ത്രധാരണ രീതിയിലും ആകെ മാറ്റമുണ്ട്
ആരോ കാണിച്ചുകൊടുത്ത ഹോട്ടലില്‍ നിന്ന് അയാള്‍ ഭക്ഷണം വാങ്ങി സഞ്ചിയിലിട്ടു
പോക്കറ്റില്‍നിന്ന് അയാള്‍ ഒരു നാണയമെടുത്തു കാഷ്യറെ ഏല്‍പ്പിച്ചു
നൂറ്റാണ്ടുകള്‍ പഴക്കമുള്‍ല പൌരാണിക നാണയം കണ്ട കാഷ്യര്‍ വാപൊളിച്ചുനിന്നു
അത്രയും പഴക്കം ചെന്ന നാണയം ആരുടെയും കയ്യിലില്ലായിരുന്നു
കാല ബോധം നഷ്ടപ്പെട്ട ഇടയന്‍ വലിയവായില്‍ നിലവിളിതുടങ്ങി
“ഇതു പുരാതന നാണയമൊന്നുമല്ല എന്റെ നാണയമാ‍ണ്
ഞാന്‍ ഭക്ഷണം വാങ്ങാന്‍ കൊണ്ടു വന്നതാണ്..”
ഇടയന്റെ വാക്കുകള്‍ ആരു കണക്കിലെടുത്തില്ലെന്നു മാത്രമല്ല അയാളെ കോളറിനു തൂക്കിയെടുത്ത് രാജാവിന്റെ മുമ്പില്‍ ഹജരാക്കുകയും ചെയ്തു
ആ സമയം രാജാവു മറ്റൊരു തര്‍ക്കം തീര്‍ക്കുന്ന തിരക്കിലായിരുന്നു
മരിച്ചവരെ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷം ദൈവം ജീവിപ്പിയ്ക്കുന്നതെങ്ങിനെ എന്നതായിരുന്നു ആ തര്‍ക്കം.
അപ്പോഴാണ് ദൈവത്തിന്റെ അതുത പ്രതിഭാസമായ ഇടയന്‍ ഹാജരാക്കപ്പെട്ടത്.
ഇടയന്റെ കഥകേട്ട രാജാവും പരിവാരങ്ങളും മറ്റ് ആറുപേരെയും കാണാന്‍ ഗുഹയിലേയ്ക്കു പുറപ്പെട്ടു
ഗുഹാവാസികളുടെ കഥ കേട്ട രാജാവ് അത്ഭുതപ്പെട്ടു. മുന്നൂറ്റിഒമ്പതു കൊല്ലം തങ്ങള്‍ ഗുഹയിലുറങ്ങിയെന്നറിഞ്ഞപ്പോള്‍ ഗുഹാ വാസികള്‍ക്ക് അമ്പരപ്പായി
പഴയ അഫ്സോസ് രാജാവിന്റെ അധ:പതനത്തെ അവരറിഞ്ഞു
ജനങ്ങള്‍ ഏകദൈവ വിശ്വാസികളായി മാറിയതില്‍ അവര്‍ സന്തോഷിച്ചു
നുറ്റാണ്ടുകള്‍ ഉറങ്ങിക്കിടന്നിട്ടും ഒന്നും സംഭവിയ്ക്കാതെ അവരെ സംരക്ഷിച്ച ദൈവത്തിന്റെ ശക്തി നേരില്‍ കണ്ടപ്പോള്‍ രാജസദസ്സിലുണ്ടായ തര്‍ക്കവും പരിഹരിയ്ക്കപ്പെട്ടു.

വിശ്വാസികള്‍ വിശ്വസിയ്ക്കുന്നവരാണെങ്കില്‍ അവര്‍ വിജയിയ്ക്കപ്പെടും അവരില്‍നിന്നു ചിലരെ തെരഞ്ഞെടുത്ത് മറ്റുള്ളവര്‍ക്ക് മാര്‍ഗ്ഗദര്‍ശിയാക്കും എന്നിട്ടും രക്ഷാമാര്‍ഗ്ഗമണഞ്ഞില്ലങ്കില്‍ ഉന്മൂല നാശം ചെയ്യും. ഗുഹാവാസികള്‍ ഇതിനു ദൃഷ്ടാന്തമാണ്. ദൈവത്തില്‍ വിശ്വസിയ്ക്കുക, നല്ലതുമാത്രം പ്രവര്‍ത്തിയ്ക്കുക, മറ്റുള്ളവര്‍ക്കു നന്മകള്‍ മാത്രം ചെയ്യുക, അവനെ അനുസരിച്ചു ജീവിയ്ക്കുക- അല്ലാത്തവന് നോമ്പെന്നല്ല എന്തു ചെയ്തിട്ടും കാര്യമില്ല. നന്നാവാന്‍ വേണ്ടിമാത്രം നല്ലതു ചെയ്യാം...

Sep 19, 2009

ഞാന്‍ ബൂലോക വഞ്ചകന്‍..!

വിശുദ്ധ റമളാനില്‍ത്തന്നെ എന്നെ ബൂലോകത്തെ ഏറ്റവും വലിയ വിശ്വാസ വഞ്ചകനാക്കിയതില്‍ ഞാന്‍ സ്പൈഡര്‍ക്ക് ആദ്യമേ നന്ദിപറയുന്നു. വളരെ ചുരുങ്ങിയ നാളുകൊണ്ടുതന്നെ ബൂലോകത്തെ ഒരു നല്ല വിഭാഗവുമായി നല്ല ബന്ധം സ്ഥാപിയ്ക്കാന്‍ എനിയ്ക്കു കഴിഞ്ഞിട്ടുണ്ട്. അത് വലിയ തെറ്റായി ഈസമയംവരെ തോന്നിയിട്ടില്ല. കമ്പ്യൂട്ടറിന്റെയും ഇറ്റര്‍നെറ്റിന്റെയും പരിജ്ഞാനം കുറവാണെന്നതു ഞാന്‍ പലരോടും നേരിട്ടുതന്നെ പറഞ്ഞിട്ടുണ്ട്. റിഫ്രെഷ് മെമ്മറി ശരിയാക്കാന്‍ ഞാന്‍ പലരെയും സമീപിച്ചിട്ടുണ്ട്. പലരും സഹായിച്ചിട്ടുമുണ്ട്. എനിയ്ക്ക് ഇപ്പോള്‍ പ്രശ്നങ്ങളുണ്ടെന്ന വിധത്തിലുള്ള പോസ്റ്റ് എന്തിനു വന്നെന്നു എനിയ്ക്കു മനസ്സിലാകുന്നില്ല. ഞാനുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിഷമങ്ങള്‍ എന്റെ സുഹൃത്തുക്കള്‍ക്ക് ഉണ്ടായാല്‍ അതു നേരിട്ടുതന്നെ അവരുമായി സംസാരിയ്ക്കാനാണു ഞാന്‍ ശ്രദ്ധിയ്ക്കാറ്. അതിനു കാരണക്കാരായവര്‍ ആരുതന്നെയായിരുന്നാലും അവരോടെതിര്‍ക്കാനുള്ള ആമ്പിയര്‍ എനിയ്ക്കുണ്ട്. അതിനെ ബൂലോക സംഭവമാക്കുന്നതെന്തിനാണ്? ഇതില്‍ പരോക്ഷമായെങ്കിലും സ്പര്‍ശിയ്ക്കുന്ന വ്യക്തിയുമായി ഞാന്‍ നേരിട്ടു സംസാരിച്ചിട്ടുള്ളതാണ്. അദ്ദേഹത്തിനു കാര്യങ്ങള്‍ മനസ്സിലായെന്നാണ് എനിയ്ക്കു തോന്നുന്നത്. അങ്ങിനെയല്ലെങ്കില്‍ അതു പറഞ്ഞു ബോധ്യപ്പെടുത്താന്‍ ഞാന്‍ തന്നെ ശ്രമിച്ചോളാം. ഇക്കാര്യത്തില്‍ കൊട്ടോട്ടിക്കരന്റെ നിലവിളി കേള്‍ക്കാന്‍ തല്‍ക്കാലം ബൂലോകര്‍ക്കു ഭാഗ്യമില്ല. ആരുടെയും സഹതാപവും എനിയ്ക്കാവശ്യമില്ല. കൊട്ടോട്ടിക്കാരന് ഒളിച്ചുവച്ച പ്രൊഫൈലുമില്ല. നല്ല വെണ്ടയ്ക്കാ അക്ഷരത്തില്‍ മൊബൈല്‍ നമ്പരും ചേര്‍ത്തിട്ടുണ്ട്. ആണായി സംസാരിയ്ക്കാനാണ് എനിയ്ക്കു താല്പര്യം. അതിനാലാണ് ആണത്തമില്ലാത്ത പോസ്റ്റില്‍ (അനോണി ബ്ലോഗില്‍) കമന്റേണ്ടെന്നു തീരുമാനിച്ചത്.

Sep 16, 2009

നല്ല മുന്തിരി വൈന്‍ നിങ്ങള്‍ക്കുമുണ്ടാക്കാം


അല്‍പം സമയവും ഫ്രിഡ്ജില്‍ അല്‍പം സ്ഥലവും ഉപയോഗിക്കാമെങ്കില്‍
അടിപൊളി വൈന്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം..!
ശ്രീ വര്‍ഗീസ്‌ കോയിക്കര നമുക്കു പറഞ്ഞുതന്ന
വൈന്‍ നിര്‍മ്മാണ രീതി നമുക്ക്‌ ഒന്നുകൂടി ഓര്‍മ്മിക്കാം.

കറുത്ത മുന്തിരി 3.5 കിലോഗ്രാം

പഞ്ചസാര 3.5 കിലോഗ്രാം

യീസ്റ്റ്‌ 20 ഗ്രാം

താതിരിപ്പൂവ്‌ 30 ഗ്രാം

പതിമുകം ഒരു ചെറിയ കഷണം

ഇഞ്ചി ഒരു വലിയ കഷണം

ഗ്രാമ്പൂ 15 ഗ്രാം

ജാതിപത്രി 20 ഗ്രാം

കറുകപ്പട്ട 20 ഗ്രാം

ഗോതമ്പ്‌ 200 ഗ്രാം

വെള്ളം 5.25 ലിറ്റര്‍

മുന്തിരി രണ്ടു മണിക്കൂര്‍ നേരം വെള്ളത്തില്‍ മുക്കിവയ്ക്കുക.
പതിമുകം ഇട്ടു വെള്ളം തിളപ്പിച്ചെടുക്കുക.
വെള്ളം നന്നായി തണുത്തതിനു ശേഷം പഞ്ചസാര ലയിപ്പിച്ച്‌ തുണിയില്‍ അരിച്ചെടുക്കുക.
ഇത്‌ പന്ത്രണ്ടു ലിറ്റര്‍ കപ്പാസിറ്റിയുള്ള പ്ളാസ്റ്റിക്‌ ബക്കറ്റിലേക്കു മാറ്റുക.
ശേഷം ഗോതമ്പ്‌ കുതിര്‍ത്ത്‌ കഴുകിയതും ജാതിപത്രി,ഗ്രാമ്പൂ,കറുകപ്പട്ട പൊടിച്ചതും
ഇഞ്ചി ചതച്ചതും ചേര്‍ത്ത്‌ ഇളക്കിവയ്ക്കുക.

ഒരു ഗ്ളാസ്‌ ചെറു ചൂടു വെള്ളത്തില്‍ രണ്ടു സ്പൂണ്‍ പഞ്ചസാര
ലയിപ്പിച്ച്‌ അതില്‍ യീസ്റ്റ്‌ ചേര്‍ത്തു വയ്ക്കുക.
കുറച്ചു സമയത്തിനകം രൂപപ്പെടുന്ന പത പുറത്തു പോകാതെ ശ്രദ്ധിക്കണം.

പത്തു മിനിട്ടിനു ശേഷം ഇത്‌ ബക്കറ്റിലേയ്ക്കൊഴിച്ച്‌ നന്നായി ഇളക്കുക.
കഴുകി വച്ചിരിക്കുന്ന മുന്തിരി അടര്‍ത്തിയെടുത്ത്‌ നന്നായി ഉടച്ച്‌
ബക്കറ്റിലെ ലായനിയിലേക്കു നിക്ഷേപിക്കാം.
താതിരിപ്പൂവ്‌ കഴുകി വൃത്തിയാക്കി ബക്കറ്റിലിട്ട്‌ ഇളക്കി അടച്ചുവക്കുക.

ദിവസവും രാവിലെ അഞ്ചുമിനിട്ട്‌ ഇളക്കുക.
ഒരു പരന്ന പാത്രത്തില്‍ വെള്ളമൊഴിച്ച്‌ ബക്കറ്റ്‌ അതിലിറക്കിവച്ചാല്‍
ഉറുമ്പിന്‍റെ ശല്യം ഒഴിവാക്കാം.
ഇരുപത്തൊന്നാംദിവസം വൈന്‍ ഉണങ്ങിയ തുണിയില്‍ അരിച്ചെടുക്കുക.
ബക്കറ്റ്‌ കഴുകിത്തുടച്ച്‌ അതിലൊഴിച്ചു വയ്ക്കാം.

ഒരാഴ്ച്ച കഴിഞ്ഞ്‌ ഊറ്റിയെടുക്കുക- ഇത്‌ പല ദിവസങ്ങളില്‍ ആവര്‍ത്തിക്കുക.
ഏകദേശം നാല്‍പ്പത്തൊന്നു ദിവസം കഴിഞ്ഞാല്‍ കിട്ടുന്ന തെളിഞ്ഞ വൈനില്‍
അരക്കിലോ പഞ്ചസാര കരിച്ചെടുത്ത്‌ ലയിപ്പിച്ച്‌ ഒരിയ്ക്കല്‍ക്കൂടി
അരിച്ചെടുത്ത്‌ കുപ്പികളിലാക്കി കോര്‍ക്കുകൊണ്ടടച്ച്‌ ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

Sep 8, 2009

ഒരു ഹിമകണം പോലെ അവള്‍....

റിഫ്രെഷ് മെമ്മറിയുടെ പുതിയ അദ്ധ്യായം എഴുതാന്‍ ഡയറി എടുത്തതാണ്. അതിനടുത്തുള്ള പുസ്തകം ഒന്നു മറിച്ചുനോക്കി. ഞാന്‍ വായിച്ചിട്ടുള്ള നോവലുകളില്‍ എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആ പുസ്തകത്തിന് എന്നെ വേദനിപ്പിച്ച ഒരു കഥകൂടി പറയാനുണ്ട്.

1988ല്‍ പത്താം തരം കഴിഞ്ഞതിനു ശേഷം തുടര്‍ന്നു പഠിയ്ക്കാന്‍ എനിയ്ക്കു തോന്നിയില്ല. എം എ എക്കണോമിക്സും എട്ടാം ക്ലാസ്സു തോറ്റതും തൊഴില്‍ രഹിതരായ കൂട്ടുകാരായി കൂടെയുള്ളപ്പോള്‍ ഒരു കൈത്തൊഴില്‍ പഠിച്ചു ജീവിതം മെച്ചപ്പെടുത്താനാണ് എനിയ്ക്കു തോന്നിയത്. കൊട്ടോട്ടിയെന്ന എന്റെ ഗ്രാമത്തില്‍ നിന്നും ഇരുപത്തിനാലു കിലോമീറ്റര്‍ ദൂരെയുള്ള കൊട്ടാരക്കരയ്ക്കടുത്ത് ആയൂരിലുള്ള സ്മിതാ എഞ്ചിനീയറിങ് ഇന്‍ഡസ്ട്രീസില്‍ ഞാന്‍ തൊഴില്‍ പഠനം ആരംഭിച്ചു. രാവിലെ എട്ടുമണിയ്ക്കുള്ള ആനവണ്ടിയില്‍ കടയ്ക്കല്‍, നിലമേല്‍ വഴി ആയൂര്‍. വൈകിട്ട് ചടയമംഗലം വെള്ളാര്‍വട്ടം ചിങ്ങേലിവഴി തിരികെയാത്ര. വൈകിട്ടുള്ള ഗംഗ ട്രാവത്സ് എന്ന ബസ്സിലെയും സ്ഥിരം കുറ്റിയായിരുന്നു ഞാന്‍. ഡ്രൈവറുടെ ക്യാ‍ബിനിലെ നീണ്ട സീറ്റായിരുന്നു ഞാന്‍ സ്ഥിരമായി റിസര്‍വു ചെയ്തിരുന്നത്.

പതിവുപോലെ ഗംഗ ഷോപ്പിനു മുന്നില്‍ നിര്‍ത്തി, ഞാന്‍ റിസര്‍വു സീറ്റില്‍ സ്ഥാനവും പിടിച്ചു. വെള്ളാര്‍വട്ടത്തെത്തിയപ്പോള്‍ തിളങ്ങുന്ന പട്ടു പാവാടയും തൂവെള്ള കുപ്പായവുമിട്ട ഒന്‍പതു വയസ്സുകാരി സുന്ദരിക്കുട്ടിയുടെ കൈപിടിച്ചുകൊണ്ട് ഒരു മദ്ധ്യവയസ്കന്‍ ബസ്സില്‍ കയറി. സീറ്റില്‍ എന്റെ അടുത്തായി ഇരുപ്പുമുറപ്പിച്ചു. ഒരു മൂകത അദ്ദേഹത്തിന്റെ മുഖത്തു തെളിഞ്ഞിരിയ്ക്കുന്നതു ഞാന്‍ കണ്ടു. സുന്ദരിക്കുട്ടിയാകട്ടെ നിര്‍ത്താതെ സംസാരിയ്ക്കുന്നുമുണ്ട്. വല്ലാത്ത തിളക്കമായിരുന്നു ആ കണ്ണുകളില്‍. തുടര്‍ന്ന് ആഴ്ച്ചയില്‍ രണ്ടു പ്രാവശ്യം ഞാന്‍ അവരുടെ സഹയാത്രികനായി. കൂടുതല്‍ തവണ കണ്ടതിനാലാവണം അവള്‍ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു. ഞാനും ഒരു ചിരി പാസാക്കി.

“എന്താ മോളുടെ പേര്....?”

“ഹിമ”

“നല്ല പേരാണല്ലോ... ആരാ മോള്‍ക്ക് ഈ പേരിട്ടത്...?”

“ഇച്ചാച്ചനാ.....” അവളുടെ അച്ഛനെ അവള്‍ അങ്ങനെയാണു വിളിച്ചിരുന്നത്.

“ആട്ടെ ഇച്ചാച്ചനും മോളും കൂടി...?”

“ഇച്ചാച്ചന്‍ എനിയ്ക്കു വള വേടിച്ചു തരാമെന്നു പറഞ്ഞു. അതു വാങ്ങാന്‍ പോവുകാ...”

അന്നത്തെ സംസാരം അവിടെ അവസാനിച്ചു. എനിയ്ക്കിറങ്ങേണ്ട സ്ഥലമെത്തിയിരുന്നു. ഇനി അടുത്ത ബസ്സില്‍ നാലു കിലോമീറ്റര്‍...

തുടര്‍ന്നും ആഴ്ച്ചയില്‍ രണ്ടുപ്രാവശ്യം വീതം ഞങ്ങള്‍ കണ്ടുമുട്ടി. അവരോടൊന്നിച്ചുള്ള യാത്ര വളരെ രസകരമായിരുന്നു. അവളുടെ കൊച്ചുകൊച്ചു തമാശകളും മണ്ടത്തരങ്ങളും ഞങ്ങളുടെ യാത്ര ആനന്ദകരമാക്കി. അവള്‍ക്കുമുണ്ടായിരുന്നു അല്ലറചില്ലറ സംശയങ്ങള്‍. അതു ചോദിയ്ക്കാന്‍ അവള്‍ ഒരു മടിയും കാട്ടിയിരുന്നില്ല. വയസ്സ് ഒന്‍പതേ ആയിരുന്നുള്ളൂവെങ്കിലും അതിനേക്കാള്‍ പാകത അവളുടെ വാക്കുകള്‍ക്കുണ്ടായിരുന്നു.

അക്കാലത്ത് സോവിയറ്റു യൂണിയനുമായി എനിയ്ക്ക് ചെറിയ ബന്ധമുണ്ടായിരുന്നു. ആ കഥ മറ്റൊരവസരത്തില്‍ പറയാം. ആ ബന്ധത്തില്‍ എനിയ്ക്കു കിട്ടിയ ചിംഗീസ് ഐത്മാത്തൊവിന്റെ “മലകളുടെയും സ്റ്റെപ്പിയുടെയും കഥകള്‍” എന്ന നാലു നോവലുകളുടെ സമാഹാരം ഒരു യാത്രയില്‍ എന്റെ കയ്യിലുണ്ടായിരുന്നു. നല്ല വായനക്കാരികൂടിയായിരുന്ന നമ്മുടെ കൊച്ചു ഹിമയ്ക്ക് ഈ പുസ്തകം വായിയ്ക്കാന്‍ വേണമെന്നായി. എനിയ്ക്ക് ആ പുസ്തകം അന്നു കിട്ടിയിട്ടേ ഉള്ളൂ. പിന്നെ കൊടുക്കാമെന്നു പറഞ്ഞപ്പോല്‍ അവള്‍ സമ്മതിച്ചില്ല. ഒടുവില്‍ അടുത്ത യാത്രയില്‍ തിരികെത്തരാമെന്നു പറഞ്ഞ് പുസ്തകം അവള്‍ കൊണ്ടുപോയി. പക്ഷേ അടുത്ത കണ്ടുമുട്ടലില്‍ എനിയ്ക്കു പുസ്തകം കിട്ടിയില്ല.

“ഇച്ചാട്ടാ, നാലുകഥകളാ മൊത്തത്തില്‍. രണ്ടെണ്ണമേ വായിയ്ക്കാന്‍ പറ്റിയുള്ളൂ. ന്നി വരുമ്പൊ ഞാന്‍ കൊണ്ടു വരാം...”

ഇതിനിടയില്‍ ഞാനവള്‍ക്ക് ഇച്ചാട്ടനായിരുന്നു. പുസ്തകം കിട്ടാത്തതില്‍ നിരാശയുണ്ടായെങ്കിലും അവളുടെ നിഷ്കളങ്കമായ വാക്കുകളില്‍ അത് അലിഞ്ഞില്ലാതായി...




അടുത്ത തവണ അവള്‍ പുസ്തകം തന്നു. അതിലുണ്ടായിരുന്ന ചിത്രങ്ങള്‍ക്ക് അവള്‍ മനോഹരമായി നിറം കൊടുത്തിരിയ്ക്കുന്നു. ഓരോ ചിത്രത്തിനും അടിയില്‍ ഹിമ എന്നു രേഖപ്പെടുത്തിയിരിയ്ക്കുന്നു. എഴുത്തുകളെ ബാധിയ്ക്കാതിരുന്നതിനാല്‍ എനിയ്ക്കതില്‍ നീരസം തോന്നിയില്ല. നാലാമത്തെ നോവലായ “ചുവന്ന തൂവാലയണിഞ്ഞപോപ്ലാര്‍ തൈ” അവള്‍ക്ക് നന്നായി ഇഷ്ടപ്പെട്ടെന്നു തോന്നുന്നു. അദ്ധ്യായത്തിനു മുകളില്‍ അവള്‍ എഴുതിയിരിയ്ക്കുന്നു...

“അസേല്‍... ചുവന്ന തൂവാലയണിഞ്ഞ എന്റെ പോപ്ലാര്‍ തൈ....” തുടര്‍ന്ന് രണ്ടുപ്രാവശ്യമേ തമ്മില്‍ കണ്ടുള്ളൂ.

ഏതാണ്ട് ആറുമാസം കഴിഞ്ഞുകാണും. അഞ്ചലില്‍ വന്നു മടങ്ങുന്ന വഴിയ്ക്ക് വഴിയരികില്‍ ഹിമയുടെ ഇച്ചാച്ചന്‍ നില്‍ക്കുന്നതുകണ്ടു. പെട്ടെന്നു പോയിട്ടു വലിയ തിരക്കില്ലാത്തതിനാല്‍ ഞാന്‍ അവിടെയിറങ്ങി....



“ഹ... സാബൂ... എന്തുണ്ട് വിശേഷങ്ങള്‍...?” അദ്ദേഹം എന്റെ വിളിപ്പേരു മറന്നിട്ടില്ല.

“ നല്ല വിശേഷം... താങ്കളെക്കണ്ടിട്ട് ഒരുപാടുനാളായല്ലോ... എന്താ ഹിമയുടെ വിശേഷം...?”

അതിനുത്തരം ഒരു വിങ്ങിക്കരച്ചിലായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എനിയ്ക്കാകെ വിഷമമായി, എന്തോ സംഭവിച്ചിരിയ്ക്കുന്നു... എന്തു ചോദിയ്ക്കണമെന്ന് എനിയ്ക്കറിയാതായി.

“പോയി...” നിറകണ്ണുകളോടെ അദ്ദേഹം പറഞ്ഞു.

ഗുരുതരമായ ഏതോ അസുഖം ഹിമക്കുട്ടിയ്ക്കുണ്ടായിരുന്നെന്നും ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഡോക്ടറെക്കാണാനാണ് അവര്‍ സഞ്ചരിച്ചിരുന്നതെന്നും ആയാത്രയ്ക്കിടയിലായിരുന്നു ഞങ്ങളുടെ പരിചയപ്പെടലെന്നും എനിയ്ക്കു മനസ്സിലായി. എന്തായിരുന്നു അസുഖമെന്ന് ഞാന്‍ ചോദിച്ചില്ല. പിന്നെ ഇതുവരെ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുമില്ല.

ഇന്നും ഞാനെടുത്തു നോക്കിയ “മലകളുടെയും സ്റ്റപ്പിയുടെയും കഥക”ളില്‍ അവള്‍ കൊടുത്ത നിറങ്ങളും അവളുടെ പേരും മായാതെ കിടക്കുന്നു.അല്‍പ്പം മങ്ങിയ നിറങ്ങള്‍ക്കുള്ളില്‍ അവളുടെ തിളങ്ങുന്ന കണ്ണുകള്‍ ഞാന്‍ കാണുന്നു. എന്നെപ്പോലെ അവളെ ഇഷ്ടപ്പെട്ടിരുന്ന ഒട്ടനവധി പേരുണ്ടാവാം.

എന്റെ കൊച്ചു സുന്ദരിക്കുട്ടിയുടെ, എന്റെ ചുവന്ന തൂവാലയണിഞ്ഞ പോപ്ലാര്‍ തൈയുടെ ഓര്‍മ്മയ്ക്കു മുമ്പില്‍ ഇച്ചാട്ടന്റെ ഒരായിരം അശ്രുകണങ്ങള്‍....